ADVERTISEMENT

അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്കു ഓടിക്കാൻ പറ്റിയ അവസരമാണിതെന്നു വിചാരിച്ചു നടക്കുന്ന രാജസേനൻമാർ ഇപ്പോഴും നമുക്കിടയിലുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് മലയാളികൾ ചേക്കേറിയപ്പോൾ അനാഥമായ അവന്റെ കൃഷിസ്ഥലങ്ങൾ കൊത്തിക്കിളക്കാനും വിറകു വെട്ടാനുമൊക്കെയായി വീടുകളിൽ ജോലിയന്വേഷിച്ചു

വന്നവരായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾ. പ്ലൈവുഡ്, മില്ലുകൾ, ഫാക്ടറികൾ , ഹോട്ടൽ തുടങ്ങി ചെറുതും വലുതുമായ എല്ലാ വ്യവസായങ്ങളിലെയും അടിസ്ഥാനവർഗ തൊഴിൽ ചെയ്യുന്നത് ഇക്കൂട്ടരാണ്.

 

കേരളത്തിലെ പരമ്പരാഗത തൊഴിലിടങ്ങളടക്കം ഇന്ന് കൈകാര്യം ചെയ്യുന്നത് അവരാണ്. ഇന്ന് കേരളസമ്പത്ഘടനയെ ചലിപ്പിക്കുന്ന പ്രധാനഘടകങ്ങളിൽ ഒന്ന് തന്നെയാണ് അന്യസംസ്ഥാന തൊഴിലാളികൾ.അവരുടെ കൂടി വിയർപ്പുകൊണ്ടാണ് ഇന്നു കേരളം നിലനിൽക്കുന്നത് എന്നു ചുരുക്കം.

 

മാറി മാറിവരുന്ന സർക്കാരുകൾ അവരുടെ പ്രാധാന്യം വേണ്ട രീതിയിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നന്വേഷിക്കേണ്ടിയിരിക്കുന്നു. പൊതുവേ പ്രവാസികളോട് കാണിക്കുന്ന അതേ ചിറ്റമ്മനയം തന്നെയാണ് സർക്കാരും പൊതുസാമൂഹികമണ്ഡലങ്ങളും അവരോട് ചെയ്തു പോരുന്നത്. പ്രവാസികൾ മണലാരണ്യത്തിൽ പൊന്നു വിളയിച്ചെടുക്കുന്ന സമ്പത്ത് കേരളത്തിന്റെ മുഖഛായമിനുക്കും വിധം പണിതുയർത്തുന്നതിൽ ഈ അടിസ്ഥാന വർഗ്ഗത്തോളം വരില്ല മറ്റൊന്നിനും. സർക്കാരിനെ ചലിപ്പിക്കുന്ന  ദൈനംദിന മദ്യഉപഭോഗമടക്കം കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിന്റ

അരി, പച്ചക്കറി, കോഴി തുടങ്ങിയവ ഗണ്യമായ ഒരളവിൽ ഉപഭോഗം ചെയ്‌ത്‌ സംസ്ഥാനസർക്കാരിന് നികുതി നൽകിക്കൊണ്ടു തന്നെയാണ് അവർ കേരളത്തിൽ ജീവിക്കുന്നത് എന്ന സത്യം കൂടി നാം തിരിച്ചറിയണം.

 

പറഞ്ഞുവരുന്നത്, ഒരു സംസ്ഥാനത്തെ പടുത്തുയർത്തുന്നവരെ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കേണ്ടത് സർക്കാരിനെപ്പോലെ പൊതുസമൂഹത്തിന്റെ കൂടി ബാധ്യതയാണ് എന്നതാണ്.

നീണ്ട 21ദിവസം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു സീരിയൽ സംപ്രേഷണത്തിന് പോയവർക്കും മറ്റും പണിക്കു പോകാതിരുന്നാൽ ഇവരൊക്ക എങ്ങനെ ജീവിക്കുമെന്നോ ഇവരെ ആശ്രയിച്ചു നാട്ടിൽ കഴിയുന്ന കുടുംബം എന്തുചെയ്യുമെന്നോ അറിയേണ്ടതില്ല. രാജ്യഭരണം എന്നാൽ അവരെ സംബന്ധിച്ചിടത്തോളം മറുചോദ്യം ചോദിക്കാൻ ആരുമില്ലെന്ന് ഉറപ്പുവരുത്തി ക്യാമറകൾക്കു മുന്നിൽ ഇരുന്നു കൊണ്ടുള്ള ഭാവാഭിനയ-വാക്‌ചാടോപങ്ങളും അത് ജനങ്ങളിലെത്തിക്കാൻ ആവശ്യമായ പിആർ വർക്കുകളും മാത്രമാണ്.

 

ഡൽഹിയിൽ നിന്നും മുംബയിൽ നിന്നുമൊക്കെ പുറപ്പെട്ടുപോയവർ ഇനിയും ആ നഗരങ്ങൾ തേടി ഉടൻ തന്നെ തിരിച്ചുവരും എന്ന് കരുതാൻ വയ്യ. ലോക്ഡൗൺ കഴിഞ്ഞു പുറത്തിറങ്ങുന്ന മെട്രോവാസികൾ ഇക്കൂട്ടരുടെ സേവനങ്ങളുടെ അഭാവം മൂലം മറ്റൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിടേണ്ടി വരും.

 

കേരളത്തിൽ നിന്നും പോകാനൊരുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മാനസികാവസ്ഥ പഠിക്കാൻ നാം ഇപ്പോഴെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു. കമ്മ്യൂണിറ്റി കിച്ചണിൽ തയാറാക്കിയ

ഊണുകൊണ്ട് മാത്രം തീരുന്നതല്ല അവരുടെ പ്രശ്നങ്ങൾ. കോറോണ പോലുള്ള ഒരു പകർച്ച വ്യാധി തടയാൻ‘സോഷ്യൽ ഡിസ്റ്റൻസിങ്’ എന്ന ഒരേയൊരു പോംവഴി നിർദ്ദേശിക്കുമ്പോൾ

അതവരുടെ സാമൂഹിക കടമയായി വിലയിരുത്താതെ അതേ സോഷ്യൽ ഡിസ്റ്റൻസിങ് ഈ രോഗകാലത്തെങ്കിലും പാവപ്പെട്ട ഈ തൊഴിലാളികൾക്ക് ഒരു അവകാശമായി അനുവദിച്ചു കൊടുക്കാൻ

സർക്കാർ തയാറാകണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com