ADVERTISEMENT

ശാന്തിതീരം അകലെ, സിദ്ധപുരിയിലെ ആൾദൈവങ്ങൾ, ഈ ജന്മം ഇങ്ങനെയൊക്കെ, റിയാലിറ്റി ഷോ തുടങ്ങിയവ ഇബ്രാഹിം ചെർക്കളയുടെ കൃതികളാണ്. ഇതിൽ മിക്കതിലും പ്രമേയമായി വന്നത് പ്രവാസജീവിതത്തിന്റെ പീഠഭൂമിയിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന നേരും നെരിപ്പോടുകളുമാണ്. എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണ് ഇബ്രാഹിമിന് നമ്മോട് സംവദിക്കാനുള്ളത്. അവ കഥയിലൂടെ അനുഭവകുറിപ്പിലൂടെയും ഇടതടവില്ലാതെ  പങ്കുവെച്ചുകൊണ്ടേയിരിക്കുന്നു അദ്ദേഹം. കൂട്ടത്തിലെ അവസാനത്തെ സൃഷ്ടിയാണ് പ്രവാസം കാലം ഓർമ്മ 'എന്ന പുസ്തകം. പ്രയത്ന സുന്ദരമായ ഒരു ഭൂമികയിൽനിന്നാണ് അദ്ദേഹം ഇതൊക്കെ കുറിച്ചിടുന്നത്.

പ്രവാസത്തിൻറെ അനുഭവനേരുകൾ വരച്ചുകാട്ടുന്ന കൃതിയാണ് ഇബ്രാഹിം ചെർക്കളയുടെ പതിനാലാമത്തെ പുസ്തകമായ 'പ്രവാസം കാലം ഓർമ്മ' എന്ന പുസ്തകം. ഈ വരുന്ന ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകത്തിൽ താൻ ജീവിച്ചതിൻറെ കാൽപ്പാടുകൾ നമ്മൾക്കുകൂടി പകർന്നു നല്കുന്നു. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിൻറെ വൈഭവം പ്രത്യേക എടുത്തുപറയേണ്ടതാണ്. ആത്മകഥാംശത്തോടെ നമ്മുടെ മുന്നിലേക്ക് വലിയ മസാലകൾ ചേർക്കാതെ പറഞ്ഞുതരുന്നതുകൊണ്ടാണ് അവ ഏറിയൊരു വായനാസുഖം നമുക്ക് പ്രദാനം ചെയ്യുന്നത്.                  

പട്ടിണിയുടെ പാടവരമ്പത്തുനിന്ന് ബോംബേയിലേക്കും ആസാമിലേക്കും ഒക്കെ പോയി പണി ചെയ്തുകൊണ്ട് നിവൃത്തിയില്ലാതെ വരുമ്പോഴാണ് അവസാന കടമ്പ എന്ന നിലയിൽ ഗൾഫിലേക്ക് പ്രവാസത്തിനായിപ്പോകുന്നത്. പ്രവാസ ജീവിതം എന്ന് അതിനെ ഭംഗിവാക്കിനാൽ പറയാമെന്നല്ലാതെ പ്രവാസികൾക്ക് ഒരു എണ്ണം പറഞ്ഞ ജീവിതമല്ല. വേദനയുടെ വറവുചട്ടിയിലാണ് അവർ തീൻമേശയൊരുക്കുന്നത്. ജീവിതം അവർക്ക് അങ്ങകലെയാണ്. എല്ലാവർക്കും ഉള്ളത് ആടുജീവിതം തന്നെ. ചില ചില്ലറ ഏറ്റക്കുറച്ചിലുകൾ ചിലർക്കുണ്ടാകുമെങ്കിലും ഏറിയ പേർക്കും വേദനയുടെ ബാക്കിപത്രമാണ് പ്രവാസജീവിതം.

കാസർകോട് ചെർക്കളയിലെ ഇബ്രാഹിം ചെർക്കള സ്വതസിദ്ധമായ നാട്ടുഭാഷയിൽ കുറിച്ചിടുന്ന ഈ പുസ്തകത്തിൽ ഗൾഫിൽ അനുഭവിക്കുന്ന പീഡനങ്ങൾ അദ്ദേഹത്തിൻറെ തന്നെ മറ്റൊരു പ്രവാസ ജീവിത പുസ്തകമായ 'മണലാരണ്യത്തിലെ നെടുവീർപ്പുകൾ' എന്ന കൃതിയേക്കാൾ കൂടുതൽ വിവരണാത്മകമാണ്. അച്ഛൻറെ സ്നേഹാത്മകമായ തണലിൽ നിന്നും ഗൾഫിലേക്ക് തൊഴിലിനായി പറിച്ചുനടുമ്പോൾ അഭിമുഖീകരിക്കുന്ന വേദനകളും തളർച്ചകളും തുടർന്ന് പ്രവാസത്തിൻറെ ഭാഗമായി ഉണ്ടായ ജീവിതപുരോഗതിയും അടിവരയിടുന്നു ഈ പുസ്തകത്തിൽ. 

ibrahim-cherkkala

കാസർകോട് ജില്ല നിലവിൽ വരുന്നതിന് മുമ്പുതന്നെ ഇവിടെയുള്ളവരുടെ ഗൾഫിലേക്ക് തൊഴിൽ തേടിയുള്ള പ്രയാണം ആരംഭിച്ചിരുന്നു. തളങ്കരയിൽ നിന്നും പത്തേമാരികളിലും ഊരുകളിലും മനുഷ്യൻ ഗൾഫിലെ തീരങ്ങൾ തേടി തൊഴിലിനായി പുറപ്പെട്ടിരുന്നു. അവരുടെയൊക്കെ പ്രായമായിരുന്നില്ല ആവശ്യമായിരുന്നു ഓരോരുത്തരേയും ഗൾഫിലേക്ക് നയിച്ചത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്കും ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും കാസർഗോഡ്കാര് പുറപ്പെട്ടുപോയിട്ടുണ്ട്.

അതിജീവനത്തിൻറെ നിരവധി അധ്യായങ്ങൾ അവർ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ ആഖ്യാനങ്ങളുടെ ഒക്കെ ഒരു കുറവായി കാണുന്നത് അതിലൊന്നും സ്ത്രീകൾ അനുഭവിക്കുന്ന വരണ്ട ദുഃഖം പ്രമേയമായി വന്നില്ല എന്നതാണ്. വിരഹമല്ല, മനുഷ്യജന്മത്തിലെ ഏറ്റവും വിചിത്രമായ ഒറ്റപ്പെടലാണ് ഗൾഫുകാരുടെ ഭാര്യമാർ അനുഭവിക്കുന്നത് എന്ന് മലപ്പുറത്തുകാരനായ സാഹിത്യകാരൻ എം ഗോവിന്ദൻ അഭിപ്രായപ്പെടുന്നുണ്ട്. തങ്ങളുടെ മക്കൾ പരിചരണം കിട്ടാതെ അനാഥരെപോലെയാകുമെന്ന അറിവിൽ ആ സ്ത്രീകൾ ഓരോരുത്തരും വിഷാദരോഗത്തെ ചുംബിച്ചിറക്കി. അവർ ജീവിതത്തിലേക്ക് അവരുടെ മക്കളെ വളർത്തുന്നതിലേക്ക് തന്നെ മടങ്ങി. പ്രവാസചരിത്രത്തിലെ ഉജ്വലമായ അധ്യായം രചിച്ച  പെണ്ണുങ്ങൾ ആരും കുറിക്കപ്പെടുന്നില്ല. സമാനതകളില്ലാത്ത അവരുടെ സഹനം ശരീരത്തിൻറെ ഇച്ഛകളെ തടഞ്ഞു നിർത്തുക, തന്റെ പുരുഷനൊത്തുള്ള സഹജീവിതം ഏറെക്കുറെ അസാധ്യമാകുക ഇതിനോടാണവർ ഏറ്റുമുട്ടിയത്. ആ പെണ്ണിനെ നമ്മുടെ സിനിമയിലും സാഹിത്യത്തിലും സാമൂഹിക ചരിത്രപഥങ്ങളിലൊന്നും കാണാനാകില്ല. ഇബ്രാഹിമിൻറെ ഈ പുസ്തകത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അൽപ്പമെങ്കിലും കോറിയിടുന്നുണ്ട്.

ഒരു കടയുടെ വിസയിലാണ് ഇബ്രാഹിം ഗൾഫിലെത്തുന്നത്. പല പണികളും അദ്ദേഹം യാതൊരു മടിയുമില്ലാതെ ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെ അനുഭവങ്ങൾ വളരെ ഹൃദയസ്പൃക്കായി ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. അതിനിടയിൽ പ്രസിൽ ജോലി നോക്കുമ്പോൾ വെള്ളിയാഴ്ച്ച ദിവസം സ്ഥാപനം ഉടമയുടെ അനുവാദമില്ലാതെ പള്ളിയിൽ പോയ അനുഭവം ഇബ്രാഹിമിലെ ധൈര്യശാലിയെയാണ് നമുക്ക് കാട്ടിത്തരുന്നത്. ഇബ്രാഹിമിന്റെ ഈ പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച്ചകളിൽ പള്ളിയിൽ പോകാനുള്ള അവകാശം ആ സ്ഥാപനത്തിലെ എല്ലാവർക്കും ലഭ്യമായി. ഈ സംഭവത്തെത്തുടർന്ന് കൂടുതൽ ശമ്പളം ചോദിച്ചു എന്നതിന് അദ്ദേഹത്തെ ജോലിയിൽനിന്നും പിരിച്ചുവിടുകയുണ്ടായി .

ഏകാന്തത വീർപ്പുമുട്ടിച്ചുകൊണ്ടിരുന്ന സന്ദർഭങ്ങളിൽ മനസ്സിൽ  നേരിയ ആശ്വാസം പകരുന്നത് നാട്ടിൽ നിന്നും എത്തുന്ന കത്തുകളാണ്.പരാതിയും പരിഭവവുമാണ് ഈ കത്തുകളിൽ കൂടുതലും.ഗൾഫിൽ കഴിയുന്നവരുടെ ദുഃഖങ്ങൾ നാട്ടിലുള്ളവർക്ക് ഒരു വിഷയവും ആകുന്നില്ല. അവർ അവരുടെ ആവശ്യങ്ങൾ ഗൾഫ് ദൈവങ്ങളുടെ സമക്ഷത്തിങ്കൽ നിരന്തരം സമർപ്പിച്ചുകൊണ്ടേയിരിക്കും. വർഷങ്ങൾ കൊണ്ടുനേടുന്നതൊക്കെ മറ്റുള്ളവരുടെ കാര്യങ്ങള്ക്കുവേണ്ടി മാത്രമാകുന്നു എന്നുള്ളതാണ് യാഥാർഥ്യം. 

പിന്നീട് വയറ്റിൽ അസുഖം ബാധിച്ച് നാട്ടിലേക്ക് തിരിച്ചുവരുന്ന ഇബ്രാഹിം മംഗലാപുരത്ത് പോയി ചികിത്സ നടത്തുന്ന അവിടെ ചികിത്സ ഭേദപ്പെട്ട് മൂന്നു മാസം കഴിഞ്ഞ് വീണ്ടും തിരിച്ചു പോരുന്നു. ശരീഫുമായി നല്ല ചങ്ങാത്തമുള്ളതിനാൽ അവനിൽനിന്ന് അൽപ്പം ഹിന്ദിയും അറബിയും കുറേശ്ശെ പഠിക്കുന്നു. ഇംഗ്ലീഷ് കുറച്ച് അറിയുന്നതുകൊണ്ട് കടയിൽ കസ്റ്റമറെ കൈകാര്യം ചെയ്യാൻ പഠിച്ചു.

ജന്മനാട്ടിൽ നിന്നും അകന്ന് ഏകാന്തതയുടെ തുരുത്തിൽ തടവുകാരനെപോലെ കഴിയുന്ന പ്രവാസജീവിതത്തിലെ ദുഃഖവും രോഷവും ഈ പുസ്തകത്തിൽ വളരെ കൃത്യമായി വിവരിക്കുന്നുണ്ട്. നാട്ടിലേയും വീട്ടിലേയും സുഖദുഃഖങ്ങളിലും ആഘോഷങ്ങളിലും പങ്കാളികളാനാവാതെ അങ്ങ് വിദൂര ദേശത്ത് വിതുമ്പിനിൽക്കുന്ന ഒരു പ്രവാസിയുടെ കാഴ്ച്ചപ്പാടുകൾ ഇതിൽ ഭംഗ്യന്തരേണ ഇബ്രാഹിം കുറിച്ചിടുന്നു. തൻറെ താങ്ങും തണലുമായിരുന്ന പ്രിയപ്പെട്ട ഉപ്പ മരിച്ചപ്പോഴും പ്രിയപ്പെട്ട ഉമ്മ മരിച്ചപ്പോഴും മയ്യത്തു കാണാനാവാതെ ദുഃഖതനായി കഴിയാൻ വിധിക്കപ്പെട്ടവന്റെ ധർമ്മസങ്കടം നാം കൂടി അനുഭവിക്കുന്നു. അതുപോലെ കുഞ്ഞബ്ദുള്ള മുസ്്ലിയാരുടെ മരണവും തുടർന്ന് മയ്യത്ത് കൊണ്ടുവരാനാവാതെ അവിടെത്തന്നെ മറവുചെയ്യുന്ന സംഭവം നമ്മെ വേദനിപ്പിക്കുന്നതാണ്.

ഗൾഫിലെ ആഭ്യന്തരയുദ്ധങ്ങൾ,വിപണിയിലെ പ്രത്യാഘാതങ്ങൾ എന്നിവയും ഇന്ത്യയുടെ രൂപയുടെ വിലയിടിവും മനുഷ്യക്കടത്തും ഒക്കെ ഈ പുസ്തകത്തിൽ തല നീട്ടുന്നുണ്ട്. ഇന്ത്യയിലും കേരളത്തിലും സംഭവിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളും ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി പ്രശ്നങ്ങളും ഒക്കെ പലജാതിമതസ്ഥരായ പ്രവാസികൾ ചർച്ച ചെയ്യുന്നു.

എല്ലാറ്റിനുമുപരിയായി ആർദ്രതയുടെ വലിയ കേദാരമായി നിലകൊള്ളുന്ന സന്ദർഭങ്ങൾ ഈ പുസ്തകത്തിൽ കാണുന്നുണ്ട്. അതുപോലെ ഉമ്മയോടുള്ള സ്നേഹവും തുടിച്ചുനിൽക്കുന്നുണ്ട്. ഷാർജയിൽ എത്തി മാസങ്ങൾ കടന്നുപോയപ്പോൾ പെട്ടെന്ന് ഒരു രാത്രി ഞെട്ടിക്കുന്ന വാർത്തയാണ് തേടിയെത്തിയത്. ഉമ്മ മരിച്ചുപോയിരിക്കുന്നു. മനസ് അലകടലായി. പെട്ടെന്ന് നാട്ടിൽപ്പോക്ക് നടന്നില്ല. ഉമ്മയെ അവസാനമായി ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും... മാതൃസ്നേഹത്തിൻറെ മരിക്കാത്ത ഓർമ്മകൾ.. ആ കരസ്പർശം എത്ര ജന്മം കടന്നാലും മറക്കാൻ കഴിയില്ല...ഈ വരികളിൽ ഉമ്മയോടുള്ള അവാച്യമായ സ്നേഹം തുളുമ്പിമറിയുന്നുണ്ട്.

പ്രവാസജീവിതത്തിന്റെ നേരും നെരിപ്പോടും ഇത്രമാത്രം ഹൃദയസ്പൃക്കായി അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് ഈ കൃതിയുടെ സവിശേഷത.  പ്രവാസജീവിതത്തിന്റെ പൊള്ളുന്ന കഥകൾ, വിങ്ങുന്ന വേദനകൾ, പ്രതീക്ഷകൾ ഒക്കെ നമ്മുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കുവാൻ ഇബ്രാഹിം ചെർക്കളയ്ക്ക് സാധിക്കുന്നുണ്ട് എന്നതിന്റെ ചുണ്ടുപലക കുടിയാവുന്നു ഈ മനോഹരമായ ആഖ്യാനം. വെറുതെ രേഖപ്പെടുത്തി വയ്ക്കുക എന്നതിനപ്പുറം ജീവിതത്തിന്റെ സമസ്യകളിലൂടെയുള്ള നിതാന്തമായ പ്രയാണത്തെ വളരെ തന്മയത്വത്തോടെ അനുവാചകനിലേക്ക് വേണ്ടത്ര ചൂടോടും ചൂരോടും കൂടി അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com