ഹജ് സുരക്ഷാ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ; ബുധനാഴ്ച മുതൽ മക്കാ യാത്രക്ക് പാസ് നിർബന്ധം

Mail This Article
ജിദ്ദ ∙ ഹജ് സുരക്ഷയുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. അതാത് വകുപ്പുകളിൽനിന്ന് അനുമതി വാങ്ങാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ നിന്ന് വിതരണം ചെയ്ത ഇഖാമ(താമസരേഖ) ഉള്ളവർക്ക് മാത്രമായിരിക്കും ബുധനാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം. അനുമതിയില്ലാതെ വരുന്നവരെ മക്കയിലെ അതിർത്തി പോസ്റ്റുകളിൽ തടഞ്ഞ് തിരിച്ചയയ്ക്കും.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, മുഖീം പോര്‍ട്ടലുകൾ വഴിയാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം ലഭിക്കുക. സുരക്ഷാ നടപടികളുടെ ഭാഗമായി ഈ മാസം 29 മുതൽ ഉംറ പെർമിറ്റും നിർത്തിവച്ചു. ജൂൺ പത്തു വരെയാണ് നിരോധനം.
ഈ കാലയളവിൽ ഹജ്ജിന് എത്തുന്നവർക്ക് മാത്രമായിരിക്കും ഉംറ അനുവദിക്കുക. വിദേശങ്ങളില്‍ നിന്ന് എത്തിയ ഉംറ തീര്‍ഥാടകര്‍ ഈ മാസം 29ന് രാജ്യം വിടണം. അനധികൃതമായി തങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.