പിതൃ സ്മരണയിൽ
Mail This Article
എത്ര വീട്ടിക്കഴിഞ്ഞാലും പിന്നെയും പിന്നെയും
വർദ്ധിച്ചു ശേഷിക്കും വൻ കടം തന്നെ ജനിത്വർ
സംഭവബഹുലമായ കർമ്മവീഥിയിലൂടെ, സത്യവും നീതിയും മുറുകെപ്പിടിച്ച്,
പ്രാർത്ഥനാമന്ത്രങ്ങൾ ചുണ്ടുകളിൽ സദാ തത്തിക്കളിച്ച്, എന്റെ
കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ എന്ന മന്ത്രണം
അധരപുടങ്ങളിൽ ഉരുവിട്ട്, കർമ്മോന്മുഖനായി, ത്യാഗോജ്വലനായി
ജീവിതം നയിച്ച്, അര നൂറ്റാണ്ടോളം സമർത്ഥനായ ഹൈസ്ക്കൂൾ
ഹെഡ്മാസ്റ്ററായും, പ്രതിഭാശാലിയായ കവിപുംഗവനായും വിരാജിച്ച് , 2002
നവമ്പർ 13ന്, 93–ാം വയസ്സിൽ കാലയവനികയിൽ മറഞ്ഞ എന്റെ
വന്ദ്യപിതാവിന്റെ 17–ാം ചരമദിനത്തിൽ ഒരു സ്മരണാഞ്ജലി
അർപ്പിക്കണമെന്ന ആത്മദാഹമാണ് ഈ കുറിപ്പിന്റെ പിന്നിലെ
ചേതോവികാരം. ഞാൻ എന്റെ ജീവിതത്തിൽ കാണപ്പെടുന്ന
ദൈവമായി എന്നും കരുതുന്ന വ്യക്തി, മൺമറഞ്ഞിട്ടും ആ
സാമീപ്യം എന്നും ഞാൻ അനുഭവിക്കുന്നു. ഈശ്വരഭക്തിയിൽ
അധിഷ്ഠിതമായ മനഃസമാധാനവും ആരോഗ്യവുമാണ് യഥാർത്ഥ
സമ്പാദ്യമെന്നും, കരയുന്നവന്റെ കണ്ണീരൊപ്പലാണ് ഏറ്റവും വലിയ
പുണ്യമെന്നും അവനെ ആത്മാർത്ഥമായി ആവും മട്ടു
സഹായിക്കുകയാണ് മഹത്തരമായ ആരാധനയെന്നും ബാല്യത്തിൽ
ചൊല്ലിത്തന്ന ഉപദേശങ്ങൾ എന്നും എന്റെ ജീവിതപാതയിലെ
തിരിനാളങ്ങളാണ്.
എന്നുള്ളിലെന്നും തുടിക്കുന്ന സ്പന്ദനം
എൻ താത ജീവിത പൂരണമല്ലയോ ?
എന്റെ സിരകളിലൊഴുകും ശോണിതം
എൻ താതനേകിയ സമ്മാനമല്ലയോ?
സന്മാർഗ്ഗ ദീപം തെളിച്ചെന്നെയന്യൂനം
സദ്പ്പാത കാട്ടിയ തീനാളമാണു തേ ! ..
ഇന്നത്തെ തലമുറയ്ക്കു അന്യ നിന്നുപോകുന്ന ഈ പഴഞ്ചൻ
ചിന്താഗതികൾ നന്മ പ്രദാനം ചെയ്യുന്ന സ്രോതസുകളാണ്.
മാതാപിതാക്കൾ ഭൗതിക സമ്പാദ്യങ്ങൾക്കൊപ്പം മക്കൾക്ക്
സദ്പ്പഥങ്ങളും സദുപദേശങ്ങളും നൽകുവാൻ സമയം
കണ്ടെത്തുന്നുവെങ്കിൽ നല്ല ഭാവിതലമുറയെയും സമൂഹത്തെയും
കരുപ്പിടിപ്പിക്കാൻ കഴിയും. മാതാപിതാക്കളുടെ അനുഗ്രഹം
വിലപ്പെട്ടതാണെന്നും മക്കൾ മനസ്സിലാക്കട്ടെ !
എന്റെ വന്ദ്യപിതാവിന്റെ പാവന സ്മരണയ്ക്കു മുമ്പിൽ പ്രണാമം !!