16 മാസത്തിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി കടന്നുപോയത് 86 ദശലക്ഷത്തിലധികം യാത്രക്കാർ

Mail This Article
ദുബായ് ∙ ഒരു പരാതി പോലുമില്ലാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കഴിഞ്ഞ 16 മാസത്തിനിടെ കടന്നുപോയത് 86 ദശലക്ഷത്തിലേറെ യാത്രക്കാർ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷവും ഈ വർഷത്തെ ആദ്യ നാല് മാസവും ഉൾപ്പെടെയുള്ള കണക്കാണിത്. ദുബായിൽ നടന്ന എയർപോർട്ട് ഷോയുടെ, എയർപോർട്ട് ലീഡേഴ്സ് ഗ്ലോബൽ ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതേ കാലയളവിൽ 33.8 ദശലക്ഷം യാത്രക്കാർ (ആകെ യാത്രക്കാരുടെ 39.2%) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു. ദുബായ് വിമാനത്താവളങ്ങളുടെ ഈ വിജയം വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. എമിറേറ്റിലെത്തുന്ന സന്ദർശകരെ സ്വന്തം വീട്ടിലെ അതിഥികളെപ്പോലെയാണ് ഇവർ സ്വീകരിക്കുന്നത്. ദുബായ് ലോകത്തിന്റെ ലക്ഷ്യസ്ഥാനമായിരിക്കണം എന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രഖ്യാപനം ഞങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാർഥതയ്ക്കും പ്രചോദനമാകുന്നു.
ദുബായ് വിമാനത്താവളങ്ങളിലെത്തുന്നവർക്ക് മികച്ച അനുഭവം നൽകാനും അവരെ യാത്രയാക്കാനും എപ്പോഴും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. രേഖകൾ വേണ്ടാത്ത യാത്രാ രീതിയിലേക്ക് ഭാവി മാറുമെന്ന ഉറച്ച വിശ്വാസമുള്ളതിനാൽ എല്ലാ പങ്കാളികളുമായും സഹകരിച്ച് അതിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ്. മുൻപ് പാസ്പോർട്ട് ഓഫിസർമാർ നേരിട്ടാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഈ പ്രക്രിയ നിയന്ത്രിക്കുന്നു. എല്ലാ പാസ്പോർട്ടുകളും പ്രോഗ്രാം ചെയ്യുകയും സ്വയം പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

വിമാനത്താവളങ്ങളുടെ കാര്യം പറയുമ്പോൾ പാസ്പോർട്ട് വിഭാഗം, പൊലീസ്, കസ്റ്റംസ് തുടങ്ങിയ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരാമർശിക്കാൻ കഴിയില്ല. എല്ലാവരും ഒരു കുടക്കീഴിൽ ടീമായി പ്രവർത്തിക്കുന്നു. ഒരേ ഭാഷ സംസാരിക്കുകയും ഒരേ തന്ത്രപരമായ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. ഈ വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല, എല്ലാവരും ഇതിൽ പങ്കാളികളാണ്. ദുബായ് വിമാനത്താവളങ്ങളെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണെന്ന് അൽ മർറി പറഞ്ഞു.
ജിഡിആർഎഫ്എ ദുബായ് ഇന്നിനെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്, അടുത്ത അഞ്ച് വർഷത്തേക്കുള്ള കാഴ്ചപ്പാടുകൾ അതിനുണ്ട്. വ്യോമയാനത്തിന്റെ ഭാവി, പുതിയ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിപ്പിച്ചിട്ടുണ്ടെങ്കിലും മനുഷ്യ വിഭവശേഷിയുടെ പങ്ക് വളരെ പ്രധാനമാണ്. ഏതെങ്കിലും പാസ്പോർട്ടിൽ സംശയം തോന്നിയാൽ, അത് യാന്ത്രികമായി വ്യാജരേഖാ പരിശോധിക്കുന്ന വിദഗ്ദ്ധന് കൈമാറും. അദ്ദേഹം പാസ്പോർട്ടിൻ്റെ ആധികാരികത ഉറപ്പാക്കും. ഇത് മുൻപ് സാധ്യമായിരുന്നില്ല. ഈ രംഗത്തുണ്ടായ വളർച്ചയാണിത്.
ലോകത്തിലെ വിമാനത്താവളങ്ങൾക്ക് ഉയർന്ന സുരക്ഷാ പരിശോധനാ നിലവാരം ആവശ്യമാണ്. എന്നാൽ ദുബായ് വിമാനത്താവളങ്ങളെ വ്യത്യസ്തമാക്കുന്നത് മികച്ച സുരക്ഷയും എളുപ്പവും ലളിതവുമായ സേവനങ്ങളുമാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയാറാണ്. അതുകൊണ്ടാണ് ദുബായ് വിമാനത്താവളങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത്.

∙ കുട്ടികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കു വേണ്ടി..
യാത്ര ചെയ്യുമ്പോൾ കുട്ടികളുമായി വരുന്ന അമ്മമാർക്കും പ്രായമായവർക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദുബായ് പാസ്പോർട്ട് വിഭാഗം മുൻഗണന നൽകുന്നു. കുട്ടികൾക്കായി ലോകത്തിലെ ആദ്യത്തെ പാസ്പോർട്ട് കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ലക്ഷ്യമെന്താണെന്ന് ചോദിക്കുന്നവരുണ്ട്.
ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മതി ഞങ്ങൾക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മേഖലയുടെ ഭാവി സുഗമമായ യാത്രയാണ്. ഞങ്ങൾ അതിനായുള്ള നിരന്തരമായ പരിശ്രമത്തിലാണ്. സ്മാർട്ട് ഗേറ്റുകൾ ഈ വിജയത്തിന്റെ ഭാഗമാണ്. എല്ലാ വെല്ലുവിളികളെയും നേരിടാൻ തയാറുമാണ്.
ദുബായ് എയർപോർട്ടിലെ സ്മാർട്ട് യാത്രാ സംവിധാനം അതിവേഗമാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ തന്നെ ഒരേ സമയം പത്ത് യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഈ സംവിധാനത്തിന്റെ കാര്യക്ഷമതയും വേഗവും അദ്ദേഹം എടുത്തുപറഞ്ഞു. ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾ വർത്തമാനകാലത്തിനപ്പുറം വ്യാപിച്ചു കിടക്കുന്നു.
യാത്രാ, സ്മാർട്ട് സേവന മേഖലകളിൽ കൂടുതൽ നൂതനവും വേഗമേറിയതുമായ ഭാവി ലക്ഷ്യമിട്ട് അടുത്ത അഞ്ച് വർഷത്തേക്കുള്ള തയാറെടുപ്പിലാണ് അധികൃതർ. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികളാണ് ജിഡിആർഎഫ്എ-ഡി ലക്ഷ്യമിടുന്നത്.