കാൽനട യാത്രക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; ഫുജൈറയിൽ സമഗ്ര ഗതാഗത പദ്ധതി നടപ്പാക്കാനൊരുങ്ങി അധികൃതർ

Mail This Article
ഫുജൈറ ∙ കാൽനട യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഫുജൈറയിൽ പുതിയ ട്രാഫിക് പദ്ധതി. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാനും വാഹനാപകടങ്ങൾ ഒഴിവാക്കാനും ഉദ്ദേശിച്ചുള്ള ഈ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കാൽനട യാത്രക്കാർക്കായി പുതിയ ക്രോസിങ്ങുകൾ സ്ഥാപിക്കും.
സ്മാർട്ട് സിഗ്നൽ സംവിധാനവും വ്യക്തമായ റോഡ് മാർക്കിങ്ങുകളും മുന്നറിയിപ്പുകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാൻ സഹായിക്കുന്നതിനായി സ്കൂളുകൾ, ആശുപത്രികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് സമീപം കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
കൂടാതെ, ജെയ്‌വാക്കിങ് (അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡിന് കുറുകെ കടക്കൽ) ഒഴിവാക്കാനും അതുമായി ബന്ധപ്പെട്ട പിഴശിക്ഷയിൽ നിന്ന് പൊതുജനം ജാഗ്രത പുലർത്താനും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡിന് കുറുകെ കടക്കാൻ അവകാശമുണ്ട് എന്ന പ്രമേയത്തിലാണ് ബോധവൽക്കരണ പരിപാടികൾ മുന്നോട്ടുപോകുന്നത്. 400 ദിർഹം വരെയാണ് ജെയ്‌വാക്കിങ് നിയമലംഘനങ്ങൾക്ക് പിഴ.