ADVERTISEMENT

‌അജ്‌മാൻ∙ റമസാനിൽ അജ്‌മാനിലെ വേദനിപ്പിക്കുന്ന കാഴ്ചയായി കൈക്കുഞ്ഞുമായി ഉപജീവനത്തിനായി നെട്ടോട്ടമോടുന്ന യുവതി. ശ്രീലങ്കയിലെ രത്‌നപുര സ്വദേശിനിയായ ഫസ്‌ലിയ (30) ആണു ദുരിതക്കയത്തിൽ നീന്തുന്നത്. ഏഴു വയസ്സുള്ള മകനെ അജ്‌മാനിലെ മുറിയിൽ തനിച്ചാക്കിയാണ് ആറു മാസം മാത്രം പ്രായമുള്ള ഇളയ കുട്ടിയുമായി ഇവർ ജോലി തേടി അലയുന്നത്. അടുത്ത ബന്ധുവിൽനിന്നുണ്ടായ ഒരു ചതിയിൽനിന്നാണ് ഫസ്‌ലിയയുടെ ദുരിതം ആരംഭിക്കുന്നത്.

ബന്ധുവിന് ചെക്ക് നൽകി കേസിൽ കുടുങ്ങി
പ്ലസ് വൺ വിദ്യാഭ്യാസം നേടിയ ഫസ്‌ലിയ കംപ്യൂട്ടർ കോഴ്‌സും ടൈലറിങ്ങും പഠിച്ചിട്ടുണ്ട്. ആറു വർഷം മുൻപ് ജോലി തേടിയാണ് യുഎഇയിൽ എത്തിയത്. അജ്‌മാനിലെ ബ്രിട്ടിഷ് ഇന്റർനാഷനൽ സ്‌കൂളിൽ ബസ് അസിസ്റ്റന്റായി വർഷങ്ങളോളം ജോലിചെയ്തു. എന്നാൽ, ബന്ധുവിന് അഞ്ച് ചെക്കുകൾ ഒപ്പിട്ടുനൽകിയത് ഫസ്‌ലിയയുടെ ജീവിതം ദുരിതത്തിലാക്കി. 

 ഫസ്‌ലിയ ആറ് മാസം പ്രായമുള്ള കുട്ടിയോടൊപ്പം. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ഫസ്‌ലിയ ആറ് മാസം പ്രായമുള്ള കുട്ടിയോടൊപ്പം. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാൻ ബന്ധു ചെക്ക് ഉപയോഗിച്ചു. ഒരു ചെക്ക് പാസായെങ്കിലും ബാക്കിയുള്ളവ വാടക നൽകാത്തതിനാൽ ബാങ്കിൽനിന്ന് മടങ്ങി. 2023 ഒക്‌ടോബറിൽ നാട്ടിലേക്ക് പോകാനായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ചെക്ക് കേസിൽ യാത്രാ വിലക്കുണ്ടെന്ന് ഫസ്‌ലിയ അറിയുന്നത്. ഇതോടെ നിരാശയോടെ മടങ്ങേണ്ടി വന്നു. നാട്ടിലെ സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുള്ള മകളെ കണ്ടിട്ട് രണ്ടുവർഷമായി. നിലവിൽ 17,000 ദിർഹം പിഴയൊടുക്കാനുണ്ട്.

സന്ദർശക വീസയിലെത്തിയ ഫസ്‌ലിയയുടെ ഭർത്താവ് അജ്‌മാനിലെ കമ്പനിയിൽ പാക്കിങ് ജോലി ചെയ്യുകയായിരുന്നു. കമ്പനി വീസ നൽകാത്തതിനാൽ വേറൊരു വീസയ്ക്കായി പണം നൽകി വഞ്ചിക്കപ്പെട്ടതായി ഫസ്‌ലിയ പറഞ്ഞു. തുടർന്ന് പൊതുമാപ്പിലൂടെ ഭർത്താവ് ശ്രീലങ്കയിലേക്ക് മടങ്ങി. ഭർത്താവിനു പിന്നാലെ ഫസ്‌ലിയ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രാവിലക്ക് കാരണം മടങ്ങേണ്ടി വന്നത്.സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭർത്താവിന് തിരിച്ചുവരാൻ കഴിയുന്നില്ല. 

ഫസ്​ലിയയുടെ കുട്ടിയുമായി കിരൺ രവീന്ദ്രന്റെ ഭാര്യ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്
ഫസ്​ലിയയുടെ കുട്ടിയുമായി കിരൺ രവീന്ദ്രന്റെ ഭാര്യ. ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

∙രണ്ട് മണിക്കൂർ വീതം ജോലി, തുച്ഛമായ വരുമാനം
രണ്ട് വീടുകളിലായി രണ്ടു മണിക്കൂർ ജോലി ചെയ്താണ് ഫസ്‌ലിയയും മക്കളും കഴിയുന്നത്. 700 ദിർഹത്തിൽ താഴെ മാത്രമാണ് വരുമാനം. ഏഴുവയസ്സുകാരന്റെ സ്‌കൂൾ ഫീസ്, വാടക, നിത്യച്ചെലവുകൾ എന്നിവ കഴിഞ്ഞ് ബാക്കിയൊന്നുമില്ല. പലപ്പോഴും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നു. വാടക കേസുകൾ തീർന്നാൽ നാട്ടിലേക്ക് മടങ്ങാനാണ് ഫസ്‌ലിയയുടെ തീരുമാനം.

∙ സാമഹികപ്രവർത്തകൻ പറയുന്നു
സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രനാണ് ഫസ്‌ലിയയുടെ അവസ്ഥ മനോരമ ഓൺലൈനിനെ അറിയിച്ചത്. റമസാൻ കിറ്റ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ സുഹൃത്താണ് ഫസ്‌ലിയയുടെ ദുരവസ്ഥയെക്കുറിച്ച് കിരണിനെ അറിയിച്ചത്. ഗ്രോസറി കിറ്റുമായി അവരെ കാണാൻ ചെന്ന കിരണിന് അവരുടെ ദുരിതാവസ്ഥ മനസ്സിലായി. തുടർന്ന് നിത്യോപയോഗ സാധനങ്ങൾ കിരൺ നൽകി. ഇവരെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

English Summary:

A Sri Lankan woman, Faslia, is struggling to make ends meet in Ajman, UAE, while caring for her six-month-old baby.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com