മടങ്ങുന്നത് അറബ് ലോകം ഹൃദയത്തിലേറ്റിയ പോപ്പ്; 'മാർപാപ്പയുടെ വിയോഗം ലോകത്തിനാകെ നഷ്ടം'

Mail This Article
അബുദാബി ∙ ഫ്രാൻസിസ് മാർപാപ്പ തങ്ങളുടെ കൂടി പോപ്പാണെന്ന് യുഎഇ ഭരണ നേതൃത്വത്തിലെ പ്രമുഖൻ തന്നോട് പറഞ്ഞതായും മുസ്‌ലിംകൾക്കിടയിൽ മാർപാപ്പയ്ക്കുള്ള ഉയർന്ന സ്ഥാനത്തിന് തെളിവാണിതെന്നും ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരിയേറ്റിലെ ബിഷപ് എമെരിറ്റസ് പോൾ ഹിൻഡർ പറഞ്ഞു. മാർപാപ്പയുടെ വിയോഗം മൂലമുള്ള നഷ്ടം ലോകത്തിനാകെയാണെന്നതിനു തെളിവാണ് ആ വാക്കുകളെന്ന് യുഎഇയിലും ബഹ്റൈനിലും മാർപാപ്പയുടെ സന്ദർശനത്തിന് ചുക്കാൻ പിടിച്ച അദ്ദേഹം മനോരമയോട് പറഞ്ഞു.
മതത്തിന്റെ അതിർവരമ്പുകളില്ലാതെ ജനങ്ങളുമായി ഹൃദ്യമായി സംവദിച്ച മാർപാപ്പ മൺമറഞ്ഞലും ജനമനസ്സിൽ എക്കാലത്തും നിറഞ്ഞുനിൽക്കുമെന്നതിന് അദ്ദേഹത്തിന്റെ കർമങ്ങൾ സാക്ഷി. മാർപാപ്പയോട് അടുത്തിടപഴകാനും ചില പരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കാനും അവസരം ലഭിച്ചത് അത്യപൂർവ ഭാഗ്യമായി കരുതുന്നു. ലാളിത്യത്തിന്റെയും കരുണയുടെയും മുഖമുദ്രയായ മാർപാപ്പ ആർക്കും സമീപിക്കാവുന്ന ആഗോള നേതാവായിരുന്നു.
അറേബ്യൻ ഉപദ്വീപിൽ എത്തുന്ന ആദ്യത്തെ മാർപാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അന്നത്തെ അബുദാബി കിരീടാവകാശിയും ഇന്നത്തെ യുഎഇ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2016ൽ വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ചിരുന്നു. യുഎഇ സന്ദർശനത്തെക്കുറിച്ച് 2018 ഒക്ടോബറിൽ അറിഞ്ഞിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നത് ഡിസംബറിലായിരുന്നു. 2 മാസം കൊണ്ട് തയാറെടുപ്പുകൾ പൂർത്തിയാക്കിയാണ് 2019 ഫെബ്രുവരി 3-5 വരെയുള്ള സന്ദർശനം ചരിത്രമാക്കിയത്.

ഫെബ്രുവരി 5ന് അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഒന്നര ലക്ഷത്തിലേറെ പേർ പങ്കെടുത്ത കുർബാനയ്ക്ക് മാർപാപ്പ നേതൃത്വം നൽകി. യുഎഇ നേതൃത്വത്തിന്റെ കലവറയില്ലാത്ത പിന്തുണയാണ് ആ സന്ദർശനം വിജയകരമാക്കിയതെന്നും ബിഷപ് എമെരിറ്റസ് പോൾ ഹിൻഡർ പറഞ്ഞു.സന്ദർശനത്തോടനുബന്ധിച്ച് നടന്ന മതസൗഹാർദ സമ്മേളനം ഇസ്‌ലാമും ക്രിസ്തുമതവും തമ്മിൽ കൂടുതൽ അടുക്കാൻ സഹായകമായി. സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിന് മാനവസാഹോദര്യ മാർഗരേഖയിൽ ഒപ്പുവച്ചാണ് മാർപാപ്പ മടങ്ങിയത്.