ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന പെരുന്നാൾ ആചരിച്ചു

Mail This Article
മസ്കത്ത് ∙ ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമ പുതുക്കി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ ഓശാനാ പെരുന്നാൾ ആചരിച്ചു.
മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഓശാനാ ശുശ്രൂഷകൾക്ക് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോസ് ചെമ്മൺ സഹ വികാരി ഫാ. ലിജു തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കുരുത്തോലകളേന്തിയും പൂക്കൾ വിതറിയും പ്രാർഥനാമന്ത്രങ്ങളോടെയുമാണ് വിശ്വാസികൾ പെരുന്നാൾ കർമ്മങ്ങളിൽ പങ്കാളികളായത്.
ദേവാലയങ്ങളിൽ ഇനിയുള്ള ഒരാഴ്ചക്കാലം ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓർമ പുതുക്കുന്ന പ്രത്യേക ശുശ്രൂഷകൾ നടക്കും. ക്രിസ്തു ശിഷ്യന്മാരോടൊത്ത് നടത്തിയ അന്ത്യ അത്താഴ ഓർമയിൽ പെസഹാ ആചരണവും, അവരുടെ പാദങ്ങളെ കഴുകിയതിന്റെ സ്മരണ പുതുക്കി കാൽ കഴുകൽ ശുശ്രൂഷയും, കുരിശു മരണത്തിന്റെ ത്യാഗസ്മരണയിൽ ദുഃഖവെള്ളി ആചരണവും തുടർന്ന് ഉയിർപ്പ് പെരുന്നാളും കൊണ്ടാടും. കൂടാതെ ഈ ദിവസങ്ങളിൽ പ്രത്യേക യാമ നമസ്കാരങ്ങളും ധ്യാന പ്രസംഗങ്ങളും നടത്തും. അൻപത് ദിവസത്തെ വ്രതാനുഷ്ടാനങ്ങളോടെയാണ് വിശ്വാസികൾ ഈസ്റ്റർ കൊണ്ടാടുന്നത്.