ADVERTISEMENT

ഫെയ്സ്ബുക്കിൽ വർഷങ്ങളായി എന്നെ പിൻതുടരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ. വയനാട്ടുകാരനാണ്. പിജി കഴിഞ്ഞ് നാട്ടിലെ ഒരു കോളേജിൽ പഠിപ്പിക്കുന്നു. സിനിമാഭിനയ മോഹം എങ്ങനെയോ തലയ്ക്കു പിടിച്ചു പോയി. പക്ഷെ സിനിമയ്ക്കു പറ്റിയ മണ്ണേ ആയിരുന്നില്ല വയനാട്ടിൽ. ഞങ്ങളുടെ ഓഫീസ് ഒരു മിനി കോടാമ്പക്കമാണ്. സിനിമാ മോഹവുമായി വന്നടിയുന്ന കുറെ ആത്മാക്കളുടെ സങ്കേതം. ഞാൻ വിചാരിച്ചാൽ  തനിക്കും മോക്ഷം കിട്ടും എന്നു കരുതിയാവണം രാഹുലെന്നെ വിടാതെ പിൻതുടർന്നു. ഒന്നു നേരിട്ടു കാണാൻ. ഒടുവിൽ ഒരു ദുർബ്ബല നിമിഷത്തിൽ ഞാൻ കനിഞ്ഞു. എങ്കിലും ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്നു കരുതി അന്നു തന്നെ കൊച്ചിയിൽ വന്നു കാണാൻ പറഞ്ഞു. വയനാട്ടിൽ നിന്ന് ഇത്രയും ദൂരം താണ്ടി ഒരദ്ധ്യാപകൻ വരില്ല എന്നു നിനച്ചു. എന്റെ പ്രതീക്ഷ മുഴുവൻ തെറ്റിച്ചുകൊണ്ടു് ഏതാനും മണിക്കൂറുകൾക്കകം രാഹുൽ തന്റെ ബൈക്കിൽ ഒരു നായകനെ പോലെ കൊച്ചിയിലെ  ഓഫീസിൽ പാഞ്ഞെത്തി.

ആത്മവിശ്വാസം ഒട്ടും ചോർന്നു പോകാതെ തനിക്കു കിട്ടിയ സർട്ടിഫിക്കറ്റുകളുടെ കൂമ്പാരം എന്റെ മുമ്പിൽ നിരത്തി. കൂടെ ഞാൻ നന്നായി പാടും സാർ എന്നു പറഞ്ഞു കൊണ്ടൊരു പാട്ടും.  മിമിക്രിക്കു ഫസ്റ്റുകിട്ടിയോ എന്നു ചോദിച്ചപ്പോഴേക്കും മലയാളത്തിലെ മിക്ക താരങ്ങളും  അവിടെ സംസാരിച്ചു തുടങ്ങി. അങ്ങനെ പല പ്രകടനങ്ങൾ ... ഒടുവിൽ താൻ സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലീമും അതിലെ തന്റെ അഭിനയ മുഹൂർത്തങ്ങളും. എല്ലാം കഴിഞ്ഞപ്പോൾ ഒരവസരത്തിനായി രാഹുൽ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി

"തനിക്കു പറ്റിയ വേക്കൻസി ഒന്നും ഇപ്പോഴില്ല. പിന്നെ നോക്കാം " ഞാനുള്ള കാര്യം തുറന്നു പറഞ്ഞു. ആ മുഖത്തു നിരാശ പടരുന്നതെനിക്കു കാണാമായിരുന്നു.പെട്ടെന്നെന്റെ മൊബൈൽ ശബ്ദിച്ചു.  ഡ്രൈവറാണ്. വീട്ടിലെന്തോ അത്യാവശ്യമുള്ളതുകൊണ്ട് ഒരാഴ്ചത്തെ ലീവ് വേണമത്രേ. അന്ന് രാത്രി തന്നെ പോവുകയും വേണം. "ഈ നേരത്ത് ഞാനൊരു ഡ്രൈവറെ എവിടുന്നു സംഘടിപ്പിക്കാനാ. നാളെ പല സ്ഥലത്തും പോകേണ്ടതാ ''  എന്റെ സ്വരമുയർന്നു. ദേഷ്യത്തോടെ ഫോൺ  വച്ചു.

"സാർ ഞാൻ മതിയോ?" രാഹുൽ ആവേശത്തോടെ ചോദിച്ചു."എനിക്ക് ഹെവി ലൈസൻസ് ഉണ്ടു സാർ".  തെല്ലത്ഭുതത്തോടെ ഞാനാ അധ്യാപകനെ നോക്കി. 

"സാർ മറുത്തൊന്നും പറയരുത്. സാറിനെ പോലൊരാളുടെ കാറോടിക്കാൻ പറ്റുക എന്നതു തന്നെ ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത് - ഇവിടെ കുറച്ചു ദിവസം നിൽക്കാൻ കരുതിത്തന്നെയാണ്  വന്നതും " മനസ്സില്ലാ മനസ്സോടെ ഒടുവിൽ ഞാൻ സമ്മതിച്ചു. രാവിലെ കൃത്യസമയത്തു തന്നെ രാഹുലെത്തി. ഒരിക്കൽ മമ്മുക്ക രതീഷിന്റെ പെട്ടി പിടിക്കുമായിരുന്ന പോലെ അവനെന്റെ ബാഗുമെടുത്തു അഭിമാനത്തോടെ തലയുയർത്തി കൂടെ നടന്നു.  സിനിമയിലെ ഒരു ഭാവി താരത്തെ പോലെ. കീ കൊടുക്കുമ്പോൾ ഞാൻ ചോദിച്ചു

"താൻ ബെൻസ് ഓടിക്കുമോ...?!" "എന്താ ബോസ് - ഹെവി ലൈസൻസുപോരെ?" അവൻ മുഖം കോട്ടി ചിരിച്ചു.  ചോദിക്കേണ്ടിയിരുന്നില്ലെന്നെനിക്കു തോന്നി. രജനി സ്റ്റൈലിലുള്ള  ആ നോട്ടവും ബോസ് വിളിയും എനിക്കത്ര പിടിച്ചില്ല.

രാഹുൽ കാർ സ്റ്റാർട്ടു ചെയ്തു. കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു സ്റ്റിയറിംഗ് തൊട്ടു വണങ്ങി. തന്റെ ജീവിതത്തിന്റെ തന്നെ സ്റ്റിയറിംഗായിട്ടവനു തോന്നിക്കാണണം." ബോസ് ... ഫസ്റ്റെങ്ങോട്ടാ ?"  "നേരേ ഓഫീസിലേക്ക് വിട്.  രാഹുൽ ചെറുതായൊന്നു പരുങ്ങി. "എന്താ വഴിയറിയില്ലേ?" " അറിയാം ബോസ്" അവൻ പിന്നെയും പരുങ്ങി

" പിന്നെന്താ ?" "അല്ല ബോസ്... ഈ... ഈ ബെൻസിന്റെ ഫസ്റ്റ് ഗിയർ എങ്ങോട്ടാ ഇടേണ്ടത് എന്നൊരു സംശയം " ഓട്ടോമാറ്റിക്ക് ഗിയർ കണ്ടു പിടിച്ചവനെ ഒരു നിമിഷം ഞാൻ ശപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com