ADVERTISEMENT

കൊറോണക്കാലം. അണുവിനെപ്പേടിച്ച് ഹോട്ടൽ ഭക്ഷണം വല്ലപ്പോഴുമായി. പക്ഷേ, എന്നും വീട്ടിൽ നിന്നു മാത്രം കഴിച്ചാൽ മടുപ്പെടുക്കില്ലേ ? അതിനു ഭാര്യയൊരു വിദ്യ കണ്ടു പിടിച്ചു. ഇടയ്ക്കിടയ്ക്ക് ഭക്ഷണമുണ്ടാക്കി സുഹൃത്തുക്കൾക്കു കൊടുത്തയയ്ക്കുക. ഒരു പാലമിട്ടാൽ ഗതാഗതം ഇരു ഭിശയിലുമുണ്ടാവുമല്ലോ. ആ തത്വം ശരിയാണെന്നു തെളിയിച്ചു കൊണ്ട് സുഹൃത്തുക്കളും പകരം കൊടുത്തയച്ചു തുടങ്ങി: അങ്ങനെ വ്യത്യസ്ഥ രുചിയുള്ള ഭക്ഷണങ്ങൾ ഓരോന്നായി വീട്ടിൽ വന്നു തുടങ്ങി.

ഭാര്യ നല്ല ഒരു മട്ടൺ ഫാനാണ്. ഇതറിയാവുന്ന ഒരു സുഹൃത്ത് ഒരു ദിവസം രാവിലെ മൂന്നു പേർക്കുള്ള മട്ടൺ ബിരിയാണി കൊടുത്തയച്ചു. അവധി ദിവസമായതു കൊണ്ട് പ്രഭാത ഭക്ഷണം വൈകിയാണ് കഴിച്ചത്. വൈകാതെ ബിരിയാണിയെത്തി. പക്ഷേ, ഭാര്യയ്ക്ക് കുറച്ചകലെയുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് പോകണം. നാവിൽ വെള്ളമൂറുന്ന വിധം ബിരിയാണിയുടെ മണം പരന്നു തുടങ്ങിയിരിക്കുന്നു. ബിരിയാണി കഴിയ്ക്കാനുള്ള സ്ഥലം ഉള്ളിലൊട്ടില്ല താനും. തിരിച്ചു വരാൻ വൈകിയേക്കും. അതു കൊണ്ട് എന്നോടും മകളോടും വിശക്കുമ്പോൾ കഴിച്ചോളാൻ പറഞ്ഞു കക്ഷി പോയി.

മാടി വിളിയ്ക്കുന്ന ബിരിയാണിമണത്തിന്റെ മുന്നിൽ മൂന്നു മണിവരെ പിടിച്ചു നിന്നു. ഭാര്യ വരുന്ന ലക്ഷണമില്ല. ഗ്രലിൻ ഹോർമോൺ വിശപ്പിന്റെ വിളിയുയർത്തിയപ്പോൾ ഞങ്ങൾ നിയന്ത്രണം വിട്ടു കഴിച്ചു. അടിപൊളി ബിരിയാണി. മട്ടൺ അതി ഗംഭീരം. അതു കൊണ്ടു തന്നെ കഷണങ്ങളോരോന്നായി കാലിയായിത്തുടങ്ങി. ഭാര്യയുടെ മട്ടൺ ഭ്രാന്തറിയാം. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഒരു കഷണം മാത്രം ബാക്കി വച്ചു. 

സമയം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. സന്ധ്യയായി. ഭാര്യ തിരിച്ചെത്തിയിട്ടില്ല. ബിരിയുണ്ടാക്കിയിട്ട് 12 മണിയ്ക്കൂർ ആകുന്നു. ഫ്രിഡ്ജിൽ വയ്ക്കാഞ്ഞ മട്ടന്റെ കാലാവധി കഴിയാറായിത്തുടങ്ങി. ഇനിയും വൈകിയാൽ കളയേണ്ടി വരും. പക്ഷെ മട്ടന്റെ രുചി അലോചിയ്ക്കുമ്പോൾ ആ അവസാന കഷണം കളയുന്നതിനെക്കുറിച്ച് അലോചിയ്ക്കാൻ കൂടി വയ്യ. കുറ്റബോധം വരാതിരിയ്ക്കുവാൻ വേണ്ടി ഭാര്യയെ ഫോണിൽ ഒന്നു വിളിച്ചു. പക്ഷേ, എടുക്കുന്നില്ല. ഇത്രയും വൈകിയ നിലയ്ക്ക് കഴിയ്ക്കാതെ വരില്ല.  ഗ്രലിൻ വീണ്ടും പണി തുടങ്ങിയിരിയ്ക്കുന്നു. കൊതി മൂത്തപ്പോൾ ആത്മനിയന്ത്രണം പോയി. അങ്ങനെ അവസാന കഷണവും അപ്രത്യക്ഷമായി. പെട്ടെന്നു ഞാൻ ഞെട്ടി. മുന്നിൽ ബിരിയാണിപ്പാത്രം തുറന്നു നോക്കുന്ന ഭാര്യ. സുഹൃത്തിന്റെ മട്ടൺ ബിരിയാണി ആസ്വദിച്ചു കഴിയ്ക്കാൻ ഒന്നും കഴിയ്ക്കാതെയാണ് മടങ്ങി വന്നിരിയ്ക്കുന്നത്. ബിരിയാണിയെക്കുറിച്ചു വിളിച്ചു ചോദിച്ച സുഹൃത്തിനോട് ഗംഭീരമെന്നു പറയുകയും ചെയ്തു പോയി.  അന്നനാളത്തിലേയ്ക്കെത്തിക്കഴിഞ്ഞ മട്ടൺ തിരിച്ചെടുക്കാൻ ഞാനൊരു നിഷ്‌ഫല ശ്രമം നടത്തി നോക്കി. വൈകിപ്പോയിരുന്നു.

ബിരിയാണിപ്പാത്രത്തിൽ മട്ടൺ കാണാഞ്ഞ ഭാര്യയിൽ നാഗവല്ലി ആവേശിയ്ക്കാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. കയ്യിലൊരു വാളു കിട്ടിയാൽ എന്നെ ആയിരം പീസാക്കുമെന്ന അവസ്ഥ. പിടിച്ചു നിൽക്കാൻ ഞാൻ പല പാഴ്ശ്രമവും നടത്തി നോക്കി. കൂട്ടുപ്രതിയാകേണ്ടിയിരുന്ന മകൾ കൺമുൻപിൽ കാലുമാറി മാപ്പുസാക്ഷിയായി. എനിയ്ക്കെതിരെ കുറ്റപത്രം തയ്യാറാക്കാൻ അവർ ഒന്നിച്ചു. പണ്ടു തെളിയാതെ പോയ അടുക്കളയിലെ പല "മിസ്സിങ്ങ് കേസ്സു "കൾ കൂടി എന്റെ പുറത്തായി. സ്വാർത്ഥൻ, കശ്മലൻ,  ആർത്തിമാൻ, നിർദ്ദയൻ കഠോരൻ , നിസ്നേഹൻ തുടങ്ങി വിശേഷണങ്ങൾ ഒന്നൊന്നായി എന്റെ മേൽ വീണു കൊണ്ടേയിരുന്നു.  

പോരാത്തതിന് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ വിളിച്ചു ബിരിയാണിക്കഥ ക്രൂരമായി വിവരിച്ചു എന്നെയൊരു ഭീകര കുറ്റവാളിയാക്കി ചിത്രീകരിയ്ക്കുകയും ചെയ്തു. എരിതീയിൽ എണ്ണയൊഴിയ്കുന്ന പോലെ, അമ്മയോടു ഞാൻ നിരുപാധികം മാപ്പു പറയണമെന്നായി മകൾ. ഉറഞ്ഞാടുന്ന നാഗവല്ലിയ്ക്കെന്തു മാപ്പ്. ഇനി രക്ഷയില്ല. മട്ടൺ ബിരിയാണി തേടി ഇരുട്ടിനെ കീറി മുറിച്ച് വണ്ടിയെടുത്തു ഞാൻ പാഞ്ഞു. കൊറോണ കാരണം ചെന്ന സ്ഥലത്തൊന്നും മട്ടൺ ബിരിയാണിയില്ല. ഒടുവിൽ നീണ്ട ഒരു മണിയ്ക്കൂർ തിരച്ചിലിൽ സംഗതി ഒരു വിധം ഒപ്പിച്ചു. ഒരു കഷ്ണം മട്ടന്റെ പേരിൽ കിട്ടിയ മുട്ടൻ പണിയോർത്തു സ്വയം ശപിച്ചു കൊണ്ട് വീട്ടിലേയ്ക്കു കുതിച്ചു

വിജയശ്രീ ലാളിതനെപ്പോലെ ചൂടു ബിരിയാണിയുമായി തലയുയർത്തിത്തിരിച്ചു വന്ന നകുലനോടു നാഗവല്ലി ഗർജ്ജിച്ചു. "ഇതാർക്കു വേണം? എനിയ്ക്കെന്റെ ഫ്രണ്ടുണ്ടാക്കിയ മട്ടൺ തന്നെ വേണം". ഗതി കിട്ടാതെ അമാശയത്തിന്റെ അരികുപറ്റിക്കിടന്ന മട്ടൺ കഷണം എന്നെ നോക്കിയാക്കിച്ചിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com