ഉംറ തീർഥാടകരുടെ എണ്ണത്തിൽ 11% വർധന

Mail This Article
മക്ക ∙ ഈ വർഷം ആദ്യ 3 മാസത്തിനിടെ 65 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫിഖ് അൽ റബീഅ് അറിയിച്ചു. മുൻ വർഷത്തെ ഇതേ കാലയളവിനെക്കാൾ 11% കൂടുതലാണിത്. മദീനയിൽ ഉംറ ആൻഡ് സിയാറ ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ഉംറ വീസ നിയമങ്ങൾ ഉദാരമാക്കിയതും നടപടികൾ ലളിതമാക്കി ഡിജിറ്റലാക്കിയതും തീർഥാടകരുടെ എണ്ണം കൂടാൻ കാരണമായി. മക്കയിലും മദീനയിലുമുള്ള 55 ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ തനിമ നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിതതായും മന്ത്രി പറഞ്ഞു.
മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ ഫോറം ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ ഉംറ ഫോറത്തിലും വൻ ജനപങ്കാളിത്തമുണ്ട്. 330 ആഭ്യന്തര ഉംറ കമ്പനികൾക്കു പുറമേ രാജ്യാന്തരതലത്തിലെ 8000 ഉംറ ഏജന്റുമാരും ഫോറത്തിൽ പങ്കെടുത്തു. മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ ഉപയോക്താക്കളുടെ എണ്ണം 2024ൽ 88 ലക്ഷമായി വർധിച്ചു. 2022ൽ യാത്രികരുടെ എണ്ണം 33 ലക്ഷമായിരുന്നു.