ഉത്തരം
Mail This Article
എവിടെയും കൈകേയിമാർ ഉണ്ട്. തിരിച്ച് ഒരു വരവും വാങ്ങാതെ വിരൽ തുമ്പും വിയർപ്പും കൊണ്ടു പ്രിയപ്പെട്ടവരുടെ രഥചക്രങ്ങൾ മുന്നോട്ടു തള്ളുന്നവർ. മലനാടും മറുനാടും ഒരു പോലെ സാക്ഷികാളാകുന്നുണ്ട്. ഇവരുടെ സാന്നിധ്യങ്ങൾക്ക്. നിരവധി ദശരഥന്മാർ യാത്ര മുറിഞ്ഞുപോകുന്നവർ, മണ്ണിൽ ക്ഷീണിച്ചു അവശർ ആയവർ. അവർക്ക് ഒപ്പം വിരൽ സ്പർശം കൊണ്ട് ക്ഷീണവും സങ്കടവും പരാജയവും തിരിച്ചു വയ്ക്കുന്നവർ പകുതികൾ. ഓരോ പുരുഷനും സ്ത്രീ,പിന്നിലെ നിഴൽ അല്ല. ഒപ്പമുള്ള കരുത്തും വിത്തും. ആണ്. അതു അനുഭവിക്കുന്ന പുരുഷൻ എങ്കിലും, പലപ്പോഴും ചോദ്യങ്ങളിൽനിന്നും അകന്നും ഒളിഞ്ഞും അഭിനയിക്കും. പരാജയം സമ്മതിക്കാതെ.അപ്പോഴും ഒരാൾ നിർത്താതെ ഓടികൊണ്ടേയിരിക്കും. ഇരുന്നും വീണും പോയവർക്ക് മുകളിൽ ആ വിയർപ്പു തുള്ളികൾ വീണു കൊണ്ടേയൊരിക്കും. വജ്രമണികൾ ആയി.
അതാണ് ഈ കവിത.
ഉത്തരം
എന്നും,
നിന്റെ ചോദ്യങ്ങൾ
തേങ്ങി കരഞ്ഞു പിന്മാറിയിരുന്നത്
മറുപടിയിലെ പുച്ഛം
ഒരു തുപ്പൽ പോലെ തെറിച്ചു തിരിച്ചു
വീഴുന്നതുകൊണ്ടായിരുന്നു.
ഒരു നല്ല മൗനം കൊണ്ടു പോലും
സന്തോഷം നൽകാതെ
എന്റെ നാവിൻ തുമ്പിലെ വിഷനീരു മുങ്ങിയ
മുനയുള്ള വാക്കുകൾ, ഓരോ തവണയും
നമ്മുടെ സമയങ്ങളെ
അകാലഹത്യക്കു ഇരയാക്കിയിരുന്നു.
കണ്ണുലഞ്ഞ കാലവും , കരളുടഞ്ഞ യാമവും
കാറ്റും, മാരിയുമായി
പെയ്തു കലങ്ങി ഒഴുക്കിയത് ഒരു
ക്രോധ കാമനാ നദി.
നനഞ്ഞ കർക്കിടകത്തിൽ നീ
അഗ്നിവസ്ത്രമായെന്നിൽ പുതച്ചു വീണതും.
വേവുന്ന വേനലിൽ, ഞാൻ
വിയർപ്പാറ്റുന്ന കാറ്റിന്റെ വിരലുകളായതും. കലഹത്തിനും കൗതുകത്തിനും
മധ്യേ,
ക്രമം തെറ്റാതെ ഈ കാലാവസ്‌ഥയാക്കി
പിന്നെയീ ജീവിതം നമ്മൾ .
നൽകുന്നതെങ്ങിനെ,
ഞാൻ സമാധാനത്തിന്റെ ദേഹം,
ഉടലുലഞ്ഞതിൽ തൂങ്ങി
ഇഴമുറിഞ്ഞ മോഹമേലാടകൾ
ഉണങ്ങിയ നെഞ്ചിൽ വീണ്ടു കിറി കത്തുന്ന വിശപ്പിന്റെ വിറകുകൾ.
സ്വെദ ദർപണം തിളങ്ങുന്നത്, എന്റെ
ഇരിക്കുന്ന മുഖത്തല്ല.
നിൽക്കാതെ പെൻഡുലം പോലെ ഓടുന്ന
നിന്റെ മേനിയിൽ.
അന്ന്,
രണ്ടറ്റവും തൊടാൻ നിമിഷവേഗം ചലിക്കുന്നതിനിടയിൽ
എന്നെ നോക്കി നിന്റെ കണ്ണുകൾ പിടഞ്ഞത് ഇങ്ങനെയായിരുന്നു.
ഓർത്തുപോകണം, കുട നിവർത്തുവാൻ
ഗർജനാനന്തരമെങ്കിലും, ജീവവർഷമായി ഈ ഒരുവൾക്കു മേൽ.
അപേക്ഷയുടെ ക്ഷീണപ്രവേഗമറിഞ്ഞു
നിശബ്ദത മുറിയുന്ന സമയം പോലും
ഉണ്ടാക്കാനാവാതെ നാവുണങ്ങിയ
ഉത്തരമായി ഞാൻ.