40 വർഷത്തിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലേക്ക്; ചരിത്ര സന്ദർശനത്തിന് യാത്രതിരിച്ച് മോദി

Mail This Article
ജിദ്ദ ∙ 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി 'മുത്തശ്ശി നഗരം' എന്നറിയപ്പെടുന്ന ജിദ്ദ സന്ദർശിക്കുന്നു. കൃത്യം നാല് പതിറ്റാണ്ട് മുൻപ് ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുൻപ് ജിദ്ദ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിൽ എത്തുന്നത്. സൗദി സമയം ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് മോദി ഇവിടെ വിമാനം ഇറങ്ങുക. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജിദ്ദയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ചയും നടത്തും.
ചരിത്രനഗരമായ ജിദ്ദയിലേക്കുള്ള സന്ദർശനം ഏറെ താൽപര്യത്തോടെയാണെന്നും 2023ൽ ഇന്ത്യ സന്ദർശിച്ച തന്റെ സഹോദരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം അനുസരിച്ചാണ് ജിദ്ദയിലേക്ക് വരുന്നതെന്നും മോദി പറഞ്ഞു.
സൗദി അറേബ്യയുമായി ഇന്ത്യക്ക് ദീർഘകാലത്തെ ചരിത്രപരമായ ബന്ധമുണ്ട്. കഴിഞ്ഞ ദശകത്തിനിടെ സൗദി അറേബ്യയിലേക്കുള്ള എന്റെ മൂന്നാമത്തെ സന്ദർശനമാണിത്, ചരിത്രപരമായ നഗരമായ ജിദ്ദയിലേക്കുള്ള ആദ്യ സന്ദർശനവുമാണ്. 2023ൽ എന്റെ സഹോദരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യയിലേക്കുള്ള വിജയകരമായ സന്ദർശനത്തെ അടിസ്ഥാനമാക്കി തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും സൗദിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് മോദി പറഞ്ഞു.
അതേസമയം, ഇന്ത്യയിൽനിന്നുള്ള സ്വകാര്യ ഹാജിമാരുടെ യാത്രാ പ്രതിസന്ധി സംബന്ധിച്ച കാര്യം മോദിയുടെ സന്ദർശനത്തിനിടെ ചർച്ചയാകുമെന്ന പ്രതീക്ഷയുണ്ട്. പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ച നടക്കുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ അജാസ് ഖാൻ പറഞ്ഞു. ഹജ് പ്രതിസന്ധി പരിഹരിക്കാൻ ന്യൂനപക്ഷകാര്യ മന്ത്രാലയം തീവ്രശ്രമത്തിലാണെന്നും പ്രശ്നം തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.