യാത്രക്കാരന് സ്വന്തം ഭക്ഷണം നൽകി വിശപ്പകറ്റി മലയാളി എയർ ഹോസ്റ്റസ്; ആകാശയാത്രയിലെ കരുതലിന്റെ മുഖമായി അശ്വതി

Mail This Article
അബുദാബി/ദുബായ് ∙ എയർഹോസ്റ്റസിന്റെ കാരുണ്യത്തിൽ വയറും മനസ്സും നിറഞ്ഞ അനുഭവമാണ് കാസർകോട് തളങ്കര സ്വദേശി യഹ്യ ഇബ്രാഹിമിന് പങ്കുവയ്ക്കാനുള്ളത് . ഭാര്യാസഹോദരൻ ഹാഷിമിന്റെ മരണവിവരം അറിഞ്ഞ് പെട്ടെന്ന് എയർപോർട്ടിലേക്കു പുറപ്പെട്ടതായിരുന്നു വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. ബുധനാഴ്ച ഉച്ചയ്ക്ക് 12.05ന് ദുബായിൽനിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ (ഐഎക്സ് 832) കയറിപ്പറ്റാനുള്ള തിടുക്കത്തിൽ എയർപോർട്ടിലേക്ക് പുറപ്പെട്ടപ്പോൾ പ്രഭാത ഭക്ഷണം കഴിക്കാനൊന്നും സമയം കിട്ടിയിരുന്നില്ല ഈ 69 വയസ്സുകാരന്.
ചെക്ക്–ഇൻ കൗണ്ടർ അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് (11ന്) എയർപോർട്ടിലെത്തിയത്. വീൽചെയറിലായിരുന്നു സഞ്ചാരം. സഹായത്തിനെത്തിയ ഉദ്യോഗസ്ഥനോട് കഴിക്കാൻ എന്തെങ്കിലും വാങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ തന്നെ ഒരുപാട് വൈകിയെന്നും അതിന് സമയം കിട്ടില്ലെന്നുമായിരുന്നു മറുപടി.
എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ഗേറ്റിലെത്തുമ്പോഴേക്കും ബോർഡിങ് നിര നീണ്ടിരുന്നു. വീൽചെയറിലായതിനാൽ ലിഫ്റ്റ് വഴി നേരെ വിമാനത്തിനകത്ത് എത്തിച്ചു. സ്വാഗതം ചെയ്ത എയർഹോസ്റ്റസിനോട് യഹ്യ കാര്യം പറഞ്ഞു. “പ്രാതൽ കഴിച്ചിട്ടില്ല, അവശനാണ്. പെട്ടെന്ന് എടുത്ത ടിക്കറ്റായതിനാൽ ഭക്ഷണത്തിന് ബുക്ക് ചെയ്യാൻ സാധിച്ചില്ല. യാത്രക്കാർക്ക് കൊടുത്തശേഷം അധികം ഭക്ഷണം ഉണ്ടെങ്കിൽ തരണം, പണം അടയ്ക്കാം.”
“ഞാൻ പരിശോധിക്കാം” പുഞ്ചിരിച്ചുകൊണ്ട് എയർഹോസ്റ്റസ് പറഞ്ഞു. യഹ്യ നേരെ 2-ഡി സീറ്റിലെത്തി. വിമാനം പുറപ്പെട്ടു. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന എല്ലാ യാത്രക്കാർക്കും കാബിൻക്രൂ ഭക്ഷണം വിതരണം ചെയ്തു. അധിക ഭക്ഷണം ഉണ്ടാകാത്തതുകൊണ്ടായിരിക്കാം തനിക്കു ലഭിക്കാതിരുന്നതെന്ന് യഹ്യ കരുതി. വലംകയ്യായിരുന്ന ഹാഷിമിന്റെ വേർപാടിലെ ദുഃഖം അടക്കിപ്പിടിച്ചിരിക്കുമ്പോഴും വിശപ്പ് അസഹനീയമായിരുന്നു.
ആ സമയത്താണ് നേരത്തെ സംസാരിച്ച എയർ ഹോസ്റ്റസ് പ്രത്യേക ട്രേയിൽ ഭക്ഷണവുമായി എത്തിയത്. "ദയവായി ഇത് കഴിക്കൂ." അവർ പറഞ്ഞു. യഹ്യ പണം നൽകിയപ്പോൾ നിരസിച്ചു. "പൈസ വേണ്ട, ഇത് എന്റെ സ്വന്തം ഭക്ഷണമാണ്. രാവിലെ ഒരു നല്ല കാര്യം ചെയ്യാൻ അവസരം നൽകിയതിന് നന്ദി..." എന്നു പറഞ്ഞ് നിറപുഞ്ചിരിയോടെ അവർ മടങ്ങി.
പ്രത്യേക ബഹുമാനത്തോടെ, മകളുടെ വാത്സല്യത്തോടെ ഭക്ഷണപ്പൊതിയുമായി എത്തിയപ്പോൾ നിറകണ്ണുകളോടെയാണ് അത് സ്വീകരിച്ചതെന്ന് യഹ്യ പറഞ്ഞു. വിശപ്പിന്റെ കാഠിന്യം മൂലം പെട്ടെന്ന് തുറന്ന് കഴിച്ചു. ഏറെ സ്വാദിഷ്ടമായിരുന്നു ഇഡ്ഡലിയും വടയും, യഹ്യ പറഞ്ഞു. 5 പതിറ്റാണ്ടോളമായി വിമാന യാത്ര ചെയ്യുന്നയാളാണ്. ഇത്തരമൊരു അനുഭവം ആദ്യം. കാരുണ്യത്തിന്റെ മാലാഖമാരെപ്പോലെ ജീവിക്കുന്ന എയർ ഹോസ്റ്റസുമാർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ. ഇതാണ് യഥാർഥ കേരള സ്റ്റോറി, യഹ്യ പറഞ്ഞു.
∙ ആ എയർഹോസ്റ്റസ് കാഞ്ഞങ്ങാട്ടുകാരി
അച്ഛന്റെ പ്രായമുള്ള ഒരാളുടെ വിശപ്പടക്കാൻ സാധിച്ചത് പുണ്യമായി കരുതുകയാണ് 13 വർഷമായി എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കോടോത്ത് അശ്വതി ഉണ്ണികൃഷ്ണൻ. മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണമെല്ലാം തീർന്നതോടെ സ്വന്തം ഭക്ഷണം നൽകാൻ തീരുമാനിക്കുകയായിരുന്നു. വീൽ ചെയറിലുള്ള ആ പാസഞ്ചറെ കണ്ടപ്പോൾ പ്രായമായ അച്ഛൻ ഉണ്ണികൃഷ്ണനെയും അമ്മ സുമതിയെയുമാണ് ഓർമ വന്നതെന്ന് അശ്വതി മനോരമയോടു പറഞ്ഞു.