കുവൈത്തില്‍ 'ഗിര്‍ഗിയന്‍' ആഘോഷം; സമ്മാനങ്ങള്‍ ശേഖരിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ

Mail This Article
കുവൈത്ത് സിറ്റി ∙ റമസാന്‍ പതിമൂന്നു മുതലുള്ള മൂന്നു രാവുകള്‍ കുട്ടികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഗള്‍ഫ് ജനത ആഘോഷിക്കുന്ന ഒരു പൈതൃക ഉത്സവമാണ് ഇത്. ആഘോഷത്തിന്റെ പേര് ഓരോ രാജ്യത്തിലും മാറ്റമുണ്ട്. കുവൈത്തില്‍ 'ഗിര്‍ഗിയന്‍' എന്നാണ് അറിയപ്പെടുന്നത്. കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഡ്രമ്മുകളുടെ ശബ്ദത്തില്‍ നിന്നാണന്ന് പ്രസ്തുത പേര് വന്നതെന്ന് വിലയിരുത്തുന്നു.
മതപരവും സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യവും ഇതിനുണ്ട്. കുട്ടികള്‍ വര്‍ണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച്, മനോഹരമായി അലങ്കരിച്ച ബാഗുകള്‍ വഹിച്ച് അയല്പക്കങ്ങളില് ചുറ്റിനടന്ന്, പരമ്പരാഗത ഗിര്‍ഗിയന്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് സമ്മാനങ്ങള്‍ ശേഖരിക്കുന്നു. സന്ദര്‍ശകരായ കുട്ടികള്‍ക്ക് നല്‍കുന്നതിനായി വീട്ടുകാര്‍ മിഠായികള്‍, നട്സ്, കളിപ്പാട്ടങ്ങള്‍, ചെറിയ തുക എന്നിവ നിറച്ച പ്രത്യേക ഗിര്‍ഗിയന്‍ ബാഗുകള്‍ തയാറാക്കി വച്ചിരിക്കും.
ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി കുവൈത്ത് സ്വദേശികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഇവ കാണാനാവും. പാട്ട്പാടിയും സമ്മാനങ്ങള്‍ നേടിയും രാവിനെ പകലാക്കുന്ന ആഘോഷ ദിനങ്ങളാണ് കുട്ടികള്‍ക്ക്.

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍
കുട്ടികള്‍ 'ദാരാ', 'ദിഷ്ദാശാ' എന്നീ കുവൈത്തി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് വീടുകള്‍ കയറിയിറങ്ങുന്നത്. ഗിര്ഗിയന്റെ ഒരു പ്രധാന ഭാഗം ആലാപനമാണ്. പ്രത്യേക ഗിര്‍ഗിയാന്‍ ഗാനങ്ങള്‍ പരമ്പരാഗതമായി ആലപിച്ച് വരുന്നു. ആ വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനും കുട്ടികള്‍ക്കും നല്ല ആരോഗ്യവും ദൈവത്തില്‍ നിന്നുള്ള സംരക്ഷണവും നേരുന്ന പ്രാര്‍ഥനകള്‍ ഉള്‍പ്പെടുന്നതാണ് ഗാനത്തിന്റെ വരികള്‍.

പാട്ടിനുശേഷം, വീട്ടുടമസ്ഥന് മിഠായിയും ഈന്തപ്പനയോല കൊണ്ടുണ്ടാക്കിയ കൊട്ടയില്‍ നിന്നുള്ള പണവും മുന്‍ കാലങ്ങളില്‍ വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. റമസാനില്‍ കുട്ടികള്‍ ഉപവസിക്കുന്നു എന്ന വസ്തുത ആഘോഷിക്കുന്നതിനും ഭാവിയില്‍ ഉപവസിക്കാന്‍ അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദിവസമായാണ് ഗിര്ഗിയാനെ കാണുന്നത്.
7 പതിറ്റാണ്ടുകള്‍ക്ക് മുൻപ്, പ്രായമായവരും കൗമാരക്കാരും ഗിര്‍ഗിയന്‍ ആഘോഷിച്ചിരുന്നു. മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് മുതിര്‍ന്നവരും ഈ ദിവസങ്ങള്‍ കുട്ടികള്‍ക്കായി സമര്‍പ്പിക്കാറുണ്ട്. ഗിര്‍ഗിയാന്‍ സാംസ്കാരിക മൂല്യങ്ങള്‍ പ്രകടിപ്പിക്കുയും, കുവൈത്തിന്റെ ഉദാരതയും ഐക്യവും കാണിക്കുന്നു.

ഗിര്‍ഗിയന്‍ സമ്മാനങ്ങള്‍
ഗിര്ഗിയനോടനുബന്ധിച്ചു വാണിജ്യ സ്ഥാപനങ്ങള്‍ പ്രത്യേക ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ഗിര്‍ഗിയാന്‍ ഓഫറുകള്‍ തുണിത്തരങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഗിര്‍ഗിയാന്‍ സമ്മാന കിറ്റുകള്‍ ഒരുക്കിയും വില്പനയക്ക് വച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകളും പാര്‍ക്കുകളും കേന്ദ്രീകരിച്ചു വര്‍ണ ശബളമായ ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ സുരക്ഷ
ഗിര്‍ഗിയന്‍ നാളുകളില്‍ കുട്ടികളെ സംരക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക നടപടികള്‍ ആരംഭിച്ചു. റോഡ് സുരക്ഷയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പാര്‍പ്പിട പ്രദേശങ്ങളില്‍ അശ്രദ്ധമായി വാഹനമോടിക്കാന്‍ അനുവദിക്കില്ല. ആഘോഷങ്ങള്‍ക്കായി ആഭ്യന്തര റോഡുകള്‍ അടയ്ക്കും. സ്പോര്‍ട്സ് കാറുകള്‍ പാര്‍പ്പിട പ്രദേശങ്ങളില്‍ പാടില്ല. അതുപോലെ തന്നെ കുട്ടികളുടെ യാത്രകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മാതാപിതക്കളോടെ അഭ്യര്‍ഥിച്ചിട്ടുമുണ്ട്.