നിയമലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 19,328 വിദേശികൾ അറസ്റ്റിൽ

Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താമസ, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 19,328 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. സൗദിയിലെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. താമസ നിയമലംഘനങ്ങൾക്ക് 11,245 പേരും, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,297 പേരും, തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്ക് 3,786 പേരുമാണ് അറസ്റ്റിലായത്.
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായ 1,360 പേരിൽ 54 ശതമാനം ഏത്യോപ്യൻ പൗരന്മാരും, 44 ശതമാനം യെമൻ പൗരന്മാരും, 2 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അയൽരാജ്യങ്ങളിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 79 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നിയമലംഘകരെ സഹായിക്കുകയും അവർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്ത 22 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും, ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്നവർക്കും 15 വർഷം വരെ തടവും 1 മില്യൻ റിയാൽ വരെ പിഴയും ലഭിക്കുമെന്നും, അവരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും സംശയാസ്പദമായ നിയമലംഘനങ്ങൾ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.