കാണാതായ മലയാളിയെ തേടി അലഞ്ഞത് ദിവസങ്ങളോളം; സൗദിയിൽ നിന്ന് ഒടുവിൽ സന്തോഷവാർത്ത

Mail This Article
മക്ക∙ മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68) നെ കണ്ടെത്തി. മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഹറമിന് സമീപം നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കണ്ടെത്തിയത്.
ഹറമിന് സമീപത്തെ ശൗചാലയത്തിൽ പോകുമ്പോൾ ഫോണും പാസ്‌പോർട്ടും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ആരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നുവെന്ന് അബ്ദുൽ അസീസ് പറഞ്ഞു. ഇതിനിടെ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പ് ഹറമിന് സമീപത്തെ ഒരു സേവന ഓഫിസിൽ നിന്ന് ലഭിച്ചതായും പാസ്‌പോർട്ടും രേഖകളും ലഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നതായി മൂജീബ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അടുത്ത ദിവസം മദീന വഴി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാട്ടിൽ നിന്ന് സ്വന്തം നിലയ്ക്ക് ഒറ്റയ്ക്ക് ഉംറ വീസയിൽ എത്തിയ അബ്ദുൽ അസീസിനെ കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത്. ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്ന അദ്ദേഹം മാർച്ച് 28ന് ശേഷം വീട്ടുമായി ബന്ധപ്പെട്ടിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ ആശങ്കയിലായ വീട്ടുകാർ സൗദിയിലെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.
മക്കയിൽ നിന്ന് അവസാനമായി കഴിഞ്ഞ മാർച്ച് 28ന് വിളിച്ചപ്പോൾ ഹറമിനകത്ത് മതാഫിൽ (പ്രദക്ഷിണ വീഥി) ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മോസ്‌കിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ സാധ്യമായ രീതിയിൽ വ്യാപകമായി തെരച്ചിൽ തുടരുകയായിരുന്നു. ഒപ്പം പൊലീസിന്റെയും ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവന വിഭാഗത്തിന്റെയും സഹായം തേടിയിരുന്നു. മക്കയിലും പരിസരങ്ങളിലെ ആശുപത്രികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. വാർത്താ ഏജൻസികളിലൂടെയും സമൂഹമാധ്യമത്തിലൂടെയും സാമൂഹിക സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വിവരം കൈമാറിയുള്ള അന്വേഷണവും സഹായകമായി.