പൊൻകണിയൊരുക്കി പ്രവാസികളുടെ ആഘോഷം; കൺനിറയെ ഐശ്വര്യം

Mail This Article
അബുദാബി ∙ സമൃദ്ധി നിറച്ചെത്തിയ വിഷുവിനെ ആഘോഷമാക്കി പ്രവാസി മലയാളികൾ. പുത്തനുടുപ്പിട്ട് വിഷുക്കണി കണ്ടും വിഭവസമൃദ്ധമായ സദ്യയുണ്ടും കലാവിരുന്നൊരുക്കിയും മലയാളികൾ ആഘോഷം അവിസ്മരണീയമാക്കുന്നു. തനത് ചിട്ടവട്ടങ്ങളോടെ മറുനാട്ടിലും ആഘോഷമൊരുക്കിയും കുടുംബാംഗങ്ങളെ ലൈവായി വിളിച്ചും അകലെയല്ലെന്നും കൂടെയുണ്ടെന്നും മനസ്സിനെ പറഞ്ഞുറപ്പിച്ചും ആഘോഷാരവങ്ങളിലേക്ക് കടക്കുകയാണ് പ്രവാസികൾ.
ഗൾഫിൽ പ്രവൃത്തി ദിനമാണെങ്കിലും ആഘോഷത്തിന് കുറവില്ല. വേഷത്തിലും ഭാവത്തിലും മലയാളിയായാണ് മേടപ്പുലരിയെ ആഘോഷമാക്കുന്നത്. സഹപ്രവർത്തകരോടൊപ്പം ഒന്നിച്ച് സദ്യയുണ്ണാനുള്ള ഒരുക്കത്തിലാണ് പലരും. ഇതിനായി പാഴ്സൽ സദ്യ ഏർപ്പാടാക്കിവയരാണ് ഏറെയും. വീട്ടിലുണ്ടാക്കിയ വിവിധ തരം പായസം സമ്മാനിച്ചും ആഘോഷം മധുരതരമാക്കുന്നു. വിഷു ആഘോഷത്തിനുള്ള സദ്യയ്ക്കും വിഷുക്കണിക്കും വേണ്ട സാധനങ്ങളെല്ലാം പ്രത്യേക കിറ്റായി സൂപ്പർ, ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാക്കിയത് പ്രവാസികളുടെ അലച്ചിൽ കുറച്ചു. കിറ്റുകളിലെ കണിവെള്ളരി, ചക്ക, മാമ്പഴം,അരി, തേങ്ങ, പഴം, കണിക്കൊന്ന തുടങ്ങിയവയെല്ലാം തളികയിലൊരുക്കി ഉണ്ണിക്കണ്ണന് സമർപ്പിച്ച് കണി കണ്ടുണരുന്നു.
പിന്നീട് വിഷുക്കൈനീട്ടം. തുടർന്ന് തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷം പാരമ്യത്തിലേക്ക്. നാടിന്റെ സ്മരണകളിൽ മനം നിറഞ്ഞുള്ള ആഘോഷം പ്രവാസ ലോകത്ത് ഇനി ആഴ്ചകളോളം തുടരും. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വിഷു ആഘോഷ പരിപാടികളും വിവിധയിടങ്ങളിൽ നടന്നുവരുന്നു.