ADVERTISEMENT

ദുബായിൽ നിരവധി ഹൗസ് മെയ്ഡുകളെ മാറി മാറി പരീക്ഷിച്ചതിനൊടുവിലാണ് ആനിയെന്ന ഉത്തരവാദിത്തബോധമുള്ള ഒരു മലയാളിയെ ഞങ്ങൾക്കു കിട്ടിയത്. എന്തും കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. ഇന്നത്തെ പണി ഇന്നലെ തന്നെ പറയാതെ ചെയ്തിരിക്കും. അറിയാത്ത കാര്യങ്ങൾ കണ്ടു പഠിച്ചു ചെയ്യുന്നതിൽ അഗ്രഗണ്യ. 

ഒരു ഒാണത്തിന് ആനിയെ വീടേൽപ്പിച്ച് ഞങ്ങൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വീട്ടിലെ പഴയ ഫർണീച്ചർ എല്ലാം കൂടി കപ്പലിൽ നാട്ടിലേക്കയക്കാൻ കാർഗോ കമ്പനിക്കാരെ വിളിച്ചു തീരുമാനവുമാക്കി. പെട്ടി നിറയ്ക്കുന്ന കാര്യം ഞാൻ നേരിട്ടേറ്റെടുത്തു. ഭാര്യയെ തീരെ വിശ്വാസം പോര. ദാനശീലത്തിൽ ശിബിയുടെ വംശത്തിലെ അവസാന കണ്ണിയായ് വരുന്നതു കൊണ്ട് നാട്ടിലെ ഒരു അനാഥാലയത്തിലേക്ക് പഴയ തുണികളൊക്കെ സ്ഥിരമായി കൊണ്ടു പോയിക്കൊടുക്കുന്ന ശീലമുണ്ട് കക്ഷിക്ക്. കണ്ണു തെറ്റിയാൽ എന്റെ പുതിയ ഡ്രസ്സുകളും കൂട്ടത്തിൽ അപ്രത്യക്ഷമാകും. കുടെ എക്സസ്സ് ബാഗേജ് ആക്കേണ്ട ഗതികേടും. 

നാലാൾക്കും കൂടി 120 കിലോ ലഗ്ഗേജും നാലു ഹാൻഡ് ബാഗ്ഗേജും കൊണ്ടു പോകാം. ദാനശീലയ്ക്കു വേണ്ടി ഇരുപതു കിലോ മാറ്റി വച്ച് പെട്ടിയൊതുക്കി. അഞ്ചു കിലോ വീതമുള്ള നാലു ഹാൻഡ് ബാഗ്ഗേജും. ഭാര്യയുടെ അവസാന നിമിഷ നീക്കങ്ങളിൽ എങ്ങാനും എക്സസ്സ് ബാഗ്ഗേജ് ആയാൽ ലഗ്ഗേജിൽ നിന്ന് കുറച്ചെടുത്ത് ഹാൻഡ് ബാഗ്ഗേജിൽ വയ്ക്കാമല്ലോ. എന്റെയീ നീക്കങ്ങളൊക്കെ ആനി ഏകലവ്യ ചിന്തയോടെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്ന കാര്യം എന്നിലെ ദ്രോണാചാര്യൻ പക്ഷേ, അറിയുന്നുണ്ടായിരുന്നു. 

വൈകിട്ടാണ് ഫ്ലൈറ്റ്. അന്നും ഓഫീസിൽ പോകേണ്ടതുണ്ടായിരുന്നു. നല്ല തിരക്കുള്ള ദിവസം. ഉച്ചകഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഫോൺ. ആനിയാണ് "സാർ, പായ്ക്കിങ്ങ് ഒക്കെ കഴിഞ്ഞു. ഞാനിപ്പോഴാ ശ്രദ്ധിച്ചത്. എക്സസ്സ് ബാഗ്ഗേജ് ആയിട്ടുണ്ട്. ചേച്ചിയാണെങ്കിൽ പുറത്തു പോയിരിക്കുകയുമാണ്’. "എത്ര കിലോ? '' ഹാൻഡ് ബാഗ്ഗേജ് രക്ഷകനായുള്ളതുകൊണ്ട് ടെൻഷനില്ലാതെ ചോദിച്ചു. ഞാനാരാ മോൻ..!!

"നൂറു കിലോ" കേട്ടതും കക്ഷത്തിരുന്ന ഫയൽ അറിയാതെ താഴെ വീണു. ഭാര്യ പഴന്തുണിയുടെ രൂപത്തിൽ ഇത്തവണയും ഒന്നാം തരം പണി തന്നിരിക്കുന്നു. ടിക്കറ്റു ചാർജ്ജിനെക്കാൾ വലിയ തുക കൊടുക്കേണ്ടി വരും ആ നൂറു കിലോയ്ക്ക്– "വിഷമിക്കേണ്ട സാർ, ഞാനതു കാർഗോയിലയക്കാൻ ഏർപ്പാടാക്കി."

ആനിയെപ്പോലൊരു പണിക്കാരിയെക്കണ്ടെത്തിയതിന് ഞാനെണീറ്റു നിന്ന് എനിക്കു തന്നെ കൈ കൊടുത്തു. വാച്ചിൽ നോക്കി. വൈകിയിരിക്കുന്നു. 

Sohan-roy-pic

വീട്ടിലെത്തിയപ്പോൾ ഹാൻഡ്‌ ബാഗ്ഗേജ് മാത്രമുണ്ടവിടെ. ലേറ്റായതു കൊണ്ട് പെട്ടിയെല്ലാം ചിലപ്പോൾ ആനി വണ്ടിയിലേക്ക് മാറ്റിയിരിക്കാം. എങ്കിലും സംശയം തീർക്കാൻ ചോദിച്ചു "പെട്ടിയെല്ലാം എവിടെ?"

‘ഞാൻ പറഞ്ഞില്ലേ കാർഗ്ഗോയിലയച്ചെന്ന്’ ആത്മവിശ്വാസത്തോടെയുള്ള ആനിയുടെ പറച്ചിൽ കേട്ട് എനിക്കൊന്നും മനസ്സിലായില്ല. എന്റെ സംശയം മാറ്റാൻ രണ്ടു കയ്യിലും ഓരോ ഹാൻഡ് ബാഗ്ഗേജ്ജും പിടിച്ച് ആനി വെയിംഗ് മെഷീനിൽ കയറി നിന്നു.

"ഇതറുപതു കിലോ " ആനിയുടെ വെയിറ്റ് അമ്പതു കിലോയാണെന്ന് എനിക്കു മനസ്സിലായെങ്കിലും ആനിക്കതു മനസ്സിലായില്ലെന്നു തോന്നുന്നു. മനസ്സിലാകണമെങ്കിൽ ഭാരം നോക്കുന്നതു കണ്ടു പഠിച്ച ശിഷ്യയോടു തൂക്കുന്നയാളുടെ ഭാരം കുറയ്ക്കണമെന്നു ഗുരു വാ തുറന്നു പറയണമായിരുന്നല്ലോ? അടുത്ത രണ്ടു ബാഗുമെടുത്തു ഭാരം നോക്കുന്ന ആനി, ഞെട്ടിത്തരിച്ചു നിന്ന എന്നോടു ചോദിച്ചു. " ഇതും അറുപതും കിലോ. എല്ലാം കൂടി 120 കിലോ. അത്രയല്ലേ കൊണ്ടുപോകാനാകൂ..?’ ഭാഗ്യം.. ! പെട്ടി തൂക്കി നോക്കിയതു കാർഗോക്കാരായതുകൊണ്ടു എക്സസ്സ് ബാഗ്ഗേജ് നൂറിലൊതുങ്ങി.. !!!.

ഓണം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ അറബിക്കടലിലൂടെ മന്ദം മന്ദം നീങ്ങുന്ന കപ്പലിൽ എന്നെയും തേടി പോകുന്ന എന്റെ അവശ്യസാധനങ്ങളെക്കുറിച്ചോർത്തു സ്വയം ശപിക്കവേ, പാതി വിദ്യകൊടുത്തു കിട്ടിയ ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞ് ഭാര്യ അടുത്തിരുന്നു വെറുപ്പിച്ചുകൊണ്ടേയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com