ഖോജ വിടവാങ്ങി; റിയാലിലും രാജാക്കന്മാരുടെ പാസ്പോർട്ടിലും പതിഞ്ഞ എഴുത്തുകളുടെ ഉടമ, വേദനയോടെ സൗദി

Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ ആദ്യകാല പ്രശസ്‌ത കാലിഗ്രാഫറും പത്രപ്രവർത്തകനുമായിരുന്ന അബ്‌ദുൾ റസാഖ് ഖോജ (95) അന്തരിച്ചു. സൗദിയുടെ ആദ്യകാല പേപ്പർ കറൻസികളും റിയാൽ നാണയങ്ങളും പത്രങ്ങളുടെ തലക്കെട്ടുകളും പേരുകളുമൊക്കെ കാലിഗ്രാഫി എഴുത്തുകൾ കൊണ്ട് മനോഹരമാക്കിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. സൗദി അറേബ്യയുടെ മുൻ ഭരണാധികാരി ഫൈസൽ രാജാവിന്റെ കാലത്ത് 1967ൽ പിറവിയെടുത്ത ആദ്യത്തെ ഒരു റിയാൽ പേപ്പർ കറൻസിയിലും നാണയത്തിലുമൊക്കെ തുകയുടെ മൂല്യം കാലിഗ്രാഫിയിൽ ഡിസൈൻ ചെയ്‌തത് 22 വയസ്സുകാരനായിരുന്ന ഖോജയായിരുന്നു.
ഫൈസൽ രാജാവിനെ തുടർന്നങ്ങോട്ട് സൗദി അറേബ്യയുടെ മുൻ ഭരണാധികാരികളായിരുന്ന ഖാലിദ് രാജാവ്, ഫഹദ് രാജാവ് എന്നിവരുടെ ഭരണകാലത്ത് പലപ്പോഴായി പുറത്തിറങ്ങിയ കറൻസികളിലൊക്കെ 1 റിയാൽ മുതൽ 500 റിയാൽ വരെയുള്ള തുകയുടെ മൂല്യം കാലിഗ്രാഫിയിൽ ചിത്രീകരിച്ചതും ഖോജയായിരുന്നുവെന്ന് മുൻപ് അറബ് വാർത്ത ഏജൻസിയുടെ ഇന്റർവ്യൂവിൽ ഖോജ സൂചിപ്പിച്ചിരുന്നു.
അക്കാലത്ത് പാസ്‌പോർട്ടുകൾ കൈപ്പടയിൽ എഴുതി നൽകിയതിൽ ഖാലിദ് രാജാവ്, ഫഹദ് രാജാവ്, കിരീടാവകാശിയായിരുന്ന നയീഫ് രാജകുമാരൻ എന്നിവരുടെ പാസ്‌പോർട്ടുകളും അദ്ദേഹം എഴുതിയിരുന്നു. ജിദ്ദയിലെ റോയൽ പ്രോട്ടോക്കോളിലും അദ്ദേഹം ജോലി ചെയ്‌തിരുന്നു. കൂടാതെ നിരവധി പ്രസിഡന്റുമാർക്കും നേതാക്കൾക്കും പ്രമുഖ ഉദ്യോഗസ്ഥർക്കും നൽകുന്ന സർട്ടിഫിക്കറ്റുകളും അലങ്കാരങ്ങളും കാലിഗ്രാഫിയിൽ രൂപപ്പെടുത്തിയിരുന്നതും അദ്ദേഹമായിരുന്നു. ഖോജ പ്രധാനമായും പത്രപ്രവർത്തന മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും പ്രശസ്തമായ സൗദി പത്രങ്ങൾക്ക്, പ്രത്യേകിച്ച് അൽ ബിലാദിന് വേണ്ടി തലക്കെട്ടുകൾ വരയ്ക്കുന്നതിലും എഴുതുന്നതിലും കവർ ആർട്ടിലും അദ്ദേഹം പ്രശസ്തനായിരുന്നു. രാജ്യത്തിന്റെ സമകാലിക ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ രേഖപ്പെടുത്തിയ ചരിത്ര തലക്കെട്ടുകളും ഇതിൽ ഉൾപ്പെടുന്നു. മക്കയിൽ ജനിച്ചു വളർന്ന അബ്‌ദുൾ റസാഖ് ഖോജ ജീവിതത്തിലുടനീളം സൗദിയുടെ മികച്ച കലാപരമായ കാലിഗ്രാഫർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

ഖോജയുടെ ശ്രദ്ധേയമായ കഴിവ് കറൻസി രൂപകൽപ്പനയിൽ മാത്രം മാറ്റിവെച്ചിരുന്നില്ല. പിന്നീട് ഏകദേശം 50 വർഷത്തോളം പത്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് 1975 ൽ അന്തരിച്ച ഭരണാധികാരി ഫൈസൽ രാജാവിന്റെ വിയോഗ വാർത്ത ഉൾപ്പെടെയുള്ള അവിസ്മരണീയമായ തലക്കെട്ടുകളും പ്രധാനപ്പെട്ട ബാനറുകളും അദ്ദേഹം എഴുതി. നൂറുകണക്കിന് രാജകീയ മെഡലുകൾ, രാജകീയ ഉത്തരവുകൾ, രാജകീയ ബാനറുകൾ, പതാകകൾ എന്നിവ അദ്ദേഹത്തിന്റെ വിരലുകളിൽ രൂപമെടുത്തു.
മക്കയിലെ ആദ്യകാല തലമുറകളിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾ അവരുടെ പാഠപുസ്തകങ്ങളിൽ നിന്നാണ് ഖോജയുടെ വിശിഷ്ടമായ കാലിഗ്രാഫി ആദ്യമായി കണ്ടത്. വാസ്തവത്തിൽ റിയാൽ കറൻസിയുടെ രൂപത്തിൽ ഖോജയുടെ കാലിഗ്രാഫിക് കല വളരെക്കാലമായി ആളുകളുടെ പോക്കറ്റിൽ കൊണ്ടുനടക്കപ്പെട്ടിട്ടുണ്ട്. ജന്മസ്ഥലമായ മക്കയിലെ ഇന്റർമീഡിയറ്റ് സ്‌കൂൾ പഠനകാലത്താണ് കാലിഗ്രാഫി പഠിച്ചത്.

അറബിക് ലിപികൾ, പ്രത്യേകിച്ച് തന്നെ ആകർഷിച്ചിരുന്ന പതിനൊന്നാം നൂറ്റാണ്ടിൽ പ്രശസ്തനായ ഒരു പേർഷ്യൻ കാലിഗ്രാഫർ കണ്ടുപിടിച്ച "തുലുത്ത്" രീതിയിലും ദിവാനി തരം അറബി ലിപി, സാധാരണയായി ഉപയോഗിക്കുന്ന "റിഖ" എന്ന രീതിയിലും അദ്ദേഹം കാലിഗ്രാഫി ചെയ്‌തിരുന്നു. 1961 കളിൽ മക്കയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അൽ നദവ പത്രത്തിൽ പ്രവർത്തിക്കാൻ തുടങ്ങി, പിന്നീട് ജിദ്ദയിലേക്ക് കേന്ദ്രീകരിച്ച് അൽ ബിലാദ് പത്രത്തിലും അൽ മദീന പത്രത്തിലുമടക്കം, പാഠപുസ്തകങ്ങളിലും നിരവധി പ്രസിദ്ധീകരണങ്ങളിൽ തലവാചകങ്ങളും മറ്റും ഖോജ എഴുതി.
ജിദ്ദയിലെ റോയൽ പ്രോട്ടോക്കോൾ ഡിപ്പാർട്ട്‌മെന്റിൽ ഒരു അസോസിയേറ്റ് കാലിഗ്രാഫറായി ജോലി ചെയ്‌തിരുന്ന കാലത്ത് 1974ൽ സുഡാനിലെ മുൻ ജാഫർ അൽ-നുമൈരി, മുൻ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്‌കാർഡ് ഡി എസ്റ്റൈങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ എന്നിവരുൾപ്പെടെ ചില പ്രസിഡന്റുമാർക്കും വിശിഷ്‌ട വ്യക്തികൾക്കും വേണ്ടി നിരവധി റിബണുകളും മെഡലുകളും ആലേഖനം ചെയ്‌തതും ഖോജയുടെ കാലിഗ്രാഫിയിലാണ്.
സാമ ഉൾപ്പെടെയുള്ള ചില സർക്കാർ സംവിധാനങ്ങൾക്കുള്ള സ്‌മാരക മെഡലുകൾ, കൂടാതെ സൗദിക്കും ബഹ്‌റൈനും ഇടയിലുള്ള കിങ് ഫഹദ് കോസ്‌വേ ഉദ്ഘാടനം പോലുള്ള പ്രത്യേക അവസരങ്ങളിലും ഖോജയുടെ കാലിഗ്രാഫിയും ഡിസൈനുകളുമാണ് പ്രചരണത്തിനുപയോഗിച്ചത്. കാലിഗ്രാഫർ അബ്‌ദുൾ റസാഖ് ഖോജയുടെ മരണത്തിൽ ജിദ്ദ കൾച്ചർ ആൻഡ് ആർട്‌സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി