ദേശീയ വിലാസം ഇല്ലാത്ത പാഴ്സൽ ഡെലിവറികൾ സ്വീകരിക്കരുതെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി

Mail This Article
റിയാദ് ∙ നാഷനൽ അഡ്രസ് ഇല്ലാത്ത ഗുണഭോക്താക്കളുടെ പാഴ്‌സൽ, കൊറിയറുകൾ, ഷിപ്പ്മെൻ്റുകൾ ഒന്നും തന്നെ ഷിപ്പിങ്, പാഴ്സൽ ഡെലിവറി കമ്പനികൾ സ്വീകരിക്കരുതെന്ന് നിർബന്ധമാക്കി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. 2026 ജനുവരി 1 മുതൽ എല്ലാ പാഴ്‌സൽ ഡെലിവറി കമ്പനികളും ദേശീയ വിലാസം ഇല്ലാത്ത തരം ഷിപ്പ്മെന്റുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന തീരുമാനം നടപ്പിലാക്കുന്നതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
ഈ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അതോറിറ്റി അറിയിച്ചു. പാഴ്സലുകൾ എത്തിച്ചു നൽകുന്നതിനായി മേൽവിലാസം ആവശ്യപ്പെട്ട് അനാവശ്യമായി ഗുണഭോക്താക്കളെ തുടരെ ബന്ധപ്പെടുന്നത് ഒഴിവാക്കാൻ നാഷനൽ അഡ്രസ് നിർബന്ധമാക്കുന്നതിലൂടെ കഴിയുന്നതോടൊപ്പം വേഗത്തിൽ എത്തിച്ചു നൽകുന്നതിനും സാധിക്കുമെന്നാണ് ഇതിന്റെ നേട്ടം.
അബ്ഷർ, തവക്കൽന, സെഹാത്തി, സുബുൽ എന്നീ നാല് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവർക്കും അവരുടെ ദേശീയ വിലാസം കണ്ടെത്താൻ സൗകര്യമുണ്ടന്ന് അതോറിറ്റി വിശദീകരിച്ചു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് അതോറിറ്റിയുടെ തീരുമാനം.

പാഴ്‌സൽ ഗതാഗത മേഖല വികസിപ്പിക്കുന്നതിനും സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം നടത്തുന്നത്. കഴിഞ്ഞ റമസാനിൽ ലൈസൻസുള്ള കമ്പനികൾ വിതരണം ചെയ്ത തപാൽ ഷിപ്പ്മെന്റുകളുടെ എണ്ണം 26 ദശലക്ഷത്തിലധികം കവിഞ്ഞതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വെളിപ്പെടുത്തി, മുൻവർഷത്തിൽ ഈ കാലയളവിനെ അപേക്ഷിച്ച് ഇത് 18% ദ്രുതഗതിയിലുള്ള വളർച്ചാ നിരക്കാണ് ഈ രംഗത്ത് സൗദി കൈവരിച്ചത്.