ADVERTISEMENT

നാടും വീടും വിട്ട്  പ്രവാസത്തിൽ ജീവിക്കേണ്ടിവരുന്ന ഓരോരുത്തരും അനുഭവിക്കുന്ന വികാരവിചാരങ്ങളുടെ ഒപ്പിയെടുക്കൽ എന്ന് ഒരു പരിധിവരെ വിശേഷിപ്പിക്കുവാൻ പോന്ന നോവലാണ്  ലൂക്കോസ് ചെറിയാൻ എഴുതിയ 'നിഴലുകൾ.  പുസ്‌തകത്തിന്റെ തലക്കെട്ട് കണ്ടിട്ട് ഒരു അപസർപ്പക കഥയെന്ന് ആദ്യം തോന്നിയെങ്കിലും നിഴലുകൾ പോലെ നമ്മോടൊപ്പം കൂടെ കൂടുന്ന വിധിയും അതിന്റെ ചതികളുമാണ് കഥയിലുടനീളം നിറഞ്ഞാടുന്നത്. സാധാരണക്കാരൻറെ ശ്വാസനിശ്വാസങ്ങൾ ഉയർന്നുതാഴുന്ന കഥാസന്ദർഭങ്ങൾ.

കഥ തുടങ്ങുന്നത് മഞ്ചെസ്റ്ററിൽ ആണ്. അവിടെ ആ  ഭൂമികയുടെ വർണ്ണന, ജീവിതരീതി ഒക്കെ നന്നായി വരച്ചിടുവാൻ കഥാകാരന് കഴിയുന്നുണ്ട്. കഥാനായകനായ കുമാർ മാഞ്ചസ്റ്ററിൽ കമ്പനി  ട്രൈനിങ്ങിനായി എത്തുന്നിടത്തുനിന്ന് കഥയാരംഭിക്കുമ്പോൾ പിന്നീട് വരാൻ പോകുന്ന സംഭവബഹുലമായ രംഗങ്ങൾക്ക് തിരശീല ഉയരുന്നു.

പ്രവാസികൾ തങ്ങളുടെ കൺമുന്നിൽ കാണുന്ന ഒട്ടനവധി രംഗങ്ങൾ നിഴലുകളിൽ കാണാനാകും. കഥാനായകന്റെ അനുഭവങ്ങൾ പലപ്പോഴും വായനക്കാരന്റെ കൂടി അനുഭവം ആയി മാറുന്നതായി തോന്നിയേക്കാം.

കുമാറിനൊപ്പം, കോളിൻ, ഫ്‌ളാവിയ, അബു, കാതറിൻ, ജാഫർ, ജോൺ എന്നിങ്ങനെ പ്രവാസത്തിൻറെ കണ്ണാടിചിത്രങ്ങൾ ഒട്ടനവധി വായനക്കാരന്റെ കൺമുന്നിലൂടെ ഒന്നിനുപുറകെ ഒന്നായി ദൃശ്യമാകുന്നു. ജാഫറിന്റെ അന്ത്യം കഥയിൽ വലിയ വ്യതിയാനം വരുത്തുന്നില്ലെങ്കിലും വായനക്കാരനിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. കമ്പനിയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, തിരിമറികൾ, അതിനിടയിൽ നാടിനെയും അമ്മയെയും ഓർത്ത് നെടുവീർപ്പിടുന്ന കുമാർ കല്യാണ പ്രായം ആയിട്ടും അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാൻ കഴിയാത്ത മകനാണ്. ഫ്ളാവിയായുടെ കുടുംബ പ്രശ്‌നങ്ങൾ,  കഥാന്ത്യം രൂപം മാറുന്ന ഫ്‌ളാവിയ എന്നിങ്ങനെ കഥയിൽ ഉടനീളം ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരങ്ങൾ കാണാനാകുന്നു.

ലളിതമായി പറഞ്ഞുപോകുന്ന കഥന രീതിയാണ് ലൂക്കോസ് ചെറിയെന്റേത്. വായനക്കാരനെ കുഴയ്ക്കുന്ന ഒന്നുമേ കഥയിൽ ഇല്ല. നേരെ കഥ പറഞ്ഞുപോകുന്ന രീതി പലപ്പോഴും സാഹിത്യ സ്‌പർശം ഭംഗി ഒക്കെ ഏൽക്കാതെ പോകുന്നുണ്ടെങ്കിലും സുഗമമായ വായനയ്ക്കുതകുന്നതാണ്.

ലൂക്കോസ് ചെറിയാന്റെ ആദ്യത്തെ നോവൽ ആണ് 'നിഴലുകൾ'. പലയിടത്തും ആദ്യത്തെ കൺമണിയുടെ ലാളനം കഥാകാരൻ കൊടുത്തിരിക്കുന്നത് വായനക്കാരന് അതേപോലെ അനുഭവപ്പെടുന്നില്ല.  കഥയ്ക്ക് അനുയോജ്യമാകാത്ത വിധത്തിൽ പ്രദീപ് എന്നൊരു കഥാപാത്രവും ചേച്ചിയും കൂട്ടിച്ചേർത്ത ഭാഗം പോലെ. അവർക്ക് മുമ്പോ അവർക്ക് പിമ്പോ പ്രസ്തുത കഥാപാത്രങ്ങൾ കഥയിലെങ്ങും വരുന്നതേയില്ല. അതുപോലെ ചില കൂട്ടിചേർക്കലുകൾ, ചിലയിടത്ത് കണ്ണികൾ യോചിക്കാത്ത അനുഭവം വായനയ്ക്കിടയിലെ കല്ലുകടിയായിത്തീരുന്നുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നു പല ഭാഗങ്ങളും എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങൾ അനവധി.

കഥയുടെ അവസാന രംഗങ്ങൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു. ഒന്നുമല്ലാതെയായി തീരുന്ന ജീവിതം. കഥയറിയാതെ വിധിയുടെ കൈയ്യിലെ കളിപ്പാവയായിത്തീരുവാൻ വിധിക്കപെട്ട കുമാറിൻറെ  അനുഭവം വായനക്കാരനിൽ നടുക്കും സൃഷ്ടിക്കുന്നു.

പ്രവാസിയുടെ കഥയും ലളിതവായനയും ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ 'നിഴലുകൾ' ഒരു അനുഭവക്കുറിപ്പ് പോലെ  ചെറുവായനാനുഭവം പകരുന്നതായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com