കരിവണ്ടു മൂളവേ വിരിയുന്ന താമര
Mail This Article
സഹ്യനുമുകളിൽ രണ്ടായൊഴുകിയൊഴുകിയൊടുവിൽ നാം
സന്ധിച്ചു സ്നേഹത്തിൻ പ്രതീകമാമൊരു ദേവാലയത്തിൽ...
ഒരു താലിനൂലിൽ ഉടക്കിയ ജീവിതം കൈവിടാതെപിടിക്കുവാൻ
ഒരു നിമിഷമെൻ ഹൃത്തടമിടിച്ചുരലിൽ നെല്ലുകുത്തും പോൽ...
മരണത്തിനുപോലും വേർതിരിക്കാൻ കഴിയാത്ത കാൽപാടുകൾ
മമ സഖി നീയെന്റെയന്തരാത്മാവിൽ പതിച്ചിട്ടു നാളുകളേറെ
കഴിഞ്ഞിനി നാം രണ്ടല്ല മനസ്സാൽ മാത്രമല്ല, മേനിയിലുമൊന്നായ്
കഴിഞ്ഞെന്നുള്ളറിവാണു സ്നേഹം സഖിയെന്നുത്തമ പത്നി...
എന്മുഖം വാടവേ നിൻ മുഖം ചുളിയും, നിൻ ചിരി മായവെ....
എന്മനമുരുകും, നിൻ കണ്ണ് നിറയവെയെൻ എൻ കണ്ണ് നിറയും
നിൻ കാർകൂന്തലിൻ ഗന്ധമില്ലാതെല്ലെനിക്കുറക്കമീ രാവിൽ
നിശാഗന്ധിപ്പൂക്കൾ വാസന പരത്തുമൊരു നിലാവുദിച്ചാലും
മഴയത്തരിച്ചിറങ്ങും തണുപ്പിലാ തേക്കിൻ തടിയിൽ പണിത
മരക്കട്ടിലിൽ മെത്തയിൽ ഒന്നുറങ്ങുവാൻ നീവേണമരികിൽ
നീയാരെന്നു പലപ്പോഴും ഞാൻ ചോദിച്ചെന്നോടു തന്നെ സഖി
നീയാണെൻ പെണ്ണ്, ഉത്തമയാം സ്നേഹിത, സന്തത സഹചാരി...
എന്നപരാധങ്ങളൊക്കെ പൊറുക്കുമൊരു ശാലീന ദേവിയായി
എൻ ദുഖങ്ങളൊക്കെ പങ്കുവയ്ക്കും സഖീ...ഞാനല്ലാതെ നീ...
കരുതിയില്ലൊരു ചിത്ര ശലഭത്തെയും നിൻ പൂന്തോപ്പിലീ ജന്മം
കരിവണ്ടായി മൂളി ഞാൻ പറക്കവേ വിരിയുന്നു നീ താമരയായി.