മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Mail This Article
ദുബായ് ∙ മാതാപിതാക്കളോട് പിണങ്ങി വീടുവിട്ട പെൺകുട്ടിയുടെ പ്രശ്നം നയപരമായി പരിഹരിച്ച് ദുബായ് പൊലീസ്. ദുബായിലാണ് സംഭവം. രക്ഷിതാക്കളുമായി പിണങ്ങിയ കുട്ടി നേരെ തന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം തിരിച്ചുവിളിച്ചിട്ടും ചെന്നില്ല. ഒടുവിൽ അവർ ദെയ്റ നായിഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇവിടുത്തെ വിക്ടിങ് കമ്യൂണിക്കേഷൻ യൂണിറ്റ് പെൺകുട്ടിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ തിരക്കി. തന്റെ പ്രശ്നങ്ങളെല്ലാം അവൾ പൊലീസിനോട് വിശദീകരിച്ചു. ഇതേ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പറയാനുള്ളതും കേട്ടു. അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പെൺകുട്ടി മാതാപിതാക്കളോടൊപ്പം മടങ്ങുകയും ചെയ്തു.
∙ മക്കളെ നന്നായി പരിപാലിക്കണമെന്ന് പൊലീസ്
പ്രശ്നപരിഹാരത്തിന് മുൻകൈയെടുത്ത വിക്ടിങ് കമ്യൂണിക്കേഷൻ യൂണിറ്റിനെ നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രി. ജനറൽ ഒമർ അഷൂർ അഭിനന്ദിച്ചു. പ്രത്യേകിച്ച് വനിതാ ഉദ്യോഗസ്ഥ സഹ്റ അബ്ദുൽ ഹമിദ് ഇസാഖ്, ഹസൻ അലി അൽ ബലൂഷി എന്നിവരെ. വിക്ടിങ് കമ്യൂണിക്കേഷൻ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സാമൂഹിക, മാനുഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ദുബായ് പൊലീസ് കുറ്റന്വേഷണ വിഭാഗം രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ റിപോർട്ടുകൾ പിന്തുടരുക, ഇരകളെ അറിയിക്കുക, നിയമപരമായ ആവശ്യകതകൾക്കനുസൃതമായി അവർക്ക് പിന്തുണയും സഹായവും നൽകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ,
അപകടത്തിൽപ്പെട്ടവർക്ക് സുരക്ഷാ, മാനുഷിക വീക്ഷണകോണിൽ നിന്ന് സമഗ്രമായ പരിചരണം നൽകുക, പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, റിപോർട്ട് സമർപ്പിക്കുമ്പോഴോ അപകടം സംഭവിക്കുമ്പോഴോ ഇരകൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക എന്നിവയും ലക്ഷ്യങ്ങളാണ്.
കുട്ടികളെ നന്നായി പരിപാലിക്കാനും അവരുടെ പ്രായവും അവർ അനുഭവിച്ചേക്കാവുന്ന ഉയർച്ച താഴ്ചകളും സമ്മർദങ്ങളും മനസ്സിലാക്കാനും ബുദ്ധിപൂർവവും ചിന്താപൂർവ്വവും അവരെ കൈകാര്യം ചെയ്യാനും നല്ല വിദ്യാഭ്യാസ തത്വങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ അവരെ നയിക്കാനും ബ്രി. ജനറൽ അഷൂർ ആഹ്വാനം ചെയ്തു.
മകളുമായുള്ള തർക്കം പരിഹരിക്കുന്നതിൽ അധികൃതരുടെ വേഗത്തിലുള്ള പ്രതികരണത്തിനും സഹായത്തിനും പെൺകുട്ടിയുടെ അമ്മ നന്ദി പറഞ്ഞു. ദുബായ് പൊലീസിലുള്ള തന്റെ വലിയ ആത്മവിശ്വാസമാണ് കുടുംബ തർക്കം പരിഹരിക്കുന്നതിൽ അവരുടെ സഹായം തേടാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.