ബാല്യത്തിൽ നാടുവിട്ട ‘കുഞ്ഞോൻ’; ജോലി നഷ്ടമായത് മേശ വൃത്തിയാക്കാൻ സാധിക്കാത്തതിനാൽ, ഇന്ന് ശതകോടീശ്വരനായ സുഗന്ധ സാമ്രാജ്യ അധിപൻ

Mail This Article
ദുബായ് ∙ സുഗന്ധം വിറ്റാണ് ഈ മലയാളി ശതകോടീശ്വരനായതെങ്കിലും ആ ബാല്യവും കൗമാരവും ഒട്ടുമേ സുഗന്ധപൂരിതമായിരുന്നില്ല. കൊടിയ ദാരിദ്ര്യം മൂലം പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രം അവസരം ലഭിച്ച മലപ്പുറം വളാഞ്ചേരി ഇടയൂർ സ്വദേശി പോളണ്ട് മൂസ ഇന്ന് 15 ലോക ഭാഷകൾ കൈകാര്യം ചെയ്യും എന്നറിയുമ്പോഴാണ് മറ്റുള്ളവരിൽ വിസ്മയം വിടരുക.
1977ൽ, പതിനെട്ടാമത്തെ വയസ്സിൽ ഉപജീവന മാർഗം തേടി, അന്ന് വികസനം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായുള്ള യാത്രയ്ക്ക് തുടക്കമിട്ടിരുന്ന യുഎഇയിലെത്തി. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഇവിടെ സുഗന്ധങ്ങളുടെ ലോകത്ത് രാജകുമാരനെ പോലെ വിഹരിക്കുന്ന ഇദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ അശ്രാന്ത പരിശ്രമത്തിന്റെയും ആത്മാർഥ സമീപനത്തിന്റെയും വെള്ളം ചേർക്കാത്ത കച്ചവടത്തിന്റെയും നല്ല മണം പരക്കുന്ന കഥകളുണ്ട്. വലിയ ബിസിനസുകാരനാവുക എന്ന ലക്ഷ്യവുമായി ഗൾഫ് മണലാരണ്യത്തിൽ എത്തിയിട്ടുള്ള, എത്തപ്പെടാൻ കൊതിക്കുന്ന ഓരോരുത്തർക്കും പാഠമാകേണ്ട തന്റെ ജീവിത കഥ മനോരമ ഓൺലൈനുമായി അദ്ദേഹം പങ്കുവയ്ക്കുന്നു.
∙ഒൻപതാമത്തെ വയസ്സിൽ മൈസൂരിലേക്ക് നാടുവിട്ട കുഞ്ഞോൻ
പഴയകാല പോപ്പുലർ ഇന്ത്യൻ സിനിമകളുടെ കഥ പോലെ ത്രില്ലടിപ്പിക്കുന്നതാണ് സുഗന്ധലോകത്തെ കിരീടം വയ്ക്കാത്ത രാജാവായ പോളണ്ട് മൂസയുടെ ജീവിതം. ദുബായ് ദെയ്റ ക്രീക്കിലെ അബ്രയ്ക്ക് സമീപത്തെ സബ്ക അൽ ഒവൈസ് കെട്ടിടത്തിലെ ഏറ്റവും ഉയരത്തിൽ 18-ാം നിലയിലെ വിശാലമായ ഓഫിസിലിരുന്ന് അദ്ദേഹം ആ കഥ വെളിപ്പെടുത്തുന്നു.

എന്റെ ശരിക്കുള്ള പേര് നോക്കിപ്പോവാണെങ്കി, മൊയ്തു എന്നാണ് പാസ്പോർട്ടിലെ പേര്. ബട്ട് വൺലി ഫ്യൂ പീപ്പിൾ കേം ടു നോ ദാറ്റ്. സ്കൂളിൽ പഠിച്ച വലിയ കഥയൊന്നും എനിക്ക് പറയാനില്ല. അത് ഞാൻ യാതൊരു സങ്കോചോമില്ലാതെ വളരെ ലളിതമായി പറയും. പരേതരായ ഖാദർ ഹാജിയുടെയും പള്ളിയുമ്മയുടെയും മകനായി ഏഴ് മക്കളിൽ അഞ്ചാമനായി ജനനം. അതിലൊരാണും പെണ്ണും ഇന്ന് ജീവിച്ചിരിപ്പില്ല.
ഇപ്പോൾ നാലാണും ഒരു പെണ്ണും മാത്രേയുള്ളൂ. ഉമ്മീം ഉപ്പേം എന്നെ കുഞ്ഞോനെ എന്നായിരുന്നു സ്നേഹത്തോടെ വിളിച്ചിരുന്നത്. പൊരേലെ സാഹചര്യം മൂലം മൂന്നാം ക്ലാസ് വരെ മാത്രമേ സ്കൂളിൽ പഠിക്കാൻ കഴിഞ്ഞുള്ളൂ. ഇതേ കാരണത്താൽ ഏഴു മക്കളിൽ ഒരാൾക്കേ പത്താം തരം വരെ പഠിക്കാനുള്ള ഭാഗ്യമുണ്ടായുള്ളൂ. ചെറുപ്പത്തിൽ ഇക്കാമാരിൽ ഒരാളുമായുള്ള ചെറിയൊരു പിണക്കത്തിനൊടുവിൽ ഒൻപതാമത്തെ വയസ്സിൽ ഞാൻ മൈസൂരിലേക്ക് നാടുവിട്ടു. പിന്നെ നടന്നതൊക്കെ ഒരു കഥ പോലത്തെ സംഭവങ്ങളാണ്.

∙ തീൻമേശ വൃത്തിയാക്കാൻ കൈയെത്തുന്നില്ല; ഉപജീവനമാർഗം നിലച്ചു!
അലച്ചിലിനൊടുവിൽ ഒരു ഹോട്ടലിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. തീൻമേശ വൃത്തിയാക്കുകയായിരുന്നു പണി. എന്നാൽ രണ്ടാഴ്ച ജോലി ചെയ്തപ്പോഴേയ്ക്കും മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുറച്ച് ദിവസത്തെ ആശുപത്രി വാസത്തിൽ രോഗം ശമിച്ച് ഇത്തിരി ദിവസം വീട്ടിൽ താമസിച്ച ശേഷം വീണ്ടും മൈസൂരിലേക്ക് വണ്ടി കയറി. ഹോട്ടൽ ജീവനക്കാരന്റെയും തയ്യൽക്കാരന്റെ ജോലി ചെയ്തു. എന്തിന് തൂപ്പുകാരനായും ജീവിതത്തോട് മല്ലിട്ടു. തീൻ മേശ വൃത്തിയാക്കാൻ കൈ എത്താത്തതാണ് ആ ജോലി നഷ്ടപ്പെടാൻ കാരണമായത്. മേശകൾ ശരിക്കും വൃത്തിയാക്കാൻ പറ്റാത്തത് കണ്ടപ്പോൾ ഹോട്ടലുടമ പറഞ്ഞു, മോനേ, നിനക്ക് ഈ പണി പറ്റില്ല.
അന്ന് ഞാൻ കുറേ കരഞ്ഞു. മുതലാളിയുടെ കാൽ പിടിച്ചപ്പോൾ ഹോട്ടലിലേക്ക് വിറക് കൊണ്ടുവരുന്ന ജോലി ലഭിച്ചു. വൈകുന്നേരം വരെ ജോലി ചെയ്താൽ 75 പൈസയായിരുന്നു അന്നത്തെ കൂലി. അതായിരുന്നില്ല വിഷയം, ഒരു നേരത്തേയ്ക്കെങ്കിലും ഭക്ഷണം-അതായിരുന്നു അന്നത്തെ ഏറ്റവും വലിയ കാര്യം. ആ ജോലിയും കുറേക്കാലം ചെയ്ത ശേഷം അവിടെ നിന്നിറങ്ങി. അങ്ങനെ എട്ടൊൻപത് മാസത്തിനിടയ്ക്ക് മൈസൂരിൽ ഒരു കൈ നോക്കാത്ത ജോലി ഒന്നുമില്ലെന്ന് പറയാം. അപ്പോഴായിരുന്നു ടൈലറിങ് ജോലി പഠിച്ചത്. ബജാജിന്റെ ഒാവർ കോട്ട് നിർമാണമായിരുന്നു പ്രധാന പണി. അതൊരെണ്ണം തയ്ച്ചാൽ ഒന്നര രൂപ ലഭിക്കും. പത്തിരുപതെണ്ണം ഒന്നിച്ചടിക്കുമെങ്കിലും ഒരു ദിവസം ഒരെണ്ണം മാത്രമേ പൂർണമാകുള്ളൂ. ഒടുവിൽ ഒൻപത് മാസത്തിന് ശേഷം വീണ്ടും നാട്ടിലേക്ക്. അവിടെ തയ്യൽക്കാരനായും മറ്റു പല ജോലികളും ചെയ്ത് കുറേക്കാലം കഴിച്ചുകൂട്ടി.

∙ആദ്യം അറബി വീട്ടിലെ ജോലിക്കാരൻ, പിന്നെ കച്ചവടക്കാരൻ
1977 ൽ ആദ്യമായി കപ്പൽ യാത്ര ചെയ്ത് യുഎഇയിലെത്തി. തുറമുഖത്ത് ജോലി ചെയ്തിരുന്ന സ്വന്തം ഇക്ക നൽകിയ വീസയിലായിരുന്നു വരവ്. ദുബായ് ജുമൈറയിലെ അറബി വീട്ടിലായിരുന്നു ഹൗസ് ബോയ് ആയുള്ള ജോലി. ഈ പണി കൊല്ലങ്ങളോളം തുടർന്നു. ഒടുവിൽ ഒരു ദിവസം, വലിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അർബാബിനോട്( ജോലി ചെയ്തിരുന്ന വീടിന്റെ ഉടമ) ഞാൻ പറഞ്ഞു:
അർബാബേ, ഞാനിപ്പോൾ യുവാവൊക്കെയായില്ലേ, നൗ ജവാൻ... ഇനിയും ഈ വീട്ടിൽ പണിയെടുക്കുന്നതിൽ ഒരു ഏനക്കേടുണ്ടെന്ന് മനസ്സ് പറയുന്നു. അപ്പോൾ അർബാബ് ചോദിച്ചു, പിന്നെ നിനക്കെന്ത് ജോലിയാ വേണ്ടേ?. ആ ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് അമ്പരന്നു. പടച്ചോനേ, ഇനിയിപ്പോൾ എന്താ പറയാ. എന്തും വരട്ടെയെന്ന് പറഞ്ഞ് ഞാനങ്ങ് പറഞ്ഞു, എനിക്ക് പൊലീസിൽ എന്തെങ്കിലും ഒരു ജോലി തരുമോ എന്ന്. ങാ, ഞാൻ ആലോചിക്കട്ടെ എന്ന് പറഞ്ഞുപോയ അർബാബ് എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് വാക്ക് പാലിച്ചു.

ഒരിക്കൽ അദ്ദേഹം എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഭിമുഖം ഒന്നും ഉണ്ടായില്ല. രക്തപരിശോധനകളും മറ്റും നടത്തിയപ്പോഴും എന്ത് ജോലിയാണ് എനിക്ക് ലഭിക്കുക എന്നൊന്നും അറിയില്ലായിരുന്നു. വല്ലാത്ത ആകാംക്ഷ. അന്ന് പൊലീസിൽ മലയാളികളോ ഇന്ത്യക്കാരോ ഉണ്ടോ എന്നും അറിയില്ലായിരുന്നു. പൊലീസ് സ്റ്റേഷനിലെ പാൻട്രിയിൽ ജോലി ചെയ്യുന്ന, 'ചായപ്പോലീസ്' എന്ന് ചിലർ കളിയാക്കി വിളിക്കാറുള്ള ബോയോ, ക്ലീനിങ് ബോയോ ആയിരിക്കുമെന്നായിരുന്നു എന്റെ ചിന്ത.
എന്തായാലും അത് വലിയൊരു ഭാഗ്യമാണെന്ന് കരുതി. ഒരാഴ്ച കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു അന്ന് പറഞ്ഞയച്ചു. നിർഭാഗ്യമെന്ന് പറയട്ടെ(അതോ ഭാഗ്യമോ), അന്ന് അടിയന്തരമായ എന്തോ ആവശ്യത്തിന് ലണ്ടനിലേക്ക് പോയ അർബാബിന് കുറേക്കാലം അവിടെ തങ്ങേണ്ടി വന്നു. ഈ സമയം ഞാൻ വീട്ടിൽ നിന്നിറങ്ങി മറ്റെന്തെങ്കിലും ജോലി കണ്ടെത്താൻ തീരുമാനിച്ചു. അർബാബിനോട് അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം തലകുലുക്കി.

∙'ചായപ്പൊലീസ്' ഒരു സ്വപ്നമായപ്പോൾ 'ഇംഗ്ലിഷ് കുക്കാ'യി
ചായപ്പൊലീസെങ്കിലുമാകാമെന്ന കിനാവ് മയ്യത്തായപ്പോൾ 'ഇംഗ്ലിഷ് കുക്ക്' ആയി ജോലി ലഭിച്ചു. ദുബായിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇംഗ്ലിഷുകാർക്ക് ഭക്ഷണമുണ്ടാക്കലായിരുന്നു ഈ ജോലി. അതിൽ സംതൃപ്തനായി ഡ്യൂട്ടി നിർവഹിച്ചു. ദുബായ് അപ്പോൾ വിസ്മയ നഗരത്തിലേക്കുള്ള കുതിപ്പ് തുടർന്നുകൊണ്ടിരുന്നു. ഞാൻ യുഎഇയിലെത്തിയിട്ട് അഞ്ച് വർഷം പിന്നിടുകയും ചെയ്തു. അക്കാലത്ത് എന്റെ 22-ാം വയസ്സിലായിരുന്നു അന്ന് കിട്ടാക്കനിയായ ഹെവി ലൈസൻസ് തന്നെ നേടിയത്. അന്ന് സർദാർജിമാർക്കും പാക്കിസ്ഥാനികൾക്കും മാത്രമേ വലിയ വാഹനം ഓടിക്കാനുള്ള ഈ ലൈസൻസ് ലഭിക്കുമായിരുന്നുള്ളൂ. തുടർന്ന് അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു. കുറേക്കാലം സെയിൽസ്മാന്റെ കുപ്പായവുമണിഞ്ഞു. ഇതൊക്കെയാണ് സംഭവബഹുലമായ തുടക്കകാല പ്രവാസ ജീവിതത്തിലെ മറ്റ് എപ്പിസോഡുകൾ.
∙ചെയ്യാത്ത പണി ഒന്നുമില്ല, ഭായ്
എടുക്കാത്ത പണി യാതൊന്നുമില്ലെന്ന് തന്നെ പറയാം. പിന്നീട് കച്ചവടം ചെയ്യാത്തതായിട്ടുമില്ല. വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്‌തുക്കൾ, ഇലക്‌ട്രോണിക്സ് സാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവയാണ് ആദ്യകാലത്ത് കച്ചവടം ചെയ്തത്. 17 വർഷത്തോളം ഈ മേഖലയിൽ വ്യാപൃതനായി. അന്ന് എനിക്ക് രണ്ട് പാർട്ണർമാരുമുണ്ടായിരുന്നു. കച്ചവടം ഉഷാറായി നടന്നു. ആറ് വർഷത്തിന് ശേഷം 1983ൽ നാട്ടിലേക്ക് പോയി വിവാഹിതനായി തിരിച്ചുവന്നു.

2004 ലാണ് പലതരം ഉൽപന്നങ്ങളുടെ കച്ചവടത്തിൽനിന്ന് ഫിൽറ്റർ ചെയ്ത് സ്വന്തമായി പെർഫ്യൂം വ്യാപാരം തിരഞ്ഞെടുത്തത്. കുറേ ആലോചിച്ച് കമ്പനിക്ക് പേരുമിട്ടു-ഫ്രാഗ്നൻസ് വേൾഡ്. ലോകം മുഴുവൻ സുഗന്ധം പരത്താനുള്ള ഉള്ളിന്റെയുള്ളിലെ ആഗ്രഹമായിരിക്കാം ഈ പേര് തിരഞ്ഞെടുക്കാനുള്ള ചിന്തയ്ക്ക് പിന്നിൽ. അന്ന് ഞാൻ സ്വന്തമായി ഡിസൈൻ ചെയ്ത ലോഗോയാണ് ഇന്നും ഉപയോഗിക്കുന്നത്. അക്കാലത്ത് സുഗന്ധദ്രവ്യ വ്യാപാര മേഖല ഇന്നത്തെപോലെ അത്ര സജീവമായിരുന്നില്ല. ഉള്ളവരിൽ തന്നെ മലയാളികൾ വളരെ കുറവ്. നിർമാണം ഇവിടെ ഇല്ലാത്തതിനാൽ പുറംരാജ്യങ്ങളിൽ നിന്ന് കൊണ്ടുവരികയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കച്ചവടം പെട്ടെന്ന് പച്ചപിടിച്ചു.
∙അജ്മാനിൽ ആദ്യ ഫാക്ടറി, ഇന്ന് ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി
പെർഫ്യൂം വ്യവസായ മേഖലയിൽ വിദഗ്ധരായി അന്നത്തെ കാലത്ത് മലയാളികൾ ആരുമുണ്ടായിരുന്നില്ല. എന്നാൽ വടക്കേ ഇന്ത്യക്കാരും ബംഗ്ലാദേശുകാരും അന്നേ ഈ രംഗത്ത് കഴിവ് തെളിയിച്ചവരാണ്. ഇവർ നടത്തുന്ന വലിയ കമ്പനികൾ അന്ന് ഉണ്ടായിരുന്നു. എങ്കിലും യൂറോപ്യൻ കുത്തകക്കാരായിരുന്നു ഈ മേഖല കൈയടക്കിയിരുന്നത്. അടുത്ത കാലത്ത് മാത്രമാണ് അതൊക്കെ പൊളിച്ചടക്കിയത്.

സുഗന്ധ ദ്രവ്യങ്ങളുടെ കൂട്ട് ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവയായതിനാൽ ഈ മേഖലയിൽ ഇന്ത്യക്കാർ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി. എങ്കിലും നിർമാണത്തിലുള്ള അറിവില്ലായ്മ കാരണം യുഎഇയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ച് അത് മികച്ച സുഗന്ധദ്രവ്യമായി തിരിച്ചുവന്നു.
എന്നാൽ, ഈ വ്യാപാരത്തിൽ ഇറങ്ങിയപ്പോൾ തന്നെ പോളണ്ട് മൂസ വിദേശത്തേക്ക്, പ്രത്യേകിച്ച് സിഐഎസ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. ഉസ്ബെക്കിസ്ഥാൻ, തജക്കിസ്ഥാൻ, അസർബൈജാൻ, അർമീനിയ, ബൾഗേറിയ, ലാത്വിയ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും പിന്നീട് ഫ്രാഗ്നൻസ് വേൾഡ് കടന്നുചെന്നു. കുറച്ചുകാലം കൂടി കഴിഞ്ഞ്, 2008ലായിരുന്നു ആഫ്രിക്കൻ വിപണിയിലേയ്ക്കുള്ള പ്രവേശം.

ഇപ്പോഴും അത് വിജയകരമായി തുടരുന്നു. 132 രാജ്യങ്ങളിലേക്ക് നിലവിൽ ഫ്രാഗ്നൻസ് വേൾഡ് ഉൽപന്നങ്ങൾ കയറ്റിയയക്കുന്നു.2017ൽ സ്ഥാപിച്ച അജ്മാനിലെ ഏക ഫാക്ടറിയിൽ വിവിധ രാജ്യക്കാരായ 1500 ലേറെ പേർ ജോലി ചെയ്യുന്നു. ഇതിൽ നല്ലൊരു ശതമാനം മലയാളികളാണ്. 4000 തരം സുഗന്ധദ്രവ്യങ്ങൾ 15 ലക്ഷത്തോളം പ്രതിദിനം ഉൽപാദിപ്പിക്കുന്നു. വൈകാതെ ഷാർജയിൽ വിശാലമായ ഫാക്ടറി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.
∙പോളണ്ട് മൂസ എന്ന പേരിന് പിന്നിൽ
ഇന്നത്തെ പോലെ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പ്രവാസികൾ മുന്നോട്ടുവരാത്ത കാലത്ത്, 1988ൽ പോളണ്ട് സന്ദർശിച്ചയാളാണ് മലയാളികളുടെ സ്വന്തം പോളണ്ട് മൂസ. അന്ന് യുഎഇയിലെ മലയാളി സമൂഹത്തിൽ പോളണ്ടിൽ പോയവർ വളരെ കുറവ്. പ്രത്യേകിച്ച് ബിസിനസ് ആവശ്യാർഥം യാത്ര ചെയ്തവരെക്കുറിച്ച് കേട്ടിട്ടേയില്ല. അപൂർവം ചിലർ മാത്രമേ അന്ന് പോളണ്ട് സന്ദർശിച്ചിരുന്നുള്ളൂ. പക്ഷേ, അവിടെ സംഘർഷമേഖലയിലായിരുന്നു എന്നതൊന്നും ഇദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. പോയവരിൽ 'പരുക്കേൽക്കാതെ' തിരിച്ചുവന്നവരും അപൂർവം.

ആ രാജ്യത്തെ ആവശ്യക്കാർക്ക് സുഗന്ധദ്രവ്യം മറ്റെവിടെ നിന്നും ലഭിക്കുമായിരുന്നില്ല എന്നതിനാൽ തന്റെ ബിസിനസ് വളർച്ച സ്വപ്നംകണ്ടു.മൂസ ആദ്യമായി പോളണ്ടിൽനിന്ന് തിരിച്ചുവന്നപ്പോൾ ബനിയാസ് സ്ക്വയറിലെയും ദെയ്റ ക്രീക്കിലെയും കച്ചവടക്കാരായ പരിചയക്കാരാണ് അന്ന് ആദ്യമായി വിളിച്ചത്- പോളണ്ട് മൂസ. അതങ്ങനെ പ്രശസ്തമായി. എല്ലാവരും ആ പേര് വിളിക്കാൻ തുടങ്ങി. ങാ, ആയിക്കോട്ടെയെന്ന് ഞാനും കരുതി. പാസ്പോർട്ടിലെ പേര് മൊയ്തു എന്നാണെങ്കിലും അതാർക്കും അറിയാത്ത കാര്യം. രാഷ്ട്രീയ സംഘർഷം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് പോളണ്ട് സന്ദർശിച്ച് ധീരത കാണിച്ചയാൾക്ക് മറ്റെന്ത് പേര് നൽകാൻ.
∙കാക് സി, സെ മയ്ഫസി, കാക് ബില..; എന്റെ ജീവിതം എന്റെ യൂണിവേഴ്സിറ്റി
മികച്ച വിദ്യാഭ്യാസം നേടാൻ കഴിയാത്തത് പോളണ്ട് മൂസയെ ആദ്യ കാലത്ത് ഏറെ ദുഃഖിപ്പിച്ചിരുന്നു. ഇത് മനസ്സിൽ ഒരു കനൽ പോലെ ഏറെ കാലം നീറി. ആ വാശിയായിരിക്കാം എന്നെ ഇന്ന് 15 ലേറെ ലോക ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഒരാളാക്കി മാറ്റിയത്. ഈ ഭാഷാ പ്രാവീണ്യം തന്നെയാണ് എന്റെ കരുത്തെന്ന് വിശ്വസിക്കുന്നു. റഷ്യൻ, സൊമാലി, കിർഗിസ്, റൊമാനിയൻ, ബൾഗേറിയൻ, പോളിഷ്, അറബിക്, ഇംഗ്ലിഷ്, കസാഖിസ്ഥാൻ, സിറിയൻ ഭാഷകളൊക്കെ മണിമണിയായി കൈകാര്യം ചെയ്യും.
അതു തന്നെയാണ് ഈ രാജ്യങ്ങളിലൊക്കെ ഫ്രാഗ്നൻസ് വേൾഡ് പ്രിയങ്കരമാകാൻ കാരണമെന്ന് ഇദ്ദേഹം പറയുന്നു. കാക് സി എന്ന് ബൾഗേറിയയിലും സെ മയ് ഫസി എന്ന് റൊമാനിയൻ ഭാഷയിലും കാക് ബില എന്ന് റഷ്യയിലും ചോദിക്കുന്നത് നമ്മൾ ആരായുന്ന സുഖമാണോ എന്നത് തന്നെ. എന്റെ ജീവിതമാണ് എന്റെ സർവകലാശാല, അതാണ് ഞാൻ-പോളണ്ട് മൂസ ആരാണെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ.
∙ ന്യൂജൻ മൂസയിലേയ്ക്കുള്ള വേഷപ്പകർച്ചയ്ക്ക് പിന്നിൽ
പുതുതലമുറയുടേത് പോലുള്ള കളർഫുൾ വസ്ത്രങ്ങൾ ധരിക്കാറുള്ള പോളണ്ട് മൂസയ്ക്ക് അതേക്കുറിച്ച് പറയാനുള്ളത് ഇങ്ങനെ-ഇതൊക്കെ ധരിക്കാനുള്ള പ്രായത്തിൽ ഒന്നും ലഭിച്ചില്ല. ഇന്ന് ഏതൊരാളും അസൂയപ്പെടുന്ന തരം ജീവിതം നയിക്കാനാകും. അതിന്റെ ഭാഗമാണ് ഈ വസ്ത്രധാരണം. വിലകൂടിയ ടി- ഷർട്ട് കാണും വിധം കുടുക്കുകളഴിച്ച വർണാങ്കിത കുപ്പായവും തൂവെള്ള പാന്റ്സും അതിന് അനുയോജ്യമായ ഷൂസും ധരിച്ച പോളണ്ട് മൂസയ്ക്ക് ജെൻസി പിള്ളാരെ പോലും അസൂയപ്പെടുത്തുംവിധം ഇതിലുമപ്പുറം ഷോ കാണിക്കാനാകുമെങ്കിലും അദ്ദേഹം അതിന് മുതിരാറില്ല.
പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച, ഒന്നും അറിയാത്തവന്റെ ധൈര്യം. അതാണെന്നെ ഇന്നീ ഉയർച്ചയിലെത്തിച്ചത്- ദുബായ് ദെയ്റ ക്രീക്കിലെ ആഡംബര ബോട്ടുകളിൽ നിന്നൊഴുകി വരുന്ന വശ്യസംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ഉറച്ച വാക്കുകളിൽ പോളണ്ട് മൂസ പറഞ്ഞു നിർത്തി. ഇദ്ദേഹത്തിന് കരുത്തായി 1500 ജീവനക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ കൂടെ നിർത്തി കമ്പനിയെ മുന്നോട്ടു നയിക്കാൻ മക്കളായ അബ്ദുൽ സലാമും സഫീർ മൊയ്തു സലാമും സാജിദ ലബീബയും ഉണ്ട്. ഏത് ബിസിനസ് പിരിമുറുക്കത്തിന് അയവു വരുത്താൻ പ്രിയപത്നി ഷരീഫയും പിന്നെ 2011ൽ ഈ ലോകത്തോട് വിടപറഞ്ഞ ആദ്യ ഭാര്യ റുഖിയയുടെ ദീപ്ത സ്മരണകളും.