ഇന്ന് തൂക്കിലേറ്റിയത് മൊസാദ് ചാരനെയെന്ന് ഇറാൻ: ആരാണ് മുഹ്‌സിൻ ലംഗർനേഷിൻ?

Mail This Article
തെഹ്‌റാൻ∙ 2022ല്‍ നടന്ന മുതിർന്ന ഇറാനിയൻ റവല്യൂഷണറി ഗാർഡ് കേണൽ ഹസ്സൻ സയ്യാദ് ഖൊദായിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ചാരനെന്ന് സംശയിക്കുന്ന വ്യക്തിയെ ഇറാനിൽ തൂക്കിലേറ്റി. മുഹ്‌സിൻ ലംഗർനേഷിനെയാണ് തൂക്കിലേറ്റിയത്
കേണൽ ഖൊദായിയുടെ കൊലപാതകത്തിൽ മൊസാദിനെ സഹായിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തൂക്കിലേറ്റിയത് എന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹ്‌സിൻ ലംഗർനേഷിൻ ഒരു ‘മുതിർന്ന മൊസാദ് ചാരൻ’ ആയിരുന്നുവെന്നും കേണൽ ഹസ്സൻ സയ്യാദ് ഖൊദായിയുടെ കൊലപാതകത്തിന് ആവശ്യമായ സാങ്കേതിക സഹായം നൽകിയിരുന്നു. ലംഗർനേഷിൻ ഇറാനിലുടനീളം, ഇസ്ഫഹാനിൽ ഉൾപ്പെടെ സുരക്ഷിത വീടുകൾ വാടകയ്ക്ക് എടുത്ത് മറ്റ് ഏജന്റുമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു എന്നും റിപ്പോർട്ടിൽ പറയുന്നു.
2022ലാണ് കേണൽ സയ്യാദ് ഖൊദായിയെ തെഹ്‌റാനിലെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെച്ച് ഒരു മോട്ടർബൈക്കിലെത്തിയ രണ്ടുപേർ വെടിവെച്ച് കൊലപ്പെടുത്തിയത്. 2023 ജനുവരിയിൽ ഇസ്ഫഹാനിലെ ഒരു സൈനിക കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിലും ഇയാളുടെ പങ്ക് ആരോപിക്കപ്പെടുന്നുണ്ട്. ഈ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.
ലംഗർനേഷിനെ ഇറാനിലെ വിപ്ലവ കോടതിയിൽ വിചാരണ ചെയ്യുകയും അദ്ദേഹം കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ കോടതി രഹസ്യ സ്വഭാവമുള്ളതും കടുത്ത ശിക്ഷകൾ നൽകുന്നതിനും പ്രതികളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനും (നിയമപരമായ പ്രാതിനിധ്യം പരിമിതപ്പെടുത്തുക, മാധ്യമങ്ങൾക്ക് പ്രവേശനമില്ലായ്മ എന്നിവ ഉൾപ്പെടെ) കുപ്രസിദ്ധവുമാണ്.
1979ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് സ്ഥാപിതമായ ഈ കോടതി, ഇറാനിലെ മതനേതാക്കളെ എതിർക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിന് പേരുകേട്ടതാണ്. ഈ കോടതിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. ഔദ്യോഗികമായി ലഭിക്കുന്ന വിവരം മാത്രമാണ് കോടതിയിൽ നിന്ന് പുറംലോകത്തേക്ക് ലഭിക്കുക.