ADVERTISEMENT

സലാല∙ ഖരീഫ് കാലത്ത് ദോഫാർ ഗവർണറേറ്റിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ടൂറിസം സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുമായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം മുന്നോട്ട്. താമസ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുക, മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ മേഖലയിലെ ടൂറിസം സംരംഭകരുടെ യോഗം മന്ത്രാലയം വിളിച്ചുചേർത്തു. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിൽ വച്ച് നടന്ന യോഗത്തിൽ ഒരു വർക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു.

ഖരീഫ് സീസണിൽ ആഭ്യന്തര, രാജ്യാന്തര സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സന്ദർശകരുടെ പ്രശ്നങ്ങൾ അറിയുന്നതിനും അവരുടെ പരാതികൾ പരിഹരിക്കുന്നതിനും തജാവുബ് പ്ലാറ്റ്‌ഫോം വഴി സൗകര്യമൊരുക്കിയിട്ടുണ്ട്. ടൂറിസം സംബന്ധിച്ച ഏത് അന്വേഷണങ്ങൾക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാവുന്നതാണ്.

അതേസമയം, ഖരീഫ് കാലത്ത് ദോഫാറിലെ ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ, ടൂറിസ്റ്റ് വില്ലകൾ എന്നിവിടങ്ങളിൽ ഈടാക്കുന്ന അമിത വാടക നിയന്ത്രിക്കാനുള്ള നടപടികളും മന്ത്രാലയം സ്വീകരിക്കും. വിനോദ സഞ്ചാര സീസൺ ആയതിനാൽ നിരക്കുകളിൽ വലിയ കുറവുണ്ടാകാൻ സാധ്യതയില്ലെങ്കിലും, ഒരു പരിധി വരെ ചെലവ് നിയന്ത്രിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഖരീഫ് സീസൺ ദോഫാറിലെ താമസക്കാർക്ക് പ്രധാന വരുമാന മാർഗ്ഗമാണ്. സലാലയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ വാടകയ്ക്ക് നൽകിയാണ് പലരും ഉപജീവനം നടത്തുന്നത്. കഴിഞ്ഞ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതോടെ ഹോട്ടലുകൾക്കും, താമസ കെട്ടിട ഉടമകൾക്കും, ഇടനിലക്കാർക്കും ഇത് വലിയ നേട്ടമായിരുന്നു.

English Summary:

The Ministry of Heritage and Tourism has taken steps to ensure the services of hotels and tourism establishments in the Dhofar Governorate during the Kharif season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com