അസ്മോയെ ഓർക്കുമ്പോൾ
Mail This Article
മറക്കുവതെങ്ങനെ സുഹൃത്തേ
മറവിയായ് നീ മാഞ്ഞ ദിവസം
ചിരിക്കുരുതിയിൽ നിരാനന്ദം
കരുതിവെച്ചു നീ മറഞ്ഞിരിപ്പൂ
മരിക്കുന്നതിൻ തലേന്നു രാത്രി നിൻ
ചിരി തെല്ലുമേശാത്തൊരു സന്ദേശം
ഫെയ്‌സ് ബുക്കിലൂടെന്നെത്തേടി
നിർവികാരമരികിലെത്തി
ഒരു ലിങ്കു മാത്രമുണ്ടിൻബോക്സിൽ
ഉരിയാട്ടമില്ലൊരക്ഷരംപോലും
ഒന്നും തിരിയാതിരുന്നിത്തിരി നേരം
പിന്നെ ലിങ്കിൽ പ്രസ് ചെയ്തു കാത്തു
ഒന്നുമുണ്ടായില്ലേറെ കാത്തിട്ടും
ലിങ്കിലെന്തോ വശപ്പിശകു മണത്തു
ചോദ്യചിഹ്നമിട്ടിൻ ബോക്സിൽ
കാര്യം തിരക്കി ഞാൻ വേഗം
കാര്യമൊന്നുമില്ലൊരു വൈറസ്
കൂട്ടത്തിലയച്ചുപോയ് മാഷിനും
കാത്തുവയ്ക്കണ്ടതു ഡിലിറ്റാം
നേർത്തു വീർത്തു പിന്നെയും മൗനം
ഓൺലൈനിൽത്തന്നെ കണ്ടു കവിയെ
പാതിരാക്കടവിൽ പുലരിനിഴലടരുവോളം
പിന്നെ ബൈ പറഞ്ഞു കെടുത്തി വെളിച്ചം
ഖിന്നനായ് കിടന്നു ഞാനും പതുക്കെ
എന്തിനിങ്ങനൊരു മൗനനാടകത്തിനായ്
അന്തിയിൽ വന്നരികിലിരുന്നു പുലരുവോളം
അന്തികത്തെത്തിയ മരണത്തിൻ മുഖം
പന്തികേടായിത്തോന്നി മൗനമാർന്നോ
ഇഴുകിച്ചേർന്നു പിറ്റേന്നു ലോകചക്രത്തിൻ
പഴകിദ്രവിച്ചൊരു പൽച്ചക്രത്തിൽ
മുഴുകിത്തിരിഞ്ഞതിൻ തീച്ചുറ്റലിൽ
അഴുകിയ മനമോർത്തില്ലൊന്നും കാര്യമായ്
കഴുകിവെളുപ്പിച്ച മനസ്സുമായുസ്‌കൂളിൽ
കുഴഞ്ഞാടിത്തളർന്നെത്തി വൈകുന്നേരം ഫ്ലാറ്റിൽ
കഴിയുന്നില്ലൊന്നിലും മനസ്സുറപ്പിക്കാൻ
വഴുതിവഴുതിക്കളിക്കുന്നെന്തിനോ
ഒടുവിലവ്യക്തതയൊക്കെ മാച്ചൊരു മെസ്സേജ്
നടുക്കമേകിയെത്തി മൊബൈലിൽ
'ഒന്നുമുണ്ടായില്ലൊരു തല ചുറ്റൽ മാത്രം
അസ്‌മോ വിട്ടുപോയ് നമ്മളെയെന്നേക്കുമായ്'
പതുങ്ങിവന്നെന്നരികിലിരുന്നൊരു വൈറസ്സിൻ
ചതിക്കുഴിയെപ്പറ്റി വാ തുറക്കാതറിയിച്ചു
വാ മൂടിക്കെട്ടിയടങ്ങാതിരുന്നിപ്പോൾ നിൻ
വാചാലമൗനത്തിൻ പൊരുൾ തിരയുന്നു.