സൂര്യനെ മാത്രം കാണുന്ന പെൺകുട്ടി
Mail This Article
ലോകത്തിലേക്ക് തുറന്ന എന്റെ ജാലകവാതിൽ ചാരുന്ന നേരത്ത് ഒരു ‘ഹായ്’ പാറി വന്നു, ലാപ്ടോപ് നനഞ്ഞു. ഈ പാതിരാനേരത്ത് ഒരു ‘ഹലോ’യിൽ ഞാൻ അവളെ ചേർത്ത് പിടിച്ചു. ചാറ്റൽ മഴ നനഞ്ഞു, കൂടെ ഇത്തിരി വെയിലും കൊണ്ടു. ഇവൾ നതാലിയ മൊസെഷ് വില്ലി, ജോർജിയക്കാരി, ടൂറിസ്റ്റ് ഗൈഡ്. സുന്ദരിയായ ഈ യുവതിയെ കഴിഞ്ഞ വർഷം ജോർജിയയിലെ തിബിലീസിയിൽ വെച്ചാണ് പരിചയപ്പെട്ടത്.
കഴിഞ്ഞ ആറ് മാസക്കാലമായി കോവിഡ് കാരണം ജോലി ഇല്ലാതായ നതാലിയ ജോർജിയയിലെ കക്കെട്ടി പ്രവിശ്യയിലെ ബോഡ്ബെ എന്ന തന്റെ ഗ്രാമത്തിലാണുള്ളത്. അസർബൈജാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന, പ്രശസ്തമായ ഒരു മൊണാസ്ട്രി ഉള്ള മനോഹരമായ പ്രദേശമാണ് ബോഡ്ബെ. നാല് ലക്ഷത്തിലധികം ജനങ്ങളുള്ള കക്കെട്ടിയെ കോവിഡ് തൊട്ടിട്ടില്ല. കൊറോണയുടെ മുഖപടം അണിയാത്ത ഗ്രാമം.
ചാറ്റൽ മഴയിൽ നതാലിയ വരച്ചിട്ട, മൂടുപടം ഇല്ലാത്ത ഗ്രാമത്തിലൂടെ ഞാൻ നടന്നു. അവളുടെ മുന്തിരി തോട്ടം കണ്ടു. എണ്ണായിരം വർഷങ്ങൾക്ക് മുമ്പ് മുന്തിരി വിളഞ്ഞ തന്റെ നാടിനെ പറ്റി അവൾ വാ തോരാതെ സംസാരിച്ചു. അഞ്ഞൂറോളം ഇനം മുന്തിരികൾ വിളയുന്ന തന്റെ നാടിനെ ഓർത്തു അഭിമാനിച്ചു. മുന്തിരി തോട്ടത്തിൽ നിന്നും നേരെ അവളുടെ വായനാമുറിയിലേക്ക് പോയി. ധാരാളം പുസ്തകങ്ങൾ ഉള്ള ആ മുറിയിൽ ലിയോ ടോൾസ്റ്റോയിയുടെ കൃതികൾ ഞാൻ കണ്ടു, മറ്റാരെയും കണ്ടില്ല. അവൾ ഒരു പുസ്തകം എന്നെ കാണിച്ചു. ജോർജിയൻ ഭാഷയിൽ എഴുതിയ ‘എനിക്ക് സൂര്യനെ കാണാൻ കഴിയും’ എന്ന നോവൽ. പാതിരാനേരത്ത് ഈ കഥ പറയാനാണ് ചാറ്റൽ മഴയായി അവൾ എന്നെ തേടി വന്നത്.
നൊദാർ നുംബാഡ്സെ എന്ന ജോർജിയൻ എഴുത്തുകാരൻ 1964 ൽ എഴുതിയ നോവലിന്റെ പേരാണ് എനിക്ക് സൂര്യനെ കാണാൻ കഴിയും. 1965 ൽ ഈ കഥ സിനിമയുമായി. സൂര്യനെ മാത്രം കാണാൻ കഴിയുന്ന ഖാതിയ എന്ന അന്ധയായ പെൺകുട്ടിയും അവളുടെ കാമുകൻ സൊസൊയിയുടേയും പ്രണയം പറഞ്ഞ കഥനടക്കുന്നത് യുദ്ധകാലത്താണ്. വളരെ മനോഹരമായ ഒരു പ്രണയകഥ.
കോവിഡിന് മുമ്പ് നതാലിയ കണ്ടിരുന്നത് വൈവിധ്യമാർന്ന ഒരു ലോകത്തെയാണ്. ഓരോ ദിവസവും പല തരത്തിലുള്ള ആളുകൾ, പല ഭാഷ സംസാരിക്കുന്നവർ, പല വേഷങ്ങൾ ധരിച്ചവർ, പല ഭക്ഷണരീതിയുള്ള ആളുകൾ. ടൂറിസ്റ്റുകളുടെ പറുദീസയായ ജോർജിയയിൽ ലോകം പറന്നിറങ്ങുന്നത് കണ്ട് നതാലിയ കോരിത്തരിച്ചു. ലോക ടൂറിസം ഭൂപടത്തിൽ വളരെ പെട്ടെന്ന് ജോർജിയ സ്ഥാനം പിടിച്ചു. ഒരു സൂക്ഷ്മ ജീവി എല്ലാം തകിടം മറിച്ചപ്പോൾ നതാലിയയും പേടിച്ചു തന്റെ ഗ്രാമത്തിൽ എത്തി. വർഷങ്ങളായി, വർണ ശബളമായ നഗരം കണ്ട് ഉണർന്ന നതാലിയ ഇപ്പോൾ വിരസമായ തന്റെ ഗ്രാമം കണ്ട് ഉറങ്ങുന്നു."കഥയിലെ ഖാതിയ സൂര്യനെ മാത്രം കണ്ടു, ഞാൻ ഇപ്പോൾ എന്റെ ഗ്രാമത്തെ മാത്രം കാണുന്നു എനിക്ക് എന്റെ ലോകം നഷ്ടപ്പെട്ടു". ചാറ്റൽ മഴയിൽ പെട്ടെന്ന് വെയിൽ വന്നു നിറഞ്ഞു.
ചിന്തകൾ കാട് കയറുന്ന ഈ കെട്ടകാലത്ത് നീ വായന തിരിച്ചു പിടിച്ചത് നന്നായി. അര നൂററാണ്ട് മുമ്പ് യുദ്ധപശ്ചാത്തലത്തിൽ എഴുതിയ ഒരു കഥയ്ക്ക് ഇങ്ങനെ ഒരു സാദൃശ്യം എഴുത്തുകാരൻ പോലും ചിന്തിച്ചു കാണില്ല. ചില കൃതികൾ കാലത്തെ മറികടന്നു പോകും. എല്ലാവരും ഇപ്പോൾ മുന്നിൽ ഉള്ള സൂര്യനെ മാത്രം കാണുന്നു. പ്രണയ കഥയിലെ ഖാതിയ എന്ന പെൺകുട്ടിക്ക് കാഴ്ച തിരിച്ചു കിട്ടുന്നത് പോലെ കോവിഡാനന്തരം എല്ലാവർക്കും പുതിയ ലോകകാഴ്ചകൾ തിരിച്ചു കിട്ടുമെന്ന് പറഞ്ഞു ഞാൻ നതാലിയയെ ചേർത്ത് പിടിച്ചു. ചാറ്റൽ മഴ പെയ്തു തീർന്നു.