ADVERTISEMENT

ദൈവം നമ്മോടുകൂടെ വസിക്കുവാൻ തയാറെടുക്കുന്ന, നമ്മെ അവന്റെ സ്വരൂപത്തിലേക്കും സാദൃശ്യത്തിലേക്കും മടക്കിയെടുക്കുന്ന, പ്രത്യാശയുടെയും സന്തോഷത്തിന്റെയും അവസരമാണ് ക്രിസ്മസ്. പുതിയൊരു സൃഷ്ടിപ്പിൻറെ ചരിത്രം കൂടിയാണ് ക്രിസ്മസ്.

സ്രഷ്ടിതാവായ ദൈവം തിന്നരുതെന്നു കൽപിച്ച ഏദെൻ തോട്ടത്തിൽ നടുവിൽ ഉണ്ടായിരുന്ന  ജീവ  വൃക്ഷ ത്തിന്റെ ഫലം പൂർവ മാതാപിതാക്കളായ ആദമും ഹവ്വയും ഭക്ഷിച്ചു . കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി. മനുഷ്യന് എന്നന്നേക്കുമായി നിശ്ച്യയിച്ചിരുന്ന  നിത്യജീവനും ദൈവീക തേജസും അവൻ നഷ്ടപ്പെടുത്തി .പാപം ചെയ്‌തതിലൂടെ മനുഷ്യനു നഷ്ടപെട്ടതെന്തോ അത് വീണ്ടെടുകുന്നതിനും, മനുഷ്യവർഗത്തിന്റെ രക്ഷക്കായും ദൈവം തന്റെ കരുണയിലും മുൻനിർണയത്തിലും ഒരുക്കിയ ഒരു പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാജനനം-ക്രിസ്മസ്.

ദൈവീക സ്വരൂപത്തിൽ ദൈവത്തെക്കാൾ അൽപം മാത്രം താഴ്ത്തി ദൈവീക കരങ്ങളാൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ എന്നന്നേക്കുമായി തള്ളിക്കളയുവാൻ സൃഷ്ടി കർത്താവിനാകുമോ? ഒരിക്കലുമില്ല. പിതാവിനു മക്കളോടുള്ള സ്‌നേഹം എപ്രകാരമാണോ അപ്രകാരമാണ് ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹം. പാപം മൂലം മരണത്തിനധീനരായ മാനവജാതിയെ വീണ്ടെടുത്തു നിത്യജീവൻ പ്രദാനം ചെയ്യുന്നതിന് മാലാഖമാരുടെ സ്തുതി ഗീതങ്ങളും സ്വർഗീയ സുഖങ്ങളും വെടിഞ്ഞു തന്റെ ഏകജാതനായ പുത്രനെത്തന്നെ കന്യക മറിയത്തിലൂടെ മനുഷ്യവേഷം നൽകി ഭൂമിയിലേക്കയകുവാൻ പിതാവിന് ഹിതമായി . ഇതിലും വലിയ സ്നേഹം എവിടെയാണ് നമുക്കു ദർശിക്കുവാൻ കഴിയുക?

ബത്‌ലഹേമിലെ പുൽകുട്ടിൽ പിറന്നുവീണ ഉണ്ണി യേശുവിനെ തേടി വിദ്വാന്മാര്‍ യാത്ര തിരിച്ചത് അവർക്കു മുകളിൽ ആകാശത്തു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ ലക്ഷ്യമാക്കിയാണ് . ദൈവം അവർക്കു നൽകിയ അടയാളമായിരുന്നു നക്ഷത്രം .എന്നാല്‍ ആ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചു യാത്ര ചെയ്തതിന്റെ ഫലമായി രാജാവിന്റെ കൊട്ടാരത്തിലാണ് അവർ എത്തിചേർന്നത്‌ .ദൈവകുമാരൻ ജനിക്കുക ഒരു രാജകൊട്ടാരത്തിലല്ലേ? ദൈവീക ജ്ഞാനത്തിനും ലക്ഷ്യങ്ങൾക്കും അപ്പുറമായി വിദ്വാന്മാർ തങ്ങളുടെ ബുദ്ധിക്കു അനുസ്രതമായി ചിന്തിച്ചതും വിശ്വസിച്ചതും അവർക്കു വിനയായി ഭവിച്ചു. പരിണിതഫലമോ ആയിരകണക്കിന് നവജാത ശിശുക്കളുടെ ജീവനാണു ബലിയർപ്പിക്കേണ്ടിവന്നത് .

ഇന്ന് പലരും വിദ്വാന്മാരുടെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ്. സ്വയം വിശ്വസിക്കുകയും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്തു ദൈവീക ജ്ഞാനത്തെയും അരുളപ്പാടുകളെയും തള്ളി കളയുന്നു. ഇതു അവർക്കു മാത്രമല്ല സമൂഹത്തിനും ശാപമായി മാറുന്നു. ദൈവീക ജ്ഞാനത്തില്‍ ആശ്രയികുകയും അവന്റെ വഴികളെ പിന്തുടരുകയും ചെയുമ്പോൾ മാത്രമാണ് നമുക്ക് യഥാർഥമായി ഉണ്ണി യേശുവിനെ കാണുവാനും പൊന്നും മൂരും കുന്തിരിക്കവും സമർപിക്കുവാനും സാധിക്കുന്നത് . ദൈവം മാംസം ധരിക്കുക വഴി വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. മാംസധാരികളായിരിക്കുമ്പോൾ തന്നെ നാം ദൈവത്തെ ഉൾകൊള്ളുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ? ദൈവാത്മാവ് നമ്മുടെ ജഡത്തിൽ വ്യാപാരിക്കുവാൻ നാം നമ്മെ തന്നെ ഏൽപിച്ചുകൊടുക്കുമോ? വിനയത്തിന്റെയും, താഴ്മയുടെയും ,സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, ബഹുമാനത്തിന്റെയും പ്രതിഫലനമായിരികേണ്ടതല്ലേ നമ്മുടെ ജീവിതം ? അതാണ് മറ്റുള്ളവർ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതും.

സ്വർഗീയപിതാവിന്, പാപികളുടെ ലോകത്തിനു നൽകുവാൻ കഴിഞ്ഞ ഏറ്റവും വിലയേറിയ നിക്ഷേപമാണ് തന്റെ ഏക ജാതനായ പ്രിയപുത്രൻ. അതെക്കുറിച്ചു നാം ചിന്തിക്കുമ്പോൾ നമുക്കുള്ളതിൽനിന്നും ഏറ്റവും പ്രിയപ്പെട്ടത്, നമ്മുടെ കർത്താവിനു വേണ്ടി നൽകാതെ മാറ്റിവയ്ക്കുവാൻ എങ്ങനെ സാധിക്കും? തന്റെ പുത്രനെ നമുക്കു നൽകിയ പിതാവായ ദൈവത്തിനായും, തനിക്കുള്ളതെല്ലാം നമുക്കുവേണ്ടി നൽകിയ നമ്മുടെ പ്രിയ രക്ഷകനായും, നമ്മുടെ സമർപ്പണത്തെ ഒരിക്കൽ കൂടി നമുക്കു പുതുക്കാം .ഈ വർഷത്തെ ക്രിസ്മസ് ആഘോഷം, ക്രിസ്തു എന്ന ഏക ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ യഥാർത്ഥമായി രക്ഷിതാവിനെ കണ്ടെത്തുന്നതിനുള്ള അവസരമായി മാറട്ടെയെന്നു ആശംസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com