മനുഷ്യനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ്
Mail This Article
രാജ്യങ്ങൾ ലോകത്തിന്റെ ഒന്നാം സ്ഥാനം കീഴടക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ ചൈനയിലെ വുഹാനിൽ നിന്നു മനുഷ്യ ശരീരത്തിലെത്തിയ കൊറോണ വൈറസ് , മുപ്പത്തി മുക്കോടി ദൈവങ്ങളെ പടച്ച , പതിനെട്ടു പുരാണങ്ങളും , രണ്ടു ലോക മഹായുദ്ധങ്ങളും മെനഞ്ഞ, ഹൈ ടെക്കും, കംപ്യുട്ടറും കണ്ടെത്തിയ, മനുഷ്യൻ എന്ന മഹാത്ഭുതത്തിനെപ്പോലും ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് 19 .
മനുഷ്യൻ വച്ചുപുലർത്തി പോരുന്ന അഹന്തയ്ക്കും താൻപോരിമയ്ക്കും തന്റെ സ്വസ്ഥമായ നിലനിൽപ്പിനും വേണ്ടി വസിക്കുന്ന ഭൂമിയോടും മറ്റു ജീവജാലങ്ങളോടും കാണിക്കുന്ന ചെയ്തികൾ അതിരു കടക്കുമ്പോൾ കാല കാലങ്ങളായി പ്രകൃതി തന്നെ അവനു കനത്ത തിരിച്ചടികൾ നൽകാറുണ്ട്.
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്നു വിളിക്കുന്ന, അനുഭവിച്ചു മാത്രം അറിയുന്ന, കണ്ണുകൾക്ക് പോലും കാണാൻ സാധിക്കാത്ത വിധത്തിലുള്ള മനുഷ്യരുടെ ജീവൻ എടുക്കുന്ന ഒരു കുഞ്ഞൻവൈറസ് അതിനു മുന്നിൽ എന്തുചെയ്യണം എന്നറിയാതെ ഏറ്റവും നിസ്സഹായവസ്ഥയിൽ നിൽക്കുകയാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ അത്രയും.
ഇതുവരെ കണ്ടുപിടിച്ച ആധുനിക സാങ്കേതിക വിദ്യകൾക്കോ, മറ്റു ഉപാധികൾക്കോ ഇതിനെതിരായി ഒരു മരുന്നുപോലും കണ്ടുപിടിക്കാനാവാതെ മനുഷ്യരാശിയെ മുഴുവൻ തുടച്ചുനീക്കാൻ പാകത്തിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് പകർന്നുകൊണ്ട് ലോകത്തെ ഭീതിയിലാഴ്ത്തി മനുഷ്യരെ അനുദിനം മരണം കവരുന്ന കാഴ്ച്ച!
ഒന്നിനും സമയമില്ലാത്ത തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക് ഓടി കൊണ്ടിരുന്ന മനുഷ്യരെ പിടിച്ചുകെട്ടി വീട്ടിലിരുത്തി മറ്റ് ജീവജാലങ്ങൾക്ക് സ്വൈര്യമായി വിഹരിക്കാൻ അവസരം കൊടുത്തു ലോകം സ്‌തംഭനാവസ്ഥയിലേക്ക് നയിക്കുന്ന ഒരു വൈറസ്.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ വുഹാൻ സിറ്റിയിലെ മാംസ മാർക്കറ്റിൽ നിന്നു പൊട്ടിപ്പുറപ്പെട്ട വൈറസ് മൂന്നുമാസത്തിനകം തന്നെ ലോകത്തിലെ നൂറ്റി എൺപതിലധികം രാജ്യങ്ങളിലേക്ക് പടർന്നു കഴിഞ്ഞു. ഇനി വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രം ബാക്കി.
ഇറ്റലി, ചൈന, അമേരിക്ക പോലുള്ള വമ്പൻ വികസിത രാഷ്ട്രങ്ങളിൽ പിടിമുറുക്കിയ ഈ വമ്പൻ ഇതിനോടകം പതിനായിരങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ട് ഭീതി പടർത്തുന്നു.
സമൂഹ വ്യാപനം തടയാനായി മാസ്ക്കും, കയ്യുറയും, സാനിറ്റൈസറും, ഹാൻഡ് വാഷും ഉപയോഗിച്ച് സ്വയം ശുചിത്വവും , സമൂഹ ശുചിത്വവും പാലിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ എന്നപോലെ വീടിനുള്ളിൽ കഴിയുകയെന്നതാണ് മരുന്നെന്നു കണ്ടുപിടിക്കാത്ത ഈ മഹാ മാരിക്കുള്ള ഏക പ്രതിവിധിയായി തദ്ദേശ ഗവണ്മെന്റും ആരോഗ്യ വകുപ്പും പറയുന്നത്.
വിദേശത്ത് പ്രത്യകിച്ചും ജിസിസി രാജ്യങ്ങളിൽ ഒട്ടുമിക്ക കമ്പനികളും താൽക്കാലികം ഭാഗികമായി നിർത്തിവെക്കുകയും, ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും വീട്ടിലും റൂമിലും ഇരുന്നുമാണ് ജോലിയും ചെയ്യുന്നത്. സൗദിയിൽ കോവിഡ് 19 നിയന്ത്രണത്തിന് വേണ്ടി മക്ക, മദീന, ജിദ്ദ, റിയാദ് തുടങ്ങി പ്രവിശ്യകളിൽ വൈകുന്നേരം മൂന്ന് മണി മുതലും ദമ്മാം അടങ്ങുന്ന കിഴക്കൻ പ്രവിശ്യയിൽ വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ആറ് മണി വരെയും കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സമയത്തു പുറത്തിറങ്ങുന്നവർക്കു പതിനായിരം റിയാൽ പിഴ ചുമത്തും.കോവിഡ് 19 തടയുവാനായി സൗദി ഗവണ്മെന്റിന്റെ ഈ നടപടി തികച്ചും അഭിനന്ദനവും സ്വാഗതാർഹഹവുമാണ്. അനധികൃതമായി താമസിക്കുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് 19 ചികിത്സാ സൗജന്യമായും സൗദി ഗവൺമെന്റ് പ്രഖ്യാപിച്ചു.
വരും തലമുറയ്ക്കും നമ്മൾക്കും വേണ്ടി നമുക്ക് വീട്ടിൽ ഇരിക്കാം,
വൈറസിനെ തുടച്ചു നീക്കുന്നതിന് വേണ്ടി, ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി, അതാത് രാജ്യങ്ങളിലെ ഗവണ്മെന്റും, ആരോഗ്യ വകുപ്പും, സുരക്ഷ ഉദ്യോഗസ്ഥരും പറയുന്നത് അനുസരിക്കാം.
സ്റ്റേ സെയ്ഫ് ആൻഡ് സ്റ്റേ അറ്റ് ഹോം