22 മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നുയർന്നു; ദുരിതത്തിന് ശേഷം നാടണഞ്ഞ സന്തോഷത്തിൽ യാത്രക്കാർ

Mail This Article
ദുബായ് ∙ ഒടുവിൽ 22 മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പറന്നു. ചൊവ്വാഴ്ച രാത്രി 8.40ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 540 വിമാനമാണ് യാത്രക്കാരോട് കൃത്യമായ കാരണം വ്യക്തമാക്കാതെ യാത്രക്കാരുടെ സഹനശക്തി പരീക്ഷിച്ചത്. ഇതുമൂലം രോഗികളും സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാർ ദുരിതത്തിലായിരുന്നു.
ഈ വിമാനത്തിൽ യാത്ര ചെയ്യാനായി ആളുകൾ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കെങ്കിലും വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിൽ രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ച 84 വയസ്സുകാരനും ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാല് ദിവസത്തെ അടിയന്തര അവധിക്ക് പോകുന്ന യുവാവും 10 ദിവസത്തെ അവധിക്ക് പോകുന്ന യുവതിയുമുണ്ട്. മിക്ക യാത്രക്കാരും 20,000 രൂപയിലേറെ(900 ദിർഹം) മുതൽ നിരക്ക് നൽകിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്. ബോർഡിങ് കഴിഞ്ഞ ശേഷമായിരുന്നു വിമാനം ഒരു മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചത്.
പിന്നീട് രാത്രി 10.45നായിരിക്കും പുറപ്പെടുക എന്നും അറിയിച്ചു. എന്നാൽ ഇതോടെ അക്ഷമരായ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് എയർ ഇന്ത്യ അധികൃതർ ചർച്ച നടത്തി. വൈകിട്ട് 3.3ന് മാത്രമേ പോകുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യവും ഭക്ഷണവും നൽകിയെങ്കിലും ഇന്നലെ(വ്യാഴം) വൈകിട്ട് 6.30നാണ് വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് അറിയിച്ചത്. രോഗികൾക്ക് മരുന്ന് കഴിക്കാൻ സാധിക്കാത്തതും കുട്ടികൾക്കും സ്ത്രീകൾക്കും മറ്റും മാറ്റാൻ വസ്ത്രങ്ങൾ ഇല്ലാത്തതും പ്രയാസം സൃഷ്ടിച്ചു.

ഇന്ത്യ-പാക്കിസ്ഥാൻ സൈനിക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വൈകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളൊക്കെ കൃത്യസമയത്ത് സർവീസ് നടത്തുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമെന്താണ് കുഴപ്പം എന്നായിരുന്നു യാത്രക്കാരുടെ ചോദ്യം.
ഒടുവിൽ വലിയൊരു പരീക്ഷണത്തിന് ശേഷമാണെങ്കിലും നാട്ടിലെത്തിയ സന്തോഷത്തിലാണ് യാത്രക്കാർ. കൃത്യമായി കാരണമില്ലാതെ യാത്ര വൈകിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് യാത്രക്കാർ പറഞ്ഞു.