ADVERTISEMENT

ഉറക്കം ശരിയാവുന്നില്ല. ശ്യാമ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉള്ളിൽ നിറയുന്ന ആകാംക്ഷയെ കടിഞ്ഞാണിട്ടു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീഴാൻ ശ്രമിക്കുമ്പോഴും കടിഞ്ഞാണില്ലാത്ത കുതിരയെ പോയെ മനസ്സ് പായുകയാണ് ഇന്നലെ ക്ലാസ് കഴിഞ്ഞ് ബസ് കയറാൻ നിൽക്കുമ്പോഴാണ് രമണി സ്വകാര്യമായി തന്റെ ചെവിയിൽ അത് പറഞ്ഞത്. ‘രാമുവേട്ടൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ പറഞ്ഞിരുന്നു... ഞാൻ എങ്ങന്യാ നിന്നോടു അത്.. പറയാ ...’ അത്രയും പറഞ്ഞപ്പോഴേക്കും ബസ് വന്നു. വേണമെങ്കിൽ അവൾക്ക് എന്നോട് കാര്യം പറയാമായിരുന്നു. ഇതിപ്പോ മുൾമുനയിൽ നിർത്തിയിട്ടാണ് രമണി പോയത്.

ശ്യാമയുടെ ചിന്തകൾ നീണ്ടു. കോരി ചൊരിയുന്ന മഴ കാണാൻ പലപ്പോഴും പുറത്തേക്കു നോക്കേണ്ടിവരാറില്ല. മേയാത്ത വീടിന്റെ ഓലക്കീറുകൾക്കിടയിലൂടെ വരുന്ന മഴത്തുള്ളികളെ നിസംഗതയോടെ നോക്കി ക്കിടക്കാറാണ് പതിവ്. എസ്എസ്എൽസി റിസൾട്ട് വന്നതാണ് പ്രശ്നമായത്. അത്യാവശ്യം മാർക്കുണ്ട്. അമ്മ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു ഈ വിജയം. ഓല കെട്ടിമറച്ച വീടിനകത്തെ പ്രശ്നങ്ങൾ പഠനത്തിന് ചോദ്യചിഹ്നമാകുമെന്ന് ശ്യാമക്ക് ഉറപ്പുണ്ടായിരുന്നു. ആ പ്രശനങ്ങൾക്കിടയിലും  കോളേജ് പഠനം പൂവണിയുകയായിരുന്നു.

ആകാംക്ഷയും, ഭയവും , അത്ഭുതവുമായിരുന്നു ശ്യാമയുടെ വിടർന്ന കണ്ണുകളിൽ . വിദ്യാലയത്തിന്റെ സൂക്ഷ്മ കണ്ണുകളിൽ നിന്ന് വിശാലമായ ലോകത്തേക്ക് ... പ്രണയം പൂത്തു നിൽക്കുന്ന വാകമരങ്ങളും സൗഹൃദ നിർഭരമായ അന്തരീക്ഷവും ശ്യാമയെ മാറ്റി മറിച്ചു. തന്റെ ദുരിതങ്ങളെ ക്യാമ്പസിന്റെ അകത്തളങ്ങളിലേക്ക് കയറ്റിവിടാതിരിക്കാൻ മനപൂർവ്വം ശ്രമിച്ചു. മനസ്സിലില്ലെങ്കിലും മുഖത്ത് സന്തോഷം നിറച്ചു കൊണ്ട് ഒരു പൂമ്പാറ്റയെ പോലെ ഓടി നടന്നു. മാസങ്ങൾ പോയതറിഞ്ഞില്ല.

 

അതിനിടക്കാണ് ഇന്നലെ രമണിയുടെ ഈ സംസാരം ... രാമുവേട്ടൻ  ശ്യാമയുടെ കോളേജിൽ തന്നെയാണ് പഠിക്കുന്നത്. നല്ലൊരു പ്രാസംഗികനാണ്. രമണിയുടെ ഏട്ടൻ എന്നതിനപ്പുറം ഒന്നുമറിയില്ല. കാണുമ്പോൾ ഗൗരവം കനപ്പിച്ച മുഖത്തോടെ ഒന്നു ചിരിക്കാറുണ്ട് എന്ന തൊഴിച്ചാൽ തന്നെ ശ്രദ്ധിക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല. എന്താവും .... എന്നോട് പറയാൻ ... പ്രണയമാകുമോ... വെളുത്തു മെലിഞ്ഞ തന്നെ കാണാൻ അത്ര മോശമല്ല എന്ന് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ശ്യാമക്കു തോന്നാറുണ്ട്.

പ്രണയമാണെങ്കിൽ എന്തു മറുപടി പറയും... തന്റെ അവസ്ഥ രമണിയോടു പോലും പറഞ്ഞിട്ടില്ല ... പിന്നെ എപ്പോഴോ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ശ്യാമ ഉറക്കത്തിലേക്ക് വഴുതിവീണു. ക്ലാസ്സിൽ ശ്യാമയുടെ തൊട്ടു പിന്നിലാണ് രമണിയുടെസീറ്റ്. രണ്ട് പിരീഡ് കഴിഞ്ഞു. രമണി  ഒന്നും പറയുന്നില്ല. ഉച്ചക്കുള്ള ഇടവേളയിൽ രമണി ശ്യാമയുടെ അടുത്തു വന്നിരുന്നു... ശ്യാമയുടെ ഹൃദയം  പെറുമ്പറ  കൊട്ടി ... ആരും കേൾക്കാതെ ... എന്തോ അപരാധം ചെയ്യുന്ന പോലെ അവൾ പറഞ്ഞു.

 "ശ്യാമേ , ഇന്നലെ ഞാൻ ഒരു കാര്യം പറയാംന്ന് പറഞ്ഞിരുന്നില്ലേ . അവൾ പറയാൻ മടിക്കുന്നതുപോലെ ശ്യാമക്കു തോന്നി . രാമുവേട്ടൻ പ്രണയാഭ്യാർത്ഥനയുമായി വിട്ടതായിരിക്കും ... തള്ളാനും കൊള്ളാനും വയ്യ . രമണി തുടർന്നു ..

.'' എന്റെ കയ്യിൽ കുറച്ചു പഴയ ഡ്രസ്സുകൾ ഉണ്ട് എനിക്ക് പാകമല്ലാത്തത്. രണ്ടു ദിവസം മുമ്പ് രാമുവേട്ടനാണ് നിന്റെ ഡ്രസ്സിന്റെ കാര്യം പറഞ്ഞത് .ആരും ഒന്നും അറിയില്ല .ഞാൻ ഇവിടേക്ക് ഇടാത്താതാ" കണ്ണിൽ ഇരുട്ടു കയറുന്ന പോലെ ശ്യാമക്കു തോന്നി. ഭൂമിയിലേക്ക് താഴ്ന്നുപോയെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു . നെരിപ്പോട്  പോലെ എരിയുന്ന മനസ്സിൽ പ്രണയ ചാപല്യങ്ങളെ നിക്ഷേപിച്ചു കൊണ്ട് അവൾ പുഞ്ചിരിച്ചു . ദാരിദ്രത്തിനുമാത്രം തരാൻ കഴിയുന്ന ചിരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com