റസിഡൻഷ്യൽ കെട്ടിടത്തിൽ തയ്യൽ ബിസിനസ്; ബഹ്റൈനിൽ ചട്ടലംഘനം നടത്തിയ സ്ഥാപനം അടച്ചുപൂട്ടി

Mail This Article
മനാമ ∙ റസിഡൻഷ്യൽ ലൈസൻസ് മാത്രമുള്ള കെട്ടിടം ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെ തുടർന്ന് കെട്ടിടം അടപ്പിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റേതാണ് നടപടി.
റസിഡൻഷ്യൽ കെട്ടിടത്തിൽ 6 താൽക്കാലിക തയ്യൽ ബിസിനസുകൾ നടത്തുന്നതായി അധികൃതർ കണ്ടെത്തുകയായിരുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങളെക്കുറിച്ച് അജ്ഞാത സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്.
റസിഡൻഷ്യൽ കെട്ടിടത്തിലെ ആറോളം മുറികളിൽ തയ്യൽ മെഷീനുകൾ, ഹാംഗറുകൾ, വസ്ത്രങ്ങൾ നിറച്ച പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയ വസ്തുക്കൾ അലങ്കോലമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഇത്തരം വാണിജ്യപരമായ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസോ അനുമതിയോ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു. ബിസിനസ് സംരംഭം പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും പാലിച്ചിട്ടില്ല. കടയുടെ മുൻവശത്ത് അടയാളങ്ങളോ പേരുകളോ വാണിജ്യ റജിസ്ട്രേഷനോ ബ്രാഞ്ച് വിവരങ്ങളോ ഉണ്ടായിരുന്നില്ല
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും നിയമലംഘകർക്കെതിരെ നടപടികൾ പുരോഗമിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു. എല്ലാ ബിസിനസുകാരും വാണിജ്യ സ്ഥാപനങ്ങളും അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശരിയായ ലൈസൻസുകളും അംഗീകാരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
നിയമലംഘകരെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി മുഹറഖിൽ പരിശോധനാ ക്യാംപെയ്ൻ ആരംഭിക്കുകയും പ്രദേശത്തുടനീളമുള്ള മാർക്കറ്റുകളിലെ കടകളിൽ പരിശോധന നടത്തുകയും ചെയ്തു . സൂപ്പർമാർക്കറ്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കടകൾ, ആഡംബര വസ്തുക്കളുടെ കടകൾ തുടങ്ങിയ സ്ഥാപനങ്ങളും അവർ പരിശോധിക്കുകയും വിലനിർണ്ണയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു .