രേഖകളില്ലാതെ ബഹ്‌റൈനിൽ താമസം, ദുരിത ജീവിതം; സാമൂഹിക പ്രവർത്തകരുടെ കരുതലിൽ പ്രവാസികൾ നാടണഞ്ഞു

Mail This Article
മനാമ ∙ താമസരേഖകൾ ഇല്ലാതെയും യാത്രാ നിരോധനവും നേരിട്ട് രോഗാവസ്‌ഥയിൽ ബഹ്‌റൈനിൽ കഴിയേണ്ടിവന്ന മൂന്ന് പ്രവാസികൾ മലയാളികൾ സാമൂഹ്യ പ്രവർത്തകരുടെയും ശ്രീലങ്കൻ, ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാടണഞ്ഞു. ശ്രീലങ്കൻ സ്വദേശിനി കദീജ മുഹമ്മദ് അസ്ലം, മകൻ റഫീഖ് കത്തീദ് മുഹമ്മദ്, ഇന്ത്യൻ പൗരൻ ഇയ്യപ്പൻ മുരുകയ്യൻ എന്നിവരാണ് അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങിയത്.
20 വർഷത്തിലേറെയായി ബഹ്‌റൈനിൽ രേഖകളില്ലാതെ താമസിച്ചിരുന്ന ശ്രീലങ്കൻ പൗരയായ കദീജയെ ഗുരുതരമായ ആരോഗ്യസ്ഥിതി കാരണം ജനുവരി മുതൽ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2007 ഓഗസ്റ്റിൽ സൽമാനിയ ആശുപത്രിയിൽ ജനിച്ച അവരുടെ മകന് ജനന സർട്ടിഫിക്കറ്റോ പാസ്‌പോർട്ടോ ഉണ്ടായിരുന്നില്ല. പ്രസവശേഷം പങ്കാളി ഉപേക്ഷിച്ചുപോയ അവരും 18 വയസ്സുള്ള അവരുടെ മകനും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ പിന്തുണയിലാണ് കഴിഞ്ഞത്.
തുടർന്നാണ് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ, ഹോപ്പ് ടീം എന്നിവയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ശ്രീലങ്കൻ എംബസി, ബഹ്‌റൈൻ ഇമിഗ്രേഷൻ അധികൃതർ, സൽമാനിയ മെഡിക്കൽ അധികൃതർ, നിരവധി കമ്യൂണിറ്റി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അമ്മയ്ക്കും മകനും യാത്രാ രേഖകൾ സംഘടിപ്പിച്ച് അവരുടെ മടക്കയാത്ര സഫലമാക്കിയത്. എം ഖദീജയുടെ മകൻ റഫീക്കിന്റെ ജനന വിശദാംശങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് സൽമാനിയ ആശുപത്രി ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് തുടർനടപടികൾ സുഗമമായത്.

കഴിഞ്ഞ ദിവസത്തെ ഗൾഫ് എയർ വിമാനത്തിൽ അമ്മയും മകനും കൊളംബോയിലേക്ക് തിരിച്ചുപോയി. ഖദീജയുടെ അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മെഡിക്കൽ എസ്കോർട്ടും ഒപ്പമുണ്ടായിരുന്നു. ശ്രീലങ്കൻ അംബാസഡർ, എംബസി ഉദ്യോഗസ്ഥർ, പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ഡിസ്‌കവർ ഇസ്‌ലാം ഹോപ്പ് ടീം, ഇമിഗ്രേഷൻ വകുപ്പ്, സൽമാനിയ ആശുപത്രിയിലെ കരുണയുള്ള ഡോക്ടർമാർ, ജീവനക്കാർ എന്നിവരുടെ പിന്തുണയ്ക്കും സഹായത്തിനും കദീജ നന്ദിപറഞ്ഞു.
20 വർഷത്തെ ബഹ്‌റൈൻ വാസത്തിനു ശേഷം ദുരിതത്തിലായ ഇന്ത്യൻ പൗരൻ ഇയ്യപ്പൻ മുരുകയ്യന്റെയും മടക്കയാത്ര സാധ്യമായത് സാമൂഹ്യപ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും അക്ഷീണ പ്രവർത്തനത്തിന് ഒടുവിലാണ്. 2004 മുതൽ സാധുവായ രേഖകളില്ലാതെയും 2006 മുതൽ ദീർഘകാല യാത്രാ വിലക്കിലും ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹവും.

രണ്ട് കാൽവിരലുകൾ മുറിച്ചുമാറ്റിയതുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിച്ച അയ്യപ്പൻ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലായിരുന്നു. സാധുവായ വീസയോ പാസ്‌പോർട്ടോ ഇല്ലാത്തതും വ്യക്തമല്ലാത്ത കോടതി രേഖകളുമില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ തിരിച്ചുപോക്ക് തന്നെ അനിശ്ചിതത്വത്തിലായിരുന്നു.

നിരവധി നിയമ നടപടികൾക്ക് ശേഷം, ഇന്ത്യൻ എംബസി ഒരു അടിയന്തര സർട്ടിഫിക്കറ്റ് നൽകിയാണ് അദ്ദേഹത്തിന് നാട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കിയത്. ബഹ്‌റൈൻ സർക്കാരിനും, ജുഡീഷ്യൽ അതോറിറ്റികൾക്കും, ഇമിഗ്രേഷൻ വകുപ്പിനും, സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിനും, അൽ ഹിലാൽ ആശുപത്രിക്കും, അവരുടെ അനുകമ്പാപൂർവ്വവും സമയബന്ധിതവുമായ പിന്തുണയ്ക്ക്ക്കും അയ്യപ്പൻ നന്ദി അറിയിച്ചു.
അദ്ദേഹത്തിന്റെ ഗുരുതരമായ രോഗാവസ്‌ഥയിൽ സൗജന്യ മെഡിക്കൽ കൺസൾട്ടേഷനുകളും ഡ്രസ്സിങ് സേവനങ്ങളും നൽകിയത് അൽ ഹിലാൽ ആശുപത്രിയാണ് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രസിഡന്റ് സുധീർ തിരുനിലത്താണ് കേസ് പുനരുജ്ജീവിപ്പിക്കാനും നിയമപരവും യാത്രാപരവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും മുൻകൈയെടുത്ത്ത് പ്രവർത്തിച്ചത്.
പിഎൽസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ്, അടിസ്ഥാന പ്രവർത്തനങ്ങളും ഡോക്യുമെന്റേഷനും ഏകോപിപ്പിച്ചു . പിഎൽസി വർക്കിങ് കമ്മിറ്റി അംഗങ്ങളും ഹോപ്പ് അംഗങ്ങളുമായ സാബു ചിറമ്മൽ, ഫൈസൽ പട്ടാണ്ടി, അസ്കർ, ഷാജി, തുടങ്ങിയവരും സേവന സന്നദ്ധരായി പ്രവർത്തിച്ചു.
അഭിഭാഷകൻ താരിഖ് അലോൺ ആണ് അയ്യപ്പന് നീതി ഉറപ്പാക്കാനും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള യാത്രാ വിലക്ക് നീക്കാനും കോടതിയിൽ നിരവധി തവണ കോടതി കയറിയിറങ്ങിയത്. എംബസികൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മാനുഷിക സംഘടനകൾ എന്നിവരുടെ ഏകോപനവും പ്രവർത്തനങ്ങളുമാണ് ഈ രണ്ടു പ്രവാസികളുടെയും ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് സാഹചര്യം ഒരുക്കിയത്