ADVERTISEMENT

ദുബായ് ∙ രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360 ദിർഹം 75 ഫില്‍സായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 335 ദിർഹം 75 ഫില്‍സാണ് നിരക്ക്. വ്യാഴാഴ്ച 334 ദിർഹമായിരുന്നു.

21 കാരറ്റ് സ്വർണം ഗ്രാമിനും വില കൂടി 322 ദിർഹത്തിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 276 ദിർഹമെന്നതാണ് നിരക്ക്. വ്യാഴാഴ്ച 274 ദിർഹം 50 ഫില്‍സ് എന്നതായിരുന്നു വില. ആഗോളതലത്തിൽ സ്പോട്ട് സ്വർണ്ണം ഔൺസിന് ഒരുവേള 0.77 ശതമാനം ഉയർന്ന് 3,002.64 ഡോളറിലെത്തി.

ആഗോള തലത്തില്‍ സാമ്പത്തിക അനിശ്ചിത അവസ്ഥയുണ്ടാകുന്ന സമയത്തെല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണവില ഉയർന്നിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധനും ബർജീല്‍ ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ അബ്ദുള്‍ അസീസ് വിലയിരുത്തുന്നു. നിലവില്‍ സ്വർണവില ഉയരാനുണ്ടായ പ്രധാന കാരണം രാജ്യാന്തര വിപണിയിലുണ്ടായ അനിശ്ചിത്വമാണെന്ന് പറയാം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ സംബന്ധിച്ച നയങ്ങള്‍  വ്യാപാരയുദ്ധത്തിലേക്ക് നയിക്കുമോയെന്നുളള ആശങ്ക ഉയർത്തുന്നു. ഇത് സാമ്പത്തിക അനിശ്ചിതാവസ്ഥയ്ക്ക് കാരണമായേക്കുമെന്നുളള വിലയിരുത്തലില്‍ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണം വാങ്ങുന്നു, സ്വഭാവികമായും വിലകൂടുന്നു. രണ്ടാമതായി ആഗോള സാമ്പത്തിക വിഭജനത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ, ചൈന, തുർക്കി തുടങ്ങി വീവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വർണം  വാങ്ങി സൂക്ഷിക്കുന്ന പ്രവണത വർധിച്ചു.  സ്വർണ ഖനനത്തിലുണ്ടായ കുറവും വില കൂടുന്നതിന് കാരണമായിട്ടുണ്ട്.

സാമ്പത്തിക വിദഗ്ധനും ബർജീൽ– ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ അബ്ദുൾ അസീസ്.
സാമ്പത്തിക വിദഗ്ധനും ബർജീൽ– ജിയോജിത് അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ അബ്ദുൾ അസീസ്.

മൂന്നാമതായി പണപ്പെരുപ്പവും ഡോളറിന്റെ മൂല്യശോഷണവും സ്വർണവില ഉയർത്തുന്നു. നാലാമതായി അമേരിക്കന്‍ ഫെഡറല്‍ റിസർവിന്റെ പണനയയോഗം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഫെഡ് പലിശ നിരക്ക് കുറയ്ക്കാനുളള സാധ്യത മുന്നില്‍ കണ്ട്  നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിന് ആവശ്യക്കാർ കൂടി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയും സ്വർണവിലയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് അബ്ദുള്‍ അസീസ് പറയുന്നു.

ഷംലാൽ അഹമ്മദ്, എംഡി-ഇന്റർനാഷനൽ ഓപ്പറേഷൻസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
ഷംലാൽ അഹമ്മദ്, എംഡി-ഇന്റർനാഷനൽ ഓപ്പറേഷൻസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും  സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വർണം നിലനിർത്തുന്നു. അതുകൊണ്ടുതന്നെ വില ഇനിയും ഉയർന്നേക്കാം,  മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ് പറയുന്നു.  സ്വർണവില കൂടുമ്പോള്‍ കാത്തിരുന്ന് നിരീക്ഷിക്കുകയെന്ന രീതി തുടക്കത്തില്‍ ചിലരെങ്കിലും സ്വീകരിക്കുമെങ്കിലും പതുക്കെ പതുക്കെ ഉയർന്ന വിലയോട് പൊരുത്തപ്പെടുന്നു. സ്വർണം നിക്ഷേപമായി വാങ്ങുന്നത് ഗുണമാകുമെന്നാണ് മിക്കവരുടെയും വിലയിരുത്തല്‍. തലമുറകള്‍ മാറിയെങ്കിലും സ്വർണം വാങ്ങുന്ന പ്രവണതയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ ആഭരണമായി വാങ്ങുന്നതിന് അപ്പുറം നിക്ഷേപമായി വാങ്ങാനാണ് പുതിയ തലമുറ താല്‍പര്യപ്പെടുന്നത്. ആഭരണമായി വാങ്ങുമ്പോള്‍ ലൈറ്റ് വെയ്റ്റ്, ദിവസേന ഉപയോഗിക്കാന്‍ കഴിയുക എന്നുളളതിനാണ് പുതിയ തലമുറയുടെ ഇടയില്‍ സ്വാധീനം കൂടുതല്‍. ഡിജിറ്റല്‍ സ്വർണവും സ്വർണ ഇടിഎഫുകളുമെല്ലാം പ്രചാരത്തിലുണ്ടെങ്കിലും  സ്വർണം ആഭരണമായി വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും കുറവില്ലെന്നുതന്നെയാണ് ഷംലാല്‍ അഹമ്മദ് വിലയിരുത്തുന്നത്.

ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ
ജോൺ പോൾ ആലുക്കാസ്, ജോയ്ആലുക്കാസ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ

സ്വർണവിലയിലെ സമീപകാല വർധനവ് സ്വർണത്തിന്റെ നിക്ഷേപമൂല്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആലുക്കാസ് ഇന്റർനാഷനല്‍  ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ജോണ്‍പോള്‍ വിലയിരുത്തുന്നു. വില വർധനവുണ്ടായാലും നിക്ഷേപമെന്ന രീതിയില്‍ സ്വർണം വാങ്ങുകയെന്ന പ്രവണതയ്ക്ക് കോട്ടം തട്ടിയിട്ടില്ല. പുതിയ തലമുറ കുറച്ചുകൂടി പ്രായോഗിക ചിന്താഗയിലൂടെയാണ് സ്വർണത്തെ കാണുന്നത്. ഡിജിറ്റല്‍ സ്വർണം, ഇടിഎഫുകള്‍ പോലുളള നിക്ഷേപ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്  പുതിയ തലമുറയാണ്. എന്നിരുന്നാല്‍ തന്നെയും ആഭരണം വാങ്ങിസൂക്ഷിക്കുന്നവരും കുറവല്ല. വിവിധ തരത്തിലുളള നിക്ഷേപ-തിരിച്ചടവ് സ്കീമുകള്‍ക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ടെന്നും ജോണ്‍പോള്‍ പറയുന്നു.

സമീപഭാവിയില്‍ തന്നെ ആഗോളതലത്തില്‍ സ്വർണം ഔൺസിന് 3,100 ഡോളറിലെത്താനുളള സാധ്യതയുണ്ടെന്ന് അബ്ദുള്‍ അസീസ് വിലയിരുത്തുന്നു. അതേസമയം സ്വർണം മാത്രമല്ല, വെളളിവിലയിലും വർധനവ് പ്രതീക്ഷിക്കാം. സ്വർണവില വർധിക്കുമ്പോള്‍ സ്വാഭാവികമായും നിക്ഷേപകർ വെളളിയിലേക്ക് നീങ്ങാനുളള സാധ്യതയും മുന്നില്‍ കാണേണ്ടതാണെന്നും അദ്ദേഹം പറയുന്നു. 

English Summary:

Gold prices in the UAE Hit an all-time Record. The rally is because of US tariffs, trade tensions and growing expectations of monetary policy easing by the Federal Reserve.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com