ADVERTISEMENT

ദമാം ∙ സൗദി അറേബ്യയിലെ ഒന്നാം നിര കമ്പനിയായ അരാംകോയിലും സൗദി കോസ്റ്റ് ഗാർഡിലും ഉയർന്ന ഉദ്യോഗം വഹിച്ചിരുന്ന അബു മുബീൻ ഇപ്പോൾ ദമാമിലെ തെരുവിൽ കടലാസ് കാർട്ടണുകൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്നു. സിറിയയിലെ ആലപ്പോ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ മുഹമ്മദ് ബഷീർ ത്വാഹിർ എന്ന അബു മുബീൻ സൗദിയിലെത്തുന്നത്.

സൗദി കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം അരാംകോയിൽ ജോലിക്ക് പ്രവേശിച്ചു. അവിടെ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഒറ്റയ്ക്ക് താമസിക്കുകയാണ്. ‌‌ ഭാര്യ ജിദ്ദയിലെ സർവകലാശാലയിൽ അധ്യാപികയാണ്. സിവിൽ എൻജിനീയറായ മൂത്ത മകൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം ഈജിപ്തിൽ താമസിക്കുന്നു. ഐടി വിദഗ്ധനായ മൂത്ത മകൻ മുബീൻ റിയാദിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ മകൻ ഹോളണ്ടിലും ഇളയ മകൻ സ്പെയിനിലുമാണ്.

ദമാമിൽ ജോലി ചെയ്യുന്ന മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി നൗഷാദ് കുനിയിലാണ് ഇദ്ദേഹത്തെ പറ്റി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോഴാണ് ഇദ്ദേഹം നൗഷാദിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അബുമുബീൻ തന്റെ ജീവിതാനുഭവം പങ്കുവെക്കുകയായിരുന്നു.

മൂത്ത മകന്റെ പേരാണ് മുബീൻ. മുബീന്റെ പിതാവ് എന്ന അർഥത്തിലാണ് അബു മുബീൻ എന്ന് വിളിക്കുന്നത്.  നാല് പതിറ്റാണ്ടുകളായി സൗദിയിൽ താമസിക്കുന്ന 79 വയസ്സുകാരനായ അബു മുബീൻ കഴിഞ്ഞ ഇരുപത് വർഷമായി ഭാര്യയെ കണ്ടിട്ടില്ല. ഭാര്യ തനിക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞെന്നും താനൊന്നും എതിർത്ത് പറഞ്ഞില്ലെന്നും അദ്ദേഹം നൗഷാദിനോട് വെളിപ്പെടുത്തി. അതിനുമുമ്പേ മക്കൾ ഓരോരുത്തരായി സ്വന്തം വഴികൾ തേടി പോയിരുന്നു.

ജീവിതത്തിന്റെ ഈ സായംസന്ധ്യയിൽ തനിച്ചായിപ്പോയതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ സംസാരിച്ചില്ല. ഭാര്യയുമായോ മക്കളുമായോ യാതൊരു ബന്ധവുമില്ലേയെന്ന ചോദ്യത്തിന്, കീശയിൽ നിന്ന് പഴകിയ ഒരു ചെറിയ ഫോൺ എടുത്ത് വല്ലപ്പോഴും വിളിക്കാറുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ഈ വാർധക്യത്തിലും ജോലി ചെയ്യുന്നത് ബുദ്ധിമുട്ടല്ലേയെന്നും റിയാദിലുള്ള മകനടുത്ത് താമസിച്ചുകൂടെയെന്നും ചോദിച്ചപ്പോൾ, ദൈവം ആരോഗ്യം നൽകുന്നിടത്തോളം കാലം താൻ അധ്വാനിച്ചു ജീവിക്കുമെന്നായിരുന്നു മറുപടി. 

ഇതുവരെ ഒരാളുടെ മുന്നിലും കൈ നീട്ടിയിട്ടില്ലെന്നും ഇനിയും അങ്ങനെ ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിലേക്ക് വരാൻ മകൻ വിളിക്കാറുണ്ട്. എന്നാൽ അവിടെ ചെന്നാൽ തനിക്ക് ഇതുപോലെ ജോലി ചെയ്യാൻ കഴിയില്ലല്ലോ. അധ്വാനത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയും അതിലൂടെ കിട്ടുന്ന ചെറിയ വരുമാനവും തനിക്ക് സന്തോഷം നൽകുന്നു. ആ സന്തോഷം ഇല്ലാതാക്കുന്ന ഒരിടത്തേക്കും ജീവിതം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജീവിതവും അനേകം കാർട്ടണുകളിൽ നിറച്ചുവയ്ക്കാൻ മാത്രമുള്ള കഥകളാകുന്നു.

English Summary:

Abu Mubeen, whose real name is Mohammed Basheer Thahir, is currently living on the streets of Dammam, collecting and selling cardboard boxes. He previously held high-ranking positions at Saudi Aramco, a leading company in Saudi Arabia, and the Saudi Coast Guard.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com