അണയാതിരിക്കട്ടെ, പാപ്പ കൊളുത്തിയ സ്‌നേഹവിളക്ക്

Mail This Article
അബുദാബി/ ദുബായ്/ഷാർജ/ഫുജൈറ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചന പ്രവാഹം തുടരുന്നു. യുഎഇയിലെ പ്രവാസികൾക്ക് അബ്രഹാമിക് ഫാമിലി ഹോമിലൂടെ മറക്കാനാകാത്ത ഓർമകളുടെ സ്മരണിക സമ്മാനിച്ചാണ് മടക്കം.
മാനവ സാഹോദര്യത്തിലൂടെ ലോക സമാധാനവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനാവുമെന്ന് ആഹ്വാനം ചെയ്യുകയും അതിനായി മാനവ സാഹോദര്യ മാർഗരേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്ത ആഗോള നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് പ്രവാസലോകവും.
പ്രകൃതിയെയും മനുഷ്യരെയും അളവറ്റു സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേര് സ്വീകരിച്ച ഇടയശ്രേഷ്ഠൻ, ആ പേര് അന്വർഥമാകും വിധം ജീവിതം നയിച്ചു. സ്വരമില്ലാത്തവർക്കു സ്വരമാകാൻ, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൂട്ടുകാരനാകാൻ, അശരണർക്ക് ആശ്രയമാകാൻ ഏതറ്റംവരെയും സഞ്ചരിക്കാൻ ധൈര്യം കാണിച്ചു.
ജീവൻ തുടിക്കുന്ന ആശയങ്ങളും സൗമ്യമായ പുഞ്ചിരിയും സ്നേഹം തുളുമ്പുന്ന സ്വരവും ബാക്കിയാക്കി നാഥന്റെ സന്നിധിയിലേക്ക്. ശ്രേഷ്ഠാചാര്യാ സമാധാനത്താലേ പോകുക. അങ്ങ് കാണിച്ചു തന്ന നന്മയുടെ മാർഗം ആയിരങ്ങൾ പിന്തുടർന്ന് അങ്ങയുടെ ഓർമ എന്നും നിലനിർത്തും. - ഫാ. മാത്യൂസ് ആലുംമൂട്ടിൽ സിറോ മലങ്കര കത്തോലിക്ക സെന്റ് പോൾസ് ചർച്ച് മുസഫ
ജീവിതത്തിലെ ലാളിത്യവും മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുന്നതിനുള്ള തീക്ഷണതയുമാണ് മാർപാപ്പയുടെ മുഖമുദ്ര. ക്രിസ്തുവിന്റെ വചനങ്ങളും പ്രവർത്തനങ്ങളും ദീപ്തങ്ങളായ സംഹിതകളുമെക്കെ തന്റെയും സഭാമക്കളുടെയും ജീവിതത്തിലും അതിയായി ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ച മാർപാപ്പയുടെ വേർപാടിൽ ദുഃഖിക്കുന്ന ലോക ജനതയോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗീയ സിംഹാസനങ്ങളിൽ നിത്യശാന്തിയിൽ വസിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. - അഡ്വ. ഡോ. ഷാജി ജോർജ് കോറെപ്പിസ്കോപ്പ കെസിസി ഷാർജ യൂണിറ്റ് പ്രസിഡന്റ്, ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി
സമാധാനം ആഗ്രഹിക്കുന്ന ലോകത്തിന്റെ തീരാനഷ്ടമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. ഒടുവിലെ ഈസ്റ്റർ സന്ദേശത്തിലും ഗാസയിൽ വെടിനിർത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. ആരോഗ്യം വീണ്ടെടുത്ത് മാർപാപ്പ തിരിച്ചെത്തുമെന്നും സമാധാനശ്രമങ്ങൾക്കായി കൈകോർക്കുമെന്നും ആശിച്ചിരുന്നു. ഏറ്റവുമൊടുവിൽ യുഎസ് വൈസ് പ്രസിഡന്റുമായി നടത്തിയ ചർച്ചയിലും ലോക സമാധാനത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മാർപാപ്പയെ അവസാനം സന്ദർശിച്ച മലയാളികളിൽ ഒരാൾ. അദ്ദേഹത്തിന്റെ സമാധാന ദർശനങ്ങൾ നമുക്ക് പ്രചോദനമായി തുടരും. - ഡോ.പുത്തൂർ റഹ്മാൻ വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി
മനുഷ്യരെ സ്നേഹത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട വിശുദ്ധ നേതൃത്വമായ ഫ്രാൻസിസ് മാർപാപ്പ വിയോഗത്തിലൂടെ ലോക ജനതയ്ക്ക് സമാധാന നായകനെയാണ് നഷ്ടമായത്. ശ്രേഷ്ഠ പദവിയിലൂടെ കാരുണ്യവും കരുതലുമാണ് അദ്ദേഹം ലോകത്തിനു പകർന്നുനൽകിയത്. രക്തച്ചൊരിച്ചിലുകളുടെ കാലത്ത് അരുതെന്നു സ്‌നേഹത്തോടെ പറയാൻ ലോകത്തിന് ഒരു മാർപാപ്പയുണ്ടായിരുന്നു. ആ വിളക്കണഞ്ഞതോടെ ക്രൈസ്തവ സമൂഹം മാത്രമല്ല സമാധാന ലോകവും ഒരു പകരക്കാരനു വേണ്ടി കാത്തിരിക്കുകയാണ്. മാർപാപ്പ കൊളുത്തിവച്ച സ്‌നേഹവിളക്ക് എന്നും അണയാതെ ജ്വലിച്ചുനിൽക്കും. - ഷുക്കൂറലി കല്ലുങ്ങൽ അബുദാബി കെഎംസിസി പ്രസിഡന്റ്