ADVERTISEMENT

"അമ്മേ ദേ അവൻ പിന്നേം വന്നു" എന്നുള്ള നിലവിളി കേട്ടാണ് ഡെയ്‌സി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്. ഓടി മുറിയിലെത്തിയപ്പോൾ ജനാലയിലേയ്ക്ക് കൈചൂണ്ടി നിൽക്കുന്ന ജോക്കുട്ടനെ ആണ് കാണുന്നത്. ജനാലയിലെ വിരിപ്പുകൾ നീക്കിയിരുന്നു, പുറത്തെ അരണ്ട വെളിച്ചത്തിൽ ഒന്നും തെളിച്ചു കാണുവാൻ സാധിക്കുന്നില്ലെങ്കിലും ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കി വിറച്ചു നിൽക്കുന്ന പൊന്നുമോൻ. മുറിയിലെ വെളിച്ചമിട്ടുകൊണ്ട് ശ്വാസമുതിർക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു തോളിലിട്ടു ആശ്വസിപ്പിക്കുമ്പോഴും നനഞ്ഞ പൈജാമയിലൂടെ മൂത്രമിറ്റു വീണ്ടുകൊണ്ടിരുന്നു. വാടിയ തണ്ടുപോലെ തളർന്നു തോളത്തു കിടന്ന കുഞ്ഞിനെ സമാശ്വസിപ്പിക്കുന്നതിനോടൊപ്പം നനഞ്ഞു കുതിർന്ന പൈജാമ ഊരി മാറ്റി. തോളത്തിൽ തന്നെ കിടത്തിക്കൊണ്ടു ഒരു നനഞ്ഞ തൂവാലകൊണ്ട് കുഞ്ഞിനെ വീണ്ടും തുടച്ചു വൃത്തിയാക്കി മറ്റൊരു വെടിപ്പുള്ള പൈജാമയും ധരിപ്പിച്ചു തന്റെ കിടപ്പുമുറിയിലേയ്ക്ക് നടന്നു. ഈ മാസം ഇത് മൂന്നാം പ്രാവശ്യമാണ് കുട്ടി പേടിച്ചു ഞെട്ടിയുണരുന്നത്, എല്ലാപ്രാവശ്യവും അദൃശ്യമായെത്തുന്ന ആരേയോക്കൊയോ അവൻ കാണുന്നു. കൂടുതലും രാത്രികളിലാണെങ്കിലും ഒരിക്കൽ ഉച്ചമയക്കത്തിലും സംഭവിച്ചതിനാൽ ഉച്ചയുറക്കം തന്നെ ഉപേക്ഷിച്ച കുട്ടിയാണ്.  ഒന്നര രണ്ടു വയസിൽ തന്നെ ഉറക്കത്തിലുള്ള മൂത്രമൊഴിപ്പ് നിർത്തിയിരുന്നു പക്ഷെ ഇപ്പോൾ പേടിസ്വപ്നങ്ങളിലൂടെ വീണ്ടും കിടക്ക നനക്കുവാൻ തുടങ്ങിയിരിക്കുന്നു. ജോക്കുട്ടനെ സാവധാനം ഡെയ്‌സിയുടെ കിടക്കയിൽ കിടത്തി അവനെ കെട്ടിപ്പിടിച്ചു ചേർന്നു കിടന്നിട്ട് നെഞ്ചത്തു തലോടിക്കൊണ്ടിരുന്നു. ധാരാളം സൗകര്യങ്ങളുള്ള പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയതിന്റെ അടുത്ത മാസത്തിൽ തന്നെ തുടങ്ങിയതാണീ പേടിസ്വപ്‌നങ്ങൾ.  ഓടിക്കളിക്കുവാനുള്ള സൗകര്യങ്ങൾക്കുപരി സ്വന്തമായ മുറി വേണമെന്ന് വാശി പിടിച്ചതും ജോക്കുട്ടൻ തന്നെയായിരുന്നു, പിന്നെയിപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാക്കുവാൻ സാധിക്കുന്നില്ല.

 

സ്‌കൂൾ അധ്യാപകരായ മാതാപിതാക്കൾക്ക് ഏക മകളാണ് ഡെയ്‌സി മാത്യൂസ്, പഠനത്തേക്കാളുപരി കായിക വിനോദങ്ങളെ സ്നേഹിച്ചിരുന്നതിനാൽ പത്താം ക്‌ളാസിൽ മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുവാൻ സാധിച്ചില്ലെങ്കിലും തൽക്കാലം ഉപരിപഠനത്തിന് ചേരുവാൻ സാധിച്ചു. സഹപാഠികളെല്ലാം തന്നെ കോളേജ് വിദ്യാഭ്യാസത്തിൽ വൈദ്യശാസ്ത്ര മേഖലകളിലേയ്ക്ക് ലക്ഷ്യം വച്ചുള്ള പഠനങ്ങൾ തിരഞ്ഞെടുത്തപ്പോൾ ഡെയ്‌സി ചരിത്രം പഠിക്കുവാൻ താല്പര്യപെട്ടു. ലോകത്തിന്റെ ഭൂതകാലങ്ങളിലെ സംഭവ വികാസങ്ങളോട് അമിത ആകർഷണീയത ഉണ്ടായിരുന്നില്ലെങ്കിലും മെച്ചപ്പെട്ട വിജയശതമാനം പ്രതീക്ഷിച്ചിരുന്നു. ഒരു പരിധിവരെ മാതാപിതാക്കളെ തൽക്കാലത്തേക്കെങ്കിലും തൃപ്തിപ്പെടുത്തുക എന്നൊരു ലക്ഷ്യവുമുണ്ടായിരുന്നു. കോളേജ് ജീവിതത്തിലും വോളിബോൾ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപെട്ടപ്പോൾ പഠനങ്ങളേക്കാളുപരി നാൾതോറുമുള്ള പരിശീലനങ്ങളിലേയ്‌ക്കും വാരാന്ധ്യങ്ങളിലും മാസങ്ങളിലുമുള്ള  മത്സരങ്ങളിലേയ്‌ക്കുമായി സമയം കൂടുതൽ ചിലവഴിച്ചു. സപ്പ്ളി എഴുതിക്കൊണ്ട് പ്രീ-ഡിഗ്രി കടന്നുകൂടിയതിനാൽ കായിക വിഭാഗത്തിൽ ബിരുദത്തിന് ചേരുവാൻ സാധിച്ചു. അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ നേടിയതിനാൽ സമയോചിതമായി ബിരുദധാരിണിയാകുവാൻ സാധിച്ചു. വീണ്ടും വൈദ്യശാസ്ത്ര മേഖലകളെ അവഗണിച്ചുകൊണ്ട് കമ്പ്യൂട്ടിങ് ശാസ്ത്രം പഠിച്ചതിനാൽ ഇംഗ്ലണ്ടിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ടോമിച്ചനെ വിവാഹം കഴിക്കുവാൻ സാധ്യമായി. പഠനത്തിൽ ശരാശരിയായിരുന്നതിനാലും  വിദേശത്തു ജീവിക്കുവാനുള്ള ആഗ്രഹത്താലും  മാത്രമാണ്  ടോമിച്ചൻ  നഴ്സിംഗ് ജോലി ചെയ്യുവാൻ തയ്യാറായത് പക്ഷെ ജീവിത സഖി തന്നെപ്പോലെ താന്നെ വൈദ്യശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്നവളാകരുതെന്ന നിർബന്ധവുമുണ്ടായിരുന്നു.

 

കഴിഞ്ഞ 12 വർഷത്തിനിടയിലുള്ള ഇംഗ്ലണ്ട് ജീവിതത്തിൽ ഇത് മൂന്നാമത്തെ വീടാണ്, വിവാഹം കഴിഞ്ഞെത്തിയ നാളുകളിൽ ഏകദേശം മൂന്ന് വർഷത്തോളം ഫ്ലാറ്റിലും പിന്നീട് അലീനമോൾ ജനിച്ച ഉടനെ തന്നെ സ്വന്തമായി ചെറിയോരു വീട്ടിൽ നിന്നും അതിലേറെ വലുപ്പമുള്ള വീട്ടിലേയ്ക്ക് താമസം മാറ്റിയിട്ടിപ്പോൾ ആറു മാസത്തോളമായി. രണ്ടാം ക്‌ളാസിൽ പഠിക്കുന്ന ജോക്കുട്ടന്റെ നിർബന്ധത്തിലാണ് നാലു കിടപ്പു മുറികളുള്ള വലിയ വീട് വാങ്ങിയത്. പഴയ വീട്ടിലെ ചെറിയ കിടപ്പുമുറി അവനൊട്ടും താല്പര്യമില്ലായിരുന്നു പ്രത്യേകിച്ചും അലീനമോൾ കൈയേറിയ വലിയ മുറിയിൽ അവനെ ഒട്ടും കയറ്റുകേലന്ന രീതിയിൽ വാശി പിടിച്ചിരുന്നതിനാൽ. അതിലേറെ കൂട്ടായ്‌മ പ്രാർത്ഥനയ്‌ക്കെത്തുന്ന അവന്റെ കൂട്ടുകാർക്കെല്ലാം ഒരുമിച്ചു കളിക്കുവാനുള്ള സൗകര്യക്കുറവും. പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റി മൂന്നാമത്തെ ആഴ്ചയിൽ തന്നെ തുടങ്ങിയതാണീ പേടിസ്വപ്നങ്ങൾ. ആഘോഷമായി തന്നെ കൂട്ടുകാരെല്ലാവരെയും വിളിച്ച് പാലു കാച്ചലും വെഞ്ചരിപ്പും നടത്തിയെങ്കിലും ഇപ്പോൾ തികച്ചും സമാധാനക്കേടായി മാറിയിരിക്കുകയാണ്. ജോക്കുട്ടന്റെ മുത്തശ്ശനെപ്പോലെ തന്നെ നല്ല വെളുത്തു തുടുത്ത് നന്നേ തടിച്ചിരുന്ന ചെറുക്കനിപ്പോൾ വല്ലാതെ മെലിയുവാൻ തുടങ്ങി. ആഹാരം കഴിക്കുവാൻ താൽപ്പര്യം കാണിക്കുന്നുണ്ട്, അവനിഷ്ടമുള്ളതെല്ലാം എല്ലായ്പ്പോഴും വീട്ടിലുള്ളപ്പോഴും സ്വസ്ഥമായി കഴിക്കുവാനൊരു ഭയം അതോടൊപ്പം ശരീരത്തിൽ പിടിക്കുന്നുമില്ല. ആദ്യകാലങ്ങളിൽ വീടു മാറിയതിനാലാണെന്നും ചിലപ്പോൾ വളരുന്ന പ്രായമായതിനാലാണെന്നുള്ള കാരണങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും ഉള്ളിന്റെയുള്ളിൽ ഭയം നിറഞ്ഞിരുന്നു. ഡെയ്‌സിക്ക് ജോലി പകൽ സമയങ്ങളിലായതിനാൽ   രാത്രികാലങ്ങളിൽ മാത്രം ജോലി ചെയ്യുന്ന ടോമിച്ചൻ നേരിട്ട് കാണാത്തതുകൊണ്ട് ഇപ്പോഴും അംഗീകരിക്കുവാൻ തയ്യാറാവുന്നുമില്ല. 

 

അത്ഭുതങ്ങളിലും അടയാളങ്ങളിലും വലിയ വിശ്വാസമില്ലെങ്കിലും തികഞ്ഞ ദൈവവിശ്വാസിയും സാമൂഹിക നന്മ പ്രഘോഷിക്കുകയും ചെയ്യുന്ന സോബി കടുവാത്തറയിലച്ചനാണ് വീട് വെഞ്ചരിക്കുവാനെത്തിയിരുന്നത് അതുകൊണ്ടുതന്നെ ജോക്കുട്ടന്റെ പേടിസ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കുവച്ചപ്പോൾ സന്ധ്യാപ്രാർത്ഥന മുടങ്ങാതെ ചൊല്ലുവാനും ആശീർവദിച്ച ജപമാലയണിയ്ക്കുവാനും ഉപദേശിച്ചു. ആല്മീയതയും ഈശ്വര വിശ്വാസവും നഷ്ടപെട്ട സായ്പ്പിന്റെ നാട്ടിൽ നാളേറെ ജീവിച്ചപ്പോൾ ടോമിച്ചന് പലപ്രാവശ്യമാവർത്തിച്ചുള്ള  സന്ധ്യാപ്രാർത്ഥനയോട് മടുപ്പായിരുന്നു. എങ്കിലും നാട്ടിൽ നിന്നും അപ്പച്ചനും അമ്മയും കൂടി പലയാവർത്തി നിർബന്ധിച്ചപ്പോൾ  പുനരാംരംഭിക്കുവാൻ തയ്യാറായി. പരാമാർത്ഥതകളുടെ ഉള്ളടക്കം തേടുവാൻ തുനിയാതെ സുഹൃത്തുക്കളായ സായ്പ്പിന്മാരുടെ വാദഗതികൾ അപ്പാടെ വിഴുങ്ങുവാൻ മാത്രമാണ്  ചില അവസരങ്ങളിൽ ടോമിച്ചൻ ശ്രമിച്ചിരുന്നത്. ലോകമൊരുപാട് വളർന്നപ്പോഴും ദക്ഷിണേഷ്യയിലെവിടെയോ ഉള്ള ഒരു കൊച്ചു ദേശത്ത് തീവ്രതയേറിയ ക്രിസ്തീയ വിശ്വാസം നിലനിൽക്കുന്ന വസ്തുത ടോമിച്ചനിലൂടെ അറിഞ്ഞ് ആശ്ചര്യപ്പെട്ട സായ്പ്പിന്റെ വാക്കുകൾക്കാണ് വിശ്വസനീയ തയും. പേരിന് ക്രിസ്ത്യാനിയും മാതാപിതാക്കളുടെ മാത്രം വിശ്വാസമേറുകയും ചെയ്യുന്നതിനാൽ സായിപ്പന്മാരോട് തർക്കിക്കുവാൻ നിൽക്കത്തില്ല.

 

അറിവിനേക്കാൾ അറിവില്ലായ്മ അധികമായതിനാൽ അവരുടെ പല  ന്യായീകരണങ്ങളിലും കഴമ്പുണ്ടെന്ന് കണ്ണടച്ചു വിശ്വസിക്കുക തന്നെ ചെയ്യും. ശ്രവണ ശക്തിയുള്ള ദൈവമാണെങ്കിൽ ആവർത്തിച്ചുള്ള പ്രാർത്ഥനകളുടെ ആവശ്യകതയെന്തെന്ന്  ചോദിച്ചപ്പോൾ ഉത്തരം മുട്ടി പോലും. ജോക്കുട്ടനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ കടുവാത്തറയിലച്ചൻ വീണ്ടുമെത്തിയപ്പോൾ വിശദീകരിച്ചപ്പോൾ മാത്രമാണ് ഡെയ്‌സിക്കും കുറച്ചൊക്കെ മനസ്സിലായതും. പഠ്യേതര വിഷയങ്ങൾ പലയാവർത്തി പറഞ്ഞു പഠിക്കുന്നത് മറന്നുപോകാതെ മനസ്സിൽ പതിഞ്ഞിരിക്കുവാൻ മാത്രമാണെന്നതുപോലെ ദൈവവിശ്വാസം മനസിന്റെ ആഴങ്ങളിൽ പതിയുവാൻ വേണ്ടി മാത്രമാണ് ആവർത്തിച്ചുള്ള പ്രാർത്ഥനകൾ ഉപകാരപ്പെടുന്നത്. മനസിന്റെ ആഴങ്ങളിൽ നിന്നെത്തുന്ന പ്രാർത്ഥനകൾക്കാണ് കൂടുതൽ ആൽമാർഥതയുള്ളതും എല്ലാക്കാലങ്ങളിലും  ദൈവസന്നിധിയിലേയ്ക്ക് ഉയർത്തപ്പെടുന്നതെന്നും. ജോക്കുട്ടന്റെ മേലുള്ള കടുവാത്തറയിലച്ചന്റെ കൈവെപ്പു ശുശ്രുഷ ഫലം കണ്ടെന്നു വിശ്വസിച്ചിരിക്കുമ്പോളാണ് വീണ്ടും പേടിസ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയിരിക്കുന്നത്.

 

അമ്മയുടെ കരവലയത്തിന്റെ സംരക്ഷണത്തിൽ സുഖമായുറങ്ങിയ ജോക്കുട്ടൻ നേരം പുലർന്നപ്പോൾ  സുസ്മേരവദനനായി ചേച്ചിയോടൊപ്പം സ്‌കൂളിൽ പോകുവാൻ തയ്യാറായതിനാൽ രാത്രി ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തിയ ടോമിച്ചനോട് ജോക്കുട്ടൻ വീണ്ടും സ്വപ്നം കണ്ടതിനെക്കുറിച്ച് പരാമർശിച്ചില്ല.  കുട്ടികൾ  രണ്ടു പേരെയും സ്‌കൂളിലിറക്കി പതിവുപോലെ ഓഫിസിലെത്തിയപ്പഴേ അപായമണി മുഴങ്ങുവൻ തുടങ്ങി. ആദ്യമൊന്നന്താളിച്ചെങ്കിലും സഹപ്രവർത്തകൻ ആശ്വസിപ്പിച്ചു മൂന്നുമാസത്തിലൊരിക്കൽ നടത്തുന്ന മോക്ക് ഡ്രിൽ തന്നെ ആയിരിക്കും. ജോലിസ്ഥലങ്ങളിൽ അഗ്നിബാധയുൾപ്പെടുന്ന അപകടങ്ങളുണ്ടായാൽ രക്ഷപെടുവാനുള്ള പരിശീലനങ്ങൾ നൽകുന്ന മോക്ക് ഡ്രിൽ കടലാസുകളിൽ മാത്രം ഒതുക്കാതെ എല്ലാ ജീവനക്കാരെയും യാഥാർത്ഥ്യത്തിൽ പരിശീലിപ്പിക്കുന്ന രീതികൾ.  നിനച്ചിരിക്കാതിരിക്കുന്ന നേരങ്ങളിലുണ്ടാകുന്നതാണ് അപകടങ്ങളെന്നതും, അറിവില്ലായ്മയിലൂടെയും കരുതലില്ലായ്മായിലൂടെയും അമൂല്യമായ മനുഷ്യ ജീവനുകൾ നഷ്ടപെടാതിരിക്കുവാൻ പരിശീലിക്കുക തന്നെ ചെയ്യണമെന്ന് സായിപ്പിന് നല്ല തിരിച്ചറിവാണുള്ളത്. ബാഗുമായി നേരെ ഏറ്റവും അടുത്തുള്ള അഗ്നിസുരക്ഷാ സ്ഥാനത്തേയ്ക്ക് ദ്രുതഗതിയിൽ നടന്നു. മൂന്നാമത്തെ നിലയിൽ നിന്നും കോണിപ്പടികളിലൂടെ താഴേയ്ക്ക് നടക്കുമ്പോൾ മലയാളിത്വം തുളുമ്പുന്ന മറ്റൊരു പെൺകുട്ടി ഡെയ്‌സിച്ചേച്ചി അല്ലേ എന്ന് ചോദിച്ചുകൊണ്ട് ഒപ്പം ചേർന്നു. ആദ്യമൊന്നമ്പരന്നെങ്കിലും മുഖത്തിൽ പ്രതിഫലിക്കാതിരിക്കുവാൻ മന്ദഹസിക്കുക മാത്രം ചെയ്തു. തിരക്കായിരുന്നതിനാൽ അധികം സംസാരിക്കുവാൻ സാധിച്ചില്ല, എങ്കിലും സുരക്ഷാ സ്ഥാനത്ത് എത്തിയപ്പോഴേക്കും കുട്ടി വാചാലയായി ജൂലി ചെറിയാൻ ബ്രിട്ടനിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയായപ്പോൾ താൽക്കാലികമായി ലഭിച്ച ജോലിയാണ്  'ടെലിഫോണിക് കൗൺസിലിംഗ്' വിഷാദരോഗികളുൾപ്പെടെ മാനസിക സംഘർഷമുള്ള രോഗികൾക്ക് ടെലിഫോണിലൂടെ ഉപദേശങ്ങൾ നൽകുകയും അത്യാവശ്യമെങ്കിൽ മറ്റ് വൈദ്യമേഖലകളിലേയ്ക്ക് റഫർ ചെയ്യുക എന്നതാണ് പ്രാഥമിക ദൗത്യങ്ങൾ. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ മറ്റൊരു സുഹൃത്തിനൊപ്പം താമസിക്കുന്നു. ഉച്ചയ്ക്ക് ആഹാരം കഴിക്കുവാൻ കഫെയിൽ കാണാമെന്ന് ഉറപ്പ് നൽകി പിരിയുകയും ചെയ്തു.

 

തിരിച്ചെത്തിയതും സഹപ്രവർത്തക നിക്കി  ചായ കുടിക്കുവാൻ ക്ഷണിച്ചു, നിക്കോള ബർട്ടൻസെന്നാണ്  മുഴുവൻ പേരെങ്കിലും നിക്കി എന്ന് വിളിക്കപ്പെടുവാനാണ് താൽപര്യപ്പെടുന്നത്.  ഓഫിസ് കെട്ടിടത്തിന്റെ എല്ലാ നിലകളിലും തന്നെ എളുപ്പത്തിൽ ചായയും കാപ്പിയുമുണ്ടാക്കുവാനുള്ള സൗകര്യങ്ങളുള്ളത് അനുഗ്രഹം തന്നെയാണ്. ചായയുടെ രുചി ആസ്വദിക്കുവാൻ മധുരം ചേർക്കാതെ തന്നെ കുടിക്കുവാനാണ് ഡെയ്‌സിക്കിഷ്ടമെന്നാൽ നിക്കി മധുരമില്ലാത്ത തല്‍ക്ഷണമുണ്ടാക്കാവുന്ന കാപ്പിയുമെടുത്തു. വാരാന്ധ്യവിശേഷങ്ങൾ പങ്കു വച്ചതിനോടൊപ്പം ജോക്കുട്ടന്റെ ദുഃസ്വപ്നങ്ങളെ ക്കുറിച്ചും പരാമർശിച്ചു. ചെറുപ്രായത്തിലുള്ള കുട്ടികളിൽ പതിവുള്ളതായി അവഗണിക്കരുതെന്ന് നിക്കി ഉപദേശിച്ചതിനൊടോപ്പം ആ വീട്ടിൽ ഇതിനുമുൻപ് താമസിച്ചിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുവാനും ഓർമ്മപ്പെടുത്തി. അതിനോടൊപ്പം സ്‌കോട്ലാൻഡിൽ താമസിക്കുന്ന നിക്കിയുടെ സഹോദരി വിയോളയുടെ  അനുഭവവും പങ്കു വയ്ക്കുവാൻ തയ്യാറായി. തിരക്കേറിയ ലണ്ടൻ ജീവിതത്തിൽ നിന്നും മോചനം ലഭിക്കുവാനും  ഗ്രാമങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാനുമാണ്  വിയോളയും ഭർത്താവും മൂന്ന് കുട്ടികളുമടങ്ങിയ കുടുംബം സ്‌കോട്‌ലാൻഡിൽ താമസിക്കുവാനെത്തുന്നത്. ആശിച്ചപോലെ ശാന്തമായ ഗ്രാമവും സ്നേഹമുള്ള ഗ്രാമവാസികളും വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. 

 

വളരെ സന്തോഷഭരിതമായിരുന്നു ആദ്യദിവസങ്ങളെങ്കിലും മാസാവസാനത്തിൽ വില്ലേജ് ഹാളിൽ നടന്ന വിരുന്നു സൽക്കാരത്തിൽ പന്ത്രണ്ട് വയസ്സ് പ്രായമുള്ള വിയോളയുടെ രണ്ടാമത്തെ മകൾ അരുതാത്തതെന്തോ കാണുകയും വീട്ടിലെത്തിയ ഉടനെ ഭയവും വെപ്രാളവും പ്രകടിപ്പിക്കുവാൻ തുടങ്ങി. അധികം താമസിയാതെ ഏറെ വാചാലയായിരുന്ന കുട്ടി മൗനം അവലംബിക്കുവാനും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുവാനും തുടങ്ങി. സ്‌കൂളിലെ കൗണ്സിലിങ്ങിലും പ്രത്യേകതകളൊന്നും കണ്ടുപിടിക്കുവാനും സാധിച്ചില്ല പക്ഷെ ഗ്രാമത്തിലെ പുരാതനമായ ആശ്രമത്തിൽ നിന്നുമെത്തിയ ഒരു സന്ന്യാസിനി അവരുടെ വീട്ടിലെത്തി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും കുട്ടിയോടൊപ്പം അധികം സമയം ചിലവഴിക്കുകയും ചെയ്തപ്പോൾ  സൗഖ്യം പ്രാപിക്കുകയുണ്ടായി. പരമ്പരാഗതമായി ക്രിസ്ത്യാനിയായിരുന്നെങ്കിലും വിശ്വാസപരിപാലനമില്ലാതിരുന്ന വിയോളയുടെ കുടുംബം അതിലൂടെ വിശ്വാസ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. മനുഷ്യന്റെ നഗ്‌നനേത്രങ്ങൾക്ക് കാണുവാൻ സാധിക്കാത്ത നിരവധി അദൃശ്യ ശക്തികളും മനുഷ്യനൊപ്പം വസിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

 

ജോലിത്തിരക്കായതിനാൽ ജൂലിയോടൊപ്പം മധ്യാഹ്ന ഭക്ഷണം സാധ്യമാകാതെ വന്നു, പിന്നീടൊരിക്കൽ ആകാമെന്ന് ഉറപ്പു നൽകി. അന്ധവിശ്വാസങ്ങളിൽ വലിയ താൽപ്പര്യമില്ലായിരുന്നെങ്കിലും നിക്കിയുടെ സഹോദരിയുടെ അനുഭവങ്ങളും ജോക്കുട്ടന്റെ അസാധാരണമായ ഭീതിപരത്തുന്ന സ്വപ്നവുമെല്ലാം കൂട്ടിവായിക്കുമ്പോൾ മനസിൽ സംപ്രീതിയുളവായി. ഒരു വീട്ടിൽ ഒരാൾക്ക് മാത്രമാണോ പേടിപ്പിക്കുന്ന വിശദീകരണങ്ങളില്ലാത്ത അനുഭവങ്ങൾ, ഏതായാലും കൂടുതൽ അന്വേഷണങ്ങൾ ആവശ്യം തന്നെയാണെന്ന് നിശ്ചയിച്ചുറച്ചു. ചില നേരങ്ങളിലും ദിവസങ്ങളിലും  അന്ധകാരശക്തികൾക്ക് കൂടുതൽ കരുത്താർജ്ജിക്കുന്ന വിവരങ്ങളും കൂട്ടായ്മ പ്രാർത്ഥനയ്‌ക്കെത്തിയ കടുവാത്തറയിലച്ചൻ ഒരിക്കൽ വിശദീകരിച്ച കാര്യവും ഡെയ്‌സിക്ക് ഓർമ്മവന്നു. ഈശ്വരവിശ്വാസം പേരിനു മാത്രമുള്ള ടോമിച്ചനോട് അവിശ്വസനീയമായ വിഷയം എങ്ങനെ ചർച്ച ചെയ്യുമെന്ന് ആശങ്കപ്പെട്ടു വീട്ടിലെത്തിയപ്പോൾ തലേദിവസത്തെ വിശേഷങ്ങൾ ജോക്കുട്ടൻ തന്നെ വിവരിച്ചതായി അറിയുവാൻ സാധിച്ചു. 

 

സഹപ്രവർത്തകയായ നിക്കിയുടെ സഹോദരി വിയോളയുടെ മകളുടെ അനുഭവങ്ങൾ കേട്ടറിഞ്ഞപ്പോൾ തങ്ങളുടെ വീടും ഒരു വൃദ്ധദമ്പതികളിൽ നിന്നുമാണ് വാങ്ങിയതെന്നും അറിയിച്ചു. എന്നാൽ അവർ പ്രായാധിക്യത്താൽ വലിയ വീട്ടിൽ നിന്നും ചെറിയ വീട്ടിലേയ്ക്ക് താമസം മാറ്റുക മാത്രമാണെന്ന വിശദീകരണമാണ് ലഭിച്ചിരുന്നത്. ഇനി പലർക്കും തിരിച്ചറിയാത്ത നിഗൂഢതകൾ ഈ വീട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്ന ചിന്തകളുണ്ടായപ്പോൾ തന്നെ ശരീരമാസകലമോരു വിറയൽ അനുഭവപ്പെട്ടു. എവിടെയൊക്കെയോ വായിച്ചു മറന്ന പ്രേതകഥകളിൽ തരിമ്പും യാഥാർഥ്യങ്ങൾ ഇല്ലായിരുന്നു എന്ന് ആശ്വസിക്കുവാൻ മാത്രം ആഗ്രഹിച്ചിരുന്നപ്പോഴും വിറയൽ വീണ്ടും വളരുവാൻ തുടങ്ങി. നിമിഷങ്ങൾ നീണ്ടുപോയപ്പോൾ  ചുറ്റും തിരിഞ്ഞുനോക്കുവാൻ കൂടി ഭയപ്പെടുവാൻ തുടങ്ങി. പേടിയേറി വിളറിയപ്പോൾ കണ്ണുകളിൽ ദൈന്യത നിറയുകയും കൂടുതൽ നിസ്സഹായനായി നിൽക്കുവാൻ മാത്രമാണ് സാധിച്ചത്. സ്വന്തമാണെന്നു കരുതിയ വീട്ടിനുള്ളിൽ ഇരുട്ടിന്റെ മറവിൽ മറഞ്ഞിരിക്കുന്ന ഭീകരതകളെ നേരിടുവാനാവുമോ എന്ന് ചിന്ത കൂടുതൽ ആശങ്കയുളവാക്കി.  

 

 

തീർത്തും അപ്രതീക്ഷിതമായ അനുഭവങ്ങളിൽ പകച്ചു നിൽക്കുമ്പോളാണ് ഓരോരുത്തരും ജീവിതത്തിൽ അധികവും നിസ്സഹായാരാണെന്ന തിരിച്ചറിവുണ്ടാകുന്നത്. താങ്ങും തണലുമായി മാതാപിതാക്കൾ അകലങ്ങളിലുണ്ടെങ്കിലും നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരത്തിനായി വീണ്ടും കടുവാത്തറയിൽ അച്ചനെത്തന്നെ ആശ്രയിക്കുവാൻ തീരുമാനിച്ചു. നിർഭാഗ്യവശാൽ അദ്ദേഹം അവധിയിലാണെന്ന സന്ദേശമാണ് ലഭിച്ചത്. നാട്ടിലുള്ള മാതാപിതാക്കളോട് ആലോചിക്കുവാൻ തയ്യാറായപ്പോൾ ഡെയ്‌സിയും സമ്മതിച്ചില്ല പ്രായമേറിയവരിൽ അനാവശ്യമായി പരിഭ്രാന്തിയുളവാക്കും.  പിന്നെയുള്ള ആശ്രയം നാരകീയ ശക്തികളെ തോൽപ്പിക്കുന്ന ദൈവീക ശക്തികളിൽ തന്നെ. വീട് വെഞ്ചരിപ്പിനു ശേഷം സന്ധ്യാദീപം ഒരിക്കൽപോലും  തെളിയാതിരുന്ന ഭവനത്തിൽ വീണ്ടും ആശ്രയദീപങ്ങൾ തെളിച്ചുള്ള പ്രാർത്ഥനകളാരംഭിച്ചു. അപ്രതീക്ഷിതമായ മുട്ടിന്മേൽ നിന്നും സ്‌തോത്രമാലപിച്ചുമുള്ള പ്രാർത്ഥനകൾ കുട്ടികളിൽ ജിജ്ഞാസ ജനിപ്പിച്ചെങ്കിലും വലിയ താൽപര്യമുണർത്തിച്ചില്ല. മലയാളം ഭാഷയുടെ കഠിനൗഠിനൗ ആയ പദങ്ങൾ കുട്ടികൾക്ക് ഉച്ചരിക്കുവാൻ പ്രയാസമാവുന്നത് കണ്ടപ്പോൾ പ്രാർത്ഥനകളെല്ലാം സായിപ്പിന്റെ ഭാഷയിലേയ്ക്ക് തന്നെ ക്രമീകരിച്ചു.

 

 ദാരിദ്യ്രങ്ങളും കഷ്ടതകളും ദുരിതങ്ങളും നേരിട്ടനുഭവിക്കാതെ സാമൂഹിക മാധ്യമങ്ങളിലൂടെ കേട്ടറിവ് മാത്രമുള്ള കുട്ടികൾക്ക് ഇവയിൽനിന്നെല്ലാം ആശ്വാസവും മുക്തിയും ലഭിക്കണമെന്ന് ആവർത്തിച്ചു പ്രാർത്ഥിക്കുവാൻ മടിയുണ്ടായില്ല. പ്രതീക്ഷയർപ്പിക്കാവുന്ന അദൃശ്യശക്തികളുമായുള്ള ദീർഘനേരത്തെ ആശയവിനിമയത്തിലൂടെ ആൽമധൈര്യം വീണ്ടെടുത്തെങ്കിലും ടോമിച്ചൻ അവധിയെടുത്തു കുടുംബത്തിന്റെ രാത്രികാല സംരക്ഷണം ഏറ്റെടുത്തു. മനസ്സിൽ ഭയം നിറഞ്ഞിരുന്നതിനാലും ഇനിയും അരുതാത്തത് സംഭവിക്കാതിരിക്കുവാനുമായി എല്ലാവരും ഒരു മുറിയിൽ തന്നെ രാത്രി ചിലവഴിക്കുവാനും തുടങ്ങി. മാതാപിതാക്കളുടെ നെഞ്ചിലെ ചൂടേറ്റുള്ള ശയനം ജോക്കുട്ടൻ ആസ്വദിച്ചിരുന്നെങ്കിലും കൗമാരപ്രായത്തിലേയ്ക്ക് കാലൂന്നി നിൽക്കുന്ന അലീന മോൾക്ക് താൽപര്യക്കുറവായിരുന്നു.

 

പിന്നീടുള്ള ദിവസങ്ങളിലും സന്ധ്യാപ്രാർത്ഥനകൾ സജീവമായി തുടർന്നതിനൊപ്പം സമൂഹമാധ്യങ്ങളിലൂടെ രോഗശാന്തി ശുശ്രുഷകളിലും പങ്കെടുക്കുവാൻ തുടങ്ങി. പ്രത്യേകിച്ചും ഇരുട്ടിന്റെ ശക്തികളുടെ മേൽ ആധിപധ്യം നൽകുന്ന ആൽമീയഗുരുക്കന്മാരുടെ  വചനശുശ്രൂഷകൾ. ഓരോ മനുഷ്യരുടെയും നന്മപ്രവർത്തനങ്ങൾ തടയുന്നതിനൊപ്പം അനുദിനം തിന്മയിലേയ്ക്ക് നയിക്കുന്ന ദുഷ്ടാൽമാക്കൾ നിറഞ്ഞിരിക്കുന്ന ലോകത്ത് ജീവിക്കുമ്പോൾ അനുവർത്തിക്കേണ്ട ജീവിത ശൈലികളെക്കുറിച്ചുള്ള പ്രബോധനങ്ങൾ. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഒരുമിച്ചാണെങ്കിലും ജോക്കുട്ടൻ സമാധാനമായി ഉറങ്ങുവാൻ തുടങ്ങിയപ്പോൾ അലീന മോൾ സ്വന്തം മുറിയിലേയ്ക്ക് മടങ്ങി. താമസിയാതെ നാട്ടിലുള്ള മാതാപിതാക്കളുടെ ശ്രദ്ധയിലെത്തിയപ്പോൾ കുടുംബസമേതം താമസിച്ചുള്ള രോഗശാന്തി ശുശ്രുഷകളിൽ പങ്കെടുക്കണമെന്ന നിർദ്ദേശവും ലഭിച്ചു. കേരളത്തിലെ പ്രമുഖ വചന ശുശ്രുഷകർ നേതൃത്വം നൽകുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും കൂട്ടത്തിൽ പ്രധാനിയായ ശുശ്രൂഷിയെക്കൊണ്ട് ജോക്കുട്ടന്റെ തലയിൽ കൈവെപ്പു ശുശ്രുഷയും നടത്തിയതിന് ശേഷമാണ് നാട്ടിലുള്ള മാതാപിതാക്കൾക്ക് സമാധാനമായത്. അതോടൊപ്പം ടോമിച്ചന്റെ സഹപ്രവർത്തകരിലൊരാളായ സത്യമാർഗ്ഗ വിശ്വാസിയും കുടുംബാംഗങ്ങളും പലയാവർത്തി വീട്ടിലെത്തി ജോക്കുട്ടനുവേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും അവരുടെ കൂട്ടായ്മകളിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. വളരെ സ്നേഹത്തോടും ആൽമാർത്ഥതയോടും സഹവർത്തിക്കുന്ന കൂട്ടായ്മയിൽ കൂടുതലും വചന പ്രഘോഷണങ്ങളും ഏക ദൈവസ്‌തുതിപ്പുകളും മാത്രമായിരുന്നു. മിതമായ ജീവിത ശൈലികൾ അവലംബിക്കുവാനായി വിലയേറിയ ആടയാഭരണങ്ങൾ വർജ്ജിക്കുവാനും നിരന്തമായി ആഹ്വാനം ചെയ്തുകൊണ്ടിരുന്നത് ഡെയ്‌സിക്ക് പൂർണ്ണമായി ഉൾകൊള്ളുവാനായില്ല.

 

വൈവിധ്യത നിറഞ്ഞ അനുദിന പ്രാർത്ഥനകൾ ടോമിച്ചനിലും ഡെയ്‌സിയിലും ആൽമവിശ്വാസത്തോടൊപ്പം ജീവിതത്തിൽ അൽപം കൂടുതൽ അടുക്കും ചിട്ടയും നെയ്തെടുക്കുവാൻ സഹായിച്ചു. വീണ്ടും ജോലിയും കുടുംബജീവിതത്തിലെ പരാതീനതകളുമായി പൊരുത്തപ്പെട്ടു മുന്നോട്ടു പോകുമ്പോൾ തന്നെ ഓഫീസിൽ പുതുതായെത്തിയ ജൂലി ചെറിയാനുമായി കൂടുതൽ ആൽമബന്ധമുണ്ടാക്കുവാനും സാധിച്ചു. ജൂലിയുടെ പോളീഷുകാരനായ ആൺ സുഹൃത്തിനെ പരിചയപ്പെടുത്തിയപ്പോൾ ലോകം വീണ്ടും ചെറുതാകുന്നതായി അനുഭവപെട്ടു.സർവകലാശാലയിലെ പഠനങ്ങളിലൂടെ  തുടങ്ങിയ സുഹൃത്ത് ബന്ധങ്ങൾ ജീവിതാന്ധ്യം വരെ തുടരുവാനുള്ള തീരുമാനങ്ങൾ എത്രത്തോളം ആഴമേറിയതാവുമെന്ന് തൽക്കാലം പ്രവചനാതീതം തന്നെ. പക്ഷെ ജൂലിയുടെ സുഹൃത്തിന്റെ മനഃശാസ്‌ത്രമേഖലകളിലെ ഉദ്യോഗത്തിൽ ഒരു ആകർഷണീയതയുളവായി. തൽക്കാലം രണ്ടു പേരും രണ്ടിടങ്ങളിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ആശ്വാസം അനുഭപ്പെട്ടു. സൗകര്യമാവുമ്പോൾ രണ്ടു പേരേയും  ഒരുമിച്ചു വീട്ടിലേയ്ക്ക് ക്ഷണിക്കുവാനും മറന്നില്ല.

 

കുടുംബാന്തരീക്ഷത്തിലും സുരക്ഷ മെച്ചപ്പെട്ടതായി അനുഭവപെട്ടപ്പോൾ ജോക്കുട്ടനെ വീണ്ടും അവന്റെ മുറിയിലേയ്ക്ക് തിരിച്ചയച്ചു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വീണ്ടും അലറിവിളിച്ചുകൊണ്ട് ജോക്കുട്ടൻ ഞെട്ടിയെഴുന്നേറ്റു, ഇപ്രാവശ്യം ടോമിച്ചന്റെ സാന്നിധ്യത്തിൽ ആയിരുന്നതിനാൽ വിറളിപൂണ്ട് നിലവിളിച്ച് ജനാലയിലേയ്ക്ക് കൈചൂണ്ടി നിൽക്കുന്ന പൊന്നുമോന്റെ രക്തരഹിതമായ മുഖവും താഴ്ന്നുപോയ നയനങ്ങളും നേരിൽകണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനുമുന്പ് ടോമിച്ചൻ വെട്ടിയിട്ട വാഴപോലെ താഴേയ്ക്ക് പതിച്ചു. പുറകെയെത്തിയ ഡെയ്‌സി ആദ്യമൊന്നു പകച്ചെങ്കിലും ജോക്കുട്ടനെ എടുത്ത് തോളത്തിട്ട് വീണ്ടും വെടിപ്പാക്കി പുത്തൻ പൈജമായും അണിയിച്ചിട്ട് തന്റെ മുറിയിലേയ്ക്ക് നടന്നു. തോളത്തു തന്നെ കിടത്തിക്കൊണ്ട് മാതൃവാത്സല്യത്തോടെ സമാശ്വസിപ്പിച്ചതിനുശേഷം കിടക്കയിൽ കിടത്തിയുറക്കി.  ഒരുകുപ്പി വെള്ളവുമായി തറയിൽ തന്നെ കിടന്ന ടോമിച്ചന്റെ അടുത്തെത്തി സാവധാനം കുലുക്കി വിളിച്ചു. തണുത്ത വെള്ളം വീണപ്പോൾ കണ്ണു തിരുമ്മിയെഴുന്നേറ്റ് തറയിൽ തന്നെയിരുന്ന് ഒരു കുപ്പി വെള്ളം കൂടി കുടിച്ചപ്പോൾ മാത്രമാണ് സ്ഥലകാല ബോധമുണ്ടായത്.  മൃദുലമായ പരവതാനിയിലേയ്ക്ക് വീണതിനാൽ ബാഹ്യമായ മുറിവുകളൊന്നുമുണ്ടായില്ല, എന്നാലും ദയനീയമായി ഡെയ്‌സിയിലേയ്ക്ക് കണ്ണയച്ചപ്പോൾ തോളിൽ തട്ടി സമാശ്വസിപ്പിക്കുവാൻ മാത്രമാണ് സാധിച്ചത്. കൂടുതലൊന്നും സംസാരിക്കാതെ സാവധാനം താങ്ങിയെണീപ്പിച്ച ശേഷം നേരെ കിടക്കമുറിയിലേയ്ക്ക് ആനയിച്ചു. സമാധാനമായി ഉറങ്ങുന്ന ജോക്കുട്ടനെ കണ്ടപ്പോൾ ആശ്വാസമായിക്കാണണം സാവധാനം അവനോട് ചേർന്നു കിടന്നു.

 

രാവിലെ ഉണർന്നപ്പോൾ പതിവുപോലെ ജോക്കുട്ടൻ സന്തോഷവാനായി കാണപ്പെട്ടതിനാൽ രാത്രിയിലെ വിശേഷങ്ങൾ ഓർമ്മപെടുത്തുവാൻ തുനിഞ്ഞില്ല. എന്നാൽ ടോമിച്ചൻ കടുവാത്തറയിലച്ചനെ വീണ്ടും വിളിക്കുവാൻ തയ്യാറായപ്പോൾ ഡെയ്‌സി തടഞ്ഞു, പ്രാർത്ഥനകൾക്കുപരി മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മനസ്സ് മന്ത്രിക്കുവാൻ തുടങ്ങിയിരുന്നു. രാത്രികാലങ്ങളിൽ മറ്റാർക്കുമില്ലാത്ത അനുഭവം ജോക്കുട്ടന് മാത്രമുണ്ടാകുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.വിശുദ്ധാൽമാക്കൾക്ക്  ദൂരാൽമാക്കളുടെ മേൽ മേൽക്കോയ്മയുണ്ടെങ്കിൽ ആവർത്തിച്ചുള്ള പ്രാർത്ഥനകളിലൂടെ സൗഖ്യം ലഭിക്കേണ്ടിയിരുന്നു. അപ്പോഴാണ് ഇന്ന് ശനിയാഴ്ചയാണെന്നും ജൂലിയും സുഹൃത്തിനെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത് ഓർമ്മ വന്നത്. താൽക്കാലത്തേയ്ക്ക് മനസികവ്യഥകൾക്ക് ഇളവ് നൽകിക്കൊണ്ട് വീട് വെടിപ്പാക്കുവാനും കേരളീയ ഭക്ഷണം തയ്യാറാക്കുവാനുമുള്ള ക്രമീകരണങ്ങൾ തുടങ്ങി. ടോമിച്ചന്റെ സഹകരണം കൂടി ലഭിച്ചപ്പോൾ വിഭവസമൃദ്ധമായ സസ്യാഹാരസദ്യ തന്നെ തയ്യാറായി. രണ്ടു വർഷത്തെ പഠനത്തിന് ഇംഗ്ലണ്ടിൽ എത്തിയ ജൂലിയ്ക്ക് നാട്ടിൽ പോകുവാൻ സാധ്യമായില്ല അതുകൊണ്ട് തന്നെ കേരളത്തനിമ നിറഞ്ഞ നാടൻ ഭക്ഷണത്തോട് പ്രത്യേക മമതയുണ്ട്.  

 

പ്രതീക്ഷച്ചതിലും നേരത്തെ രണ്ടുപേരുമെത്തി, ജൂലിയുടെ സുഹൃത്ത് സിമോൺ നൊവാക് അരോഗദൃഢഗാത്രനായ ചെറുപ്പക്കാരനായിരുന്നു. മധ്യയൂറോപ്പിലുള്ള പോളണ്ടിൽ ഭൂരിഭാഗവും  കത്തോലിക്കാ മതവിശ്വാസികളാണ്. സിമോണും വ്യത്യസ്തനല്ലായിരുന്നു, ലേശം ചെമ്പിച്ച മേൽമീശ മുഖത്തിന് ആകർഷണീയതയേറിയിരുന്നു. ഇംഗ്ലീഷിലുള്ള സംഭാഷണമായതിനാൽ കുട്ടികളും വളരെ താൽപ്പര്യത്തോടെ  കുശലങ്ങൾ ചോദിക്കുവാനും തയ്യാറായി. സംസാരത്തിനിടയിൽ ജോക്കുട്ടൻ ശിശുക്കളുടെ തനത് ജിജ്ഞാസയിലുയർന്നതും എന്നാൽ കൗതുകകരമായ ചോദ്യം ഉന്നയിച്ചും "സിമോൺ ചേട്ടായി ജൂലി ചേച്ചിയെ കല്യാണം കഴിക്കുവോ അതോ വെള്ളക്കാരെപ്പോലെ കുറച്ചു നാളുകൾ കഴിയുമ്പോൾ മറ്റൊരാളെ തേടി പോകുമോ" ചോദ്യം കേട്ട് സിമോണും ജൂലിയും ആദ്യമൊന്നമ്പരന്നെങ്കിലും തൽക്കാലം ജാള്യത ഒഴിവാക്കാനായി ഒരു പുഞ്ചിരിയിൽ ഉത്തരമൊതുക്കി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുവാനായി  അലീനമോൾ ജോക്കുട്ടനോട് പറഞ്ഞു "നീയൊന്നു ചുമ്മാതിരിയുടെ നിക്കറേ മുള്ളി, പേടിത്തൊണ്ടൻ" അതുകേട്ടതും ജോക്കുട്ടൻ കരഞ്ഞുകൊണ്ട് തന്റെ മുറിയിലേയ്ക്ക് പോകുവാൻ തിരിഞ്ഞതും ജൂലി കയ്യിൽ കടന്നു പിടിച്ചു പറഞ്ഞു "ജോക്കുട്ടൻ മിടുക്കനല്ലേ, ചേച്ചി തമാശു പറഞ്ഞതല്ലേ" ഇതുകേട്ടതും അലീന തിരിച്ചു പറഞ്ഞു "ഞാൻ പറഞ്ഞത് നേരാ രാത്രിയിൽ അവനെ ആരോ പേടിപ്പിക്കുന്നുണ്ട്, പേടിക്കുമ്പോൾ അവൻ ഇപ്പോഴും നിക്കറേൽ മുള്ളും". അവിശ്വസനീയതോയോടെ ജൂലി ഡെയ്‌സിയെ നോക്കിയപ്പോൾ ശരിയാണെന്ന് തലകുലുക്കി കാണിച്ചു.

 

ടോമിച്ചൻ എല്ലാവരെയും ആഹാരം കഴിക്കുവാൻ ക്ഷണിച്ചു, സിമോൺ ഉപഹാരമായി കൊണ്ടുവന്ന പോളിഷ്‌ വീഞ്ഞും എടുത്ത് ഗ്ലാസ്സുകൾക്കൊപ്പം മേശപ്പുറത്തു വച്ചു. പോളിഷ്‌ വീഞ്ഞുകളെപ്പറ്റി അധികം കേട്ടിട്ടില്ലെന്ന   ടോമിച്ചന്റെ അഭിപ്രായത്തിന് സിമോൺ തന്നെ മറുപടിയും നൽകി. പ്രാചീന കാലങ്ങളിലുണ്ടായിരുന്ന മുന്തിരി കൃഷികൾ ഈ അടുത്ത നാളുകളിൽ മാത്രമാണ് പുനരാരംഭിച്ചത്, അതിനാൽ തന്നെ പഴക്കം കുറഞ്ഞതാണെങ്കിലും ലോകോത്തര മേന്മയുള്ളവയാണ് നിലവിൽ ഉല്പാദിപ്പിക്കുന്നത്.  ആഹാരത്തിനുശേഷം പായസം കഴിച്ചുകൊണ്ടിരുന്ന വേളയിൽ ജൂലി തമാശയിലൂടെ ജോക്കുട്ടനെ അരികിലിരുത്തി ചോദിച്ചു "മോനെ ആരാണ് രാത്രിൽ പേടിപ്പിക്കുവാൻ വരുന്നത്" മനസ്സിൽ കളങ്കമില്ലാത്ത കുട്ടി പറഞ്ഞു "ചേച്ചി അത് ചില രാത്രികളിൽ അവൻ വന്നെന്നെ കേറി ഞെക്കിപ്പിടിക്കും എന്നിട്ട് പേടിപ്പിക്കും അപ്പോൾ ഞാൻ പേടിച്ചുപോകും". ജൂലി വീണ്ടും ഡെയ്‌സിയെ നോക്കിയപ്പോൾ ജൂലിയുടെ കൈപിടിച്ചുകൊണ്ട് പുറത്തുള്ള തോട്ടത്തിലേയ്ക്ക് നടന്നു. ചെറിയ തൊട്ടമാണെങ്കിലും നിറയെ റോസാ പുഷ്പങ്ങൾ കണ്ടപ്പോൾ ജൂലിയുടെ മുഖം വിടർന്നു. തോട്ടത്തിലുള്ള കസേരകളിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് ഡെയ്‌സി തുടർന്നു ഈ വീട്ടിൽ താമസം തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങിയതാണ് കുട്ടിയായതുകൊണ്ട് അത്ര വലിയ കാര്യമായെടുത്തില്ല പക്ഷെ ഇപ്പോൾ ചെറിയ ആശങ്ക ജനിപ്പിക്കുകയാണ്. എല്ലാ കേട്ടുകഴിഞ്ഞപ്പോൾ ജൂലി ചോദിച്ചു ഒരു മനഃശാത്രജ്ഞന്റെ അഭിപ്രായം ആരായുന്നത് ഉചിതമായിരിക്കും. ഡെയ്‌സിക്ക് സമ്മതമാണെങ്കിൽ സിമോൺ ചിലപ്പോൾ മോനുമായി സംസാരിക്കും പക്ഷെ മാതാപിതാക്കളുടെ പൂർണ്ണമായ അനുവാദം വേണ്ടിവരും. ആദ്യമൊന്നു ശംങ്കിച്ചെങ്കിലും ടോമിച്ചനോട് അനുവാദം ചോദിക്കുവാൻ വീടിനുള്ളിലേയ്ക്ക് കയറിവന്നു.

 

സ്വപ്നം കണ്ടു പേടിക്കുന്ന കുട്ടിയെ ഉടനെ ഒരു മനോരോഗിയായി ചിത്രീകരിക്കുവാൻ ടോമിച്ചന്റെ മനസ്സനുവദിച്ചില്ല പക്ഷെ ജൂലിയുടെ ന്യായീകരണങ്ങൾക്കൊടുവിൽ തൽക്കാലം ജോക്കുട്ടനെ സിമോണുമായി ഒറ്റയ്ക്ക് സംസാരിക്കുവാൻ അനുവദിച്ചു. ഈ നേരം കൊണ്ട് തന്നെ ഒരു നല്ല ശ്രോതാവായ സിമോണിന് കുട്ടികളുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കുവാനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സിമോൺ ചേട്ടായിയോടൊപ്പം അവന്റെ മുറിയിലേയ്ക്ക് തനിയെ പോകുവാൻ ജോക്കുട്ടന് മടിയുമില്ലായിരുന്നു. അവർ തനിച്ചായപ്പോൾ സിമോണെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലി പങ്കുവച്ചു. സിമോണിന് പോളണ്ടിൽ താമസിക്കുന്ന അമ്മ മാത്രമേയുള്ളു, അവിടെ ഒരു സ്‌കൂളിൽ അധ്യാപികയാണ്, പഠിപ്പിക്കുന്നതും മനഃശാത്രവും, സിമോണിന് മനഃശാത്രത്തിൽ പാരമ്പര്യമായി കിട്ടിയ കഴിവുകളുണ്ട്. അച്ഛനൊരു മികച്ച വൈമാനികനായിരുന്നു, പുതുതായെത്തുന്നവരെ പരിശീലിപ്പിക്കുകയും അതോടൊപ്പം മറ്റു വിമാനങ്ങളുടെ മികവ് പരിശോധനയിൽ വൈദഗ്‌ദ്ധ്യം നേടിയ വ്യക്തി. പക്ഷെ ഒരു പരീക്ഷണ പറക്കലിൽ എൻജിന് തീപിടിച്ചപ്പോൾ ജനവാസ മേഖലകളിൽ തകർന്നു വീഴാതിരിക്കുവാൻ ശ്രമിച്ചതിനാൽ സ്വയം രക്ഷിക്കുവാൻ സാധിക്കാതെ വന്നു. പഠനം പൂർത്തിയായാൽ പോളണ്ടിൽ പോയി ജീവിക്കണമെന്ന ആഗ്രഹം മാത്രമാണിപ്പോൾ. അവർ തമ്മിൽ നിലവിൽ നല്ലയൊരു സുഹൃത്ത് ബന്ധം മാത്രമാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് ജോക്കുട്ടന്റെ കൈപിടിച്ചു കൊണ്ട് സിമോൺ  പുറത്തു വന്നത്. ടോമിച്ചനെയും ഡെയ്‌സിയെയും ആശ്വസിപ്പിച്ച ശേഷം തിങ്കളാഴ്ച തന്നെ ഓഫീസിൽ വന്നു കാണണമെന്ന് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു. തൽക്കാലം ജോക്കുട്ടനോട് ഒന്നും ചോദിക്കരുതെന്നും നിലവിൽ അനുവർത്തിക്കുന്ന ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തരുതെന്നും പ്രത്യേകം ആവശ്യപ്പെട്ടു. ആകാംക്ഷയേറുന്നത് കണ്ടപ്പോൾ ആശ്വസിപ്പികൊണ്ട് പറഞ്ഞു "ജോക്കുട്ടൻ മിടുക്കനാണ് കരുതലുള്ളവനാണ്  അവനൊരു കുഴപ്പവുമില്ല, കൂടുതൽ വിവരങ്ങൾ വീണ്ടും കാണുമ്പോൾ പറയാം".

 

തിങ്കളാഴ്ച്ച രാവിലെ തന്നെ സിമോൺന്റെ സന്ദേശം വന്നു ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ജോക്കുട്ടനെയും കൂട്ടിയെത്തുവാനും, കുറച്ചധിക സമയം ചിലവഴിക്കേണ്ടി വരുമെന്നും. പ്രാദേശിക കൗൺസിലിന്റെ കുട്ടികൾക്കായുള്ള പ്രത്യേക വിഭാഗത്തിൽ സമയത്തു തന്നെയെത്തി. സിമോൺന്റെ മേധാവിയായ ജാക്വിലിനും ചേർന്നാണ് എല്ലാവരെയും സ്വീകരിച്ചിരുത്തിയത്. അന്യോന്യം പരിചപ്പെട്ടതിനുശേഷം മുന്നോട്ടുള്ള നടപടിക്രമങ്ങൾ ജാക്വിലിൻ വിവരിച്ചു, അതിനുശേഷം അവർ രണ്ടാളും കൂടി ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ ജോക്കുട്ടനുമായി സംസാരിച്ചിരുന്നു, ചില്ലു ജാലകത്തിലൂടെ ടോമിച്ചനും ഡെയ്‌സിക്കും കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സംഭാഷണങ്ങളിലുടനീളം ജോക്കുട്ടൻ സംഭ്രമിക്കാതിരുന്നത് ആശ്ചര്യപ്പെടുത്തിയിരുന്നു. അതിനുശേഷം ജോക്കുട്ടനെ മറ്റൊരു സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം നിർത്തിയശേഷം ടോമിച്ചനേയും ഡെയ്‌സിയെയും വിളിപ്പിച്ചു. വീണ്ടും മുന്നോട്ടുള്ള നടപടി ക്രമങ്ങൾ വിവരിച്ചതിനുശേഷം എല്ലാവിധ മാനസിക പിന്തുണയും അറിയിച്ചു. ആകാംഷയുടെ മുൾമുനയിൽ നിന്ന ഡെയ്‌സിയ്ക്ക് പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല അവൾ പൊട്ടിത്തെറിച്ചുകൊണ്ട് "എന്റെ കുഞ്ഞിനെന്തു പറ്റി" ശേഷം കരയുവാൻ തുടങ്ങി. ജാക്വിലിൻ വീണ്ടും പലയാവർത്തി സമാശ്വസിപ്പിച്ചതിനുശേഷം ചോദിച്ചു "ആൽബർട്ട് നിങ്ങളുടെ ആരാണ്". ഒന്നും മനസിലാകാതെ ടോമിച്ചനും ഡെയ്‌സിയും പരസ്പരം നോക്കി ആലോചിക്കുവാൻ തുടങ്ങിയപ്പോൾ ജാക്വിലിൻ തുടർന്നു ചോദിച്ചു "സർവകലാശാലയിൽ പഠിക്കുന്ന ആൽബെർട്ടെന്നാണ് അവസാനമായി വീട്ടിൽ വന്നത്". അത്രയുമായപ്പോൾ തരിച്ചിരുന്ന ഡെയ്‌സിക്ക് ഓർമ്മ വന്നു ഗ്ലാസ്ഗോ സർവകലാശാലയിൽ പഠിക്കുന്ന ഡെയ്‌സിയുടെ അമ്മാവന്റെ മകൻ ആൽബർട്ട്.

 

ജാക്വിലിൻ പിന്നീട് വിവരിച്ച സ്വവര്‍ഗ്ഗാതിക്രമങ്ങളെല്ലാം കേട്ട് സ്തബ്ദ്ധരായി കണ്ണും കാതും പൂട്ടി പൊട്ടിക്കരയുവാൻ മാത്രമാണ് അവർക്കായത്. ജാക്വിലിന്റെ വാക്കുകളേക്കാൾ ഡെയ്‌സിയുടെ ഓർമ്മയിലെത്തിയത് ആറ് മാസങ്ങൾക്ക് മുൻപ് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ഗ്ലാസ്ഗോയിൽ നിന്നും അമ്മാവനും കുടുംബവുമെത്തിയ നിമിഷങ്ങൾ. ഡെയ്‌സിയുടെ അമ്മയുടെ അകന്ന ബന്ധുവിനെ അമ്മാവനായി തന്നെ കണ്ടിരുന്നു. ബ്രിട്ടണിലെത്തി നാളുകളേറെയായെങ്കിലും അതിനുമുൻപ് നേരിൽ കണ്ടിരുന്നില്ല. അമ്മാവന്റെ രണ്ടു മക്കളിൽ മൂത്തയാളാണ് സർവകലാശാലയിൽ പഠിക്കുന്ന ആൽബെർട്ട്. പൊടിമീശയും നന്നായി വെളുത്തിട്ട് സുന്ദരനായ ചെറുപ്പക്കാരൻ, വീട്ടിലെത്തി ചുരുങ്ങിയ സമയം കൊണ്ട് ജോക്കുട്ടനുമായി ചങ്ങാത്തത്തിലുമായി. കുടികൂടൽ ചടങ്ങുകൾ കഴിഞ്ഞപ്പോൾ തന്നെ അമ്മാവനും കുടുംബവും തിരികെ പോകുവാൻ തിടുക്കം കാട്ടിയപ്പോൾ തടഞ്ഞത് ഡെയ്‌സിയും ഒപ്പം ജോക്കുട്ടനും. അമ്മാവനും കുടുംബവും ഒരു മുറിയിൽ തങ്ങിയപ്പോൾ ആൽബെർട്ട് ജോക്കുട്ടന്റെ കൂടെ അവന്റെ മുറിയിലും.  ജാക്വിലിൻ ഡെയ്‌സിയുടെ കയ്യിൽ തട്ടി  വിളിച്ചപ്പോൾ ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു, ജാക്വിലിൻ തുടർന്നു "ആൽബെർട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇതുവരെയും മറ്റൊരു ആരോപണമോ പരാതിയോ ലഭിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ധാരാളം തുടരന്വേഷണം നിലവിൽ ആവശ്യമുണ്ട്, ചിലപ്പോൾ ഇതൊരു ഒറ്റപ്പെട്ട സംഭവുമായിരിക്കാം". ജോക്കുട്ടന്റെ വിരളിയേറിയ സ്വപ്‌നങ്ങൾ അടുത്ത മൂന്ന് മാസത്തെ ചികിത്സയിലൂടെ മാറും. കുഞ്ഞുമനസിനേറ്റ ക്ഷതങ്ങൾ എളുപ്പം ഉണങ്ങുവാൻ സാധ്യതയുണ്ട്. മറ്റാരെങ്കിലുമറിഞ്ഞാൽ ജോക്കുട്ടൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവന്റെ ചേച്ചി അലീനയെ കൊല്ലുമെന്നുള്ള ഭീഷണിയാണ് അവന്റെ പിഞ്ചു ശരീരത്തിലേറ്റ മുറിവിനേക്കാൾ നൊമ്പരപ്പെടുത്തിയിരുന്നത്. അതിനാൽ തന്നെ മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കുവാൻ ശ്രമിക്കുമ്പോഴെല്ലാം ദുഃസ്വപ്നങ്ങളായി മടങ്ങി വന്നുകൊണ്ടിരുന്നത്. തുടർനടപടികൾക്കായുള്ള  സമ്മതപത്രങ്ങളിൽ ഒപ്പിട്ടു ജോക്കുട്ടന്റെ കൈപിടിച്ചു പുറത്തിറങ്ങുമ്പോൾ മൂടുപടങ്ങളിൽ മറഞ്ഞിരിക്കുന്ന വൈകല്യങ്ങളെ ഇനിയും കാണാതിരിക്കുവാൻ മാത്രം ആശിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com