നീണ്ട കാത്തിരിപ്പിനൊടുവിൽ മോചനം; കുവൈത്ത് അമീറിന്റെ ഇടപെടലിൽ 30 തടവുകാരെ വിട്ടയക്കും

Mail This Article
കുവൈത്ത് സിറ്റി ∙ ജീവപര്യന്തം തടവ് 20 വര്‍ഷമായി കുറയ്ക്കാന്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 തടവുകാരെ മോചിപ്പിച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് 20 വര്‍ഷത്തിലധികം തടവ് അനുഭവിച്ച ഇവരെ ഇന്നലെ വിട്ടയച്ചത്.
ഇതില്‍ 17 കുവൈത്ത് സ്വദേശികള്‍ ഉണ്ട്. ഇവരെ അഞ്ച് വര്‍ഷത്തേക്ക് ഇലക്ട്രോണിക് മോണിറ്ററിങ് ബ്രേസ്ലെറ്റുകള്‍ ധരിപ്പിച്ച് നിരീക്ഷിക്കും. വിദേശികളായ 13 പേരെ മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട് കടത്താനാണ് നിരിദേശം. 20 വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും തടവ് കാലൃയളവിൽ മറ്റ് കുറ്റകൃത്യങ്ങള്‍ ചെയ്ത അഞ്ച് തടവുകാരുടെ മോചനം സംബന്ധിച്ച അവലോകനം നടത്തിവരുകയാണ്. മോചിതരായവരില്‍ കൂടുതലും കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരായിരുന്നു.
എന്നാല്‍, രാജ്യ സുരക്ഷ-ചാരപ്രവൃത്തി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അമീറിന്റെ ആനുകൂല്യം ബാധകമല്ല. ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തിന്റെ ഇടക്കാല സര്‍ക്കാരിന്റെ മുന്‍ തലവനായ അലാ ഹുസൈന്‍, ബാത്ത് ഭരണകാലത്ത് ഇറാഖുമായി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട നാഷനല്‍ ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവർ രാജ്യ സുരക്ഷ-ചാരപ്രവൃത്തി കേസില്‍ ഉള്‍പ്പെടുന്നു.
കൊലപാതകക്കുറ്റത്തിന് 33 വര്‍ഷം തടവ് അനുഭവിച്ച ഈജിപ്ഷ്യന്‍ പൗരനാണ് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ പ്രവാസി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഇരയുടെ കുടുംബം മാപ്പ് നല്‍കിയതിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. മയക്കുമരുന്ന് കടത്തിന് 27 വര്‍ഷം ജയിലില്‍ കഴിഞ്ഞ കുവൈത്ത് സ്വദേശിയും മോചിപ്പിക്കപ്പെട്ടവരിൽ ഉണ്ട്.