ADVERTISEMENT

അനന്തമായ നീലാകാശത്തേയ്ക്ക് കുതിച്ചുയരുന്ന തൂവെണ്മയേറിയൊരു പക്ഷി, കറുത്ത പുള്ളികളുള്ള വിശാലമായ ചിറകുകൾക്കിടയിൽ അമിതമായ ശരീരഭാരം താങ്ങികൂടുതൽ ഉയരങ്ങൾ ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു. ഉയരങ്ങളേറും തോറും ശരീരഭാരം വർധിക്കുകയും ചിറകുകളുടെ ശക്തി കുറയുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിൽ കൂടിയും കൂടുതൽ ഉയരങ്ങളിലെത്തേണ്ടതിനാൽ പതിന്മടങ്ങ് വാശിയോടെ ചിറകുകൾ ആഞ്ഞടിച്ചു മുന്നേറുവാൻ ശ്രമിക്കുമ്പോൾ സാധിക്കാതെ വരുന്ന നിമിഷങ്ങൾ.  വീണ്ടും ശക്തിക്ഷയിച്ചു നിലം പതിക്കുമെന്നോർത്ത നിമിഷങ്ങളിൽ പെട്ടെന്നാരോ കാലുകളിൽ പിടിച്ചു ശക്തിയായി  പുറകോട്ട് വലിച്ചു. കുതിച്ചുയർന്നു കീഴടക്കിയ ഉയരങ്ങളിൽ നിന്നും ചരടുപൊട്ടിയ പട്ടം പോലെ വട്ടം കറങ്ങി താഴേയ്ക്ക് പതിച്ചു കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുവാൻ സാധിക്കാതെ ചുറ്റും തിരിഞ്ഞപ്പോൾ ചുറ്റിനും കൂരിരുട്ട് മാത്രം.  

ഞെട്ടിത്തരിച്ചെണീക്കുവാൻ ശ്രമിക്കുമ്പോഴെല്ലാം വീണ്ടും തളർന്നു പോകുന്ന പ്രതീതി. കുറച്ചധികനേരം അനങ്ങാതെ കിടന്നപ്പോൾ ഓർമ്മകളോരോന്നായി തിരിച്ചെത്തുവാൻ തുടങ്ങി, സ്ഥലകാലബോധം വീണ്ടെടുത്തു.  സിമന്റ് കട്ടിലിലെ തഴപ്പായിൽ നിന്നും വീണ്ടും സിമന്റ് തറയിലേക്കാണ് വീണത്, അതും കമഴ്ന്നു വീണതിനാൽ അങ്ങനെതന്നെ കിടന്നു. കൂരുരിട്ട് മൂടിയിരുന്നതിനാൽ കുറച്ചധികനേരം സിമന്റ് തറയിൽ കിടന്നുകൊണ്ട് ഓർത്തെടുക്കുവാൻ ശ്രമിച്ചു. കൂടുതൽ ഉയരങ്ങൾ താണ്ടുവാനാഗ്രഹിച്ചത്  അതിമോഹങ്ങളായിരുന്നോ  പിഴവുകൾ പറ്റിയതാണോ. ഇരുട്ടറയിൽ വെളിച്ചമെത്തുവാനിനിയും നേരമെത്രവേണമെന്ന് അറിയുവാനും സാധിക്കുന്നില്ല. ഇരുട്ടിൽ തന്നെ സിമന്റ് കട്ടിലിന് നേർക്ക്  സാവധാനം കൈകൾ നീട്ടി എത്തിപിടിച്ച്  ഏറ്റിരുന്നു. ശ്വാസമടക്കി  വീണ്ടും കണ്ണുകളടക്കുന്നതിന് മുൻപ് കണ്ട കിനാവിനെ ഓർത്തെടുക്കുവാൻ ശ്രമിച്ചു. ആദ്യകാലങ്ങളിൽ ഉൾവിളികളിലൂടെയുള്ള സന്ദേശങ്ങളെല്ലാം കാരാഗൃഹത്തിലെത്തിയതിനു ശേഷം കിനാവുകളിലൂടെ മാത്രമായി പരിണമിച്ചു.

തിളക്കമാർന്ന കണ്ണുകളായിരുന്നു നന്നേ ചെറുപ്പത്തിലേ ആകർഷണമെങ്കിൽ വളർന്നപ്പോൾ ആ കണ്ണുകളിലെ സൂഷ്മ നിരീക്ഷണങ്ങളായിരുന്നു കുര്യൻ ജോസഫിന്റെ കരുത്ത്.  തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തോടൊപ്പം എത്തുന്ന പോഷകഗുണമേറിയ  പുഴമൽസ്യങ്ങൾ തന്നെയാണത്തിന്റ പിന്നിലെ രഹസ്യമെന്നതും സുഹൃത്ത് വലയത്തിലെ ചിലർക്കെങ്കിലും അറിയാം. എല്ലാ വർഷങ്ങളിലെയും പോലെ തന്നെ ഊത്തപിടിക്കുന്നത് വിനോദത്തേക്കാളുപരി ജീവിതചര്യയായിമാറിയ കുര്യൻ സഖാവെന്ന ഓമനപ്പേരിലറിയപ്പെടുന്ന നാട്ടുകാരുടെ സ്വന്തം കുര്യൻ ജോസഫ്. എട്ടു വയസുള്ളപ്പോൾ ആകസ്മികമായ തുടക്കമായിരുന്നെങ്കിലും പിന്നീടതൊരു ശീലമായി മാറി.   വളരെ ചെറുപ്പമായിരുന്നിട്ടും മൂത്ത ജേഷ്ടന് സുഖമില്ലാതായതിനാൽ  അപ്പനൊപ്പം ആദ്യമായി വിളക്കുമേന്തി ഊത്ത പിടിക്കുവാനെത്തിയപ്പോൾ വലനിറഞ്ഞ് മൽസ്യം ലഭിച്ചത് രാശിയായി കാണുവാനാണ് അപ്പൻ ശ്രമിച്ചത്.  കുര്യന്റെ അപ്പൻ ജോസഫ് മാപ്പിള തികച്ചും നാട്ടിൻപുറത്തുകാരൻ എന്നാൽ കൈപ്പുണ്യമുള്ള നെല്ല് വിതക്കാരനും കൃഷിക്കാരനും അതോടൊപ്പം പേരുകേട്ട ഊത്തപിടിത്ത വിദഗ്‌ധനും. ശാസ്ത്ര പരിജ്ഞാനം കുറവുള്ള പ്രാചീനകാലങ്ങളിൽ  മധ്യതിരുവിതാംകൂറിൽ പുതുമഴയോടൊപ്പം ചാകര പോലെ വെള്ളം കെട്ടുന്ന ഇടങ്ങളിലേക്ക്  പ്രജനത്തിനെത്തുന്ന പുഴമൽസ്യങ്ങൾ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന കൃഷിക്കാർക്കുള്ള ഭൂമിയുടെ അധിപന്റെ  ഉപഹാരമാണെന്നാണ് തനി നാട്ടിപുറത്തുകാരുടെ  വിശ്വാസവും.   കൊടിയ വേനലിന് ശേഷം പുതുമഴയെത്തുമ്പോൾ നദിയുടെ ആഴങ്ങളിലകപ്പെട്ട വിവിധയിനം മൽസ്യങ്ങൾ   പുതുവെള്ളമുള്ള തോടുകളിലെയ്‌ക്കും പാടശേഖരങ്ങളിലെയ്‌ക്കും കൂട്ടത്തോടെ പായുംമ്പോളുണ്ടാവുന്ന  ശബ്‌ദമാണ് ഊത്തയായി പരിണമിച്ചതെന്ന് പഴമക്കാരുടെ വിശ്വാസവും തള്ളിക്കളയാനാവില്ല. വൈവിദ്ധ്യതയേറിയ ധാരാളം ജീവിതാനുഭവങ്ങളുള്ള കുര്യൻ ജോസഫിന് ഭൂമിയിൽ അധികമായുള്ളതെല്ലാം മനുഷ്യർക്ക് വേണ്ടി മാത്രമാണെന്ന വിശ്വാസമാണ് അഭികാമ്യം.  

വളരെ സൂഷ്‌മതയേറിയ മിഴികൾ എല്ലാ മനുഷ്യർക്കുമുണ്ടെന്നു തന്നെയാണ് കുര്യന്റെ വാദഗതികളും കാഴ്ച്ചയിലെ യാഥാർഥ്യങ്ങൾ തേടാതെ നൈമിഷികമായ ദർശന സുഖങ്ങൾ മാത്രം തേടുമ്പോൾ കണ്മുൻപിൽ നിന്നും പലതും മറഞ്ഞു പോകുന്നു. പലവട്ടം കണ്ണടച്ചിരുട്ടാക്കുവാൻ ശ്രമിച്ചാലും പ്രപഞ്ച യാഥാർഥ്യങ്ങൾ ഒരിക്കൽപോലും ഇല്ലാതാവുന്നില്ല. എല്ലായ്പ്പോഴും  ഓരോരുത്തരിലും മറ്റുള്ളവയെപ്പറ്റിയുള്ള അദൃശ്യമായ മതിപ്പ് അകക്കണ്ണുകളിൽ അവശേഷിക്കുന്നു. നഗ്ന നേത്രങ്ങളിലൂടെ കാണുന്ന എല്ലാ വസ്തുക്കളും മനസിന്റെ അകക്കണ്ണുകളിൽ അക്ഷയമായ അവബോധ്യം ജനിപ്പിക്കുകയും അതിലൂടെ തന്നെ അന്ധത ബാധിക്കുമ്പോൾ അകക്കണ്ണുകളിലൂടെ ദർശനം ലഭിക്കുകയും ചെയ്യും. മനുഷ്യരുടെ ആറാമിന്ദ്രിയമായി വിശേഷിപ്പിക്കാവുന്ന അകക്കണ്ണുകൾ ദൃഷ്‌ടിയുൾപ്പെടുന്ന പഞ്ചേന്ദ്രിയങ്ങളുടെയെല്ലാം ഭണ്ഡാരശാലയുമാണെന്ന് തന്നെ വിശ്വസിക്കുന്ന വ്യക്തിയുമാണ് സഖാവ് കുര്യൻ. സദാ കർമ്മനിരതരായ വ്യക്തികളിൽ അകക്കണ്ണുകളാവുന്ന ആറാമിന്ദ്രിയമൊരിക്കലും വിശ്രമിക്കാറുമില്ല, എപ്പൊഴും പ്രവർത്തന സജ്ജമായി ഓരോരുത്തരെയും നയിച്ചുകൊണ്ടിരിക്കുന്നു. നേരംപോക്കിനായുള്ള നാടൻ ചീട്ടുകളിയിലും മറ്റു സൊറ പറയുന്ന വേളകളിലും കുര്യന്റെ വിശാലമായ പാണ്ഡിത്യത്തെയും കൂർമ്മ ബുദ്ധിയെയുമളക്കുവാൻ സുഹൃത്തുക്കൾ ശ്രമിക്കുമ്പോൾ വളരെ ഉന്മേഷത്തോടെ ഓരോന്നും കാര്യകാരണ സഹിതം വിവരിക്കുവാനും മടിക്കാറില്ല. സൗര്യം ലഭിക്കുവാനായി കാതടച്ചു പിടിക്കുന്ന വേളകളിലും ശബ്ദത്തിന്റെ പ്രഭവകേന്ദ്രങ്ങളിലേയ്ക്കുള്ള മനുഷ്യന്റെ സ്വാഭാവിക ദൃഷ്‌ടി പായുന്നതിന്റെ പൊരുളും.  അരുതാത്ത കാഴ്ചകൾ കാണുവാനാഗ്രഹിക്കാതെ കണ്ണടച്ചാലും അകക്കണ്ണുകളിലൂടെ കാണുന്നതിന്റെ പൊരുളും വിവരിച്ചപ്പോൾ സുഹൃത്തുക്കൾക്ക് കുര്യന്റെ വാദമുഖങ്ങളെ ഖണ്ഡിക്കുവാൻ സാധിക്കാതെ വന്നു.

എന്നാൽ കുര്യൻ ജോസഫിന്റെ ജീവിതത്തിൽ  പലപ്പോഴും ആറാമിന്ദ്രിയമുണർന്ന് പ്രവർത്തിക്കുന്നത് ഉൾവിളികളിലൂടെയാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവപ്പെടാത്തതും നേരിട്ടും ലഭിക്കാത്തതുമായ സന്ദേശങ്ങൾ, നാളിതുവരെയായും ആന്തരികമായതാണോ ബാഹ്യമായതാണോ എന്ന്  മനസിലാക്കുവാൻ സാധിക്കാത്ത ആശയവിനിമയങ്ങൾ. പ്രഥമ ഉൾവിളിയെത്തുന്നത് എട്ടാം തരത്തിൽ പഠിക്കുന്ന വേളയിലാണ്. മനസിന്നുള്ളം ആഗ്രഹിക്കുമ്പോഴും പ്രവൃത്തിക്കുവാനാവാത്ത നിമിഷങ്ങളിൽ അദൃശ്യമായി കർണ്ണപുടങ്ങളിൽ മന്ത്രിക്കുന്നതിലുപരി പ്രവർത്തിക്കുവാനുള്ള ആജ്ഞകളായി ലഭിക്കുന്ന  ഉൾവിളികൾ. ഓരോ അവസരങ്ങളിലും നേർവഴിയെ നയിക്കുന്ന അദൃശ്യശക്തിയുടെ അമൂല്യമായ ജീവിതങ്ങളെ രക്ഷിക്കുവാനുള്ള ഉൾവിളികൾ.  ചുട്ടുപൊള്ളുന്ന വേനലിലും മനസിനും ശരീരത്തിനും കുളിരും ഉന്മേഷവും പകർന്ന് ശാന്തമായി ഒഴുകുന്ന നാട്ടിലെ പുഴയിൽ ദിവസവും കൂട്ടുകാരുമൊത്ത് നീന്തിതുടിക്കുന്നത് പതിവുള്ളതാണെങ്കിലും അന്നൊരിക്കൽ ഒരു ജീവനെ സംരക്ഷിക്കുവാനായത് ആ ഉൾവിളിയിലൂടെ മാത്രമാണ്. ഋതുഭേദങ്ങൾക്കപ്പുറവും ഗ്രാമത്തിനെ പച്ചപുതപ്പിക്കുന്നതിനൊപ്പം  ഗ്രാമത്തിലുള്ള കുട്ടികളുൾപ്പെടുയുള്ള ആബാലവൃന്ദം  ജനങ്ങളുടെയും ദേഹശുദ്ധിയാക്കുവാനുള്ളയിടം നാടിൻറെ സ്വന്തമായ പുഴയാണ്.  സഹ്യഗിരിശൃംഗങ്ങളിൽ നിന്നുമുത്ഭവിച്ചു മലയോരങ്ങളിലൂടെ സഞ്ചരിച്ച് നാടിന്റെ വിശുദ്ധി സംരക്ഷിച്ചു അറബിക്കടലിനെ പുൽകുന്ന ശാലീന സുന്ദരിയായ നദി. എല്ലാ ദിവസങ്ങളിലെയും സായാഹ്നങ്ങളിൽ പുഴയുടെ സൗരഭ്യം നുകർന്നു ശുദ്ധിയാകുവാനെത്തുന്ന ഗ്രാമവാസികളുടെ നർമ്മസംഭാഷണങ്ങളും നീന്തലഭ്യസിക്കുന്ന വികൃതികളായ കുട്ടികളുടെയും യൂവാക്കളുടെയും സല്ലാപങ്ങളിൽ മുഖരിതമായ പുഴയിൽ ചെളിയിൽ കാലുപുതഞ്ഞുപോയ അഞ്ചു വയസ്സുകാരന്റെ മരണവെപ്രാളങ്ങൾ മറ്റാരും ശ്രദ്ധിക്കാതെ വന്നപ്പോൾ കുര്യൻ ജോസഫിന് ഉൾവിളിയുണ്ടായി.

പ്രാണവായു അഭംഗുരമായി ഒഴുകേണ്ട കണ്ഠനാളങ്ങളിൽ ജലകണങ്ങൾ നിറയുമ്പോൾ പേശികളിൽ ജീവവായു ലഭിക്കാതെ വരുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നതെങ്കിലും മനുഷ്യ ജീവൻ നഷ്ടമാകുന്ന അവസാന ഒന്നോ രണ്ടോ നിമിഷങ്ങളിൽ ശരീരത്തിലും മനസിലും വേറിട്ട സമ്മർദ്ദങ്ങളും പ്രവർത്തനങ്ങളും അരങ്ങേറുന്നുണ്ട്.

പ്രാഥമികമായും സമ്മര്‍ദ്ദത്തിലൂടെ ഉടലെടുക്കുന്ന ഭയം, നിനച്ചിരിക്കാതെ എത്തുന്ന അപകടം മുൻപിൽ കാണുമ്പോഴുണ്ടാകുന്ന പേടി. ഭയം മനസിനെ മൂടുമ്പോൾ സ്വാഭാവികമായും ശബ്ദം പുറത്തു വരാതിരിക്കുകയും അടുത്തുള്ളവരുടെ സഹായം തേടുവാൻ സാധിക്കാതെ വരികയും ചെയ്യും.  പിന്നീട് വെള്ളം കേറി കണ്ഠനാളങ്ങൾ അടയുമ്പോൾ ശ്വാസം ഉള്ളിലേയ്ക്ക് വലിക്കാതെ പിടിച്ചു നിർത്തുവാനുള്ള തത്രപ്പാടുകൾ, ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കാതെ  വരുന്ന നിമിഷങ്ങൾ.  പ്രാണവായു ലഭിക്കാതെ വരുമ്പോൾ മസ്തിഷ്ക പേശികൾ അടയുകയും സ്വബോധം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേയ്ക് എത്തപ്പെടുന്നു. ജീവൻ നിലനിർത്തുവാൻ ആവശ്യമായ പ്രാണവായുവിന്റെ അഭാവത്തിൽ ശരീരത്തിന്റെ ഞരമ്പുകളിലുടനീളം അപസ്മാരമുടലെടുക്കുകയും ക്ഷണനേരത്തിൽ മസ്തിഷ്ക്ക പ്രവർത്തനം നിലക്കുകയും ചെയ്യുവാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് വേണ്ടത്. എന്നാൽ അന്നത്തെ ദിവസം ആ അഞ്ചു വയസുകാരന്റെ വെപ്രാളങ്ങൾ മറ്റു കുട്ടികളുടെ ബഹളങ്ങളിൽ മുങ്ങിപ്പോയെങ്കിലും തരപ്പടിക്കാരോടൊത്ത് കുളിച്ചുകൊണ്ടിരുന്ന കുര്യന് ഉൾവിളിയുണ്ടാവുകയും ക്ഷണനേരത്തിൽ വെള്ളത്തിലെ ചെളിയിൽ നിന്നും പൊക്കിയെടുക്കുവാൻ സാധ്യമായി.

പിന്നീട് ഉൾവിളിയുണ്ടാകുന്നത് പത്താം തരത്തിലെ പ്രഥമ പരീക്ഷയുടെ തലേന്ന്,  സുഹൃത്തും സഹപഠിയുമായ ജോണി സഖറിയാസും ചേർന്ന് പഠിച്ച പാഠങ്ങൾ വീണ്ടും മനഃപ്പാഠമാക്കുവാൻ ശ്രമിച്ചപ്പോൾ വിരസതയേറുകയും അതിനുള്ള ഉപായമായി ആഞ്ഞിലിപ്പഴം പറിക്കുവാൻ നിർദ്ദേശിച്ചത് ജോണിയാണെങ്കിലും വലിയ ആഞ്ഞിലിയിൽ ഇത്തിരി ആയാസപ്പെട്ട് കയറിയത് കുര്യനും. ജോണി തൊട്ടടുത്ത അയൽവാസിയല്ലെങ്കിലും ചെറിയ ക്‌ളാസ് മുതൽ ഒരുമിച്ച് പഠിക്കുന്നവരാണ് അതിനാൽ തന്നെ ആൽമാർഥതയേറിയ സുഹൃത്തുക്കളും.  ജോണിയുടെ പിതാവ് നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയപ്രവർത്തകനാണെങ്കിലും ജോണിക്ക് താൽപ്പര്യം രാജ്യസേവനമാണ്. പത്താം തരം തട്ടിക്കൂട്ടിയെങ്കിലും പാസ്സായാലുടൻ പട്ടാളത്തിൽ കയറണമെന്ന മോഹമാണ്, അതിനുള്ള എല്ലാ പദ്ധതികളും വിഭാവനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുര്യന്റെ വീട്ടിലേയ്ക്കുള്ള പതിവ് സന്ദർശനത്തിന് ജോണിക്ക് മറ്റൊരു ലക്ഷ്യവുമുള്ള വിവരം തൽക്കാലം അവർക്ക് രണ്ടുപേർക്കും മാത്രമാണ് അറിവുള്ളത്.  

കുര്യന്റെ മാതൃസഹോദരി പുത്രിയായ ആനിയോടുള്ള പ്രണയം, ജോണിയേക്കാളും രണ്ടു വയസ്സിളയതാണെങ്കിലും പ്രായത്തേക്കാൾ വളർച്ചയുള്ള ആനിയുടെ ശാരീരിക പുഷ്ടിയാണ് ജോണിയെ  ആകർഷിക്കുന്നത്.   അതോടൊപ്പം ശാരീരികാഭ്യാസത്തോടുള്ള അഭിനിവേശവും ജോണി കാൽപന്തിൽ പ്രാവീണ്യമുള്ളപ്പോൾ ആനിക്ക് കബഡി കളിയിലാണ് താൽപ്പര്യം. ജോണിയുടെ ജീവിതത്തിലൊരു ലക്ഷ്യബോധ്യം ദർശിക്കുവാൻ സാധിച്ചതിനാൽ കുര്യനും എതിരില്ലായിരുന്നു. അധിക മധുരമുള്ള ആഞ്ഞിലിപ്പഴങ്ങൾ കൂടുതലും ചില്ലകളുടെ അഗ്രങ്ങളിലാണ് കിടന്നിരുന്നത്. ബലമേറിയ ശിഖരത്തിലിരുന്ന് മറ്റൊരു ചെറിയ കമ്പുകൊണ്ട് എത്തിപ്പിടിക്കുവാൻ ശ്രമിച്ചപ്പോൾ കമ്പ് കൈയ്യിൽ നിന്ന് തെന്നി അതിന്റെ താഴെയുള്ള ശിഖരത്തിലേയ്ക്ക് പതിഞ്ഞ വേളയിലാണ് വീണ്ടും ഉൾവിളിയുണ്ടായത് ചെന്നായുടെ ഓരിയിടലിന്റെ ശബ്‌ദാരവത്തോടെ മുഴങ്ങിയ ആജ്ഞ,  ആഞ്ഞിലിയിൽ നിന്നും എത്രയും വേഗം താഴെയിറങ്ങുവാൻ. വീണ്ടും ഒന്ന് ശംഖിച്ചപ്പോൾ കമിഴ്ന്ന് കിടന്ന ചില്ലയൊന്നുലഞ്ഞു പിന്നെ മറ്റൊന്നും ചിന്തിക്കാതെ താഴേയ്ക്കിറങ്ങുവാൻ തുടങ്ങിയപ്പോൾ ജോണി കുറച്ചുകൂടി ആഞ്ഞിലിപ്പഴം പറിക്കുവാൻ കെഞ്ചുന്നുണ്ടായിരുന്നു. താഴെയെത്തുന്നതിന് മുൻപുതന്നെ അപ്രതീക്ഷിതമായി കിഴക്കൻ കാറ്റാഞ്ഞു വീശുവാൻ തുടങ്ങി . അതിന് പുറകെ തന്നെ വലിയ ശബ്ദത്തോടെ കൊള്ളിയാനോടൊപ്പം ഇടിയും മുഴങ്ങി. രണ്ടുപേരും വീട്ടിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ പാളി നോക്കിയപ്പോൾ കാണുവാൻ സാധിച്ചു കൊടുങ്കാറ്റിൽ ആടിയുലയുന്ന ആഞ്ഞിലിയും അതോടൊപ്പം കുര്യനിരുന്ന ശിഖരത്തിന്  തീപടർന്നിരിക്കുന്നു. അപ്രതീക്ഷിതമായിരുന്നെങ്കിലും  ഇപ്രാവശ്യത്തെ ഉൾവിളിയുണ്ടായത് കുര്യന്റെ ജീവൻ സംരക്ഷിക്കുവാനായിരുന്നു.  

പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി ലഭിക്കുന്ന ആശയവിനിമയങ്ങളെ ആധുനിക ശാസ്ത്രലോകവും അഭിനവ മനുഷ്യരും പൂർണ്ണമായി അംഗീകരിക്കുവാൻ തയ്യാറാവുന്നില്ലാത്തതിനാൽ കുര്യന്റെ ഉൾവിളികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാറില്ല.  സ്വതവേ മറ്റുള്ളവരെ ശ്രവിക്കുന്നതിനുപരി ശ്രവിക്കപ്പെടുവാനാഗ്രഹിക്കുന്ന വ്യക്തികളുടെ  മുൻവിധിയോടുള്ള സമീപന രീതികൾ കുര്യനിലെന്നും ഈർഷ്യ ഉളവാക്കുന്നതായിരിന്നു. അതിനാൽ തന്നെ മൗനിബാബയെന്നും ചിലരെങ്കിലും കുര്യനെ വിശേഷിപ്പിക്കുന്നതിനോട് എതിരിടുവാനും ശ്രമിക്കാറില്ല. കുര്യനും ജോണിയുമടങ്ങുന്ന സുഹൃത്തുക്കളെല്ലാം തന്നെ പത്താം തരത്തിൽ ഉന്നത നിലവാരം പുലർത്തുവാൻ സാധിച്ചില്ലെങ്കിലും പ്രതീക്ഷച്ചതിലും മെച്ചപ്പെട്ട വിജയം നേടുവാനായി. ജീവിതത്തിൽ പ്രത്യേക ലക്ഷ്യബോധ്യമില്ലാതിരുന്നതിനാൽ കുര്യൻ കോളേജ് പഠനത്തിന് ചേർന്നപ്പോൾ കൃത്യമായ ലക്ഷ്യബോധ്യമുള്ള ജോണി പട്ടാളത്തിൽ ചേർന്നു അതും മദ്രാസ്  റെജിമെന്റിൽ തന്നെ. കുര്യന് വീണ്ടും ഉൾവിളിയുണ്ടായത് കോളേജിലെ രണ്ടാം വർഷത്തിലെ പരീക്ഷയുടെ സമയത്തും, ആദ്യവർഷ പരീക്ഷയിൽ എല്ലാ വിഷയത്തിലും തന്നെ സാമാന്യം മാന്യമായി തോറ്റുപോയതിനാൽ രണ്ടാം വർഷം വീണ്ടും സപ്ലി എഴുതുവാൻ  തയ്യാറെടുക്കുന്ന സമയത്ത്. ജീവിതത്തിൽ ആകുലതകളും ഉത്‌കണ്‌ഠകളും ഇല്ലാത്തതിനാൽ മിക്കവാറും സുഖസുഷുപ്‌തി ലഭിച്ചിരുന്ന കുര്യന് അന്നത്തെ ദിവസം കിനാവിലൂടെയാണ് സന്ദേശം ലഭിച്ചത്. കാർമേഘപ്പരവതാനിയുടെ അഭാവത്തിൽ  തെളിഞ്ഞ നീലാകാശത്തിൽ ഉദയസൂര്യകിരണങ്ങൾ തഴുകി നിറയുമ്പോൾ തെളിയുന്ന തങ്ക പ്രഭയിൽ തന്നെക്കാൾ അല്പം ഉയരം കൂടിയ ഒരു മനുഷ്യൻ കാട്ടിയ വഴിയേ മലഞ്ചെരിവുകളിലൂടെ എങ്ങോട്ടെന്നില്ലാതെ യാത്ര തുടരുന്നു. 

കൂടുതൽ ദുർഘടവും കുറുകിയതും എന്നാൽ സമതലങ്ങളും നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരത്തിലെ   വഴികാട്ടിയായ ഉയരം കൂടിയ മനുഷ്യൻ പെട്ടെന്ന് അപ്രത്യക്ഷമാകുന്ന കാഴ്ച്ച. ജീവിത മാർഗം തെളിക്കുവാനാളില്ലാതായപ്പോൾ കൂടുതൽ സംഭ്രമപ്പെടുകയും ഞെട്ടിത്തരിച്ചു ചുറ്റും തിരഞ്ഞപ്പോൾ ഗാഢ നിദ്രയ്ക്ക് ഭംഗം വരികയും അമ്മേയെന്ന് വിളിച്ച് ചാടിയെണീറ്റു. പതിവില്ലാത്ത കുര്യന്റെ നിലവിളി കേട്ടോടിയെത്തിയ അമ്മയോട് അറിയാതെ അപ്പനെ തിരക്കി.വെളുപ്പിന് തന്നെ  പാടത്തു വെള്ളം നിറയ്ക്കുവാൻ പോയെന്ന് കേട്ടപ്പോൾ  അസ്വാഭാവികതയൊന്നുമുണ്ടായില്ല. എന്നാൽ ഏകദേശം രണ്ടും മണിക്കൂറിനുള്ളിൽ തന്നെ ജോസഫ് മാപ്പിള അത്യാസന്നനിലയിൽ ആശുപത്രിയിലാണെന്ന സന്ദേശമെത്തി.  പാടത്ത് കുഴഞ്ഞു വീണ മാപ്പിളയെ മറ്റു പണിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുടുംബാംഗങ്ങൾ എത്തുന്നതിനുമുൻപ് തന്നെ സഹധർമിണിയോടു പോലും യാത്ര പറയുവാൻ സാധിക്കാതെ ശാന്തമായി ഇഹലോകവാസം വെടിഞ്ഞു.

അപ്പന്റെ ആകസ്മിക മരണത്തോടെ എല്ലാ പരീക്ഷകളുമെഴുതുവാൻ സാധിക്കാതെ വന്നപ്പോൾ  കോളേജ് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു എന്നാലും അപ്പന്റെ വഴിയേ പിന്തുടർന്ന് നല്ലൊരു കൃഷിക്കാരനാകുവാനുള്ള ശ്രമവും ആരംഭിച്ചു. പരമ്പരാഗതമായ ശൈലികളിൽ നിന്നും വ്യത്യസ്ഥമായി ആധുനിക കൃഷി രീതികളോടൊപ്പം മേന്മയേറിയ വിത്തുകളും പാകിയപ്പോൾ നൂറുമേനി വിളവും ലഭിക്കുവാൻ തുടങ്ങി. കാർഷികാദ്യോഗസഥരുടെ സമയോചിതമായ സഹകരണം കൂടി ലഭിച്ചപ്പോൾ നാട്ടിൽ അറിയപ്പെടുന്ന കർഷകശ്രീയെന്ന അപരനാമവും ലഭിച്ചു. എന്നാൽ കാലചക്രത്തോടൊപ്പം  മനുഷ്യന്റെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നതുപോലെ തന്നെ കുര്യന്റെ ജീവിതത്തിലും അപ്രതീക്ഷിതമായി പലതും സംഭവിച്ചു. പട്ടാളത്തിലെ ജീവിതം പൂർണ്ണമായി ആസ്വദിച്ചിരുന്ന ജോണി അവധിക്ക് വരുമ്പോഴെല്ലാം കുര്യന്റെ സന്തത സഹചാരിയായി തന്നെ വർത്തിച്ചിരുന്നു. സാധാരണ പട്ടാളക്കാരുടെ എല്ലാ  സ്വഭാവഗുണങ്ങളും സവിശേഷതകളും ജോണിയിലും നിറഞ്ഞിരുന്നു. ഓരോ പ്രാവശ്യവും അവധിക്കെത്തുമ്പോൾ കുര്യനെ സന്തോഷിപ്പിക്കുവാനും കൂടെ നിർത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പട്ടാളത്തിൽ ലഭിക്കുന്ന കടുപ്പമേറിയ പുകയില ഉൽപ്പന്നങ്ങളും  വിദേശിയോട് കിടപിടിക്കുന്ന മുന്തിയതരം മദ്യവും നൽകി പ്രീതിപ്പെടുത്തുമ്പോഴെല്ലാം തന്നെ  ജോണിയുടെ ലക്ഷ്യം ആനിയാണെന്ന വസ്തുതയും കുര്യനെ ഓർമിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

അങ്ങനെയൊരുനാളിൽ കുര്യന് വീണ്ടും കിനാവിലൂടെ ഉൾവിളിയുണ്ടായി ഇപ്രാവശ്യം വളർത്തുമൃഗങ്ങൾക്ക് തീറ്റയായ പച്ചപ്പുല്ല് പറിക്കുവാനായി തൊടിയിലെത്തിയപ്പോൾ കേരള നാടിൻറെ സ്വന്തമായ വേഴാമ്പലിനെയാണ് കാണുവാൻ സാധിച്ചത്.  നിത്യഹരിത വനമേഖലകളിൽ മാത്രം കണ്ടുവരുന്ന മരവിത്തലച്ചിയെന്നും വിളിപ്പേരുള്ള  പക്ഷിയെ കണ്ടപ്പോൾ കൗതുകമുണർത്തുകയും കൂടുതൽ അടുത്തു ചെല്ലുകയും ചെയ്തു. വേഴാമ്പലിരുന്ന മരച്ചില്ലയോട് ചേർന്ന് തന്നെയുള്ള സുഷിരത്തിലൂടെ മറ്റൊരു മനോഹരമായ ചുണ്ടും പുറത്തേയ്ക്ക് നീളുന്നത് കണ്ടപ്പോൾ കൗതുകമിരട്ടിക്കുകയും വീണ്ടും അല്പം കൂടി അടുത്ത് ചെല്ലുകയും ചെയ്തു. പെട്ടെന്ന് മരച്ചില്ലയിലിരുന്ന വേഴാമ്പൽ താഴേയ്ക്ക് കുതിക്കുകയും കുര്യന്റെ തലയിൽ ആഞ്ഞുകൊത്തുകയും ചെയ്തു. തലയോട് പൊളിഞ്ഞ അസഹ്യമായ വേദനയോട് വീണ്ടും അലറിക്കരഞ്ഞപ്പോൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു.  പാതിരാത്രിയിലായതിനാൽ വീട്ടിൽ മറ്റാരും കുര്യന്റെ അലർച്ച ശ്രദ്ധിച്ചില്ല വേദനയാൽ പുളഞ്ഞുപോയ കുര്യന് തലയ്ക്കു കയ്യും കൊടുത്ത് കട്ടിലിലേറ്റിരിക്കുവാൻ മാത്രമാണ് സാധിച്ചത്.

ആധുനികതയെ പുൽകി യാത്രാ സൗകര്യങ്ങൾ വിപുലീകൃതമായപ്പോൾ ലോക രാജ്യങ്ങൾ തമ്മിലുള്ള അകലങ്ങളും കുറഞ്ഞു. അതോടൊപ്പം നാട്ടിൻപുറങ്ങളിലെ യുവതീയുവാക്കൾക്ക് അമേരിക്കൻ സ്വപ്‌നങ്ങൾ ചിറകു മുളയ്ക്കുവാൻ തുടങ്ങി.  ആതുരശുശ്രുഷമേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് കൂടുതൽ അവസരങ്ങളും ഉയർന്ന ശമ്പളവും മികച്ച ജീവിത സാഹചര്യങ്ങളും ലഭ്യമാകുമെന്നുള്ള വാഗ്‌ദാനങ്ങളുമുണ്ടായി. പ്രത്യേകിച്ചും നഴ്‌സിംഗ് ഒരു ജീവിതവൃത്തിക്കുള്ള തൊഴിലിനേക്കാളുപരി ജീവകാരുണ്യപ്രവർത്തനമായി പരിഗണിക്കുവാൻ തയ്യാറാവാത്ത  അധികാരികളും തൊഴിൽ ദാതാക്കളുമുള്ള അവികസിത രാജ്യങ്ങളിൽ. നിർധനകുടുംബങ്ങളിൽ നിന്നുമൊരാളെങ്കിലും വിദേശരാജ്യങ്ങളിൽ എത്തിച്ചേരുമ്പോൾ സ്വാഭാവികമായും കുടുംബത്തിലെ മറ്റുള്ളവർക്കും ഉപകാരപ്പെടുമെന്നുമുള്ള തിരിച്ചറിവും കൂടിയായപ്പോൾ നഴ്സിങ്ങിൽ ഉന്നത ബിരുദം നേടിയ ആനി കൂടുതൽ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തതിനെ കുറ്റപ്പെടുത്തുവാൻ സാധിക്കാതെ വന്നു. കുടുംബജീവിതം സന്തോഷഭരിതമാകണമെങ്കിൽ സാമ്പത്തിക ഭദ്രത  ഉറപ്പാക്കേണ്ടത് അനിവാര്യമാകയാൽ അർദ്ധമനസോടുകൂടെ ആണെങ്കിലും രാജ്യത്തെ സ്നേഹിക്കുന്ന പട്ടാളക്കാരനെ ഒഴിവാക്കിക്കൊണ്ട് കൂടുതൽ സുന്ദരനും സുമുഖനും അതിലുപരി വിദേശ പൗരത്വവുമുള്ള ചെറുപ്പക്കാരനെ വിവാഹം കഴിച്ച് അമേരിക്കയ്ക്ക് കുടിയേറി.  

മാനസികമായി തകർന്നെങ്കിലും നിരാശാ കാമുകനായി ജീവിക്കുവാൻ ജോണിയിലെ പട്ടാളക്കാരൻ അനുവദിച്ചില്ല. ബാഹ്യമായി പ്രകടിപ്പിക്കുവാൻ സാധിക്കുന്നില്ലെങ്കിലും മനസിൽ  ആനിയോട് തീർത്താൽ തീരാത്ത പകയും. കുര്യൻ കാര്യമായി ഇടപെട്ടില്ലാ എന്നൊരു ആരോപണവും പരോക്ഷമായി ഉന്നയിക്കുവാൻ ശ്രമിച്ചിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം സുഹൃത്തുക്കളുടെ മുൻപിൽ പുകവലിയിലും മദ്യസേവയിലും ജോണി പ്രാവീണ്യം തെളിയിച്ചിരുന്നെങ്കിലും മദിരാക്ഷിയിൽ വിമുഖനായിരുന്നു. എന്നാൽ ആനിയുടെ വിവാഹം കഴിഞ്ഞതോടെ ജോണിയിൽ ഒളിഞ്ഞിരുന്ന തനത് പട്ടാളക്കാരൻ സടകുടഞ്ഞെണീറ്റു.  ഭാരതത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിലുള്ള തരുണീമണികളുമായുള്ള അവിശുദ്ധബന്ധങ്ങളുടെ കഥകളും ദീർഘദൂര യാത്രകളിലെ മൈധുനവിഷയങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത് കുര്യന്റെ മുൻപിൽ അവതരിച്ചപ്പോൾ നാട്ടിൻപുറത്തുകാരൻ വിശ്വസിച്ചുപോയി.

ജോണിയിലെ പട്ടാളക്കാരന്റെ മോഹങ്ങളും ദിവാസ്വപ്നങ്ങളും  മാത്രമാണ് ഓരോ പ്രാവശ്യവും അവിസ്മരണീയ സംഭവങ്ങളായി അവതരിപ്പിക്കുന്നതെന്ന് ജനിച്ചുവളർന്ന ഗ്രാമത്തിന് പുറത്തു പോവാത്ത കുര്യന് മനസിലായതുമില്ല. ഗ്രാമത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പിൽ ആന വിരണ്ടപ്പോൾ നാട്ടുകാരോടൊപ്പം ജോണിയ്ക്കും ഓടേണ്ടി വന്നതിന്റെ നാണക്കേട് മാറ്റാനായി രണ്ടു പേരും സിനിമാ കാണുവാനുള്ള തീരുമാനം കുര്യന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ആവർത്തിച്ച്  വലിയ സ്‌ക്രീനിൽ  പ്രദർശിപ്പിച്ചിരുന്നത് വകവയ്ക്കാതെയും സിനിമയിലെ നയനാന്ദകരമായ ദൃശ്യങ്ങളും ആസ്വദിക്കാതെ എരിയുന്ന പുകയിലയിലെ കറുത്ത ധൂമം ആഞ്ഞു വലിച്ചു പുകച്ചുരുളുകളായി ആകാശ വിതാനങ്ങളിലേയ്ക്ക് നിക്ഷേപിച്ചുകൊണ്ടിരുന്നത് കാക്കി വേഷധാരികൾ കയ്യോട് പിടിച്ചു പുറത്തേയ്ക്കാനായിച്ചു. ഒരേദിവസം പലപ്രാവശ്യം മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് അനുഭവിക്കേണ്ടി വന്നപ്പോൾ ജോണിക്ക് പിടിച്ചുനിൽക്കുവാനായില്ല. ഷർട്ടിന് പിടിച്ചിരുന്ന സമാധാനപാലകന്റെ പിടിത്തം വിടുവിക്കുവാനായി ജോണി തള്ളിമാറ്റി. പ്രതീക്ഷിക്കാതിരുന്ന ആക്രമത്തിൽ പോലീസുകാരൻ തലയിടിച്ചു നിലത്തു വീണത് ഗുരുതരമായ സംഘർഷത്തിലേയ്ക്ക് നയിച്ചു. അന്നത്തെ വിഷയം മറ്റുള്ളവർ ഇടപെട്ടു പറഞ്ഞു തീർത്തെങ്കിലും പരിക്ക് പറ്റിയ കാക്കിധാരിക്ക് അടുത്ത ദിവസം നഷ്‍ടപരിഹാരവും  കൊടുക്കേണ്ടി വന്നു.

സിനിമാ തീയേറ്ററിലെ സംഭവത്തിൽ വീണ്ടും സമൂഹത്തിന്റെ മുൻപിൽ അവഹേളനാപാത്രവുമായി എന്ന തോന്നലും ആനിയുമായുള്ള വിവാഹം മുടങ്ങിയതിൽ കുര്യൻ മുൻകൈയെടുത്തില്ലാ എന്നുള്ള മിഥ്യാധാരണയും ചേർന്നപ്പോൾ ജോണിയിൽ വീണ്ടും മാനസിക സമ്മർദ്ദമേറി. അന്ന് വൈകുന്നേരത്തെ ഒത്തുചേരലിന് ജോണി എത്തിച്ചേർന്നത് ഒരു തീപ്പെട്ടി ക്കൂടിൽ കുത്തിനിറച്ച പച്ച നിറത്തിലുള്ള  പുകയിലകളുമായി. പതിവുപോലെ പട്ടാളത്തിലെ വീര്യമേറിയ ത്രിഗുണരസായനത്തിൽ തുടക്കം കുറിച്ചെങ്കിലും എവിടെയോ പന്തികേട് തിരിച്ചറിഞ്ഞ കുര്യൻ സംയമനം പാലിച്ചുകൊണ്ടിരുന്നു. പക്ഷെ താമസിയാതെ സംഭാഷണങ്ങൾ ആനിയിലെത്തിയപ്പോൾ ജോണിയുടെ സകല നിയന്ത്രണവും ഭേദിച്ചുകൊണ്ട് കുര്യനെ മാത്രം കുറ്റപ്പെടുത്തുവാനുള്ള ശ്രമമാരംഭിച്ചു. കുര്യൻ പലപ്രാവശ്യം താക്കീത് ചെയ്‌തിട്ടും കുത്തുവാക്കുകൾക്ക് അറുതിവരാതായപ്പോൾ മുറിവിട്ടു പുറത്തിറങ്ങുവാൻ തുടങ്ങിയ കുര്യന്റെ കയ്യിൽ കയറിപ്പിടിച്ചു. ദേഷ്യത്തെക്കാളുപരി ആൽമാർത്ഥ സ്നേഹിതന്റെ വിലമറന്ന ജോണിയെ പുറകോട്ട് തള്ളുക തന്നെ ചെയ്തു. എന്നാൽ തൽക്കാലം  മുറിയുടെ പുറത്തിരുന്ന കുര്യനെ ജോണി തന്നെ  വന്ന് അനുനയിപ്പിച്ചു വീണ്ടും ഉള്ളിലേയ്ക്ക് ക്ഷണിച്ചു അപ്പോൾ മാത്രമാണ് രൂക്ഷമായതും മത്തുപിടിപ്പിക്കുന്നതുമായ ഗന്ധം മുറിയിലെങ്ങും പരന്നിരിക്കുന്നത് തിരിച്ചറിഞ്ഞത്. ജോണിയുടെ ചുണ്ടുകൾക്കിടയിൽ എരിയുന്ന സിഗരറ്റിനുള്ളിൽ കുത്തിനിറച്ചിരുന്നത് കഞ്ചാവാണെന്ന് തിരിച്ചറിയുവാൻ അധികനേരം വേണ്ടിവന്നില്ല. പകുതി പുകഞ്ഞു തീർന്ന സിഗരറ്റ് കുര്യന് നേരെ നീട്ടിയപ്പോൾ മനസില്ലാതെയാണെങ്കിലും കൈനീട്ടി വാങ്ങുവാൻ മാത്രമാണായത്. ആദ്യത്തെ പുകച്ചുരുൾ ഉള്ളിലെത്തിയപ്പോൾ തന്നെ നാഡീവ്യൂഹങ്ങളിൽ  വൈദ്യുതാഘാതങ്ങൾ ഉടലെടുത്തു വീണ്ടും പലയാവർത്തി ആഞ്ഞു വലിച്ചപ്പോൾ തനിക്ക് ചുറ്റും വർണ്ണച്ചിറകുകൾ വിടർത്തിയ മാസ്മരിക ലോകം വലയം ചെയ്യുന്നതായി അനുഭവപെട്ടു.

യാന്ത്രികമായിട്ടാണെങ്കിലും ജീവിതത്തിലാദ്യമായി ലഹരിയേറിയ പുക ശ്വസിച്ചപ്പോൾ കുര്യനിൽ ആനന്ദകരമായ വികാരങ്ങളുടലെടുത്തു മുഖം കൂടുതൽ പ്രസന്നമായി, ജോണിയെ നോക്കിപ്പറഞ്ഞു 'ഇവൻ കൊള്ളാമല്ലൊടെ'. ജോണിക്ക് ഉത്സാഹമേറി  'ഇതിലും കേമനുണ്ട് നിനക്ക് ഞാൻ വാങ്ങിത്തരാം, തൽക്കാലം നമുക്ക് മറ്റൊരിടത്ത് പോകാം'. കുര്യന്റെ കൈപിടിച്ച് ഇരുട്ടിന്റെ മറവിൽ ജോണിയെത്തിയത്  മഹിളാരത്‌നം രമണിയുടെ വീട്ടുമുറ്റത്ത്. തനിക്കു ചുറ്റുമുള്ളതെല്ലാം അതിസുന്ദരവും പ്രഭയോടെ തിളങ്ങിക്കൊണ്ടിരുന്നതുമായി അനുഭവപ്പെട്ടുകൊണ്ടിരുന്ന കുര്യനേയും കൂട്ടി  തികച്ചും തഴക്കമുള്ളയാളെ പോലെ രമണിയുടെ വീടിന്റെ പിൻവാതിലെത്തി നിലയുറപ്പിച്ചു. താമസിയാതെ രമണി വാതിൽ തുറന്നെങ്കിലും കുര്യനെ നോക്കി ആശങ്കപ്പെടുവാൻ തുടങ്ങി. മറ്റേതോ മാസ്മരിക ലോകത്തിൽ മുഴുകിയിരുന്ന കുര്യനെ തൽക്കാലം പുറത്തുള്ള ഒരു കസേരയിലിരുത്തി ജോണിയും  രമണിയും വീടിന്റെ വാതിലടച്ചു. അധികം വൈകാതെ തന്നെ വീടിനുള്ളിൽ നിന്നും ഒരു പെൺകുട്ടിയുടെ അലർച്ച കേട്ട് അയൽക്കാരെല്ലാം ഓടിയെത്തി. പെട്ടെന്ന് തന്നെ മുൻവാതിൽ തുറന്നു വന്ന രമണി നാട്ടുകാരുടെ മുൻപിൽ നല്ലപിള്ള ചമഞ്ഞു 'വീട്ടിൽ കള്ളൻ കേറി മോളേ തള്ളിയിട്ടിട്ട് പുറകുവശത്തുകൂടി ഓടി'. അതുകേട്ടതും നാട്ടുകാരിൽ ചിലർ ഓടി വീടിന്റെ പിറകിലെത്തിയപ്പോൾ ബോധമില്ലാതെ വെറും തറയിൽ കിടക്കുന്ന കുര്യനെ കണ്ടു. ആദ്യമെത്തിയവർ കുര്യനെ പൊക്കിയെടുത്ത് നേരെ നിർത്തുവാൻ ശ്രമിച്ചു പക്ഷെ പുറകെ വന്നവർ മറ്റൊന്നും ആലോചിക്കാതെ അവരുടെ കൈത്തരിപ്പ് തീർക്കുവാൻ തുടങ്ങി. ഇതിനിടയിലാരോ പോലീസിനെ വിളിച്ചുവരുത്തി വന്നുചേർന്നത് തലേദിവസത്തെ പ്രശ്‌നത്തിൽ പരിക്കുപറ്റിയ പോലീസുകാരനും, രണ്ടാമതൊന്നാലിചിക്കാതെ അദ്ദേഹവും ജോണിയോടുള്ള ചൊരുക്ക് കുര്യന്റെ ശരീരത്തോട് തീർത്തു.

പൊലീസിന്റെ പിന്നീടുള്ള  നടപടിക്രമങ്ങൾ ദ്രുതഗതിയിലായിരുന്നു, അബോധാവസ്ഥയിലായിരുന്ന രമണിയുടെ മകളെയും നാട്ടുകാരുടെ ഇടികൊണ്ടു തളർന്ന കുര്യനെയും പോലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു. വൈദ്യസഹായത്തോടൊപ്പം കുര്യൻ അമിതമായി ലഹരി ഉപയോഗിച്ചതായി രേഖയും തയ്യാറാക്കി. പലപ്രാവശ്യം സത്യം പറയുവാൻ ശ്രമിച്ചെങ്കിലും പോലീസുകാർ കേൾക്കുവാൻ തയ്യാറായില്ല. രമണിയുടെയും അവളുടെ മകളുടെയും മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നെങ്കിലും പൊലീസിന്റെ പ്രതികാരബുദ്ധിയിൽ തൽക്കാലത്തേയ്ക്കെല്ലാം അവഗണിച്ചു.   കുര്യനെതിരെ ഭവനഭേദനത്തിനും, മോഷണശ്രമത്തിനും മനഃപൂർവമല്ലാത്ത ദേഹോപദ്രവത്തിനും  കേസെടുത്തു കോടതിയിൽ ഹാജരാക്കി. തൽക്കാലം ലഭിച്ച ആൾജാമ്യത്തിൽ തലയിൽ മുണ്ടിട്ട് വീട്ടിലെത്തിയപ്പോൾ മാത്രമാണ് ജോണിയെത്തി കാലുപിടിച്ചത്. പുറം ലോകമറിഞ്ഞാൽ തന്റെ ജോലി പോകുമെന്ന് പറഞ്ഞ് കരയുവാൻ തുടങ്ങിയപ്പോൾ കുര്യന്റെ മനസ്സലിഞ്ഞു. എന്നാലും സത്യമറിയുവാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞപ്പോൾ ജോണി ഉണ്ടായ സംഭവം മുഴുവൻ വിവരിച്ചു. രമണിയുടെ ദുർനടപ്പിനോട് എതിർപ്പുള്ള മകൾ ബഹളം വച്ചപ്പോൾ ജോണി വാപൊത്തിപ്പിടിച്ചു പക്ഷെ കൈയ്യിൽ കടിച്ചവേദനയിൽ ദേഷ്യത്തോടെ തള്ളിയിട്ടു. ഇരുട്ടായതിനാൽ ജോണിയെ മകൾക്ക് തിരിച്ചറിയുവാൻ സാധിച്ചില്ല, കുര്യനായിരിക്കുമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകൊളൊന്നിച്ചു കൂടി ബഹളമായപ്പോൾ രമണി ജോണിയെ കട്ടിലിനടിയിൽ ഒളിപ്പിച്ചു, നേരം വെളുത്തപ്പോളാണ് രക്ഷപെടാനായത്. കിനാവിൽ കണ്ട മരവിത്തലച്ചി പോലീസുകാരന്റെ രൂപത്തിലെത്തുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും വീണ്ടും കനവുകളിലൂടെയുണ്ടായ ഉൾവിളികൾ യാഥാർഥ്യമാവുക തന്നെ ചെയ്തു.  പോലീസ് മെനഞ്ഞ കഥയിൽ കൃത്രിമമുണ്ടെന്ന് തിരിച്ചറിഞ്ഞ ന്യായാധിപൻ ആറുമാസത്തെ സാധാരണ കാരാഗ്രഹവാസമെന്ന ശിക്ഷയിലൊതുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com