വിവാഹം കഴിഞ്ഞ് 21 വർഷത്തിന് ശേഷം പിറന്ന കൺമണിയെ ഓർത്ത് നീറുന്നൊരമ്മ; മലയാളി വനിതയുടെ സ്വപ്നം തകർത്ത് വാടക കുടിശ്ശികയും രോഗവും

Mail This Article
അജ്മാൻ ∙ വിവാഹം കഴിഞ്ഞ് 21 വർഷത്തിനു ശേഷം പിറന്ന കുഞ്ഞിനെ നാട്ടിൽ വിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാകനായി യുഎഇയിലെത്തിയ മലയാളി വനിത രോഗം മൂലം വലയുന്നു. അജ്മാനിൽ സലൂൺ നടത്തിയിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശി ഷൈനി(40) ആണ് കടുത്ത പ്രമേഹവും ശ്വാസംമുട്ടലും മൂലം പരസഹായമില്ലാതെ നടക്കാൻ പോലുമാകാതെ ചെറിയൊരു മുറിയിൽ കിടപ്പിലായത്. ഇവർ ഒറ്റയ്ക്കായതോടെ നാട്ടിൽ നിന്ന് വന്ന അമ്മ വീട്ടുജോലിയും മറ്റും ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനമാണ് ഏക ആശ്രയം. ഷൈനിയുടെ പരിതാപകരമായ അവസ്ഥ കണ്ട് ഇവരുടെ താമസ സ്ഥലത്തിനടുത്ത് റസ്റ്ററന്റ് നടത്തുന്ന സൽമ സജിൻ എന്ന മലയാളി യുവതി ഭക്ഷണവും മറ്റും നൽകി സഹായിക്കുന്നുണ്ട്.
∙ വാടക കുടിശ്ശിക കേസായി, 6 മാസം മുൻപ് വീസാ കാലാവധിയും കഴിഞ്ഞു
മലയാളത്തിൽ ബിരുദവും കോസ്മറ്റോളജിയിൽ ഡൽഹിയിലെ ഷാഹ്നാസ് ഹുസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജിയും ഡിപ്ലോമയും നേടിയിട്ടുള്ള ഷൈനി നാട്ടിലെ വീടും പറമ്പും പണയം വച്ച് നാട്ടിൽ ബ്യൂട്ടി സലൂൺ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കടം വീട്ടാനും മറ്റുമായി അഞ്ച് വർഷം മുൻപാണ് ജോലി തേടി യുഎഇയിലെത്തിയത്. പിന്നീട് സ്വന്തമായി ബ്യൂട്ടി സലൂൺ ആരംഭിച്ചു. വൈകാതെ ഭർത്താവും എത്തി സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നു. ആദ്യമൊക്കെ സലൂണിൽ നിന്ന് വലിയ ലാഭമില്ലായിരുന്നെങ്കിലും പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയി.
പിന്നീട് വിവാഹം കഴിഞ്ഞ് 21 വർഷത്തിനു ശേഷം ഗർഭിണിയായതോടെ പ്രത്യേക പരിചരണം ആവശ്യമായി വന്നു. ഇതോടെ ഭർത്താവിനോടൊപ്പം നാട്ടിലേയ്ക്ക് പോയി. മോൻ പിറന്നെങ്കിലും യുഎഇയിലേക്ക് പെട്ടെന്ന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഒടുവിൽ സലൂണിന്റെ കാര്യം നോക്കാൻ ആരുമില്ലാതായപ്പോൾ കുഞ്ഞിനെ ഭർത്താവിനെ ഏൽപിച്ച് ഷൈനി യുഎഇയിലെത്തി. അപ്പോഴേയ്ക്കും സലൂണിന്റെയും താമസിക്കുന്ന ഫ്ലാറ്റിന്റെയും വാടകയടക്കാത്തതിനാൽ കെട്ടിടയുടമ വാടക കരാർ വച്ച് കേസ് നൽകിക്കഴിഞ്ഞിരുന്നു.

ആകെ 28,500 ദിർഹമാണ് അടയ്ക്കേണ്ടിയിരുന്നത്. ഇതു പിന്നീട് റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചർച്ച നടത്തി 25,500 ദിർഹമാക്കി കുറച്ചു. എന്നാൽ ഈ പണം അടയ്ക്കാനും യാതൊരു വഴിയുമുണ്ടായില്ല. റെഡ് ക്രസന്റിനെ സഹായത്തിനായി സമീപിച്ചെങ്കിലും പാർട്ണർ വീസയിലുള്ളവർക്ക് സഹായം നൽകാറില്ലാത്തതിനാൽ ആ വാതിലും അടഞ്ഞു. ഇതോടെ സലൂൺ പൂട്ടേണ്ടിവന്നു. ഇതിനിടെയാണ് പ്രമേഹം രൂക്ഷമായിത്തുടങ്ങിയത്. നിലവിൽ കടുത്ത ശ്വാസംമുട്ടലും ആരംഭിച്ചതോടെ ആരോഗ്യസ്ഥിതി വളരെ മോശമായി കിടപ്പിലായി. ചില മലയാളി സംഘടനകളും വ്യക്തികളും കാണാനെത്തുകയും വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് തിരിച്ചുപോവുകയും ചെയ്യുമെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടാകുന്നില്ല.
പ്രമേഹത്തിനും ശ്വാസംമുട്ടലിനുമുള്ള മരുന്നും ഇൻസുലിനും വാങ്ങിക്കാൻ നല്ലൊരു തുക വേണം. തൊട്ടടുത്ത് ഉസ്മാനിയ തട്ടുകട നടത്തുന്ന സൽമയാണ് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. സാമൂഹിക പ്രവർത്തകൻ താജുദ്ദീൻ മലപ്പുറവും സഹായവുമായി കൂടെയുണ്ട്. കിടപ്പിലായതോടെ നാട്ടിൽ നിന്ന് ഷൈനിയുടെ അമ്മ വന്നു. ഇപ്പോൾ ഇവർ പലയിടത്തായി വീട്ടുജോലി ചെയ്ത് കിട്ടുന്ന തുക കൊണ്ടാണ് മരുന്നും ഭക്ഷണവും കഴിച്ച് ജീവൻ നിലനിർത്തിപ്പോരുന്നത്.
∙ കുഞ്ഞിനെ കാണാൻ തുടിച്ച് മാതൃഹൃദയം
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ പിറന്നയുടൻ നാട്ടിൽ വിട്ട് വന്ന അമ്മയാണ് ഷൈനി. ഇപ്പോൾ വിഡിയോ കോൾ ചെയ്ത് കാണുമെങ്കിലും മകന് കടലിനിക്കരെയുള്ള തന്നെ പലപ്പോഴും തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്ന് ഈ യുവതി കണ്ണീരോടെ പറയുന്നു. നാട്ടിലെ വീട് ജപ്തി ഭീഷണിയിലാണ്. അത് നഷ്ടപ്പെട്ടാൽ വയോധികരായ മാതാപിതാക്കൾ വഴിയാധാരമാകും. യുഎഇയിലെ ഏതെങ്കിലും ബ്യൂട്ടി സലൂണുകളിൽ ജോലി ലഭിച്ചാൽ തുടരാനാണ് ഷൈനിയുടെ തീരുമാനം. അതിന് മുൻപ് കടങ്ങളെല്ലാം വീട്ടി താമസം നിയമപരമാക്കണം. ജൂണിൽ രണ്ടാം പിറന്നാളാഘോഷിക്കുന്ന മോന് പിറന്നാളുമ്മകൾ നൽകണം.
ഷൈനിയുടെ വീസാ കാലാവധി കഴിഞ്ഞ് 6 മാസമായിരിക്കുന്നു. ഇതിന്റെ പിഴയടക്കാനും നല്ലൊരു തുക ആവശ്യമുണ്ട്. കൂടാതെ വാടക കുടിശ്ശികയും കൂടിക്കൂടി വരുന്നു. മരുന്നിനുള്ള പണം വേറെയും കണ്ടെത്തണം. ഷൈനിയെ സഹായിക്കാൻ സന്മനസ്സുള്ളവർ ബന്ധപ്പെടുക: +971 54 524 4551.