ADVERTISEMENT

ദുബായ് ∙ വർഷത്തിൽ 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമായി അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ (ഡിഡബ്ല്യുസി-ദുബായ് വേൾഡ് സെൻട്രൽ) ആദ്യഘട്ടം 2032ൽ പൂർത്തിയാകും. രണ്ടാമത്തെ റൺവേയ്ക്കായി 100 കോടി ദിർഹത്തിന്റെ കരാറിനും അംഗീകാരം നൽകി. ഒന്നാംഘട്ടം പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും അൽമക്തൂം ഇന്റർനാഷനൽ എയർപോട്ടിലേക്ക് മാറ്റും.

ദുബായ് എയർപോർട്ട് ഷോയോട് അനുബനുബന്ധിച്ച് ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷൻ, ദുബായ് ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ട്സ് (ഡിഎഇപി), ദുബായ് സൗത്ത് എന്നിവയുടെ എക്സിക്യൂട്ടീവ് ചെയർമാൻ ഖലീഫ അൽ സഫിൻ ആണ് ഇക്കാര്യം വിശദീകരിച്ചത്. വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ (ഡിഎക്സ്ബി) അഞ്ചിരട്ടി വലുപ്പമുണ്ടാകും.

ഡിഡബ്ല്യുസി നിർദിഷ്ട പാസഞ്ചർ ടെർമിനൽ 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ഓട്ടമേറ്റഡ് പീപ്പിൾ മൂവേഴ്സ് (എപിഎം) സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടെർമിനലിൽ ഇമിഗ്രേഷൻ, ചെക്ക്-ഇൻ കൗണ്ടറുകൾ ഉണ്ടാകില്ല. റോബട്ടുകളാണ് ബാഗേജ് കൈകാര്യം ചെയ്യുക. പാസഞ്ചർ ടെർമിനലിൽ 7 കോൺകോഴ്സുകളും 400ലേറെ എയർക്രാഫ്റ്റ് ഗേറ്റുകളും ഉണ്ടാകും.

8 ചെറിയ വിമാനത്താവളങ്ങളുടെ ക്ലസ്റ്ററാകുന്ന ഡിഡബ്ല്യുസി വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാകും. സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഉപയോഗം വിമാനത്താവളത്തെ വ്യത്യസ്തമാക്കും. ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ഗേറ്റ് അലോക്കേഷനും എഐ  നടത്തും.  അകലെയുള്ള വിമാനത്തിലേക്ക് പോകുന്നതിന് ഭൂഗർഭ ട്രെയിൻ ശൃംഖലയുടെ നിർമാണവും പുരോഗമിക്കുന്നു.

English Summary:

The first phase of Al Maktoum International Airport will be completed by 2032

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com