സൗദിയിലെ ജുബൈലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

Mail This Article
ജുബൈൽ ∙ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നടന്ന വാഹനാപകടത്തിൽ നാല് പ്രവാസികൾ മരിച്ചു. തൊഴിലാളികളുമായി പോവുകയായിരുന്ന ബസും, ഡംപ് ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഒരു ഇന്ത്യക്കാരനു പുറമെ പാക്കിസ്ഥാൻ, രണ്ട് ബംഗ്ലദേശ് സ്വദേശികളുമാണ് മരിച്ചത്. ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്ഥാൻപൗരൻ ഷെഹ്‌സാദ് അബ്ദുൽഖയൂം (30) ബംഗ്ലദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22) എന്നിവരാണ് മരിച്ചത്. റിയാസ് എൻ.ജി.എൽ പ്രോജക്ടിലെ തൊഴിലാളികളാണ് മരിച്ചവർ.
ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമാണ് അപകടം നടന്നത്. ട്രക്കിലുണ്ടായിരുന്ന ലോഡ് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന്റെ മുകളിലേക്ക് മറിഞ്ഞതാണ് അപകടത്തിന്റെ ആഴം വർധിപ്പിച്ചത്.

ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ തുടങ്ങിയവരടക്കം ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റു. ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി പരുക്കേറ്റവരെ പ്രവേശിപ്പിച്ചു.

പരുക്ക് പറ്റിയവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.