ADVERTISEMENT

2006 ഡിസംബര്‍: ഡിസംബര്‍ എന്റെ ജന്മമാസമാണ്. ബഹ്റൈനില്‍ അപ്പോള്‍ മഞ്ഞുകാലമാണ്. രണ്ടാമത്തെ മകന്‍ ജനിച്ചു കുറച്ചു ദിവസങ്ങളെ ആയിട്ടൂള്ളൂ.

നാട്ടില്‍ നിന്നും അച്ഛനും അമ്മയും കൂടെയുണ്ട്. രാത്രി വളരെ വൈകിയാണു എന്റെ പ്രൊഡ്യൂസര്‍ സഞ്ജയ് കപൂര്‍ വിളിച്ചത്. അൽപം വ്യത്യസ്തമായ ഒരു ഷൂട്ടിംഗ്. നാഷനൽ ജ്യോഗ്രഫിക് ചാനൽ, ഹിസ്റ്ററി ചാനൽ, തുടങ്ങിയ പല ചാനലുകൾക്ക് വേണ്ടി  കോൺട്രാക്ട് രീതിയിൽ സഹകരിക്കാറുള്ളത് കൊണ്ട് അവരിൽ ആരോ കൊടുത്ത റഫറൻസ്. പിറ്റേന്ന് കാലത്ത് തന്നെ സഞ്ജയ് കപൂര്‍ എല്ലാം വിശദമായി സംസാരിച്ചു. നാലു ദിവസം അടുപ്പിച്ചു ഷൂട്ടിംഗ്.

iraq-trip-2

'അല്ല ലൊക്കേഷൻ എവിടെയാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ?'' ''അതാണു അജിത്, ഞാന്‍ പറയാന്‍ പോകുന്നത്, അത് അവര്‍ക്കും അറിയില്ലത്രേ.  രണ്ട് പ്രൈം ലൊക്കേഷൻ  ഉണ്ടാകും അതിലൊന്ന്, ഒരു പടക്കപ്പലിലും, മറ്റൊന്ന്, ഓഷ്യൻ -8 എന്ന് പേരിട്ട ഒരു ബർജിൽ ആയിരിക്കും. ഒരു ലക്ഷം ദിനാറിന്റെ ഇൻഷുറൻസ്  പോളിസി അവര്‍ അറേഞ്ച് ചെയ്യും''. എനിക്കൽപ്പം പരിഭ്രാന്തിയായി. മാത്രമല്ല ഈ ദിവസങ്ങളില്‍ മൊബൈലില്‍ പോലും കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നും പറഞ്ഞു. വേണമെങ്കില്‍ ഒഴിഞ്ഞു മാറാം, പക്ഷെ ഷൂട്ടിങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്ക് പിന്നെയും ആവേശമായി.

iraq-trip-4

മൊണ്ടല്‍ വില്യംസ് എന്ന വിഖ്യാതനായ അമേരിക്കൻ ടെലിവിഷൻ അവതാരകന്റെ കൂടെയാണ് യാത്ര. ഗൂഗിൾ ചെയ്തു അദ്ദേഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി . പക്ഷെ പിന്നെയും നിബന്ധനകള്‍. ഒരാള്‍ മാത്രമെ പോകാന്‍ പാടുള്ളൂ. എല്ലാ സാങ്കേതിക ഉപകരണങ്ങളും ഞാന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യണം. രണ്ട് കാമറ, സൗണ്ട്, ലൈറ്റിംഗ് എല്ലാം.

മകന്‍ ജനിച്ചപ്പോള്‍ ബിലിറൂബിൻ കൌണ്ട് കൂടുതല്‍ ആയതിനാല്‍ ദിവസവും രാവിലെയുള്ള സൂര്യപ്രകാശം കാണിക്കാന്‍ ടെറസിൽ കൊണ്ടുപോകണം. പിറ്റേന്ന് പുലര്‍ച്ചെ യാത്ര തിരിക്കണം. അന്നു സന്ധ്യക്ക് മൊണ്ഡൽ വില്യംസിന്റെ കൂടെയുള്ള സ്റ്റീവ് എന്ന പ്രൊഡ്യൂസർ ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി കാണാന്‍ വരുന്നുണ്ട്. ജോലിയുടെ വിശദാംശങ്ങള്‍ സംസാരിക്കുക, ഉപകരണങ്ങള്‍ കാണുക, പരിശോധിക്കുക ഇതൊക്കെ ഇംഗ്ലീഷുകാര്‍ക്ക് നിര്‍ബന്ധമാണ്. 

സ്റ്റീവ് വളരെ സൗഹൃദപരമായി പെരുമാറുന്ന ഒരു പ്രൊഡ്യൂസർ ആണെന്ന് മനസ്സിലായപ്പോള്‍. അദ്ദേഹം വളരെ പരിചയ സമ്പന്നനായ ഒരു കാമറമാൻ കൂടിയാണ്, എന്നത് എനിക്കു പകുതി ആശ്വാസമായി. സാധനങ്ങൾ എല്ലാം എടുത്തു വെച്ച് , ഞാനും ഉണ്ണിയും മടങ്ങുമ്പോള്‍ രാത്രി 12 മണി. രാവിലെ 4 മണിക്കാണ് കോള്‍. ഹോട്ടലില്‍ എത്തണം. ഉണ്ണി വരാമെന്നു പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നു.

മൂത്ത മകന്‍ എന്നെ കാണാതെ വാശി പിടിച്ചു കരഞ്ഞു ഉറങ്ങിയെന്നു പറഞ്ഞു. ബെഡ്‌റൂമിലെ അരണ്ട വെളിച്ചത്തില്‍ പുതിയ ആള്‍ സുഖമായി ഉറങ്ങുന്നു. എന്നെ കണ്ടപ്പോള്‍ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഭാര്യ എഴുന്നേറ്റു. എനിക്കു കൊണ്ടു പോകേണ്ടതെല്ലാം എടുത്തു  വച്ചിരിക്കുന്നുവെന്ന് വീണ്ടും ആംഗ്യം കാണിച്ചു. എടുത്തു വച്ചിരിക്കുന്ന സാധങ്ങളുടെ കുറിപ്പും കൂടെ ഉണ്ടാകും. അവള്‍ അങ്ങനെയാണ്. ഒരു നഴ്‌സിന്റെ ചിട്ട എല്ലാത്തിലും കാണും. ഒരുസ്ട്രിപ്പ് പാരസെറ്റമോൾ  ഒരു ഷോൾ അങ്ങനെ കുറെ...

iraq-trip-3

പക്ഷെ എന്നെ ഏല്പിച്ച ഒരു നിസാര കാര്യം ഞാന്‍ മറന്നു. തണുപ്പായതുകൊണ്ട് ഒരു നെബുലൈസേർ ….അമ്മ ചോറു വിളമ്പി. ഞാന്‍ ഇത്തരം യാത്രകള്‍ എപ്പോഴും നടത്താറുണ്ടോ എന്നും ഇനിയും ഇത്തരം യാത്രകള്‍ ഉണ്ടാകുമോ എന്നു അമ്മയ്ക്ക് അറിയണം. സാധാരണ കുറച്ചു ദിവങ്ങള്‍ക്കായി ഞാന്‍ രാജ്യം വിട്ടുപോകുന്ന കാര്യം നാട്ടില്‍ അറിയിക്കാറില്ല. ഭാര്യ കൂടി ജോലിക്കു പോയാലും ഒരു വീടു മുഴുവനും വളരെ ഭംഗിയായി കൊണ്ടുനടക്കുന്ന രുഗ്മിണിയേടത്തി എന്ന ജോലിക്കാരി ഞങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന കാലഘട്ടം. പിന്നെ എന്തിനു പറയണം എന്നു ഞാനും കരുതും. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റു. അമ്മ എഴുന്നേറ്റിരുന്നു. ദോശയുംറെഡി. കുറച്ച് പൊതിഞ്ഞ് എടുക്കുന്നോ എന്നു ചോദിച്ചു, പാവം അമ്മ.

ഞങ്ങള്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ 4 മണി ആയിട്ടില്ല. പക്ഷെ അവരെല്ലാം താഴെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. മൊണ്ഡൽ വില്യംസിനെ സ്റ്റീവ് പരിചയപ്പെടുത്തി. ഒപ്പം ഡോണ  എന്ന ഒരു സ്ത്രീയും. സ്റ്റീവിന്റെ കൈയ്യില്‍ ഒരു പാനാസോണിക് പി.2  കാമറ ഉണ്ട്. മെമ്മറി സ്റ്റിക്കിൽ ല്‍ 30 മിനുട്ടോളം  ഇത് ഡി ഫോർമാറ്റിൽ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന കാമറയാണത്. അതില്‍ അയാള്‍ ഒരു വൈഡ് അഡാപ്‌റ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഹോട്ടലിനു പുറത്തുള്ള ദ്യശ്യങ്ങള്‍ പകര്‍ത്തുകയാണയാള്‍. ഉണ്ണിയും ഞാനും കൂടി ഞങ്ങളുടെ ഗീർസ് (ഷൂട്ടിംഗ്സാമഗ്രികള്‍ക്കുള്ള ഓമനപ്പേര്) വാനില്‍ നിന്നും പുറത്തെടുത്തു.

ഒരു വലിയ ജി.എം.സി  വാന്‍ വന്നു നിന്നു. നേവൽ ബേസിന്റെതാണ്. നേവിയിലെ പബ്ലിക് റിലേഷൻ  ഉദ്യോഗസ്ഥ ഞങ്ങളെ അഭിവാദ്യം ചെയ്തു. വാനിലുള്ള യാത്രയില്‍ മൊണ്ടല്‍ എന്നോടു വളരെ ഫ്രീ ആയി സംസാരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു മകനുള്ള കാര്യമൊക്കെ അയാളോട് പറഞ്ഞു. ബഹ്റൈന്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു ഗേറ്റ്. അമേരിക്കൻ മിലിറ്ററി ആവശ്യങ്ങള്‍ക്കായുള്ള ഒരു പ്രത്യേക ഇമിഗ്രേഷൻ സംവിധാനം. അവിടെയുള്ള വെള്ളക്കാരൊക്കെ മൊണ്ടലിനെ ആരാധനയോടെ നോക്കുന്നുണ്ട്. ചിലരൊക്കെ അടുത്തു വന്നു സംസാരിക്കുന്നുമുണ്ട്. ചിലതൊക്കെ സ്റ്റീവ് കാമറയില്‍ പകര്‍ത്തുന്നു.

മൊണ്ടല്‍ 12 വര്‍ഷം നേവിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മൾട്ടിപ്പിൾ സ്‌ക്‌ളീറോസിസ് ബാധിച്ചിട്ടുണ്ട്. കാലിന്റെ മുട്ടിന് ഒരു ശസ്ത്രക്രിയനടത്തിയതുകൊണ്ട് നടക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. എങ്കിലും 50 വയസ്സുള്ള ഒരാളെക്കാള്‍ എത്രയോ ആവേശം ആ നാവികനിലുണ്ട്. അദ്ദേഹം ഒരു അത്‌ലെറ്റും സംഗീതജ്ഞനും കൂടിയാണെന്ന വിവരവും ലഭിച്ചു. വിവിധ സൈനിക താവളങ്ങളില്‍ സൈനികരുമായി അഭിമുഖം, ഒപ്പം അവരില്‍ നിന്നും ക്രിസ്മസ് ആശംസകള്‍ സ്വീകരിക്കുക. നമ്മുടെ ചാനലുകള്‍ ചെയ്യുന്നതുപോലെ തന്നെ, പക്ഷെ രീതിഒത്തിരി വ്യത്യസ്തമാണ്. ഞങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഒക്കെ നേവി ഉദ്യോഗസ്ഥ വാങ്ങികൊണ്ടുപോയി. കുറേ ചാരനിറത്തിലുള്ള സൈനിക വിമാനങ്ങള്‍. കാണാന്‍ നമ്മുടെ സുരേഷ്‌ഗോപിയെ പോലെയുള്ള ഒരു പട്ടാളക്കാരന്‍ വന്നു ഞങ്ങളുടെ സാധനങ്ങൾ ഒക്കെ കൊണ്ടുപോയി.

ഇരുപതു മിനിട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വിമാനത്തില്‍ കയറി. മുപ്പതോളം ആളുകള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ഒരു ചെറിയ വിമാനം. അത് സി -130 എന്ന യുദ്ധ വിമാനങ്ങളുടെ ശ്രേണിയില്‍പ്പെട്ടതാണെന്ന് മൊണ്ടല്‍ പറഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പുറം തിരിഞ്ഞ് ഇരിക്കണം. ജനലുകൾ കുറവ്. ദേഹം മുഴുവനും വരിഞ്ഞുകെട്ടുന്ന ഒരു തരം സീറ്റ്  ബെല്‍റ്റ്. അതു കെട്ടി തന്ന സുരേഷ് ഗോപി പട്ടാളക്കാരന്‍ അയാള്‍ക്കുള്ള സീറ്റില്‍ ഈ ബാന്ധവങ്ങള്‍ ഒന്നും ഇല്ലാതെ നില ഉറപ്പിച്ചു. റൺവേയിൽ അധികം ഓടാതെ തന്നെ വിമാനം എളുപ്പം പറന്നുയര്‍ന്നു. യുദ്ധവിമാനങ്ങള്‍ അങ്ങനെയാണത്രെ. ഒന്നര മണിക്കൂറോളം പറന്നു. ലാൻഡ് ചെയ്യാന്‍ പോവുകയാണെന്ന സന്ദേശം വന്നു.

"ഹിയർ വെ ഗോ " സുരേഷ് ഗോപി പട്ടാളക്കാരന്‍ വിളിച്ചു കൂവി. ലാന്റിംഗ് സ്മൂത്ത് അല്ല. ഇടിച്ചിറങ്ങിയത് നന്നായി അറിഞ്ഞു. " വി മിസ്സ്ഡ് ദ കേബിൾ ..വിൽ ഗോ എഗൈൻ " അപ്പോഴാണറിഞ്ഞതു ലാൻഡ് ചെയ്യാന്‍ പോകുന്നത് ഒരു കപ്പലിനു മുകളിലാണെന്നും, ലാൻഡ്  ചെയ്തതിനുശേഷം സാധാരണ വിമാനങ്ങളെ പോലെ റൺവേയിലൂടെ കുറേ ഓടിയതിനുശേഷം വേഗത കുറച്ച് നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട്, ഉദ്ദേശം ആറു മീറ്റര്‍ നീളമുള്ള സ്റ്റീല്‍ കമ്പി ഉപയോഗിച്ചു തടുത്തു നിര്‍ത്തുകയാണ് പതിവെന്നും ആ കേബിള്‍ ആണ് കിട്ടാതെ മിസ്സ് ആയത്. കപ്പലിന്റെ തട്ടില്‍ നിന്നും വന്നപോലെ തന്നെ വിമാനം ആകാശത്തിലേക്കു  പറന്നുയര്‍ന്നു. ഒന്നുകൂടി വട്ടം കറങ്ങി വീണ്ടും. ‘ഹിയർ വി ഗോ’ ഓടുന്ന ഒരു വണ്ടിയുടെ അടിയില്‍ പെട്ടെന്ന് ഒരു തടിക്കഷണം ഇട്ടു തടഞ്ഞു നിര്‍ത്തിയ പോലെയുള്ള ഒരു ശബ്ദം.

iraq-trip-5

വിമാനം നിന്നു. ചെറിയ മഴച്ചാറല്‍... ഞങ്ങളെ ആ കപ്പലിലെ പി.ആർ ഓ , ഫോട്ടോ ഓഫീസര്‍ എന്നിവര്‍ സ്വീകരിച്ചു.അവരുടെ ഓഫീസിലെത്തി അല്പം ചൂടു കാപ്പി കുടിച്ചു. കപ്പലിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കി വലുപ്പത്തില്‍ ലോകത്തിലെ രണ്ടാമത്തെ പടക്കപ്പലായ USS Dwight D. Eisenhower CVN 69  എന്ന ആണവോർജ്ജ കപ്പലിലാണ് ഞാനിപ്പോള്‍. ഏകദേശം 1000 ഫീറ്റ് നീളവും, 250ഫീറ്റ് വീതിയും ഫ്ലൈറ്റ് ഡക്ക് എന്നുവെച്ചാല്‍ 75 യുദ്ധവിമാനങ്ങള്‍ക്കായി നാലര ഏക്കറോളം വിസ്തീര്‍ണ്ണമുള്ള കപ്പല്‍തട്ട്. അയ്യായിരത്തോളം ജോലിക്കാര്‍. അതില്‍ മിക്കവരും പതിനെട്ടിനും പത്തൊന്‍പതിനും മധ്യേ പ്രായമുള്ളവര്‍. ക്യാപ്റ്റന്റെ പ്രായം 26 വയസ്സ്. ഇനിയും ഒരു 20 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ആണവ ഇന്ധനം അതില്‍ ഉണ്ടത്രേ! മൊണ്ടല്‍ ഒരു നേവി ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് എനിക്കും സ്റ്റീവിനും ഡോണയ്ക്കും എല്ലാം വിശദമായി പറഞ്ഞുതന്നു കൊണ്ടേയിരുന്നു.

''പത്തു മിനിട്ടു കൊണ്ട് നമുക്കു ജോലി തുടങ്ങാം'' ഞങ്ങള്‍ക്ക് ഫോട്ടോ ഓഫീസര്‍ ഒരു റൂം കാണിച്ചു തന്നു. ഞങ്ങള്‍ ഗീർസ് എല്ലാം പുറത്തെടുത്തു. ഒരു കാമറയില്‍ വയർലെസ് ക്ലിപ്പ്മൈക്ക്  ഇട്ടു. ആ കാമറ ഞാന്‍ എടുത്തു. പക്ഷെ കപ്പലിലുള്ള മറ്റു സിഗ്‌നലുകളുടെ ഇന്റർഫെറെൻസ്  കാരണം ശബ്ദം ശരിയാകുന്നില്ല. ഫോട്ടോ ഓഫീസര്‍ എന്നെ അവരുടെ സ്‌റ്റോറിലേക്ക് കൊണ്ടു പോയി. ഒരു വലിയ പ്രൊഡക്ഷൻ കമ്പനിയെ വെല്ലുന്ന തരത്തിലുള്ള ആധുനിക ഓഡിയോ , വീഡിയോ  സാമഗ്രികള്‍. ജര്‍മ്മന്‍ നിര്‍മ്മിതമായ ഒരു വയർലെസ്സ് മൈക് അയാള്‍ എനിക്കു എടുത്തു തന്നു. ''തിരിച്ചുപോകുന്നതിനുമുന്‍പ് എനിക്ക് തന്നെ ഇതു ഭദ്രമായി തിരിച്ചേല്‍പ്പിക്കണം''. അല്പം വലുപ്പം കൂടുതലാണെങ്കിലും വളരെ ഉയര്‍ന്ന ഫ്രീക്വൻസിയില്‍ ഉള്ളതായതുകൊണ്ട്, ആ മൈക്ക് നല്ല ശബ്ദം തന്നെ എന്റെ കാമറയില്‍ എത്തിച്ചു.

ആദ്യത്തെ ഇന്റർവ്യൂ കപ്പലിന്റെ ബ്രിഡ്ജിൽ വെച്ചായിരുന്നു. ചുറുചുറുക്കുള്ള കപ്പിത്താന്‍. ഞാന്‍ കപ്പിത്താനില്‍ ഫോക്കസ് ചെയ്തപ്പോള്‍, അവിടുള്ള ഉപകരണങ്ങള്‍  സ്റ്റീവ് രാജ്യാന്തര മാധ്യമങ്ങള്‍ക്ക് ചിത്രത്തിനോടൊപ്പം ശബ്ദവും വളരെ പ്രാധാന്യമുള്ളതാണ്. സ്ഥിരം ജോലികളില്‍ ശബ്ദത്തിന്റെ കാര്യം കൈകാര്യം ചെയ്യുവാന്‍ ഞങ്ങള്‍ക്ക് ഒരു ലൊക്കേഷൻ സൗണ്ട് എഞ്ചിനീയർ തന്നെയുണ്ട്. ബ്രയാന്‍ നാട്ടേലി എന്ന ഐറിഷ്കാരനെ ഞാന്‍ ഓര്‍ത്തു. പെട്ടെന്ന് പെട്ടെന്ന് കുറെ അഭിമുഖങ്ങള്‍; എല്ലാം ക്രിസ്തുമസ് ആശംസകളില്‍ അവസാനിക്കുന്നു. പുതിയ കാമറയിലെ പരിചയക്കുറവ് എന്നെ ആദ്യമൊക്കെ നന്നായി ബുദ്ധിമുട്ടിച്ചു. ആ കാമറയെക്കുറിച്ചു സ്റ്റീവിനുള്ള സംശയങ്ങളും ഞാന്‍ തീര്‍ത്തു കൊടുക്കണം. പുതിയതായി വാങ്ങിയതാണെന്ന സത്യം അറിയുന്ന സ്റ്റീവ് അധികം ശല്യപ്പെടുത്തിയില്ല. കപ്പലിലെ എല്ലാ വിഭാഗങ്ങളിലേക്കും ഞങ്ങള്‍ നീങ്ങിക്കൊണ്ടേയിരുന്നു. കപ്പിത്താനോളം, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റു പല ഓഫീസര്‍മാരും ഉണ്ട്. അതിലൊരാളെയാണ് അടുത്തത്.

അമേരിക്കയുടെ ഫ്‌ളാഗും കപ്പലിലെ ഫ്‌ളാഗും ചേര്‍ത്ത് ഒരു ബാക്ക്ഗ്രൗണ്ട് വച്ചു. ഇരുന്നുള്ള ഒരു ഇന്റർവ്യൂ ആണ്. മൊണ്ടലും അദ്ദേഹവും അഭിമുഖമായി ഇരുന്നു. ഡോണ ഒരുലാപ്ടോപ്പിൽ  ഒരു വീഡിയോ ക്ലിപ്പിംഗ് തയ്യാറാക്കി വച്ചിരുന്നത് ഞാനറിഞ്ഞില്ല. "കാപ്റ്റൻ ..താങ്കൾക്ക് വീട്ടിൽ നിന്നും ഒരു സന്ദേശം ഉണ്ട്; കാണാൻ താല്പര്യപെടുന്നുണ്ടോ ? ലാപ്‌ടോപ്പിലൂടെ  വരുന്ന മകളുടെ സംസാരവും ഭാര്യയുടെ സ്‌നേഹപ്രകടനവും കണ്ട് ആ ഓഫീസറുടെ കണ്ണു നനയുന്നത് ഞാന്‍ ശ്രദ്ധയോടെ പകര്‍ത്തി. അപ്രതീക്ഷിതമായി തന്റെ കുടുംബത്തെ കണ്ട സന്തോഷം അയാള്‍ മറച്ചുവെച്ചില്ല.

ഇത്തരത്തില്‍ ആറോളം ഓഫീസര്‍മാരുടെ അമേരിക്കയിലുള്ള വീട്ടില്‍ നിന്നും മുൻകൂട്ടി റിക്കോർഡ് ചെയ്ത സന്ദേശങ്ങള്‍ അവരവര്‍ക്ക് കൈമാറുകയും അവരുടെ വികാരഭരിതമായ പ്രതികരണങ്ങള്‍ ഞങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതൊക്കെ എഡിറ്റ് ചെയ്തു  ചേര്‍ത്ത് അമേരിക്കയിലെ ഒരു പ്രധാന ടി.വി ചാനല്‍ ക്രിസ്തുമസ് ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ഡോണ പറഞ്ഞു. വളരെ സത്യസന്ധമായ ഒരു ചിത്രീകരണ രീതിയായി ഞാന്‍ ഇതിനെ ഇപ്പോഴും കാണുന്നു.

കപ്പലിലുടനീളം മൊണ്ടലിനു നല്ല സ്വീകരണമാണ് ലഭിച്ചത്. പലരും കൂടെനിന്ന് ഫോട്ടോകള്‍ എടുത്തു. എല്ലാവരോടും ഒരേ വാത്സല്യത്തോടെ അദ്ദേഹം പെരുമാറി. കപ്പലില്‍ എല്ലാ ജോലിക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ഉണ്ട്. കാന്റീനിലെ ജോലിക്കാരോടു പോലും ഉയര്‍ന്ന ഉദ്യോഗസഥന്മാര്‍ വളരെ നന്നായി പെരുമാറുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും നല്ല ഭക്ഷണം. എല്ലാവരും അവരുടെ ജോലിയോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നു. കപ്പല്‍ ഏതു തീരത്താണ് നങ്കൂരമിട്ടിരിക്കുന്നത് എന്നറിയാന്‍ എനിക്ക് ഒരു ആകാംക്ഷ. ചില സുരക്ഷാ കാരണങ്ങളാല്‍ അതു പറയാന്‍ സാധിക്കുകയില്ലെന്ന് ഒരാള്‍ പറഞ്ഞു. അവരുടെ ജോലിയിലുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്തം എനിക്ക് ബോധ്യമായി. കപ്പലിന്റെ നാലാമത്തെ തട്ടിലെ ഒരു കോൺഫറൻസ്  മുറിയില്‍ ഒരു ഗ്രൂപ് ഷൂട്ടിംഗ് സെറ്റ് ചെയ്തു. ഏഴോളം അമ്മമാര്‍; പത്തൊന്‍പതു വയസ്സിനു താഴെ പ്രായമുള്ള അമ്മമാര്‍! അവര്‍ അവരുടെ കുട്ടികളെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചു.

ഭര്‍ത്താവില്ലാത്ത അമ്മമാരും കൂടെയുണ്ട് പലരുടെയും ഭര്‍ത്തൃമാതാക്കള്‍ തന്നെയാണ് കുട്ടികളെ നോക്കുന്നത്. ഏതു നാട്ടിലായാലും, എത്ര മനഃശക്തിവേണ്ടി വരുന്ന ജോലി ആയാലും ശരി അമ്മമാര്‍, അമ്മമാര്‍ തന്നെ. അവരും കുറേ കണ്ണുനീര്‍ ഒഴുക്കി ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതൊക്കെ വളരെകൃത്യമായി ലോഗ് ചെയ്ത്, കാസറ്റുകൾക്കുകള്‍ ലേബൽ ചെയ്ത് ഡോണ സൂക്ഷിക്കുന്നുണ്ടായിരുന്നു. അതിമനോഹരമായിരുന്നു കപ്പലിലെ ഗിഫ്ട് ഷോപ്പ്. അവിടെ നിന്നും എന്തെങ്കിലും വാങ്ങണമെങ്കില്‍ നേവി മണിയായി പണം എക്‌സ്‌ചേഞ്ച് ചെയ്യണം.അവിടെ നിന്നും എനിക്കും സ്റ്റീവിനും മൊണ്ടല്‍ ഓരോ ടൂൾ കിറ്റ്  വാങ്ങി സമ്മാനിച്ചു.

കപ്പലിന്റെ മുകലിലുള്ള നിലയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഒരുമിച്ചു കൂടാന്‍ പറ്റിയഒരു വലിയ ഹാള്‍ ഉണ്ട്. ഇവിടെയാണ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഒന്നു രണ്ട് യുദ്ധവിമാനങ്ങള്‍ ഉണ്ടെങ്കിലും ഒരു വലിയ കൂട്ടായ്മ, ആരോ ഒരാള്‍ പാടുന്നു; നിര്‍ത്തിയപ്പോള്‍ നല്ല കൈയ്യടി. എല്ലാ ഞായറാഴചകളിലും ഇങ്ങനെ ഒരു സാംസ്‌ക്കാരിക കൂട്ടം പതിവുണ്ടത്രേ. രണ്ടാഴ്ച കൂടുമ്പോള്‍ ഒരാള്‍ക്ക് 2 ബിയര്‍ വീതം ലഭിക്കും.

ഇത് മാത്രമാണ് കപ്പലില്‍ അനുവദനീയമായ ലഹരി. പുകവലി പാടില്ല. ആണ്‍പെണ്‍ ഇടപെടലുകള്‍ക്ക് നല്ല പരിമിതികള്‍ ഉണ്ട്. രാത്രിയായി. കപ്പലിനു സ്വന്തമായി ഒരു ടി.വി ചാനല്‍ ഉണ്ട്. വിശിഷ്ട വ്യക്തികള്‍ ആരെങ്കിലും വരുമ്പോള്‍ അവരെ കപ്പലിലുള്ള സ്റ്റുഡിയോ റൂമിലേക്കു കൊണ്ടുപോയിലൈവ് ഫീഡ്  കൊടുക്കും. 10 മണിക്കാണ് ഇന്റർവ്യൂ. പതിനഞ്ച് മിനുട്ടിനു മുന്‍പേ മൊണ്ടല്‍ അവിടെയെത്തി.

വലിയ ഒരു സ്റ്റുഡിയോ ! ഒരു കപ്പലിന്റെ ഉള്ളിലാണെന്ന കാര്യം ഞാന്‍ മറന്നു. മൂന്ന് സ്റ്റുഡിയോ ക്യാമെറകൾ. എല്ലാം വളരെ ഭംഗിയായി വച്ചിരിക്കുന്നു.ഒരു കാമറയില്‍ എന്നോട് നില്‍ക്കാന്‍ ഫോട്ടോ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. സ്റ്റീവ് ഈ രംഗങ്ങളും മിക്സിങ്ങ്  നടക്കുന്ന  കണ്ട്രോൾ റൂമും കാമറയില്‍ പകര്‍ത്തി. അദ്ദേഹം കൂടുതലും നേവി ജീവിതത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. അക്കാലത്തെക്കാള്‍ മിടുക്കരാണ് ഇന്നത്തെ ചെറുപ്പക്കാരെന്നും ആധുനിക ഉപകരങ്ങള്‍ അവര്‍ വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മുപ്പതു മിനുട്ടോളം ആ പരിപാടി നീണ്ടുനിന്നു. രാത്രി വൈകിയിട്ടും യാതൊരു ക്ഷീണവും മൊണ്ടലില്‍ ഞങ്ങള്‍ കണ്ടില്ല. രാത്രിയിലെ കപ്പലിന്റെ കുറേ ദ്യശ്യങ്ങള്‍ എടുക്കാന്‍ ഞാന്‍ ഡെക്കിലേക്ക് പോയി. തിരിച്ചു വന്നപ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. ബാറ്ററികള്‍ ചാര്‍ജില്‍ ഇട്ടു. സ്റ്റീവ് എത്തിയിട്ടില്ല. ഞാന്‍ കിടന്നു. ഉറങ്ങാന്‍ കഴിഞ്ഞില്ല.

കപ്പല്‍ തട്ടില്‍ പോര്‍ വിമാനം വന്നിറങ്ങുന്നതിന്റെ ശബ്ദം. വിമാനത്തിന്റെ നോസ് ഗിയറിൽ കേബിൾ ഉരയുന്ന ശബ്ദം. കാറ്റാപോള്‍ട്ടില്‍ നിന്നും ഉയര്‍ന്ന മര്‍ദ്ദത്തോടെ നീരാവി പുറംതള്ളുന്ന ശബ്ദം. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും കാമറ എടുത്ത് ഇറങ്ങി. കപ്പല്‍ തട്ടില്‍ ഡക്ക് വോക്കിങ്  എന്ന പ്രക്രിയ നടക്കുന്നു. അതു ഷൂട്ട് ചെയ്യണം. ഒരു നിരയായി ജോലിക്കാര്‍ നടക്കും. കപ്പല്‍ തട്ടില്‍ നിന്നും അതി സൂക്ഷ്മമായ ചെറിയ കമ്പി കഷണങ്ങളൊക്കെ പെറുക്കി കളയും. കപ്പല്‍ തട്ടില്‍ നിന്നും കുറേ പേരുടെ ആശംസകള്‍ റിക്കോർഡ് ചെയ്തു. പ്രഭാത ഭക്ഷണം കഴിച്ചു. പത്തു മണിയാകുമ്പോള്‍ മടങ്ങണമെന്ന് സ്റ്റീവ് പറഞ്ഞു. ഞാന്‍ ഗീർസ് ഒക്കെ പാക്ക്  ചെയ്തു. ഫോട്ടോ ഓഫിസർക്ക്  വയർലെസ്സ് മൈക് തിരികെ കൊടുത്തു. നന്ദി പറഞ്ഞു. ഇനിയും സമയം ഉണ്ട്.

ഡെക്കില്‍ പലതരത്തിലുള്ള യുദ്ധ വിമാനങ്ങള്‍. ഞാന്‍ അതു കൗതുകത്തോടെ നോക്കി നില്‍ക്കുന്നതു കണ്ട് ഒരു നാവികന്‍ അതില്‍ പലതിലും എന്നെ കയറാന്‍ അനുവദിച്ചു. സിറ്റി സ്റ്റാൻഡിൽ ആളെ ഇറക്കി ബസ്സ് പോകുന്ന ലാഘവത്തോടെ വിമാനം ഇറക്കുകയും പറത്തുകയും ചെയ്യുന്ന പയ്യന്മാരായ അമേരിക്കന്‍ സൈനികര്‍. 

ഈ യുദ്ധവിമനങ്ങളൊക്കെ  നാശം വിതക്കാന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണെന്ന തിരിച്ചറിവ് എന്റെ കാഴ്ചകള്‍ക്ക് മങ്ങലേല്‍പിച്ചു. സ്റ്റീവും, മൊണ്ടലും, ഡോണയും വന്നു. റൺ വേ  എന്ന് പറയാന്‍ കഴിയില്ലെങ്കിലും കപ്പലിന്റെ തട്ടിലെ ആ ചെറിയ സ്ഥലത്ത് നിന്നും എങ്ങനെ വിമാനം പറന്നുയരുമെന്ന് മൊണ്ടല്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. നീരാവിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ മുന്‍പോട്ട് കുതിക്കുന്ന വിമാനത്തിനെ തടഞ്ഞുവെക്കുകയും പെട്ടെന്നുള്ള ആക്കത്തില്‍ വിമാനം ആകാശത്തി ലേക്ക് പറന്നുയരുകയും ചെയ്യുന്നു. ഇല്ലെങ്കില്‍ വിമാനം ഉദ്ദേശിച്ച സമയത്ത് ടേക്കോഫ് ചെയ്യാന്‍ പറ്റാതെ കടലില്‍ വീഴും. ഓരോ അഞ്ചു മിനുട്ടുകള്‍ക്കിടയില്‍ ഒരു വിമാനമെങ്കിലും ഇങ്ങനെ പറന്നുയരുന്നതു ഞാന്‍ കണ്ടു.പോകാനുള്ള സമയം ആയി.

വീണ്ടും പുറംതിരിഞ്ഞിരുന്നു. മോണ്ടല്‍ വിവരിച്ചു തന്നുവെങ്കിലും വിമാനം പറന്നുയരുന്നതുവരെ എനിക്കു അല്പം ഭയം ഉണ്ടായിരുന്നു. അതു തനിക്കുമുണ്ടായിരുന്നുവെന്ന് സ്റ്റീവ് പിന്നെ എന്നോട് പറഞ്ഞു. ''ഞാന്‍ പേടിച്ചില്ല സ്റ്റീവ്, എന്റെ കയ്യിലെ ഈ മോതിരം കണ്ടോ?'' എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഒരു ചിരകാല സുഹ്യത്ത് എനിക്കു സമ്മാനിച്ച ആനവാല്‍ മോതിരം കണ്ടപ്പോള്‍ സ്റ്റീവിനു കൌതുകം. ആനവാല്‍ ഒരു "റേഡിയോ ആക്റ്റീവ് ഐസോടോപ് " ആണെന്നോ മറ്റോ ഏതോ ഒരു മരമണ്ടന്‍ അദ്ദേഹത്തോട് പണ്ട് പറഞ്ഞിരുന്നത്രേ! പേടിക്കാതിരിക്കാനും (കിടക്കപ്പായയില്‍ മൂത്രമൊഴിക്കാതിരിക്കാനുമാണ്) ഈ യന്ത്രമെന്ന് ഞാന്‍ പറഞ്ഞു.

ബഹ്റൈനില്‍ തിരിച്ചെത്തിയപ്പോള്‍ അമേരിക്കൻ  നേവി ഉദ്യോഗസ്ഥ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒന്ന് ഫ്രഷ് ആയതിനു ശേഷം  ഞങ്ങള്‍ ഒരു ഹെലികോപ്റ്ററിന്റെ  നടുത്തേക്കു നീങ്ങി.  അതിനിടെ ഞങ്ങളുടെ ഗീയറുകള്‍ അതിനിടയില്‍  ഹെലികോപ്റ്ററിലേക്ക് മാറ്റിയിരുന്നു. എനിക്കു നല്ല ഉറക്കക്ഷീണമുണ്ട്. സ്റ്റീവ് പിന്നെയും  കാമറ പുറത്തെടുത്ത് മൊണ്ടലിന്റെ കുറേ ക്ലിപ്പിങ്‌സ് എടുത്തു. ഹെലികോപ്റ്റർ മെല്ലെ പറന്നുയര്‍ന്നു. ഈ യാത്രയും എങ്ങോട്ടാണെന്ന് അവര്‍ പറഞ്ഞില്ല. കടലിനു മുകളിലൂടെ ഹെലികോപ്റ്റർ പറക്കാന്‍ തുടങ്ങിയിട്ട് മൂന്നു മണിക്കൂറിലേറെയായി. കടല്‍ മാത്രം കാണാം. ക്രമേണ ദൂരെ കുറേ കപ്പലുകള്‍ കാണാന്‍ തുടങ്ങി. ഒരു ചെറിയ കപ്പലിനു മുകളില്‍ ഹെലികോപ്റ്റർ  ഇറങ്ങി. അതൊരു ഇറ്റാലിയൻ കപ്പലായിരുന്നു. അതിലെ ജോലിക്കാരുമായി മൊണ്ടല്‍ കുറേ സംസാരിച്ചു.

അവര്‍ ഒരു ബോട്ട് പതുക്കെ കടലില്‍ ഇറക്കി. ഗീർസ്  തോളത്തു വെച്ചുകൊണ്ട് ഒരുറോപ്പിലൂടെ  ഞാന്‍ പതുക്കെ ഇറങ്ങി ബോട്ടില്‍ കയറി. തിരമാലകള്‍ ഉണ്ട്. ബോട്ട് നിന്നത് ഒരു ബാർജിലാണ്. കടലിനുള്ളിലെ ഒരു വീട് എന്നു പറയാം. ആ ചങ്ങാടത്തിനെ കൊണ്ടു വന്ന യന്ത്രബോട്ട് അല്പം ദൂരെ മാറി നങ്കൂരമിട്ടിരിക്കുന്നു. ബോട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ അല്പം നനഞ്ഞു. മുകളിലുള്ള ഒരു ചെറിയ റൂമില്‍ എത്തി. സാധങ്ങൾ റൂമിൽ ഒതുക്കി വച്ച് വീണ്ടും താഴെ വന്നു. ചുവന്ന നിറമുള്ള ഒരു കാന്റീന്‍. സായിപ്പന്മാരുടെ ഭക്ഷണം ഒരോന്നായി ഞാന്‍ പ്ലേറ്റില്‍ എടുക്കുമ്പോള്‍ ''മലയാളിയാണോ?'' ''അതെ''. ''ചോറ് വേണമെങ്കില്‍ അവിടെയുണ്ട്, നല്ല ഫ്രഷ് മീനും'' ഭക്ഷണം കഴിച്ചു.

ഇനി കോൾ ടൈം ആറു മണിക്കാണ്. ഞാന്‍ റൂമിലേക്കു പോയി. എതിര്‍ മുറിയില്‍ നിന്നും മലയാള സിനിമാ ഡയലോഗുകള്‍. വാതില്‍ അല്പം തുറന്നിട്ടിട്ടുണ്ട്.ഞാന്‍ ചെന്നു. കാന്റീന്‍ ജീവനക്കാരാണ്. കുവൈറ്റിലെ ഒരു കമ്പനിയിലെ ജീവനക്കാര്‍. അതില്‍ ജലീല്‍ പരപ്പനങ്ങാടിക്കാരനാണ്. ''അപ്പോള്‍ ഇതു കുവൈത്തിന്റെ തീരമാണല്ലേ?'' ''കുവൈത്തോ? സാറേ ഇത് ബസ്‌റ, ഇറാഖ്'' ''ഇറാഖ്????'' ഞങ്ങള്‍ റൂമിനു പുറത്തിറങ്ങി. ''ഈ ബാർജ്ജ്  ഇന്ത്യന്‍ കമ്പനിയുടേതാണ്. 20 മുറികള്‍ ഉണ്ട്. ഇതു ഒരു എണ്ണപ്പാടങ്ങൾ  ഉള്ള സ്ഥലമാണ്. ആ കാണുന്നത് കൊര്‍ എന്ന ഓയില്‍ റിഗ്ഗ്. തീവ്രവാദി ആക്രമണം തടയാന്‍ അമേരിക്കൻ പട്ടാളം അവിടെയുമുണ്ട്. അവരാണ് ഇവിടെ താമസിക്കുന്നത്. അവര്‍ക്ക് വെച്ചു വിളമ്പാന്‍ ഞങ്ങളും...''

ദൂരെ കപ്പല്‍ വന്നു കിടക്കുന്ന എണ്ണപ്പാടം അയാള്‍ എനിക്കു കാണിച്ചുതന്നു. ഒരു വശത്തു തന്നെ രണ്ട് കപ്പലുകളുണ്ട്. ''വൈകുന്നേരമാകുമ്പോള്‍ കപ്പലുകള്‍ ഭാരം കൊണ്ട് താഴും. പിന്നെ പതുക്കെ നീങ്ങും'' എണ്ണ പമ്പുകളുള്ള പ്ലാറ്റുഫോമുകൾക്കു യൂറോപ്യൻ  രാജ്യങ്ങളുടെ കപ്പലുകള്‍ ഒരു വ്യൂഹം തന്നെ തീര്‍ത്തിരിക്കുകയാണ്. രാത്രിയില്‍ പോലും കപ്പലുകള്‍ ലൈറ്റ് ഇടാറില്ലത്രെ. ബാർജ്ജിൽ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ ഒരു ചെറിയ എണ്ണ പ്ലാറ്റഫോം  ഉണ്ട്. ഒരാഴ്ച്ച മുന്‍പ് അവിടെ ബോംബ് സ്‌ഫോടനം നടന്നതായി ജലീല്‍ പറഞ്ഞു. ആ  ബാർജ്ജിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. കാന്റീനിലെ ജോലിക്കാര്‍ ഇന്റർനെറ്റ് സൗകര്യം ഉണ്ട്. ഞാന്‍ സഞ്ജയ് കപൂറിനും, ഉണ്ണിക്കും എന്റെ എച്ച്ആർ മാനേജർ സുബൈര്‍ ഷംസിനും മെയില്‍ അയച്ചു.

''ഒന്നു ഫോണ്‍ വിളിക്കാനുള്ള സൗകര്യം ഉണ്ടോ?'' ''ബാർജ്ജിന്റെ ന്റെ ക്യാപ്റ്റന്റെ മുറിക്കടുത്ത്  സ്കൈ ഫോൺ  ഉണ്ട്; ഒരു മിനുട്ടിന് 10 ഡോളര്‍.''ഞാന്‍ കയ്യിലുള്ള ഡോളറൊക്കെ എടുത്ത് അവിടേക്കു ചെന്നു. ''പൈസ ദേനാ പടേകാ ഭായി.'' എന്നെ കണ്ടപാടെ മുഖം ചുളിച്ചു കൊണ്ട് ആ സര്‍ദാര്‍ പറഞ്ഞു.

ഞാനൊന്നു ചിരിച്ചു. പരസ്പര ബഹുമാനം അറിയാത്തവര്‍ക്ക് ചിരിയാണ് എളുപ്പവഴി. എന്തൊ ഞാന്‍ ചെയ്യുന്നതു ഒരു അപരാധം പോലെ നോക്കി നിന്നു സര്‍ദ്ദാര്‍ കപ്പിത്താന്‍. മാതാപിതാക്കളോടും ഭാര്യയോടും മോനോടും അല്പം സംസാരിച്ചു. 5 ഡോളര്‍ എന്ന് പറഞ്ഞു സര്‍ദ്ദാര്‍. ഞാന്‍ 10 ഡോളര്‍ കൊടുത്തു;

ചില്ലറയില്ലെന്നായി അയാള്‍. ഞാന്‍ 2 ദിവസം കൂടി ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇനിയും വിളിക്കേണ്ടി വരുമെന്നും ഞാന്‍ പറഞ്ഞത് അയാള്‍ക്ക് ഇഷ്ടമായില്ല.

ഞാന്‍ ബാക്കി പണം ഡോളര്‍ വാങ്ങാതെ തിരിച്ചു വന്നു. (പിന്നീട് ഒരു പ്രാവശ്യം ഞാന്‍ ഫോണ്‍ ചെയ്യാന്‍ പോയെങ്കിലും സര്‍ദ്ദാര്‍ ഇതേ സ്വഭാവം ആയിരുന്നു).ഇതാണ് നമ്മുടെ നാടിന്റെ ഗുണം! 5000 പേരുള്ള ഐസൻഹോവർ  എന്ന പടക്കപ്പലിന്റെ ക്യാപ്റ്റന്‍ ഒരു ഓര്‍മ്മ ഫലകം സമ്മാനിച്ച് സ്‌നേഹത്തോടെയാണ് എന്നെ പുണര്‍ന്നത്. കോൾ ടൈം  ആയി. വ്യൂഹത്തിലുള്ള കപ്പലുകളില്‍ ഓരോന്നായി പോകണം. കല്യാണം കഴിഞ്ഞു വിരുന്ന് പോകുന്നതുപോലെ. ചെറിയ ഒരോ ബോട്ടിലാണ് പോകേണ്ടത്. കടല്‍ വെള്ളം തെറിച്ചു നാശമാകാതിരിക്കാന്‍ ഞാന്‍ കാമറഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു. ഒരു പ്രത്യേകതരം ജാക്കറ്റ് ധരിക്കാന്‍ തന്നു. അഥവാ നമ്മള്‍ മുങ്ങി‌ പോയാല്‍ ആ ജാക്കറ്റിൽ  നിന്നും സിഗ്നൽ  പുറപ്പെടുമത്രേ! മുങ്ങിത്താഴും മുന്‍പേ കണ്ടു പിടിക്കാന്‍ കഴിയും.

ആദ്യ വിരുന്ന്... ഒരു ഇംഗ്ലണ്ട് കപ്പലില്‍ ആയിരുന്നു. ഇരുട്ട് പരന്നിരുന്നു. അവര്‍ ഞങ്ങള്‍ക്ക് പിടിച്ചു കയറാന്‍ ഒരു റോപ്പ് ഇട്ടു തന്നു; ഒപ്പം ദേഹത്തിനു കുടുക്കാന്‍ മറ്റൊരു റോപ്പ്  എന്റെ കൈയ്യിലെ ആകെ ഭാരം 30 കിലോവിനു മുകളില്‍ വരും. 10 മീറ്ററോളം ഉയരത്തില്‍ കയറണം. ദേഹത്തുള്ള റോപ്പിൽ  വലിച്ചു പിടിച്ചാല്‍ എനിക്കു വളരെ സഹായകരമായിരിക്കും. പക്ഷെ അവര്‍ വളരെ സോഫ്റ്റ് ആയി പിടിച്ചു. പകുതിയെത്തിയപ്പോള്‍ ഞാനാകെ തളര്‍ന്നു. പിന്നെ നിലവിളിച്ചു. അപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ എന്നെ പൊക്കിയെടുത്തു. ബ്രിട്ടീഷുകാരുടെ മനസ്സും ഇതു പോലെ തന്നെ. പക്ഷെ ചിരികൊണ്ടും, ഔപചാരികമായ വാക്കുകള്‍ കൊണ്ടും വളരെ ഊഷ്മളമായ സ്വാഗതമായിരുന്നു. കപ്പലിനുള്ളില്‍ ബാറുപോലെ ചുവന്ന ഇരുണ്ട ലൈറ്റ്. വിവിധ തരത്തിലുള്ള കള്ളുകുപ്പികളും കണ്ടു. എനിക്ക് ഒരു കപ്പ് കാപ്പി കിട്ടി. എന്നോ ഒരിക്കല്‍ മഴ പെയ്തു തീര്‍ന്ന ഒരു സന്ധ്യക്ക് തണുത്തു വിറച്ചു വീട്ടിത്തിയപ്പോള്‍ കിട്ടിയ ഒരു കാപ്പിയുടെ സുഖം.

അവിടെയും പതിവു പോലെ കുറെ ഷൂട്ടിംഗ്. എല്ലാവരും രാത്രി ഭക്ഷണം അവിടെ നിന്നും കഴിച്ചു. ഞാന്‍ ബാർജ്ജിൽ  നിന്നും കഴിച്ചോളാമെന്ന് പറഞ്ഞു.തിരികെ പോരുമ്പോള്‍ എന്തോ ഭാഗ്യത്തിന് റോപ്പ് വഴി ഇറങ്ങേണ്ടി വന്നില്ല. കപ്പലിന്റെ തട്ടിലുള്ള ഒരു ചെറിയ ബോട്ടില്‍ കയറ്റി വശത്തിലൂടെ താഴെ ഇറക്കി, ഞങ്ങളുടെ ബോട്ടില്‍ കയറി. അതിനിടെ കാമറയുടെ വ്യൂ ഫൈൻഡർ പൊട്ടിപ്പോയി. സാധനങ്ങൾക്ക്  ഇൻഷുറൻസ്  ഉള്ളതുകൊണ്ട് അതെന്നെ അലട്ടിയില്ല. തിരികെ ബാർജിലെത്തിയപ്പോൾ  എല്ലാവരും ഭക്ഷണം കഴിച്ചു. കാന്റീന്‍ അടച്ചിരുന്നു. എന്റെ മുറിയിലെത്തിയപ്പോള്‍ ചോറും മീന്‍കറിയും അവർ അടച്ചു വെച്ചിരുന്നു. കഴിക്കുന്നതിനു മുന്‍പേ ഞാന്‍ അവരുടെ മുറിയില്‍ ഒന്നു പോയി നോക്കി. ''ക്ലാസ്‌മേറ്റ്‌സ്... പടം കാണുകയാ'. എവിടെ നിന്നു കിട്ടുന്നു ഈ  സീഡികൾ ഒക്കെ ? ''ഭക്ഷണ സാധനകള്‍ കൊണ്ടുവരുന്ന കപ്പലിലെ മലയാളികള്‍ തരുന്നതാ. അവര്‍ ഇവിടെ ഒരു ദിവസം തങ്ങും''ആറുമാസം കൂടുമ്പോള്‍ അവര്‍ക്ക് നാട്ടില്‍ പോകാം, നല്ല ശമ്പളമാണ്. അവര്‍ സന്തോഷത്തിലാണ്. നന്നായി ഭക്ഷണം കഴിച്ച് ഞാനുറങ്ങി

രാവിലെ കോള്‍ ടൈം പത്തുമണിക്കാണ്, ജീവിതത്തില്‍ അടുത്ത കാലത്തൊന്നും ഞാനങ്ങനെ ഉറങ്ങിയിട്ടില്ല. കടലില്‍ ഒരു പ്രഭാതം. രാവിലെ മഴ തുള്ളിയിട്ടു. കടലില്‍ മഴ പെയ്യുന്നതു കാണാന്‍ നല്ല ഭംഗി. ഞാനെവിടെ പോയാലും മഴ എന്നെ പിന്‍തുടരുന്നു എന്നുള്ള ഒരു സന്തോഷം. മഴ നിന്നു. വെയിലും പിന്നെ അല്പം മഴയും. കടലിന്റെ മണം.ഇന്നാദ്യം പോകേണ്ടത് അക്കരെ കാണുന്ന ഓയില്‍ പ്ലാറ്റഫോമിലാണ്. പുഴ തീരത്ത് മണല്‍ കൊണ്ടു പോകാന്‍ വന്ന ടിപ്പര്‍ ലോറി പോലെ ഒരു കപ്പല്‍ വന്നിട്ടുണ്ട്. അനാഥമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ എണ്ണ ചോര്‍ത്തിയാല്‍ ആരു ചോദിക്കാന്‍? ഒരു സ്പീഡ് ബോട്ടിൽ ഞങ്ങള്‍ അങ്ങോട്ടു തിരിച്ചു. അവിടെയും റോപ്പിൽ പിടിച്ചു തന്നെ ഉയരത്തില്‍ കയറണം. പകലായതുകൊണ്ട്, ലൈറ്റുകള്‍ എടുത്തില്ല; അതിനാല്‍ ഭാരം കുറവാണ്. കടലില്‍ നിന്നും എണ്ണ കുഴിക്കുന്ന പഴഞ്ചന്‍ യന്ത്രങ്ങള്‍, എവിടെ നോക്കിയാലും അമേരിക്കന്‍ പട്ടാളക്കാര്‍. അതിനിടയിലും സാങ്കേതിക ജോലികള്‍ ചെയ്യുന്ന ഇന്ത്യക്കാര്‍.

വിശാലമായ പ്ലാറ്റഫോം . സദ്ദാമിന്റെ ഒരു ഗന്ധമുണ്ടവിടെ. നാലു വശത്തും നാലു കപ്പലുകള്‍, കപ്പം കൊടുക്കാതെ എണ്ണയൂറ്റാന്‍. വ്യത്യസ്തമായ ഒരു യൂണിഫോം  എന്റെ ശ്രദ്ധയില്‍ പെട്ടു. ഇറാഖി പട്ടാളക്കാരാണ്. ഷേവ്  ചെയ്യാതെ, യാതൊരു ഉന്മേഷവുമില്ലാതെ അവര്‍ ഒന്നു തല ഉയര്‍ത്തി നോക്കുന്നുപോലുമില്ല. എങ്കിലും കൈയ്യില്‍ തോക്കുണ്ട്. റിഗ്ഗിന്റെ ചുമതലയുള്ള ഒരു സായിപ്പു സംസാരിച്ചു തുടങ്ങി. മൊണ്ടലും അയാളും കൂടി മരപ്പലകയിലുണ്ടാക്കിയ ഒരു പാലത്തിലൂടെ നടന്നു സംസാരിക്കുന്നു. ഞാനതു ഫോളോ ചെയ്തുകൊണ്ട് പുറകോട്ട് നടന്ന് ഷൂട്ട്  ചെയ്യുന്നു.

പെട്ടെന്ന് കാലുകള്‍ താഴോട്ടു പോകുന്നതു ഞാനറിഞ്ഞു. ഇളകിയ ഒരു പലക. താഴെ കടല്‍! എന്റെ കൈകള്‍, കാമറ എന്നിവ എന്നെ തടഞ്ഞു നിര്‍ത്തി. ആരൊക്കെയോ ഓടി വരുന്നതു ഞാന്‍ കണ്ടു. എന്റെ ജാക്കറ്റിൽ നിന്നും ഒരു ബ്ലാങ്ക് ടേപ്പ് തെറിച്ചു പോയി ഭാഗ്യം. ഷൂട്ട്  ചെയ്തു കഴിഞ്ഞ ടേപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. കാലിന്റെ മുട്ടിനു താഴെ അല്പം മുറിഞ്ഞു. അവരുടെ ഇന്റർവ്യൂ  കൂടി അതിനൊപ്പം മുറിഞ്ഞു. തെളിഞ്ഞ പകല്‍, നല്ല കാറ്റ്.

എവിടെ നോക്കിയാലും ആകാശം. എനിക്കൊരു ഹോളിഡേ  തോന്നി. സ്റ്റീവ് കുറേ ഷോട്സ് എടുത്തു. ഞാന്‍ ആ അന്തരീക്ഷം നന്നായി ആസ്വദിച്ചു.ഉച്ചയായപ്പോള്‍ ഞങ്ങള്‍ മടങ്ങി. കാന്റീനില്‍ പുതിയ ഷിഫ്റ്റ് . മിക്കവാറും മലയാളികള്‍; പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന വെള്ളക്കാര്‍ അവര്‍ക്കിടയില്‍ വീര്‍ത്ത മുഖ ഭാവത്തോടെ ഭക്ഷണം കഴിക്കുന്ന സര്‍ദ്ദാര്‍. എന്നെ കണ്ടപ്പോള്‍ അയാള്‍ എനിക്ക് ദേഷ്യ ഭാവത്തില്‍ 5 ഡോളർ തന്നു.

ഉച്ചയ്ക്ക് ഞാന്‍ സായിപ്പിന്റെ രീതിയില്‍ ഭക്ഷണം കഴിച്ചു. ഇനി വൈകിട്ടാണ് കോൾ ടൈം. അതിനിടെ റഡാർ  നന്നാക്കാന്‍ രണ്ട് മലയാളികള്‍ വന്നിരുന്നു.ഒരാള്‍ തിരുവല്ലക്കാരന്‍ ജെയിംസ്. ഞാനൊന്നു മയങ്ങി.കടലില്‍ ഒരു നല്ല സായാഹ്നം. ചുവന്ന അസ്തമയം കണ്ടു. ഒരു ബോട്ടില്‍ അല്പം ദൂരെ പോയിപ്ലാറ്റഫോം  ചേര്‍ത്തു കുറേ ഷൂട്ട്  ചെയ്തു. സന്ധ്യക്ക് ഫ്രഞ്ച് കപ്പലില്‍ പോയി. കുടിക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല അവര്‍. ഒന്നു ചിരിക്കാന്‍ പോലും അവര്‍ക്ക് പഞ്ഞമാണ്. പിന്നെ ജര്‍മനിയുടെ ഒരു കപ്പലും. ഒടുവില്‍ എട്ടുമണിക്കു ബാർജ്ജിൽ തിരിച്ചെത്തി. ഉറങ്ങാത്ത ഒരു രാത്രി.  മലയാളി ജോലിക്കാരിൽ പലരും അവരുടെ കഥകള്‍ പറഞ്ഞു. പരിഭവങ്ങളും ചിലര്‍ എഴുത്തുകള്‍ പോസ്റ്റ്  ചെയ്യാന്‍ തന്നു.

പിറ്റേന്ന് 9 മണിക്ക് ഇറ്റാലിയൻ  കപ്പലിലേക്ക് പോയി അവിടെ നിന്നും ഉച്ചയ്ക്ക് മുൻപ് ഹെലികോപ്റ്റർ  വഴി ബഹറൈനിലേക്ക്. പ്രതീക്ഷിച്ചതിനു വിപരീതമായി രാവിലെ നല്ല മഴ. കടലില്‍ മഴ പെയ്യുന്നതുമാത്രം നോക്കി നിന്ന ഒരു പകല്‍. പിറ്റേന്ന് ഉച്ചക്ക് ബഹ്റൈനില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയും ചെറിയ മഴച്ചാറല്‍. വീണ്ടും ബഹ്‌റൈൻ ജീവിതത്തിന്റെ ആലസ്യത്തിൽ. ഇറാഖ് യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സുഹൃ ത്തുക്കളുമായി പങ്കുവച്ചു കൊണ്ടിരുന്ന ആ വലിയ പെരുന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ ആ വാര്‍ത്ത കേട്ടു. സദ്ദാമിനെ തൂക്കിലേറ്റിയെന്ന ദുരന്ത വാര്‍ത്ത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com