കടൽ കടത്തിയ കണ്ണീരോർമ്മകൾ-വായനാസ്വാദനം
Mail This Article
ജീവിത സഞ്ചാരത്തിൽ ശൂന്യതയിലേക്ക് തള്ളപെട്ട് ഇനിയെന്ത് എന്ന ഒരു ചോദ്യം മാത്രമായി അവശേഷിക്കുമ്പോൾ പകച്ചു നിൽക്കയല്ല വേണ്ടതെന്നും പൊരുതി നേടണമെന്നും ബോധ്യപെടുത്തുന്ന ഒരു നോവലാണു കടൽ കടൽ കടത്തിയ കണ്ണീരോർമ്മകൾ.
ഇവിടെ എഴുത്തുകാരൻ തന്നെയാണു കേന്ദ്ര കഥാപാത്രം.താൻ നേരിടേണ്ടി വന്ന ജീവിത പതർച്ചകളിൽ തളർന്ന് വീഴാതെ അവയെ അതി ജീവിക്കാനുള്ള മനോധൈര്യം ആർജ്ജിച്ച ഹരിയിലൂടെ തന്നെ ഈ അനുഭവകുറിപ്പ് പറഞ്ഞു പോകുമ്പോൾ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കും ഒപ്പം ജീവിതം ജീവിച്ചു തീർക്കണമെന്ന സന്ദേശത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്യും.
ഈ നോവൽ വായിച്ചു പോകുമ്പോൾ ആത്മാർഥമായ സ്നേഹത്തിന്റെയും കരുതലിന്റെയും ചേർത്ത് പിടിക്കലിന്റെയും ഒക്കെ വഴികളിലൂടെ വായനക്കാരനെ കൂട്ടി കൊണ്ടു പോകാൻ കഴിയുന്നുണ്ട്.
എന്നാൽ തന്റെ നിസ്വാർഥമായ പ്രവർത്തനങ്ങളെ കാണാതെ പോകുന്ന ഇടങ്ങളിൽ നിന്ന് മാറി ആരുടെയും വഴി മുടക്കാതെ തന്റേതായ ഇടം കണ്ടെത്താനുള്ള പരിശ്രമത്തിനു ഒരു കൈത്തിരി വെളിച്ചമായി സോബിയും പപ്പയും എത്തുമ്പോൾ നഷ്ടപെട്ട വസന്തങ്ങൾക്ക് ചിറക് മുളയ്ക്കുന്ന നോവലിസ്റ്റിനെ നമുക്ക് കാണാം
ജീവിതത്തിന്റെ കുതിപ്പും കിതപ്പും വ്യക്തമാക്കുന്നുണ്ട് ഈ നോവലിൽ. അനുഭവങ്ങളുടെ തീചൂളയിൽ വെന്തുരുകി സ്ഫുടം ചെയ്തെടുത്ത ഒരു ജീവിതത്തിന്റെ നേർക്കാഴ്ചയാണു ഈ നോവൽ. താൻ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തതൊക്കെ വെറും മായ മാത്രമെന്ന് തോന്നിപ്പിക്കുന്ന വിധിയുടെ മുൻപിൽ അൽപമൊന്ന് പതറിയപ്പോൾ ഉണ്ണി എന്ന അമ്മയുടെ വിളിയാണു നായകനെ വീണ്ടും തിരികെ ഒരു ജീവിതത്തിലേക്ക് എത്തിക്കുന്നത്.
എല്ലാം നഷ്ടപെട്ടവൻ പിന്നെ കണ്ണു നടുന്നത് പ്രവാസത്തിന്റെ സുന്ദര സ്വപ്നങ്ങളിലേക്കാണു.എല്ലാം നഷ്ടപെട്ടവനെ പോറ്റി വളർത്തുന്ന പ്രവാസത്തിന്റെ കാരുണ്യത്തിലേക്ക് സോബിയിലൂടെ ഒരു ദൈവദൂതനായി പപ്പ എത്തുമ്പോഴേക്കും ജീവിതം തളിർക്കുകയാണു ആ ചെറുപ്പക്കാരനു. വായിക്കണം ഈ പുസ്തകം, അനുഭവങ്ങളുടെ തിരയിളക്കമുണ്ട്.