വീട്ടിലെത്തിയ കാർഗോയിൽ എംഡിഎംഎ; ഒമാൻ പൗരന്മാർക്കും കേരളത്തിലെ ലഹരിക്കടത്തിൽ ബന്ധമുണ്ടോയെന്ന സംശയവുമായി പൊലീസ്

Mail This Article
കരിപ്പൂർ ∙ ഒമാൻ വഴി കേരളത്തിൽ എംഡിഎംഎ എത്തിക്കുന്നതിൽ ഒമാൻ പൗരന്മാർക്കും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. പിടിയിലായ ആഷിഖ് നാട്ടിലെത്തിയ ശേഷമാണ് ആഷിഖിന്റെ വിലാസത്തിലുള്ള കാർഗോ വീട്ടിലെത്തിയത്. ഇതിനകം ആഷിഖ് പിടിയിലാകുകയും ചെയ്തു. ആഷിഖ് ഒമാനിൽ നിന്നു നാട്ടിലേക്കു മടങ്ങുന്നതിനു മുൻപ് കാർഗോ അയയ്ക്കാൻ ഏർപ്പാട് ചെയ്തതാകും എന്നാണു പ്രാഥമിക നിഗമനം. അല്ലെങ്കിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടാകാം എന്നാണു പൊലീസ് കരുതുന്നത്.
ആഷിഖ് മുൻപ് എത്രതവണ ലഹരി എത്തിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. മട്ടാഞ്ചേരി പൊലീസ് ജനുവരിയിൽ നടത്തിയ ലഹരി പരിശോധനയിൽ ഹോട്ടലിൽനിന്ന് ലഹരി വസ്തുക്കൾക്കൊപ്പം ഒമാൻ കറൻസിയും കണ്ടെടുത്തിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തി വിശദമായി അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. എയർ കാർഗോയും ഡോർ ടു ഡോർ സർവീസും ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ ലഹരിക്കടത്ത് പിടികൂടുന്നതു സംസ്ഥാനത്തുതന്നെ അത്യപൂർവമാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ എംഡിഎംഎ പിടികൂടിയ കേസാണിത്. രണ്ടു വർഷം മുൻപ് വേങ്ങര സ്റ്റേഷൻ പരിധിയിൽനിന്ന് എണ്ണൂറോളം ഗ്രാം എംഡിഎംഎ പിടികൂടിയതാണ് മുൻപു കൂടുതൽ പിടികൂടിയ കേസ്. മട്ടാഞ്ചേരി പൊലീസ് പിടികൂടിയ ലഹരിക്കേസുകളുടെ ഉറവിടം സംബന്ധിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആഷിഖിനെക്കുറിച്ചു വിവരം ലഭിക്കുന്നത്.
ഒമാനിൽ 5 വർഷമായി സൂപ്പർമാർക്കറ്റ് ലീസിന് എടുത്ത് നടത്തുകയായിരുന്ന ആഷിഖ്, ഒമാനിൽനിന്നു കുറഞ്ഞ വിലയിൽ എംഡിഎംഎ വാങ്ങി വിവിധ വിമാനത്താവളങ്ങൾ വഴി ഭക്ഷണ വസ്തുക്കളുടെയും മറ്റും കൂട്ടത്തിൽ ഒളിപ്പിച്ചു കേരളത്തിലെത്തിച്ച് വിൽപന നടത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
നാട്ടിലെത്തിയതറിഞ്ഞ് കഴിഞ്ഞ 6ന് മട്ടാഞ്ചേരി പൊലീസ് ആഷിഖിനെ കൊണ്ടോട്ടിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒമാനിൽനിന്ന് കാർഗോ ആയി ലഹരി എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും കൊണ്ടോട്ടി മുക്കൂടുള്ള ആഷിഖിന്റെ വീട്ടിലെത്തുന്നത്.