എമിറേറ്റ്സ് ഐഡി 'പഴങ്കഥ', ഇനി ഫേഷ്യൽ റെക്കഗ്നിഷൻ: സുരക്ഷ, കൃത്യത, സൗകര്യം; അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

Mail This Article
അബുദാബി ∙ യുഎഇയിൽ എമിറേറ്റ്സ് ഐഡിക്ക് പകരം ബയോമെട്രിക് സാങ്കേതികവിദ്യ (ഫേഷ്യൽ റെക്കഗ്‌നിഷൻ) ഏർപ്പെടുത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പദ്ധതി അടുത്തവർഷം മുതൽ പ്രാബല്യത്തിലാകും.
പരീക്ഷണം വിജയകരമാണെന്നും എല്ലാ മേഖലകളിലും പൂർണതോതിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ഏർപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിപി വ്യക്തമാക്കി. അതോടെ എമിറേറ്റ്സ് ഐഡി ഇല്ലാതാകും.
സുരക്ഷ, കൃത്യത, സൗകര്യം എന്നിവയാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സർക്കാർ, ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് തുടങ്ങിയ പ്രധാന മേഖലകളിലാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനം നടപ്പാക്കുക. പിന്നീട് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. ഡിജിറ്റൽ രീതിയിലേക്കുള്ള സുഗമവും സമഗ്രവുമായ മാറ്റത്തിലൂടെ സങ്കീർണ സേവനങ്ങൾ കൂടി ലഭ്യമാക്കാനാകും. ലോകത്തിലെ പ്രമുഖ ഡിജിറ്റൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണു സേവനം ഉറപ്പാക്കുന്നത്. പുതിയ സംവിധാനം സംബന്ധിച്ച് ബോധവൽക്കരണം നടത്തി ജനങ്ങളിൽനിന്ന് നിർദേശങ്ങളും പരിഹാരങ്ങളും ക്ഷണിക്കും.
എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് സേവനങ്ങളുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നെന്ന് ഉറപ്പാക്കുമെന്നും ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് പറഞ്ഞു. ദുബായ്, അബുദാബി ഉൾപ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിലൂടെ ജനങ്ങൾക്കു മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കാമെന്നാണ് വിലയിരുത്തുന്നത്. തട്ടിപ്പ് ഇല്ലാതാക്കാനും അതുവഴി സാധിക്കും.