അബുദാബിയിൽ ഈ മേഖലയിൽ അതിവേഗം സ്വദേശിവൽക്കരണം; മലയാളികൾക്ക് കനത്ത തിരിച്ചടി

Mail This Article
അബുദാബി ∙ സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ നിയമനങ്ങളിൽ സ്വദേശികളുടെ എണ്ണം കൂടുന്നു. മലയാളികൾ അടക്കം നൂറു കണക്കിനു പ്രവാസികൾ ജോലി ചെയ്യുന്ന വിമാനത്താവള മേഖലയിൽ സ്വദേശിവൽക്കരണം അതിവേഗത്തിലാണു പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം 475 സ്വദേശികളെ വിവിധ തസ്തികകളിൽ നിയമിച്ചതായി അബുദാബി വിമാനത്താവളം അറിയിച്ചു. ഇതോടെ, ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 44.3 ശതമാനമായി ഉയർന്നു.
സ്വദേശികളിൽ 225 പേരും വിമാനത്താവളത്തിലെ പ്രധാന തസ്തികകളിലാണ് ജോലി ചെയ്യുന്നത്. ഫീൽഡ് ജോലിക്കാരായും ഓപ്പറേഷൻ രംഗത്തും ലഗേജ് വിഭാഗത്തിലും ഏവിയേഷൻ സുരക്ഷയിലുമെല്ലാം ഇപ്പോൾ സ്വദേശികളുണ്ട്. ഈ വർഷം മുതൽ, പരിശീലനം പൂർത്തിയാക്കുന്ന സ്വദേശികളെ സാങ്കേതിക വകുപ്പിലും നിയമിക്കും. ബിരുദം നേടി പുറത്തിറങ്ങുന്ന പുതിയ സ്വദേശി ഉദ്യോഗാർഥികൾക്ക് 12 മാസത്തെ പരിശീലനത്തിനു ശേഷമായിരിക്കും വിമാനത്താവളത്തിൽ നിയമനം നൽകുക.
ഏവിയേഷൻ രംഗത്ത് തൊഴിൽ പരിചയം നേടാൻ വിമാനത്താവള വകുപ്പ് ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് തൊഴിൽ പരിശീലന പദ്ധതിക്കു രൂപം നൽകുന്നുണ്ട്. വിമാനത്താവളത്തിലെ നേതൃ തസ്തികകളിലെല്ലാം സ്വദേശികളെ നിയമിക്കുമെന്ന് വിമാനത്താവളത്തിലെ മാനവ വിഭവശേഷി വിഭാഗം അറിയിച്ചു. മധ്യപൂർവദേശങ്ങളിൽ അതിവേഗം പുരോഗതി പ്രാപിക്കുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് ഇപ്പോൾ അബുദാബി സായിദ് വിമാനത്താവളം. എയർ പോർട്ട് മാനേജ്മെന്റിൽ ധാരാളം മലയാളികൾ അബുദാബിയിൽ ജോലി ചെയ്യുന്നുണ്ട്.
സ്വദേശി നിയമനം കൂടുംതോറും മലയാളികളുടെ തൊഴിലവസരം കുറയും. വിമാന കമ്പനികളുടെ ചെക്ക് ഇൻ കൗണ്ടറുകളിലും ഗ്രൗണ്ട് ഹാൻഡിലിങ് രംഗത്തും ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്.